Showing posts with label വിവരാവകാശ നിയമം. Show all posts
Showing posts with label വിവരാവകാശ നിയമം. Show all posts

Sunday, April 25, 2010

ജപ്പാൻ കുഴി മൂടേണ്ടതെങ്ങനെ? - എന്റെ വിവരാവകാശനിയമ പരീക്ഷണങ്ങൾ



വിവരാവകാശനിയമ പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച ഒരു രേഖയാണിവിടുത്തെ വിഷയം.  ദേശീയ പാതയിൽ കുഴിയെടുത്ത്  വൈദ്യുതി കേബിൾ / ജല പൈപ്പ് എന്നിവ സ്ഥാപിക്കുന്നത് ബന്ധപ്പെട്ട വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നിവരാണു. അപ്രകാരം റോഡിൽ ഉണ്ടാക്കിയ കുഴികൾ മൂടി റോഡിനെ പൂർവ്വസ്ഥിതിയിലാക്കേണ്ടത് പൊതുമരാമത്ത് വകുപ്പും. അതിന്റെ ചെലവിനു വേണ്ട പണം വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നി വകുപ്പുകൾ പൊതുമരാമത്ത് വകുപ്പിനെ മുങ്കൂർ ഏൾപ്പിക്കണം. റോഡിനെ പൂർവ്വ സ്ഥിതിയിലാക്കാനുള്ള അറ്റകുറ്റപണി ഒരു ഡെപ്പോസിറ്റ് വർക്കായി പൊതുമരാമത്ത് വകുപ്പ് ചെയ്ത് തീർക്കുന്നു.


അങ്ങനെ റോഡിൽ പൈപ്പിടാനായി ഉണ്ടാക്കിയ കുഴി മൂടി പുർവ്വസ്ഥിതിയിലാക്കാനായി ഒരു കരാറുകാനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായ ഒരു രേഖയാണു താഴെ കാണുന്നത്. അതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവയാണു:

  • കുഴിക്കരുകിൽ കൂട്ടിയിട്ട മണ്ണുപയോഗിച്ചല്ല ആ കുഴി മൂടേണ്ടത്.  ആ മണ്ണൂ 1000 മീറ്റർ അകലേക്ക് മാറ്റണം. അതിനു വേണ്ടി ക്യുബിക് മീറ്ററിനു 29 രൂപ നിരക്കിൽ കരാറുകാരനു കൊടുക്കുന്നുണ്ട്. ഒരുപക്ഷേ വശങ്ങളിലുള്ള മണ്ണു കുഴിക്കകത്ത് വീണു പോയിട്ടുണ്ടെങ്കിൽ അത് എടുത്ത് മാറ്റി (excavate) ദൂരെ കൊണ്ടു പോകാൻ കരാറുകാരൻ ബാധ്യസ്ഥനാണു. ഇതാണു രേഖയിലെ ആദ്യത്തെ ഇനം.
  • അടുത്ത ഒൻപതിനങ്ങൾ  എന്തെല്ലാം സാമഗ്രികൾ ഉപയോഗിച്ചാണു ആ കുഴികൾ മൂടി പൂർവ്വസ്ഥിതിയില്ലാക്കേണ്ടതെന്നു വിശദമാക്കുന്നു. അപ്പോഴേ റോഡ് പഴയസ്ഥിതിയിലാകൂ എന്നാണു വയ്പ്. പണം കൊടുക്കുന്നതും ഇതെല്ലാം ചെയ്തതിനാണു.

നാമാരെങ്കിലും അധികം വന്ന മണ്ണ് ദൂരെ എടുത്തു മാറ്റുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം-1)? പകരം പാറപ്പൊടി, ചല്ലി മുതലായവ കൊണ്ടുവന്നു കുഴി നിറക്കുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം 2)? ഇതെല്ലാം ഒന്നു വായനക്കാരെ അറിയിക്കാനാണു എന്റെ ശ്രമം. ഇക്കാര്യങ്ങൾക്ക്  പ്രചാരം നൽകി കൂടുതൽ കൂടുതൽ ജനങ്ങളെ ബോധവൽക്കരിക്കുക. ഈ പട്ടികയിലെ 3,4,5 എന്നീ കോളങ്ങളിലെ കാര്യങ്ങൾക്ക് മാറ്റം വരില്ല.

Buzz ല്‍‌ പിന്തുടരുക

Thursday, February 21, 2008

വിവരാവകാശ നിയമം - അതിന്റെ പേരില്‍ എന്തും ചോദിക്കാമോ?

ഈ പോസ്റ്റെഴുതാന്‍ കാരണം താഴെ കാണിച്ചിരിക്കുന്ന രണ്ടു കാര്യങ്ങളാണ്‌.

1. മാതൃഭൂമിയുടെ 'തൊഴില്‍ വാര്‍ത്ത'യില്‍ വന്ന ഒരു ലേഖനവും അതിനെതിരായി Calicutter പത്രാധില്‍പര്‍ക്കയച്ചിരിക്കുന്ന കത്ത്‌
2. കേരളാ ഫാര്‍മര്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്ന വിവരം.

വിവരാവകാശ നിയമം വായിച്ചതില്‍ നിന്നും എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌, ചോദിച്ച വിവരമെന്തായാലും നല്‍കുവാന്‍ ഒരു പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ കഴിയില്ലെന്നു മാത്രമല്ല, നിയമം അങ്ങനെ അനുശാസിക്കുന്നുമില്ലെന്നാണ്‌.

2005 ലെ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന്‌ 120 ദിവസത്തിനകം പൊതു അധികാരികല്‍ അവരുടെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ട കുറേ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ട്‌`(വകുപ്പ്‌ 4 (ബി)).

അതില്‍ അഞ്ചാമത്തേത്‌ഃ പ്രവര്‍ത്തന നിര്‍വഹണത്തിനായി ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ നിയന്ത്രണത്തിലോ കൈവശമോ ഉള്ള നിയമങ്ങളും ചട്ടങ്ങളും രേഖകളും ലഘുഗ്രന്ഥങ്ങളും ഏതെല്ലാമെന്ന്‌ പ്രഖ്യാപിക്കുക;

ആറാമത്തേത്‌ഃ അതിന്റെ കൈവശമുള്ളതോ നിയന്ത്രണത്തിലോ ഉള്ളതായ പല വിഭാഗങ്ങിളിലുമുള്ള പ്രമാണങ്ങളെ കുറിച്ചുള്ള ഒരു പ്രസ്താവന.

വകുപ്പ്‌ 2 പ്രകാരം 'വിവരം' എന്നതിനെ നിര്‍വചിച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌:

എന്താണ്‌ വിവരം:-നിലവില്‍ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന:-
രേഖകള്‍,
പ്രമാണങ്ങള്‍,
കുറിപ്പുകള്‍,
പേപ്പറുകള്‍,
ഈ-മെയിലുകള്‍,
അഭിപ്രയങ്ങള്‍,
ഉപദേശങ്ങള്‍,
പത്രകുറിപ്പുകള്‍,
സര്‍ക്കുലറുകള്‍,
ഉത്തരവുകള്‍,
ലോഗ്‌ബുക്കുകള്‍,
കരാറുകള്‍,
റിപ്പോര്‍ട്ടുകള്‍,
സാമ്പിളുകള്‍,
മാതൃകകള്‍ തുടങ്ങിയ ഏത്‌ വസ്തുക്കളും,
ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച്‌ ഏതെങ്കിലും എലക്ട്രോണിക്‌ രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.

തല്‍ക്കാലം നമ്മുടെ വിഷയത്തിലേക്ക്‌ കടക്കാന്‍ ഇത്രയും മതി.

ഈ നിയമം വഴിയുള്ള വിവരാവകാശം സുഗമമായി ലഭ്യമാക്കുന്നതിലേക്കാണ്‌ മേപ്പടി പട്ടികകള്‍ തരം തിരിച്ച്‌ പ്രസിദ്ധീകരിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌. അതായത്‌ നാം ചോദിക്കുന്ന 'വിവരം' മുകളില്‍ പറഞ്ഞ അഞ്ചാമത്തേയോ ആറാമത്തേയോ ഐറ്റത്തിനകത്തുള്ളതായിരിക്കണം എന്നല്ലേ മനസ്സിലാക്കേണ്ടത്‌. ഒരാഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്‌ പറയാത്ത കാര്യങ്ങള്‍ അവരോട്‌ ചോദിച്ചിട്ട്‌ കാര്യമില്ലല്ലോ.

ഇനി വിഷയത്തിലോട്ട്‌ വരാം. താഴെ എഴുതിയിട്ടൂള്ള തരത്തിലുള്ള ചോദ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം യൂണിവേര്‍സിറ്റിയോട്‌ ചോദിച്ചാല്‍ അതു നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണോ എന്നതാണ്‌ ഇവിടുത്തെ കാതലായ പ്രശ്നം.

ചോദ്യംകഴിഞ്ഞ 20 വര്‍ഷക്കാലത്ത്‌ എത്രപേര്‍ ബി.എ. പരീക്ഷ എഴുതി?, അതില്‍ ആണെത്ര? പെണ്ണെത്ര? അവരില്‍ എത്രപേര്‍ക്ക്‌ ഫസ്റ്റ ക്ലാസ്സുണ്ട്‌? എത്രപേര്‍ ജയിച്ചിട്ടും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാതിരുന്നിട്ടുണ്ട്‌?

ചോദ്യംഃ എം.ബി.ബി.എസ്സ്‌. പരീക്ഷക്ക്‌ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ എത്രപേര്‍ അപേക്ഷിച്ചു? അവരുടെ ജാതി തിരിച്ചുള്ള കണക്കെത്ര?

ചോദിച്ചയാളിന്റെ ആവശ്യം, മേല്‍ചോദിച്ചകാര്യങ്ങളെല്ലാം കൂടി ഒരു കാപ്സൂള്‍ പരുവത്തിലാക്കി ഒറ്റപേജ്‌ രൂപത്തില്‍ ഇങ്ങ്‌തന്നാല്‍ ഒരു പേജിനുള്ള രണ്ടു രൂപ അങ്ങു തരും, അപേക്ഷാഫീ പത്തു രൂപാ വേറേ.

ഒന്നാമത്തെ ചോദ്യത്തിലുള്ള വിവരങ്ങളെല്ലാം തന്നെ ഒരു യൂണിവെര്‍സിറ്റിയുടെ ഓഫീസ്സില്‍ കാണാന്‍ സാധ്യതയുണ്ട്‌. പ്രശ്നം അവിടെയല്ല. ആ വിവരങ്ങളെല്ലാം ക്രോഡീകരിച്ച്‌ നാം ചോദിച്ച രീതിയില്‍ തയ്യാറാക്കിയ പ്രമാണങ്ങള്‍ അവിടെയുണ്ടാകുമോ. ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ രേഖയുടെ ഒരു പകര്‍പ്പ്‌ നല്‍കുവാന്‍ യൂണിവേര്‍സിറ്റി ബാധ്യസ്ഥരാണ്‌. ഇല്ലെങ്കിലോ? ആ വിവരങ്ങള്‍ കിടക്കുന്ന ആയിരക്കണക്കിനു ഫയലുകളെയും, രജിസ്റ്ററുകളേയും തപ്പിപ്പിടിച്ച്‌ ആവശ്യപ്പെട്ട പ്രകാരം ഒന്നിച്ചാക്കി നമുക്ക്‌ നല്‍കുവാന്‍ സാധ്യമാണോ? നിയമം അങ്ങനെ നിഷ്‌കര്‍ഷിക്കുന്നുണ്ടോ? ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം.

വിവരം (വകുപ്പ്‌ 2 എഫ്‌), പൊതു അധികാരിയുടെ കടമകള്‍ (വകുപ്പ്‌ 4 ബി), വിവരം നല്‍കുന്നതിനു കൊടുക്കേണ്ട ഫീസ്‌(ചട്ടം 4 എ), ഒരാഫീസില്‍ ചെന്ന്‌ അവിടെ ഉള്ള രേഖകള്‍ എന്തെല്ലാമെന്ന്‌ നേരിട്ട്‌ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള പരിശോധനാ ഫീസ്‌(ചട്ടം 4 ഡി) എന്നീ കാര്യങ്ങളെ പറ്റി വിവരാവകാശനിയമവും, അതിന്റെ അടിസ്താനത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങളേയും ചേര്‍ത്ത്‌ വായിച്ചപ്പോള്‍ ഉണ്ടായ അഭിപ്രായമാണിത്‌. ഇരുമ്പുലക്കയൊന്നുമല്ല. ആര്‍ക്കും നിഷേധിക്കാം, വേറെ രീതിയില്‍ വ്യാഖ്യാനിക്കാം.

കുറച്ചുകൂടെ വിശദമാക്കട്ടെ. 'വിവരം' എന്നാലെന്തെന്ന്‌ നേരത്തേ നാം കണ്ടു. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കേണ്ടതും, ഉണ്ടാക്കുന്നതുമായ രേഖകള്‍ എന്തൊക്കെ ആയിരിക്കുമെന്ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.(120 ദിവസത്തിനുള്ളില്‍). അപേക്ഷാഫീ കൂടാതെ നമുക്ക്‌ നല്‍കുന്ന വിവരങ്ങള്‍ക്ക്‌, ഓരോ പേജിനും 2 രൂപാ നിരക്കില്‍ അധികഫിയും നല്‍കണം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌ ഒരാഫീസ്സില്‍ സൂക്ഷിക്കുന്ന രേഖകളുടെ പകര്‍പ്പല്ലേ ചോദിക്കാനാവു?. അല്ലാതെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ലല്ലോ. ഉത്തരമായിരുന്നെങ്കില്‍ ഓരോ ഉത്തരങ്ങള്‍ക്കും/ ചോദ്യങ്ങള്‍ക്കും ഈടാക്കാവുന്ന ഫീയെ പറ്റിയും പറയുമായിരുന്നു. എന്തൊക്കെ രജിസ്റ്ററുകളുണ്ടെന്ന്‌ നേരിട്ട്‌ പരിശോധിക്കാനും നിയമം അനുവാദം നല്‍കുന്നുണ്ട്‌. അല്ലാതെ നമുക്ക്‌ വേണ്ടുന്ന രീതിയില്‍ വിവരങ്ങളെ കോഡീകരിച്ച്‌ തരാന്‍ തുടങ്ങിയാല്‍ അഫീസുകളില്‍ അതിനുമാത്രമല്ലേ സമയമുണ്ടാകൂ. ഒരാഫീസില്‍ ഉണ്ടാകാവുന്ന പ്രാധമികവിവരങ്ങളുടെ അടിസ്താനത്തില്‍ എത്രയെത്ര തരത്തിലാണ്‌ വിവരങ്ങളെ കോഡീകരിച്ചെടുക്കാവുന്നത്‌. ചോദിക്കുന്നയാളിന്റെ മനോഗതിയനുസരിച്ചിരിക്കും അക്കാര്യങ്ങള്‍.

ഇവിടെ യൂണിവേര്‍സിറ്റിയോട്‌ ചോദിച്ചിരിക്കുന്ന വിവരങ്ങളിരിക്കുന്നത്‌ വെവ്വേറെ ഫയലുകളിലും, രജിസ്റ്ററുകളിലുമാണെങ്കില്‍ അതിന്റെയെല്ലാം പേജുകളുടെ പകര്‍പ്പ്‌ തരാന്‍ തയ്യാറാണെന്നും, എല്ലാം കൂടി ആയിരത്തോളം പേജുകള്‍ വരുമെന്നും പറന്‍ഞ്ഞ്‌ 2000 രൂപ ആവശ്യപ്പെട്ടാലോ?. എന്നാലും, നമുക്കാവശ്യമുള്ള രീതിയിലുള്ള വിവരം നമ്മള്‍ തന്നെ കിട്ടിയ രേഖകളില്‍ നിന്നും ക്രോഡീകരിച്ചെടുക്കേണ്ടി വരും.അതുകൊണ്ട്‌ മാതൃഭൂമിപത്രത്തിലെ തൊഴില്‍ വീഥിയില്‍ എഴുതിയ ലേഖനത്തെ കാലിക്കട്ടര്‍ വിമര്‍ശിച്ചതുപോലെ ചെയ്യാന്‍ ഞാനാളല്ല.

ഇനി, കേരളാ ഫാര്‍മരുടെ ആവശ്യം. മേല്‍ വിവരിച്ചതു പോലെ തന്നെയാണിതും. ചോദിച്ച രീതിയിലുള്ള വിവരം റബ്ബര്‍ ബോര്‍ഡില്‍ അതേപടി ഉണ്ടെങ്കില്‍ നല്ലത്‌. ഇല്ലെങ്കില്‍ അതുണ്ടാക്കി തരുമെന്ന്‌ എനിക്കുറപ്പില്ല. പിന്നെ റബ്ബര്‍ ബോര്‍ഡ്‌ ഒരു വാണിജ്യ സ്ഥാപനം പോലെ പ്രവര്‍ത്തിക്കുന്നതാണ്‌. മിക്കവാറും കാര്യങ്ങള്‍ അവിടെ കംപൂട്ടറില്‍ കൂടിയായിരിക്കും നിര്‍വഹിക്കുക. അങ്ങനെയെങ്കില്‍, കേരളാ ഫാര്‍മര്‍ ചോദിച്ചരീതിയിലുള്ള ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കാനുള്ള പ്രോഗ്രാം നിലവിലുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെയുള്ള ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉടനെ ഉണ്ടാക്കാന്‍ കഴിവുള്ള ഐറ്റി പ്രഗല്‍ഭര്‍ ഉണ്ടെങ്കില്‍ കേരളാ ഫാര്‍മര്‍ രക്ഷപെട്ടു.

പത്താം ക്ലാസ്സും ഗുസ്തിയും കൈമുതലുള്ള യുണിവേര്‍സിറ്റിയിലെ ഗുമസ്തര്‍ക്ക്‌ ഇതു കഴിയുമോയെന്തോ.

ഏതായാലും അധികം പഴക്കമുള്ള നിയമമല്ല. തുടക്കത്തില്‍ നമുക്ക്‌ എന്തും ചോദിച്ചു നോക്കാം. 120 ദിവസത്തിനുള്ളില്‍ പൊതു അധികാരികള്‍ ചെയ്തു വക്കേണ്ടിയിരുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ അവര്‍ കുടുങ്ങിയതു തന്നെ. ഇപ്പോഴെങ്കിലും അക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടി വരും. ഇല്ലെങ്കില്‍ മുഴുവന്‍ ജീവനക്കാരുടേയും മുഴുവര്‍ സമയവും പോതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കുന്നതിലേക്ക്‌ വേണ്ടി ചിലവാക്കേണ്ടി വരുമെന്നത്‌ ഒരു സത്യം മാത്രം. പിന്നൊരു കാര്യം: ശമ്പളം കിട്ടണമെങ്കില്‍ ജോലി ചെയ്താല്‍ പോരേ. എന്തു ജോലി ചെയ്യണമെന്ന്‌ നിര്‍ബന്ധിക്കാതിരുന്നാല്‍ മതിയല്ലോ.

കഥയും കവിതയും മാത്രം വായിച്ചു പോകുന്ന ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഈക്കാര്യങ്ങള്‍ കൂടി വായിച്ച്‌ വിശകലനം ചെയ്യാന്‍ തയ്യാറായെങ്കില്‍!!! പൊതുനന്മയെ ഉദ്ദേശിച്ചാണേ.....

ആധാരം:1.Right to Information Act 2005
2.The kerala Right to information (Regulation of fee and cost) Rules 2006

21-02-2008 ല്‍ കൂട്ടിച്ചേര്‍ത്തത്‌:
കേന്ദ്ര മുഖ്യ വിവരകമ്മീഷ്ണറുടെ ഒരു പ്രധാനപ്പെട്ട തീരുമാനം ഉണ്ടായിരിക്കുന്നു. അതടിസ്ഥാനത്തില്‍ ഞാനിട്ട പുതിയ പോസ്റ്റ് ഇവിടെ കാണാം.

Buzz ല്‍‌ പിന്തുടരുക

Sunday, January 20, 2008

വിവരാവകാശ നിയമം 2005 - ഞാന്‍ മനസ്സിലാക്കുന്നത്‌.

വിവരാവകാശ നിയമം - എന്താണിത്‌ - ഭാഗം ഒന്ന്‌

മറ്റുപല നിയമങ്ങളും ഉണ്ടായതുപോലെ 'വിവരാവകാശ നിയമവും' സുപ്രീംകോടതിയുടെ ഇടപെടല്‍ മൂലമുണ്ടായതാണ്‌.വിവരം സ്വീകരിക്കാനും ശേഖരിക്കാനുമുള്ള പൗരന്റെ അവകാശം ഭരണഘടനാപരമായുള്ള - 19(1)(എ) - "ആശയപ്രകാശന സ്വാതന്ത്ര്യത്തില്‍" അന്തര്‍ലീനമാണ്‌.ഈ മൗലികാവകാശം അനുഭവവേദ്ദ്യമാക്കുവാനായി കേന്ദ്രസര്‍ക്കാര്‍ "വിവരസ്വാതന്ത്ര്യ"മെന്ന പേരില്‍ ഒര്‍ കേന്ദ്രനിയമം 2002-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസ്സാക്കി. എന്നാല്‍ ഈ നിയമത്തെ ഔദ്ദോഗിക ഗസറ്റില്‍ പ്രസിദ്ധം ചെയ്യാതെ ഗര്‍ഭത്തില്‍ വച്ചുതന്നെ അന്നത്തെ ബൂറൊക്രസ്സി വധശിക്ഷ നടപ്പാക്കി: വെളിച്ചം കാണിച്ചില്ല. തുടര്‍ന്ന്‌ വന്ന സര്‍ക്കാര്‍ മേല്‍പ്പറ‍ഞ്ഞ "വിവര സ്വാതന്ത്ര" നിയമത്തെ റദ്ദാക്കി. പകരം "വിവരാവകാശനിയമം 2005" എന്ന പേരില്‍ മേയ്‌ 2005-ല്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും കൊണ്ടുവന്ന്‌ പസ്സാക്കി, രാഷ്ട്രപതിയുടെ ഒപ്പ്‌ വാങ്ങിച്ച്‌ ഔദ്ദ്യോഗിക ഗസ്സറ്റില്‍ ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം വിജ്ഞാപനം ചെയ്തു. ഇതാണ്‌ ഇന്നു നിലവിലുള്ള "വിവരാവകാശ നിയമം". 2005 ഒക്ടോബര്‍ 12 ന്‌ ഈ നിയമം പ്രബല്യത്തില്‍ വന്നു. വിവരാവകാശനിയമം കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയപ്പോള്‍, അത്‌ സംസ്ഥാനങ്ങള്‍ക്കുകൂടി ബാധകമാക്കിയതോടെ നിയമം പസ്സാക്കിയ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും അതു നടപ്പായി. കേരളത്തിലെ ഉദ്ദ്യോഗസ്ഥ ദുഷ്‌പ്രഭുത്ത്വത്തിന്റെ തലയില്‍ ഒരിടിത്തീപോലെയാണ്‌ ഈ നിയമം വന്നു വീണത്‌. ഏതെങ്കിലും കാര്യം സര്‍ക്കാരില്‍ അന്വേഷിച്ചാല്‍ ഒരു വാക്കു പോലും പറയാത്തവര്‍ ഇന്ന്‌ ബന്ധപ്പെട്ട ഫയല്‍ തന്നെ പരിശോധിക്കാന്‍ തരേണ്ടിവരുന്നു. ഉദ്ദ്യോഗസ്ഥനുമായുള്ള വ്യക്തിബന്ധങ്ങളിലൂടെ നിങ്ങള്‍ക്ക്‌ routine news ലഭിക്കും. 'വിവരാവകാശ നിയമ'ത്തിലൂടെ exclussive news കളും.

അറിവ്‌ കരുത്താണ്‌.ഈ അറിവ്‌ സമൂഹത്തിലെ ദുര്‍ബലവിഭാഗള്‍ക്ക്‌ പങ്കുവക്കുന്നതിലൂടെ പൗരനെ ശാക്തീകരിക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. ജനാധിപത്യമൂല്യങ്ങള്‍ക്ക്‌ അനുസൂതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും പൊതുജനങ്ങള്‍ക്കാവശ്യമായ ഔദ്ദ്യോഗിക രേഖകളും മറ്റും യഥാസമയം ലഭ്യമാക്കുന്നതിനുമാണ്‌ ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളുടേയും സുപ്രീംകോടതി വിധിന്യായങ്ങളുടേയും നിയമരൂപമാണ്‌ 2005 ലെ വിവരാവകാശ നിയമം.

കേരളത്തില്‍ നിലവിലുള്ള വിവരാവകാശത്തെപ്പറ്റിയുള്ള ഏതാണ്ട്‌ എല്ലാ വിവരങ്ങളും സര്‍ക്കാര്‍തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ . ഇവിടെക്കാണുന്ന "പൊതുവെ ഉന്നയിക്കുന്ന ചോദ്യങ്ങളും" വിജ്ഞാനപ്രദമാണ്‌.

ഈ നിയമം നടപ്പാക്കുവാനുള്ള 'വിവരാവകാശചട്ടങ്ങള്‍, 2006' ഗസറ്റ്‌ വിജ്ഞാപനമായി 27-06-2006 ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഈ നിയമത്തിന്റെ വകുപ്പുകള്‍ക്ക്‌ വിധേയമായി എല്ലാ പൗരന്മാര്‍ക്കും അറിയാനുള്ള അവകാശമുണ്ട്‌.

എന്താണ്‌ അറിയാനുള്ള അവകാശം:-

ഏത്‌ പൊതു അധികാരിയുടെ നിയന്ത്രണത്തിന്‍ കീഴിലോ കൈവശമോ ഉള്ള എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന വിവരങ്ങള്‍ക്കുള്ള അവകാശമാണ്‌. ഈ അവകാശം താഴെപ്പറയുന്നവ കൂടി ഉള്‍കൊള്ളുന്നതാണ്‌.


  • പ്രമാണങ്ങളുടേയും രേഖകളുടേയും പരിശോധനകുറിപ്പടികള്‍ എടുക്കുന്നതും
  • പ്രമാണങ്ങളുടേയും രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എടുക്കുന്നതും
  • ഭാഗങ്ങള്‍മാത്രം എടുക്കുന്നതും മറ്റുംവസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ സമ്പിളുകള്‍ എടുക്കുന്നത്‌
  • കമ്പൂട്ടറിലോ അതുപോലുള്ള മറ്റു സംവിധാനങ്ങളിലോ ശേഖരിച്ച്‌ വച്ചിട്ടുള്ള വിവരങ്ങള്‍.
  • ഡിസ്കുകള്‍,ഫ്ലോപ്പികള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക്‌ രൂപത്തിലോ,
  • പ്രിന്റൗട്ടുകള്‍ വഴിയോ ലഭ്യമാക്കുന്നതും ഉള്‍പ്പെടുന്നു.

എന്താണ്‌ വിവരം:-

നിലവില്‍ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന
രേഖകള്‍,

  • പ്രമാണങ്ങള്‍,
  • കുറിപ്പുകള്‍,
  • പേപ്പറുകള്‍,
  • ഈ-മെയിലുകള്‍,
  • അഭിപ്രയങ്ങള്‍,
  • ഉപദേശങ്ങള്‍,
  • പത്രകുറിപ്പുകള്‍,
  • സര്‍ക്കുലറുകള്‍,
  • ഉത്തരവുകള്‍,
  • ലോഗ്‌ബുക്കുകള്‍,
  • കരാറുകള്‍,
  • റിപ്പോര്‍ട്ടുകള്‍,
  • സാമ്പിളുകള്‍,
  • മാതൃകകള്‍ തുടങ്ങിയ ഏത്‌ വസ്തുക്കളും,
  • ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച്‌ ഏതെങ്കിലും എലക്ട്രോണിക്‌ രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.

ഇതിന്‌വേണ്ടി ഒരു പൗരന്‍ നല്‍കേണ്ട ഫീസ്സ്‌:-


  • അപേക്ഷാ ഫീസ്സ്‌ - 10 രൂപ കോര്‍ട്ട്‌ഫീസ്സ്‌ സ്റ്റാമ്പ്‌ അപേക്ഷയില്‍ പതിച്ചാല്‍ മതി.
  • എ-4 വലിപ്പത്തിലുള്ള ഒരു പേജിന്‌ 2 രൂപ.
  • ആദ്ദ്യത്ത ഒരു മണിക്കൂറിന്‌ ഫീസില്ല. പിന്നീടുള്ള ഓരോ 30 മിനിട്ടിനും അതിന്റെ അംശത്തിനും 10 രുപ വീതം.
  • സി.ഡി, ഫ്ലോപ്പി എന്നിവക്ക്‌ 50 രുപ.
  • പ്രിന്റ്‌ചെയ്ത ഓരോ പേജിനും 2 രൂപ.
  • സാമ്പിള്‍ മോഡല്‍ എന്നിവക്ക്‌ അതിന്റെ യഥാര്‍ത്ഥ വില/ചിലവ്‌.

ശ്രദ്ധിക്കൂ: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണ് വിവരം ലഭിക്കേണ്ടതെങ്കില്‍ അപേക്ഷാ ഫീസ്സും മറ്റും നേരിട്ട്‌ കൊടുത്ത്‌ രശീത്‌ വാങ്ങുകയോ അല്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ അക്കൌണ്ട്സ്‌ ഓഫീസരുടെ പേരില്‍ വാങ്ങിയ ബാങ്ക്‌ ഡ്രാഫ്റ്റോ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.


അപേക്ഷകണ്‍ ദാരിദ്ര്യരേഖക്ക്‌ താഴെയാണന്നതി തെളിവ്‌ നല്‍കിയാല്‍ - ഫീ നല്‍കേണ്ടതില്ല.

ഫീസ്സ്‌ വാങ്ങിയാല്‍ ടി.ആര്‍-5 ല്‍ രസീത്‌ നല്‍കണം.പണം ട്രഷറിയില്‍ അടക്കേണ്ട ഹെഡ്‌: "0070 other administrative services-60 other services- 800 other receipts - 42 other items"

ഇതിന്‌വേണ്ടി ആരുടെയടുത്താണ്‌ പോകേണ്ടത്‌:എല്ലാ സര്‍ക്കാര്‍ ഓഫീസ്സുകളിലും, സ്ഥാപനങ്ങളിലും ഓരോ പ്രിന്‍സിപ്പല്‍ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ (പി.ഐ.ഒ) വേണം എന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു. ഏതൊരു ഇന്‍ഡ്യന്‍ പൗരനും 10 രൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പ്‌ ഒട്ടിച്ച വെള്ള പേപ്പറില്‍ ബന്ധപ്പെട്ട പി.ഐ.ഒ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം.

ഈ പോസ്റ്റിനും, ഈ വിഷയത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന പോസ്റ്റുകള്‍ക്കും ആധാരമാക്കിയ രേഖകള്‍:
1. http://www.kerala.gov.in/reportsdouments/ria.htm
2. http://www.kerala.gov.in/reportsdouments/faq_ria.htm
3.അഡ്വക്കേറ്റും പത്രപ്രവര്‍ത്തകനുമായ ഡി.ബി. ബിനു 2/2007 ല്‍ 'വിവരാവാകാശനിയമം' എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകം.
4. The Kerala Right to Information Rules


തുടക്കം

വിവരക്കമ്മിഷന്‍

ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.
തുടരും.........

Buzz ല്‍‌ പിന്തുടരുക

Monday, October 8, 2007

വിവരാവകാശം, ഉപഭോക്തൃ സംരക്ഷണം.

വിവരാവകാശ നിയമം, ഉപഭോതൃ സംരക്ഷണ നിയമം

വിവരാവകശ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം ഇവ രണ്ടിനേയും പറ്റി കൂടുതല്‍ അറിയാനൊരു മോഹം. റിട്ടയര്‍ ചെയ്ത്‌ വീട്ടില്‍ കൂനിക്കൂടി ഇരിക്കയല്ലേ. സമയം ധാരാളം. ബ്ലോഗ്‌ വായിച്ച്‌ മാത്രം സമയം കളയരുതെന്നൊരു വീണ്ടുവിചാരം. ഇന്നു മുതല്‍ ഈ രണ്ട്‌ നിയമങ്ങളെയും കുറിച്ച്‌ കൂടുതല്‍ അറിവ്‌ നേടാനൊന്നു ശ്രമിക്കുന്നു. വിവരമറിന്‍ഞ്ഞ ശ്രീമതിക്ക്‌ എന്തെന്നില്ലാത്ത സംന്തോഷം. അത്രയും നേരം എന്റെ ശല്യത്തില്‍നിന്നൊഴിവാകുമല്ലോയെന്നായിരിക്കും, ചിന്ത.

എന്തായാലും ഈ നിയമങ്ങളെപറ്റി ഞാന്‍ മനസ്സിലാക്കുന്ന കാര്യങ്ങളെ എനിക്കോ എന്റെ കുട്ടികള്‍ക്കോ (വേണമെങ്കില്‍) ഭാവിയില്‍ വായിച്ചുനോക്കുന്നതിലേക്കായി അപ്പപ്പോള്‍ ഇവിടെ കുറിച്ചിടുവാനാഗ്ര്ഹിക്കുന്നു.

നമ്മുടെയിടയിലുള്ള പത്രപ്രതിനിധി ബ്ലോഗ്ഗര്‍മാര്‍ക്ക്‌ ഈ നിയമങ്ങള്‍ പുത്തരിയല്ല. എന്നാലും ഒരു ഓര്‍മ്മപുതുക്കലാവാം. മറ്റു വായനക്കാര്‍ക്ക്‌ പുതിയ അറിവ്‌ പകരാന്‍ ചിലപ്പോള്‍ സഹായിച്ചേക്കാം.

ഞാനെഴുതിപ്പിടിപ്പിക്കാന്‍ പോകുന്ന കാര്യങ്ങളെപറ്റി കൂടുതല്‍ അറിവുള്ളവര്‍ എന്റെ പിഴവുകളെ ചൂണ്ടിക്കാണിച്ചാല്‍ ഉപകാരമായിരിക്കും

ഞാന്‍ മനസ്സിലാക്കുന്നത്.

വിവരക്കമ്മിഷന്‍

ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.

Buzz ല്‍‌ പിന്തുടരുക