Friday, November 2, 2007

മെഡിക്കല്‍ സര്‍വീസ്സും ഉപഭോക്തൃ സംരക്ഷണ നിയമവും

ഉപഭോക്തൃ സംരക്ഷണ നിയമം. ഭാഗം രണ്ട്‌.

1995 ലെ ഒരു സുപ്രീം കോടതി വിധിയിലാണ്‌ ( ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ Vs വി.പി.ശാന്ത യും കൂട്ടരും) സേവനം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ മെഡിക്കല്‍ സര്‍വീസ്സും ഉള്‍പ്പെടുമെന്ന്‌ അഭിപ്രായപ്പെട്ടത്‌.

ഡോക്ടര്‍ രോഗിയുടെ പ്രശ്നങ്ങള്‍ ലാഘവമായി കാണുകയും ന്യായമായ ശ്രദ്ധയും കരുതലും കാണിക്കാതിരിക്കുകയും അതുവഴി രോഗിയുടെ അവസ്ഥ ഗുരുതരമാവുകയും ചെയ്താല്‍ അതു സേവനത്തിലെ പോരായ്മയാണ്‌. അതിനെതിരെ പ്രതികരിക്കുവാനും പരിഹാരം തേടാനും രോഗിക്ക്‌-ഉപഭോക്താവെന്ന നിലയ്ക്ക്‌- ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവകാശമുണ്ട്‌.

പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ചികിത്സാമാര്‍ഗ്ഗം അവലംഭിക്കുകയും അതില്‍ ഡോക്ടറുടെ ഭാഗത്തുനിന്ന്‌ അശ്രദ്ധയില്ലാതിരുന്നിട്ടും ചികിത്സ രോഗിക്ക്‌ പ്രതികൂലമാകുന്നെങ്കില്‍ അത്‌ ഡോക്ടറുടെ സേവനത്തിലുള്ള പോരായ്മയല്ല. അതുപോലെ പെട്ടന്ന്‌ എടുക്കേണ്ട തീരുമാനത്തില്‍ കോട്ടം സംഭവിച്ചാല്‍ അതും ഡോക്ടരുടെ സേവനത്തിലുള്ള പോരായ്മയായി കാണാവുന്നതല്ല.

ചികിത്സ നടത്തുമ്പോള്‍ ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം സേവനത്തിന്റെ കരാര്‍ പ്രകാരമാണ്‌. സേവനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതു നല്‍കുന്ന ആളിന്റെ മേല്‍ സേവനം കൂലിക്കെടുത്തയാള്‍ക്ക്‌ നിയന്ത്രണമില്ല. അതായത്‌ ഡോക്ടര്‍ ശസ്ത്രക്രീയ നടത്തുമ്പോള്‍ ഉപഭോക്താവിന്‌ അവരുടെ മേല്‍ നിയന്ത്രണം ഒന്നും ചൊലുത്താന്‍ സാധിക്കില്ല.

ഡോ.സൂദ്‌ ഒരു ആയുര്‍വേദ ഡോക്ടറാണ്‌. അദ്ദേഹം ചികിത്സിച്ചിട്ട്‌ രോഗം കുറഞ്ഞില്ല. ചന്‍ണ്ഡിഗറിലെ പോസ്റ്റ്‌ ഗ്രഡ്വേറ്റ്‌ ഇന്‍സ്റ്റിറ്റുട്ടിലെ ചികിത്സയില്‍ രോഗം ഭേദമായി. അതുകൊണ്ട്‌ ആയുര്‍വേദ ചികിത്സ നടത്തിയ ഡോക്ടരുടെ സേവനത്തില്‍ നൂന്നതയുണ്ടെന്ന്‌ പറയാന്‍ കഴിയൂല്ല.

പ്രതിഫലം നല്‍കി ലഭ്യമാക്കുന്ന സേവനത്തിലെ പോരായ്മക്കെതിരെയാണ്‌ ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാവുന്നത്‌. പ്രതിഫലം നല്‍കിയാണ്‌ സ്വകാര്യ ആശുപത്രികളിലെ സേവനം ലഭ്യമാക്കുന്നത്‌.

സ്വകാര്യ പ്രാക്ടീസ്‌ നടത്താത്ത സര്‍ക്കാരാശുപത്രിയിലെ ഡോക്ടര്‍മാരെയെല്ലാം ഒരു വിഭാഗത്തിലും വൈദ്യവൃത്തിയിലേര്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരെയെല്ലാം വേറോരു വിഭാഗത്തിലും ഉള്‍പ്പെടുത്തി പരിഗണിക്കണമെന്ന്‌ ഉപഭോക്തൃസംരക്ഷണനിയമം അനുശാസിക്കുന്നു. അതുകൊണ്ട്‌ സ്വകാര്യ ആശുപത്രികളിലെ സേവനങ്ങളില്‍ പോരായ്മ ഉണ്ടെങ്കില്‍ അതിനെതിരെ പരാതി കൊടുക്കാവുന്നതാണ്‌. സര്‍ക്കാര്‍ ആശുപത്രിയിലെ സേവനം സൗജന്യമാണ്‌. അത്തരം സേവനങ്ങളിലെ പോരായ്മക്ക്‌ എതിരെ ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാവുന്നതല്ല. പകരം പരാതികള്‍ സിവിള്‍ കോടതികളിലാണ്‌ കൈകാര്യം ചെയ്യുന്നത്‌. ചെറിയ തുകയായ ഒ.പി.കാര്‍ഡ്‌ ഫീസ്‌ ഈടാക്കുമ്പോള്‍ അതു നല്‍കുന്നയാള്‍ ഉപഭോക്താവാകുന്നില്ല.

പക്ഷേ, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഫലം പറ്റിക്കൊണ്ട്‌ സ്വകാര്യപ്രാക്ടീസ്‌ നടത്തുന്നുണ്ടെങ്കില്‍ ആ അവസരത്തില്‍ അദ്ദേഹം നല്‍കുന്ന സേവനത്തിലെ പോരായ്മകള്‍ക്ക്‌ എതിരെ ഉപഭോക്തൃകോടതിയില്‍ പരാതിപ്പെടാവുന്നതാണ്‌.

രോഗികള്‍ ഓര്‍മ്മിക്കേണ്ട ഒരു സുപ്രധാന കാര്യം, സ്വകാര്യ ആശുപത്രിയില്‍ നിന്നായാലും, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നായാലും ഡോക്ടര്‍മാര്‍ തരുന്ന കുറിപ്പുകളില്‍ അവരാരാണെന്ന്‌ തിരിച്ചറിയാനുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന്‌ ശ്രദ്ധിക്കുക. സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വൈദ്യസേവനത്തിന്‌ ഇനം തിരിച്ച്‌ ബില്‍ ആവശ്യപ്പെടണം. കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ മരുന്നുകടകളില്‍ നിന്നും ഔഷധങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ച്‌ വാങ്ങുക.

മെഡിക്കല്‍ സര്‍വീസ്‌ എന്നതില്‍ ബ്ലഡ്‌ ബാങ്ക്‌, ഡ്രഗ്ഗിസ്റ്റുകള്‍, റേഡിയോളജിസ്റ്റ്‌ തുടങ്ങിയ സര്‍വീസുകളും ഉള്‍പ്പെടുന്നതാണ്‌.

ആതുരസേവനര്‍ംഗത്തെ പോരയ്മകള്‍ക്ക്‌ എതിര പരതിപ്പെടാവുന്ന ചില സാഹചര്യങ്ങള്‍:-

  • മരുന്നുകടയില്‍ നിന്നും വാങ്ങിയ മരുന്നില്‍ ഈച്ച ചത്തുകിടക്കുന്നു. മരുന്നുകുപ്പിയുടെ മൂടി തുറന്നിട്ടില്ല. നൂന്നതയുള്ള സാധനമാണ്‌ വ്യാപാരി വിറ്റതെന്ന്‌ വ്യക്തം.
  • ഒരാളെ ശസ്ത്രക്രീയക്ക്‌ വിധേയനാക്കുന്നതിനു മുമ്പ്‌ ആവശ്യം വേണ്ട രക്തം കരുതിയിരിക്കണം.അല്ലാത്തപക്ഷം രോഗിക്കു സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ ആശുപത്രി ഉത്തരവാദിയാണ്‌.
  • ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഇന്‍ജെക്ഷന്‍ നേഴ്സ്‌ തെറ്റിക്കൊടുത്ത്‌ രോഗി മരിക്കാന്‍ ഇടയായാല്‍.
  • വിദ്യാര്‍ഥിയുടെ കൈ ഒടിന്‍ഞ്ഞു പ്ലാസ്റ്റര്‍ ഇട്ടു. രണ്ടുദിവസത്തിനകം കൈയ്യില്‍ നീരുവരുവാന്‍ തുടങ്ങി.ഡോക്ടറോട്‌ ഈ കാര്യം പറന്‍ഞ്ഞപ്പോള്‍ അതു സാരമാക്കേണ്ടെന്ന്‌ ഉപദേശിച്ചു. പക്ഷേ നീരു കൂടിവരികയും കൈത്തണ്ടയില്‍ പഴുപ്പ്‌ കയറുകയും ചെയ്തു. പിന്നിട്‌ ആ കൈ ശോഷിച്ചു. പ്ലാസ്റ്റര്‍ ഇട്ടതിലും തുടര്‍ന്ന്‌ ഡോക്ടറുടെ സേവനത്തിലും വന്ന അപാകതകളായിരുന്നു ഈ സ്ഥിതിവിശേഷത്തിന്‌ കാരണമായത്‌. ഡോക്ടറില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്‌.
  • സാവു മാധുരിയും ഡോ.രാജേന്ദ്രയും തമ്മിലുണ്ടായ ഒരു കേസില്‍, പരതിക്കാരി കു‍ഞ്ഞിനെ പ്രസവിച്ചത്‌ ശസ്ത്രക്രീയവഴിയായിരുന്നു. അതിന്‌ ശേഷം പരാതിക്കാരിയുടെ വയറിന്‌ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ദിനം തോറും അതിന്റെ കാഠിന്യം കൂടിവന്നു. പരിശോധനയില്‍ ശസ്ത്രക്രീയ നടത്തുവാന്‍ ഉപയോഗിച്ച കത്രിക വയറിനകത്ത്‌ പെട്ടുപോയതായിരുന്നു വേദനക്ക്‌ കാരണമെന്ന്‌ കണ്ടെത്തി. നഷ്ടപരിഹാരം അനുവദിച്ചു.
  • ശസ്ത്രക്രീയസമയത്ത്‌ മാത്രമല്ല അതിന്‌ ശേഷവും രോഗിയെ പരിചരിക്കുന്നതില്‍ ശ്രദ്ധിക്കണം. അതില്‍ വീഴ്ച വരുത്തിയാല്‍ സേവനത്തിലെ പോരായ്മയാണ്‌, പരാതിപ്പെടാം.
  • ആശുപത്രിയില്‍ നല്‍കേണ്ട യതാര്‍ഥതുകയിന്മേല്‍ സര്‍വീസ്‌ചാര്‍ജ്ജ്‌ ആവശ്യപ്പെട്ടാല്‍
  • ‍രക്ത ബാങ്കില്‍ നിന്നും വാങ്ങുന്ന രക്തത്തില്‍ രോഗാണുബാധ ഉണ്ടായാല്‍.
  • രോഗിയുടെ കണ്ണു കഴുകുന്നതിന്‌ മരുന്ന്‌ ഒഴിക്കുന്നതിനു പകരം ആസിഡ്‌ ഒഴിച്ചാല്‍
  • ‍ഹോമിയോപതി പ്രാക്ടീസ്‌ ചെയ്യാന്‍ അനുവദിച്ചിട്ടുള്ള ഡോക്ടര്‍ അലൊപ്പതി പ്രക്ടീസ്‌ ചെയ്യുമ്പോള്‍
  • ‍തെറ്റായ സ്കാനിംഗ്‌ റിപ്പോര്‍ട്ട്‌ നല്‍കിയാല്‍
  • ‍പ്രസവത്തിനു ശേഷം അമ്മയും കുന്‍ഞ്ഞും മരിക്കാന്‍ ഇടയായത്‌ ഡോക്ടരുടെ അശ്രദ്ധ മൂലമാണെങ്കില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം.

ചുരുക്കത്തില്‍, പ്രതിഫലം നല്‍കി ലഭ്യമാക്കുന്ന ആതുരസേവനത്തിന്റെ കാര്യത്തില്‍ രോഗിക്ക്‌ ഉപഭോക്താവ്‌ എന്ന നിലയിലുള്ള അവകാശങ്ങള്‍ ഉണ്ട്‌. ഈ അവകാശം നിഷേധിക്കുമ്പോഴും, ആതുരസേവനത്തില്‍ പോരായ്മ ഉണ്ടാകുമ്പോഴും രോഗിക്ക്‌ അതിനെതിരെ ഉപഭൊക്തൃകോടതിയെ സമീപിക്കാവുന്നതാണ്‌.

(കട:ഉപഭോക്തൃ സംരക്ഷണ നിയമം എന്ത്‌, എങ്ങിനെ -by ജോണ്‍ വാടാശ്ശേരി)

ഉപഭോക്ത്രൃ സംരക്ഷണ നിയമം ഭാഗം ഒന്ന്‌
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
എന്താണ് ഉപഭോക്തൃ തര്‍ക്കം

Buzz ല്‍‌ പിന്തുടരുക

2 comments:

  1. അങ്കിള്‍ said...

    സര്‍ക്കാര്‍ ആശുപത്രിയിലെ സേവനം സൗജന്യമാണ്‌. അത്തരം സേവനങ്ങളിലെ പോരായ്മക്ക്‌ എതിരെ ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാവുന്നതല്ല. പകരം പരാതികള്‍ സിവിള്‍ കോടതികളിലാണ്‌ കൈകാര്യം ചെയ്യുന്നത്‌. ചെറിയ തുകയായ ഒ.പി.കാര്‍ഡ്‌ ഫീസ്‌ ഈടാക്കുമ്പോള്‍ അതു നല്‍കുന്നയാള്‍ ഉപഭോക്താവാകുന്നില്ല.

  2. അങ്കിള്‍ said...

    ചികിത്സാപിഴവ്‌: രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‌കാന്‍ വിധി

    തിരുവനന്തപുരം: ചികിത്സാപിഴവ്‌ മൂലം വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ട തെങ്ങുകയറ്റ തൊഴിലാളിക്ക്‌ രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‌കാന്‍ പത്തനംതിട്ട ജനറലാസ്‌പത്രി സൂപ്രണ്ടിനോട്‌ സംസ്ഥാന ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

    അടൂര്‍ പരികിമണ്‍വിള താഴത്തില്‍ രാധാകൃഷ്‌ണനാണ്‌ തുക നല്‍കേണ്ടത്‌. കമ്മീഷന്‍ പ്രസിഡന്റ്‌ ജസ്റ്റിസ്‌ കെ.ആര്‍. ഉദയഭാനു, കമ്മീഷനംഗം വത്സല ശാര്‍ങ്‌ഗധരന്‍ എന്നിവരുടേതാണ്‌ ഉത്തരവ്‌.

    തെങ്ങുകയറ്റ തൊഴിലാളിയായ രാധാകൃഷ്‌ണന്‌ 2001 ഫിബ്രവരി എട്ടിനാണ്‌ ജോലിക്കിടെ തെങ്ങില്‍ നിന്നും വീണ്‌ വലതുകൈക്ക്‌ പരിക്കേറ്റത്‌. ഉടന്‍തന്നെ പത്തനംതിട്ട ജനറലാസ്‌പത്രിയില്‍ എത്തിച്ചു. എല്ലുരോഗവിദഗ്‌ദ്ധ ന്‍ ഇദ്ദേഹത്തെ പരിശോധിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കുന്നതിനു പകരം ബാന്‍ഡേജ്‌ ഇടുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

    കൈക്ക്‌ വേദന വര്‍ധിച്ചതിനെ തുടര്‍ന്ന്‌ നാലുദിവസത്തിനു ശേഷമാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. എന്നാല്‍ രാധാകൃഷ്‌ണന്റെ നില വീണ്ടും വഷളായി. തുടര്‍ന്ന്‌ ഇദ്ദേഹത്തിന്റെ വലതുകൈയുടെ സ്വാധീനശക്തി നഷ്ടപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.

    രണ്ടരലക്ഷം രൂപ നഷ്ടപരിഹാരത്തിനു പുറമേ 7500 രൂപ കോടതി ചെലവും രാധാകൃഷ്‌ണന്‌ നല്‌കണം.

    ഹര്‍ജിക്കാരനു വേണ്ടി അഭിഭാഷകരായ ആനയറ ഷാജി, സൈനു ഷാജി എന്നിവര്‍ ഹാജരായി. [മാതൃഭൂമി: 21-11-2008]