Thursday, April 12, 2007

ലോകഭീമന്‌ ന്യൂയോര്‍ക്കില്‍ ഊരുവിലക്ക്‌

ഏറ്റവും വലിയ ആഗോള സൂപ്പര്‍ മാര്‍ക്കറ്റ്‌ ശ്ര്യംഖലയായ അമേരിക്കയിലെ വാള്‍-മാര്‍ട്ടിന്‌ അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ എത്ര കടകളുണ്ട്‌? ഒരു ഡസനോ? അമ്പതോ? അതോ നൂറോ?.ലോകത്തിലെ സാമ്പത്തിക തലസ്ഥാനവും വാള്‍സ്‌ട്രീറ്റിന്റെ ഇരിപ്പിടവുമാണ്‌ മുതലാളിത്തത്തെ മടിയിലിരുത്തി ലാളിക്കുന്ന ന്യൂയോര്‍ക്ക്‌ നഗരം. ലോകനഗരങ്ങളില്‍ രണ്ടാമത്തെയും അമേരിക്കയില്‍ ഒന്നാമത്തേയും. സമ്പന്നരുടെ അളകാപുരി. യു.എന്‍. ആസ്ഥാനം. ലോകപ്രശസ്തമായ പല പത്രങ്ങളുടേയും മറ്റു മാധ്യമങ്ങളുടേയും കേന്ദ്രം. 81.4 ലക്ഷം ജനങ്ങളുള്ള വടക്കേ അമേരിക്കയിലെ മഹാനഗരം. അമേരിക്കക്കാരുടെ അഭിമാനമായ സ്റ്റാച്യു ഒഫ്‌ ലിബര്‍ട്ടി ചൂടി നില്‍ക്കുന്ന പരിഷ്കൃത നഗരം. അമേരിക്കയില്‍ മാത്രം 4500 കിടിലന്‍ സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുള്ള ലോക റീട്ടെയില്‍ ഭീമന്‌ ന്യൂയോര്‍ക്കില്‍ ഒരു കടപോലുമില്ലെന്ന്‌ കേട്ടാല്‍ എങ്ങനെ വിശ്വസിക്കും. 6782 കൂറ്റന്‍ കടകളും 18 ലക്ഷത്തിലേറെ ജോലിക്കാരും 2007 ജനുവരി 31 ന്‌ അവസ്സാനിച്ച വര്‍ഷത്തില്‍ 16,56,000 കോടി രൂപ വിറ്റുവരവുമായി ആഗോള സാമ്രാജ്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന വാള്‍-മാര്‍ട്ട്‌ കോര്‍പ്പറേഷനെ അമേരിക്കന്‍ ഭരണകൂടം ഭയപ്പെടുന്നു. അമേരിക്കയിലെ കൊലകൊമ്പന്മാരായ നേതാക്കള്‍ വാള്‍-മാര്‍ട്ടിനുവേണ്ടി വക്കാലത്തുമായി ന്യൂഡല്‍ഹിയില്‍ വന്ന്‌ ഇന്‍ഡ്യന്‍ നേതാക്കളെക്കാണുന്നു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഇറക്കുമതിക്കാരാണ്‌ വാള്‍-മാര്‍ട്ട്‌. ഓരോ 45 സെക്കന്റിലും ഓരോ കണ്ടെയ്‌നര്‍ ചരക്ക്‌ അമേരിക്കന്‍ തുറമുഖങ്ങളില്‍ വന്നിറങ്ങുന്നു. അമേരിക്കക്കാര്‍ ചിലവിടുന്ന ഓരോ ഡോളറിന്റേയും 10% വീഴുന്നത്‌ വാള്‍-മാര്‍ട്ടിന്റെ പെട്ടിയില്‍.അമേരിക്കയിലെ ഓരോ തിരെഞ്ഞെടുപ്പിലും വീറോടെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമുണ്ട്‌ഃ വാള്‍-മാര്‍ട്ട്‌. റിപ്പബ്ലിക്കുകളായാലും ഡമോക്രാറ്റുകളായാലും വാള്‍-മാര്‍ട്ടിനെപ്പറ്റി സ്ഥാനാര്‍ത്ഥിയുടെ നിലപാട്‌ അറിയാന്‍ ജനങ്ങള്‍ കാതു കൂര്‍പ്പിക്കുന്നു. വാള്‍-മാര്‍ട്ടിനെപ്പറ്റി ആഴ്ചയില്‍ ഒരു വാര്‍ത്തയെങ്കിലും ഇല്ലാത്ത പത്രങ്ങളോ മറ്റു മാധ്യമങ്ങളോ അമേരിക്കയില്‍ ഇല്ല. സ്വന്തമായി തുറമുഖം, പത്രങ്ങള്‍, ടി.വി., ബാങ്ക്‌, റീയല്‍ എസ്റ്റേറ്റ്‌, ലോറി സര്‍വീസ്സ്‌, വിമാനക്കമ്പനി തുടങ്ങി സാമ്പത്തിക ശക്തിക്കു വേണ്ടിയുള്ള എല്ലാ കണ്ണിയുറപ്പുമുള്ള വാള്‍-മാര്‍ട്ടിനെ ന്യൂയോര്‍ക്ക്‌ നഗരത്തില്‍ മാത്രം കാണാനില്ല.വാള്‍മാര്‍ട്ട്‌ ന്യൂയോര്‍ക്ക്‌ സിറ്റിയെ കൈവിട്ടതല്ല. ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ കവാടം വാള്‍-മാര്‍ട്ടിനെതിരെ കൊട്ടിയടച്ചതാണ്‌. വാള്‍-മാര്‍ട്ടിനെ ന്യൂയോര്‍ക്കില്‍ പ്രവേശിപ്പിക്കാന്‍ ആ നഗരവാസികള്‍ക്ക്‌ മനസ്സില്ല. അമേരിക്കയിലെ വരണ്ടുണങ്ങിയ തെക്കന്‍ സ്റ്റേറ്റായ ആര്‍ക്കന്‍സോയിലെ റോജേഴ്‌സില്‍ 1962-ല്‍ സാം വാള്‍ട്ടന്‍ എന്ന മുന്‍പട്ടാളക്കാരന്‍ ആരംഭിച്ച ലാഭക്കടയാണ്‌ 1969-ല്‍ വാള്‍-മാര്‍ട്ടെന്ന പേരില്‍ കമ്പനിയായി റജിസ്റ്റര്‍ചെയ്ത്‌ വിപുലമാക്കിയത്‌. സ്റ്റേറ്റ്‌ വിട്ട്‌ കച്ചവടം വ്യാപിപ്പിക്കാന്‍ തുടങ്ങിയത്‌ 1977-ല്‍ മിഷിഗണിലും ഇല്ലിന്യോയിലുമുണ്ടായിരുന്ന 16 കടകളുടെ ഒരു ശ്രിംഖല സ്വന്തമാക്കിക്കൊണ്ടായിരുന്നു. തുടര്‍ന്ന്‌ അതിവേഗമായി വളര്‍ച്ച. പ്രത്യേകിച്ച്‌ അമേരിക്കയുടെ വടക്കന്‍ സ്റ്റേറ്റുകളിലേക്ക്‌ 20 വര്‍ഷം കൊണ്ട്‌ വാള്‍-മാര്‍ട്ട്‌ അന്തരാഷ്ട്രകമ്പനിയെന്ന പേരു സമ്പാദിച്ച്‌ 1991-ല്‍ മെക്സിക്കോവില്‍ ആദ്യത്തെ കട തുടങ്ങി. പിറ്റേ വര്‍ഷം സാം വാള്‍ട്ടന്‍ അന്തരിച്ചെങ്കിലും വാള്‍-മാര്‍ട്ട്‌ വ്യാപാര ശ്രിംഖല എതിരാളികളെ വളരെ പിന്നിലാക്കി അമേരിക്കയിലെ 50 സ്റ്റേറ്റുകളിലും പന്തലിച്ചു. അന്ന്‌ അമേരിക്കന്‍ സ്റ്റേറ്റുകള്‍ ഒന്നൊന്നായി കീഴടക്കിയുള്ള യാത്രയില്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലും തുറന്നു, സൂപ്പര്‍ മാര്‍ക്കറ്റുകള്‍. തലസ്ഥാനമായ ന്യുയോര്‍ക്ക്‌ നഗരം പിടിക്കാനുള്ള യാത്രയാണ്‌ വഴിമുട്ടിയത്‌. പലചരക്കുകള്‍ ഏറ്റവും വിലകുറച്ച്‌ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന പുതിയൊരു വ്യാപാരതന്ത്രമാണ്‌ സാം വാള്‍ട്ടന്‍ തുടങ്ങിവച്ചത്‌. ഇതിന്‌ എല്ലാ രംഗത്തും പിശുക്ക്‌ കൂടിയേ തീരു.റോജേഴ്‌സിലെ ആദ്യത്തെ സ്റ്റോര്‍ സാംവാള്‍ട്ടന്‍ തുടങ്ങുന്നത്‌ 60-കളില്‍ കൃഷിപ്പണികൊണ്ട്‌ കുടുംബം പുലര്‍ത്താന്‍ ദണ്‌ഡിക്കുന്ന ആര്‍ക്കന്‍സോയിലെ കര്‍ഷകസ്ത്രീകളെ നിസ്സാരകൂലിക്ക്‌ ജോലിക്ക്‌ വച്ചുകൊണ്ടായിരുന്നു. തുച്ഛമെങ്കിലും ഈ അധിക വരുമാനം പട്ടിണികാലത്ത്‌ അവര്‍ക്ക്‌ ആശ്വാസമായി. ചരക്ക്‌ വിലകുറച്ച്‌ വില്‍ക്കണമെങ്കില്‍ വളരെക്കുറഞ്ഞ വിലക്ക്‌ സംഭരിക്കണം. ശമ്പളവും മറ്റു ചിലവുകളും കുറയണം. ഇതു രണ്ടും കര്‍ക്കശമാക്കിയതുകൊണ്ട്‌ മാത്രം അതിവേഗ വളര്‍ച്ച സാധ്യമാവില്ലല്ലോ?. വികസനത്തിന്‌ തടസ്സമായ നിയമങ്ങളേയും സാമാന്യനീതിയേയും ധാര്‍മ്മികതെയെയും തത്വങ്ങളെയും മറികടന്നുകൊണ്ടല്ലാതെ ഇന്നീക്കാണുന്ന സാമ്രാജ്യം കെട്ടിയുയര്‍ത്താന്‍ കഴിയുമായിരുന്നില്ലെന്ന്‌ വാള്‍-മാര്‍ട്ടിന്റെ ചരിത്രം തെളിയിക്കുന്നു. അമേരിക്കയിലെ സാമാന്യ ജനങ്ങള്‍ അതുകൊണ്ടുതന്നെ വാള്‍-മാര്‍ട്ടിനെ എന്നും സംശയത്തോടെ കാണുന്നു. വെറുക്കുന്നു. വാള്‍-മാര്‍ട്ടിന്റെ വളര്‍ച്ചയുടെ വഴി അമേരിക്കയുടെ സംസ്കാരത്തിനും ജീവിതശൈലിക്കും നിരക്കുന്നതല്ലെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. ഓരോ വാള്‍-മാര്‍ട്ട്‌ കട വരുമ്പോഴും തകരുന്നത്‌ അതത്‌ദേശത്തിന്റെ സംബദ്‌വ്യവസ്ഥയും സ്വച്ഛതയും തൊഴിലും പരിസ്ഥിതിയും പൈതൃകങ്ങളുമാണെന്ന്‌ അവര്‍ മനസ്സിലാക്കി. വാള്‍-മാര്‍ട്ടില്‍ നിന്നുള്ള മോചനമാണ്‌ ഇന്നു ഭൂരിപക്ഷം അമേരിക്കക്കാരന്റേയും സ്വപ്നം. വാള്‍-മാര്‍ട്ട്‌ കടകളിലെ വിലക്കുറവിന്‌ ഇന്ന്‌ അമേരിക്കക്കാര്‍ കൊടുക്കേണ്ടിവരുന്ന വില അതിഭീമമാണ്‌. സര്‍ക്കാര്‍ താങ്ങേണ്ടി വരുന്ന ചിലവ്‌ കണക്കറ്റ കോടികളും.എല്ലാ സ്റ്റേറ്റ്‌കളിലും വാള്‍-മാര്‍ട്ട്‌ വിരുദ്ധ ജനകീയ പ്രസ്ഥാങ്ങള്‍ സജീവമാണ്‌. വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, കോളേജ്‌ അദ്ധ്യാപകര്‍, കന്യാസ്ത്രികള്‍, വനിതാപ്രസ്ഥാങ്ങള്‍, ബുദ്ധിജീവികള്‍, സിനിമാസംവിധായകര്‍, ഗായകര്‍, മത-രാഷ്ട്രിയ നേതാക്കള്‍ തുടങ്ങി എല്ലാരംഗത്തുനിന്നുമുള്ളവര്‍ അണിചേര്‍ന്നിരിക്കുന്നു. വാള്‍-മാര്‍ട്ടിന്റെ ഓഹരിയുടമകള്‍ വാര്‍ഷികയോഗങ്ങളില്‍ കമ്പനിയുടെ മനുഷ്യാവകാശധ്വംസനത്തെ ചോദ്യം ചെയ്യുന്നു. ആര്‍ക്കന്‍സോ യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആ ദിവസം യോഗംകൂടി കമ്പനിയിലെ തൊഴിലാളിവിരുദ്ധ നടപടിയില്‍ പ്രതിഷേധിക്കുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോടതിക്കേസ്സുകളുള്ള കോര്‍പ്പറേഷനെന്ന പേരും വാള്‍-മാര്‍ട്ടിന്‌ ചാര്‍ത്തിക്കിട്ടി.വാള്‍-മാര്‍ട്ട്‌ വിഴുങ്ങിയ പതിനായിരക്കണക്കിന്‌ ചെറുകടകളില്‍ മിച്ചമുള്ളവയുടെ സ്വതന്ത്ര ദേശിയകൂട്ടായ്മകള്‍ അമേരിക്കയിലുടനീളം പ്രവര്‍ത്തിക്കുന്നു. വാള്‍-മാര്‍ട്ടിന്‌ അമേരിക്കയില്‍ ഒരിടത്തും എതിര്‍പ്പുകള്‍ കൂടാതെ ഇന്ന്‌ കട തുറക്കാനാവില്ല. 2006 ഒക്ടോബറിലെ കണക്കനുസരിച്ച്‌ 309 പ്രദേശങ്ങളില്‍ കടകള്‍ തുടങ്ങാനുള്ള നീക്കത്തെ അതിശക്ക്തമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു. കോസ്റ്റ്‌കോ, ടാര്‍ജറ്റ്‌, ഹോംഡിപ്പോ, ജെ.സി.പെനി തുടങ്ങി മറ്റു വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള കടുത്ത മത്സരവും ഒന്നിനൊന്ന്‌ ശക്തമായികൊണ്ടിരിക്കുന്നു. ജനകീയ കൂട്ടായ്മകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മൂലം നാട്ടില്‍ ഇനി കടകള്‍ തുറക്കുക എളുപ്പമല്ലെന്ന്‌ ബോധ്യപ്പെട്ടതുകൊണ്ടാണ്‌ ഏഷ്യയെയും ലാറ്റിന്‍ അമേരിക്കയേയും ലക്ഷ്യമിട്ട്‌ നീക്കം തുടങ്ങിയത്‌. ഇംഗ്ലണ്ടിലൊഴികെ മറ്റൊരു യൂറോപ്യന്‍ രാജ്യത്തും വാള്‍-മാര്‍ട്ട്‌ എന്തുകൊണ്ട്‌ കടകള്‍ കെട്ടുന്നില്ല?. ഇംഗ്ലണ്ടിള്‍ 'അസ്‌ദ' എന്ന സൂപ്പര്‍മാര്‍ക്കറ്റ്‌ ശൃംഖലയുമായി ചേര്‍ന്നാണ്‌ കച്ചവടം. ഇംഗ്ലണ്ടില്‍ ഒന്നാമനായ 'ടെസ്‌കോ'യെ തുരത്താന്‍ എല്ലാ ഉപായങ്ങളും പയറ്റിനോക്കുന്നുണ്ട്‌. പക്ഷേ ഫലിക്കുന്നില്ല. (ഇംഗ്ല്ണ്ടില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെ എം.പി. മാര്‍ വരെ രംഗത്തുണ്ട്‌). വിശാല യൂറോപ്പില്‍ വാള്‍-മാര്‍ട്ടിന്‌ കടന്ന്‌ചെല്ലാന്‍ കഴിഞ്ഞ ഏകരാജ്യമാണ്‌ ജര്‍മ്മനി. 1998 ല്‍ ജെര്‍മ്മനിയില്‍ പ്രവേശിച്ച്‌ 85 കടകള്‍ തുറന്ന കമ്പനിക്ക്‌ 9 വര്‍ഷം കഴിഞ്ഞിട്ടും ജര്‍മ്മനിയുടെ മനസ്സറിയാനോ കച്ചവടം ലാഭകരമാക്കാനോ കഴിയാതെ 2006 ജൂലൈയില്‍ എതിരാളിയായ 'മെട്രോ'യ്‌ക്ക്‌ 4800 കോടി രൂപ നഷ്ടത്തില്‍ കടകളത്രയും വിറ്റ്‌ ജര്‍മ്മനി വിടേണ്ടിവന്നു. ഏഷ്യന്‍ ഭൂഖണ്ഡം പിടിച്ചടക്കാനുള്ള തുടക്കമായി തെക്കന്‍ കൊറിയയില്‍ വന്‍ കടകള്‍ തുറന്ന വാള്‍-മാര്‍ട്ടിന്‌ അവിടെയും കിട്ടി തിരിച്ചടി. തുറന്ന 16 സൂപ്പര്‍ മാര്‍ക്കറ്റുകളും നാട്ടുകാരുടെ വ്യാപാരശൃംഖലക്ക്‌ വിറ്റ്‌ 2006 മേയില്‍ കൊറിയയില്‍ നിന്നും കെട്ടുകെട്ടേണ്ടിവന്നു.സുസംഘടിതമായ ജനകീയ പ്രസ്ഥാനമാണ്‌ ന്യൂയോര്‍ക്ക്‌ നഗരത്തില്‍ നിന്ന്‌ വര്‍ഷങ്ങളായി വാള്‍-മാര്‍ട്ടിനെ അകറ്റിനിര്‍ത്തുന്നത്‌. നഗരത്തില്‍ കടതുടങ്ങാന്‍ നടത്തുന്ന ഏത്‌ നീക്കത്തേയും മണത്തറിയാന്‍ 'വാള്‍-മാര്‍ട്ട്‌ ഫ്രീ ന്യൂയോര്‍ക്ക്‌' എന്ന പ്രസ്ഥാനത്തിലെ സ്ത്രീകള്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ 24 മണിക്കൂറും ഊഴമിട്ട്‌ നഗരത്തിന്‌ കാവലാണ്‌. പുതിയതായി ആരെങ്കിലും സ്ഥലമോ കെട്ടിടമോ വിലയ്ക്കോ വാടകയ്ക്കോ വാങ്ങിയാല്‍, അതിനു നീക്കം നടത്തിയാല്‍, ഇവര്‍ മണത്തറിയും. വാള്‍-മാര്‍ട്ടാണ്‌ പിന്നിലെങ്കില്‍ അതു ഉടന്‍ തുരത്തും. വാള്‍-മാര്‍ട്ട്‌ പല വേഷങ്ങളില്‍ പല കാലത്തും നൂണ്ട്‌ കയറാന്‍ നടത്തിയ സര്‍വ്വശ്രമങ്ങളും വിഭലമാക്കപ്പെട്ടു. മറ്റു സൂപ്പര്‍മാര്‍ക്കറ്റ്‌കളോട്‌ അവിടെ ഇത്രകണ്ട്‌ എതിര്‍പ്പില്ല. വാള്‍-മാര്‍ട്ടിനെപ്പോലെ കളങ്കപ്പെട്ട്‌ ജനവിദ്വേഷം സമ്പാദിക്കാത്തതാവാം കാരണം. വാള്‍-മാര്‍ട്ട്‌ കട തുടങ്ങുന്ന സ്ഥലങ്ങളിലെല്ലാം ചെറുകടകള്‍ പൂട്ടിപ്പോവുക പതിവാണ്‌. പതിനായിരക്കണക്കിന്‌ കടകളാണ്‌ അമേരിക്കയില്‍ നിന്നുപോയത്‌. ന്യൂയോര്‍ക്കിലെ ഊരുവിലക്ക്‌ വാള്‍-മാര്‍ട്ടിന്‌ നഷ്ടമാക്കിയത്‌ വലിയൊരു വിപണിയാണ്‌. 18 ലക്ഷത്തിലേറെ ജനങ്ങളുടെ വിശാല വിപണി. അതുമാത്രമല്ല അധികാര-സാമ്പത്തിക കേന്ദ്രങ്ങളുടെ സാമീപ്യവും അസാധ്യമാക്കി. കമ്പനിയുടെ പ്രതിച്ഛായ മിനുക്കിയെടുക്കാന്‍ പി.ആര്‍. പ്രവര്‍ത്തനവും ലോബിയിങ്ങും ഊര്‍ജ്ജിതമാക്കികൊണ്ടിരിക്കാന്‍ ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ഒരു താവളം അനിവാര്യമാണ്‌. നഗരത്തില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും നഗരവാസികള്‍ക്ക്‌ മിനിട്ടുകള്‍ കൊണ്ട്‌ ചെന്നെത്താവുന്ന പ്രാന്തങ്ങളിലെ വൈറ്റ്‌പ്ലൈയിന്‍സ്‌, കിയോണി, വെസ്റ്റ്‌ ചെസ്റ്റര്‍ എന്നിവിടങ്ങളില്‍ വന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ച്‌ നഗരപ്രവേശനത്തിന്‌ കാലം കാക്കുകയാണ്‌ ഇന്‍ഡ്യയുടെ രക്ഷകനാകുവാന്‍ പോകുന്ന വാള്‍-മാര്‍ട്ട്‌.

(കേരളാ കണ്‍സൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ഗവേഷണവിഭാഗമായ ഐ.സി.ആര്‍.റ്റി ക്ക്‌വേണ്ടി വൈക്കം മധു തയ്യാറാക്കിയ റിപ്പോര്‍ട്ട്‌)

94 comments:

  1. അങ്കിള്‍. said...

    ന്യൂയോര്‍ക്ക്‌ നഗരത്തില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും നഗരവാസികള്‍ക്ക്‌ മിനിട്ടുകള്‍ കൊണ്ട്‌ ചെന്നെത്താവുന്ന പ്രാന്തങ്ങളിലെ വൈറ്റ്‌പ്ലൈയിന്‍സ്‌, കിയോണി, വെസ്റ്റ്‌ ചെസ്റ്റര്‍ എന്നിവിടങ്ങളില്‍ വന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ച്‌ നഗരപ്രവേശനത്തിന്‌ കാലം കാക്കുകയാണ്‌ ഇന്‍ഡ്യയുടെ രക്ഷകനാകുവാന്‍ പോകുന്ന വാള്‍-മാര്‍ട്ട്‌.

  2. കേരളീയന്‍ said...

    വാള്‍മാര്‍ട്ടിനെപ്പോലെ തന്നെ ഭീമനല്ലേ റിലയന്‍സും(ഇന്‍ഡ്യന്‍ സാഹചര്യത്തില്‍). അത് കൊണ്ട് വാള്മാര്‍ട്ടിനെ എതിര്‍ക്കുന്ന അതേ സ്വരത്തില്‍ റിലയന്‍സിനെയും എതിര്‍ക്കാന്‍ തയ്യാറാകുമോ? ഇപ്പോള്‍ ഇന്‍ഡ്യയില്‍ സംജാതമാ‍യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്‍ കാരണം റിലയന്‍സിന്റെ കൂറ്റന്‍ സംഭരണമാണെന്നത് പരസ്യമായ രഹസ്യമാണ്‍.

  3. vimathan said...

    കേരളീയന്‍ said...
    ഇപ്പോള്‍ ഇന്‍ഡ്യയില്‍ സംജാതമാ‍യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്‍ കാരണം റിലയന്‍സിന്റെ കൂറ്റന്‍ സംഭരണമാണെന്നത് പരസ്യമായ രഹസ്യമാണ്‍... പ്രിയ കേരളീയന്‍, മേല്‍പ്പറഞ്ഞതിനു എന്തെങ്കിലും തെളിവുകളുണ്ടോ? അതോ പതിവ് ഇടതുപക്ഷ വായ്ത്താരി മാത്രമോ?

  4. കിരണ്‍ തോമസ് said...

    പ്രിയ സുഹൃത്തുക്കളെ ഒന്ന് രണ്ട്‌ ചെറിയ സംശയങ്ങള്‍ ചോദിക്കട്ടേ.
    വാള്‍മാര്‍ട്ടോ മറ്റ്‌ വന്‍ കമ്പനികളോ റീട്ടെയില്‍ രംഗത്ത്‌ വന്നാല്‍ മറ്റ്‌ കടക്കാര്‍ പൂട്ടിപോകണമെന്ന് നിയമമൊന്നും ഇല്ലല്ലോ?

    ഞാന്‍ മനസിലാക്കിയടത്തോളം 30% വരുന്ന മധ്യവര്‍ഗക്കരേയാണ്‌ ഇവര്‍ ലക്ഷ്യമിറ്റുന്നത്‌. ഇനി കാലക്ക്രമത്തില്‍ ഇവര്‍ കുത്തകയായി വില കൂട്ടും എന്നാണല്ലോ പറയുന്നത്‌. അന്ന് വീണ്ടും നിലവിലുള്ള മറ്റ്‌ കടകളിലേക്ക്‌ പോകാനോ പുതിയവ തുടങ്ങാനോ എന്തെങ്കിലും തടസമുണ്ടാകുമോ?

    ഇനി ആരാണ്‌ വ്യപാരി വ്യവസായികള്‍. എത്രത്തോളം സാമൂഹിക ഉത്തരവാദിത്തം അവര്‍ പുലര്‍ത്തുന്നുണ്ട്‌.എങ്ങനെയാണ്‌ ഇവര്‍ സംഘടിതരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ ചില ഉദാഹരണങ്ങള്‍ നോക്കാം

    തങ്ങളുടെ കടകളില്‍ വരുന്ന വില്‍പ്പന നികുതി ഉദ്യോഗസ്ഥരെ സംഘടിതമായി അക്രമിക്കുന്നവര്‍

    മാര്‍ജിന്‍ കുറവാണെന്ന് പറഞ്ഞ്‌ പല സാധനങ്ങളും വില്‍ക്കാതിരിക്കുന്നവര്‍

    തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യം മുന്‍ നിര്‍ത്തി 3 ദിവസങ്ങളോളം കടകള്‍ അടച്ചിട്ട്‌ ജനത്തെ ബുദ്ധിമുട്ടിച്ചവര്‍.

    ഇന്ന് തങ്ങള്‍ക്ക്‌ ഒരു മത്സര അന്തരീക്ഷം വന്നപ്പോള്‍ തൊഴിലാളികളുടെ പേരില്‍ ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിച്ച്‌ ഇപ്പോള്‍ ഇവര്‍ ശ്രദ്ധതിരിച്ചു വിടുകയാണ്‌.

    നമ്മുടെ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളുമായി താരതമ്യം ചെയ്താല്‍പ്പോലും 20% ഏറെ വിലവ്യത്യാസം ഇന്ന് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്‌ എന്ന് വസ്തുത നാം കാണാതെപ്പോയിക്കൂട. കേരളത്തിലെ പല ഗ്രാമങ്ങളിലും ഇന്ന് ഇന്‍ഫാം പോലുള്ള കര്‍ഷക സംഘടനകളുടെ നേതൃത്തത്തില്‍ നടത്തുന്ന കടകളിലും ഈ വ്യത്യസം പ്രകടം.

  5. SAJAN | സാജന്‍ said...

    അങ്കിള്‍ ഇതിന്റെ പിന്നിലെ മനശാസ്ത്രം എനിക്കു മനസ്സിലാകുന്നില്ല.. അവര്‍ വമ്പന്‍ മാരായതുകൊണ്ടു അവരെ എതിര്‍ക്കണമെന്നാണൊ.. പറയുന്നത് ..അ തോ വിലകുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നതു കൊണ്ടോ..എന്തു കൊണ്ടു വാള്‍ മാര്‍ട്ടിനെ എതിര്‍ക്കണമെന്ന് ഒരിടത്തും പറയുന്നില്ല ചെറുകിടകടകള്‍ പൂട്ടിപ്പോകുന്നത് കൊണ്ട് വാള്‍ മാര്‍ട്ട് ഇന്‍ഡ്യയില്‍ തുറക്കാന്‍ പാടില്ല എന്നുള്ളതിനു എന്തു ന്യായീകരണമാണുള്ളത്?
    അങ്കിള്‍ തന്നെ പറയുന്നുണ്ടല്ലൊ അവര്‍ ഒരു ചെറിയ പ്രസ്ഥാനമായി ആരംഭിച്ചതാണ്..വളരെ പ്പെട്ടെന്നാണ് അവരുടെ വളര്‍ച്ച..ആ ഒരൊറ്റ വാചകത്തില്‍ നിന്നും തന്നെ മനസ്സിലാകുന്നുണ്ട്.. മറ്റുള്ളവര്‍ക്കില്ലാത്ത എന്തൊ ഒരു പ്രത്യേകത വാള്‍മാറ്ട്ടിനുണ്ടെന്ന്.. ആ പ്രത്യേകത പറ്റി അത്രയൊന്നും റിസേര്‍ച്ച് ചെയ്യണ്ട കാര്യമില്ല വളരെ സിമ്പിള്‍ ആണ് ഉയര്‍ന്ന ക്വാളിറ്റിയിലുള്ള സര്‍വീസും.. വിലക്കുറവും ആണ് കാരണം.. (ഞാന്‍ വ്യക്തിപരമായി അക്കാര്യം റിസേര്‍ച്ച് ചെയ്തിട്ടുണ്ട്) ഞങ്ങള്‍ യു കെയിലായിരുന്നപ്പോള്‍ സ്ഥിരമായി ഷോപ്പിങ്ങ് ചെയ്തു കൊണ്ടിരുന്നത് അസ്ഡയില്‍ നിന്നുമാണ്.. (അസ്ഡ തന്നെയാണ് വാള്‍മാര്‍ട്ട്) അവിടെ ഒന്നാമത് ഉണ്ടായിരുന്നത് സെയിന്‍സ്ബറി ആയിരുന്നു കുറെയേറെ നാളായി റ്റെസ്കോ രണ്ടാം സ്ഥാനത്തും അസ്ഡ മൂന്നാം സഥാനത്തും ആയിരുന്നു.. എന്നാല്‍ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെസ്കൊ ഒന്നാം സ്ഥാനത്തേക്കും അസ്ഡ രണ്ടാം സ്ഥാനത്തേക്കുമുയര്‍ന്നു.. എനിക്ക് വളരെ നന്നായി അറിയാം അധികം വര്‍ഷങ്ങള്‍ കഴിയുന്നതിനു മുമ്പ് അസ്ഡ ടെസ്കോയെ പിന്തള്ളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റ്റെസ്കോയും അസ്ഡയും തമ്മിലുള്ള മത്സരത്തിന്റെ ആത്യന്തികമായ ലാഭം ഉപഭോക്താവിനു തന്നെ ആണ്..കഴിഞ്ഞ കുറേയേറേ വര്‍ഷങ്ങളായി ടോപ് എമ്പ്ലൊയെറിനുള്ള അവാര്‍ഡുകള്‍.. Lowest Price Supermarket Awards എന്നു വേണ്ട കണ്‍സൂമര്‍ രംഗത്തെ മിക്ക അവാര്‍ഡുകളും യുകെയില്‍ അവര്‍ക്ക് ലഭിക്കുന്നു..എന്തിനു പറയുന്നു എല്ലായിടത്തും ഉള്ളതില്‍ നിന്നും പെട്രോളിന് പോലും 1 പെനി അസ്ഡയുടെ സ്റ്റോറില്‍ കുറവാണ്..(സാധാരണ പെട്രോളിന്റെ വില എല്ലാം പമ്പുകളിലും മിക്കവാറും ഒന്നായിരിക്കും) അങ്കിളേ ഒന്നു ചോദിക്കട്ടെ.. അങ്കിളിനു ഷോപ് ചെയ്യണം ലിസ്റ്റ് ഇതാണെന്നു വച്ചോ തുണി, പലചരക്ക്, ഫ്രെഷ് ഫൂഡ്, ഫിഷ്, സൌന്ദര്യ വര്‍ദ്ധ്ക വസ്തുക്കള്‍, വെജിറ്റബിള്‍, ഫ്രൂട്ട് സ്, ഇലക്ട്രോണിക് സാധനങ്ങള്‍, ഫ്രെഷ് മില്‍ക്,ഫ്രെഷ് ജൂസ്,യോഗര്‍ട്ട്, ഐസ് ക്രീം, മദ്യം,ഓഫീസ് സ്റ്റേഷനറി,പിന്നെ വണ്ടിക്ക് പെട്രോളും.. സ്വഭാവികമായി അങ്കിള്‍ എവിടെ നിന്നും വാങ്ങും ഇതെല്ലാം ഒരു കടയില്‍ നിന്നും മറ്റുള്ള കടകളില്‍ നിന്നിം അല്പം വിലക്കുറവിന് അഷ്വേര്‍‌ഡ് ക്വാളിറ്റി ഉറപ്പുള്ള കടയില്‍ നിന്നും വാങ്ങുമോ അതോ ഒരോരോ കടയില്‍ നിന്നും (വില അല്പം കൂടിയാലും സാരമില്ല) വാങ്ങുമോ..
    എന്തിനാ അങ്കിളെ വിട്ടേക്ക്.. എല്ലത്തിനേയും ഇങ്ങനെ കണ്ണൂമടച്ച് എതിര്‍ക്കാതെ.. പ്ലീസ് ..അതൊക്കെയാ നമ്മുടെ നാടിന്റെ ഒരു ശാപം

  6. Siju | സിജു said...

    പല തട്ടുകളിലായി വരുന്ന കച്ചവടക്കാരെ മാറ്റി ഉത്പാദകന്റെ കയ്യില്‍ നിന്നും നേരിട്ട് ഉപഭോക്താവിന്റെ കയ്യില്‍ എത്തിക്കുകയെന്നതാണ് ഈ പുതുതായി വരുന്ന റീട്ടെയിലുകാരുടെ ലക്ഷ്യം. അതു ഒരു കുത്തകക്ക് മാത്രമാകുമ്പോഴാണ് പ്രശ്നം. മത്സരമുണ്ടെങ്കില്‍ നേട്ടം ഉപഭോകതാവിനു തന്നെയായിരിക്കും

    ഓടോ : കുറെ നാള്‍ മുമ്പ് ടോംസ് വരച്ച ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വന്നു. ചെറുകിടക്കാരെ വളരാന്‍ അനുവദിക്കരുത്. അവര്‍ വളര്‍ന്നാണ് വന്‍‌കിടയാകുന്നത് :-)

  7. കേരളീയന്‍ said...

    വിമതാ,
    റിലയന്സ് കരാര്‍ കൊടുത്തിരിക്കുന്നത് ഏകദേശം 5% പച്ചക്കറികള്‍ക്കും, ഫലവര്‍ഗ്ഗങ്ങള്‍ക്കുമാണ്‍. പല സ്ഥലങ്ങളിലും മാര്‍ക്കറ്റില്‍ സാധനങ്ങള്‍ എത്താതിരിക്കാന്‍ അത് കാരണമായി. സംശയമുണ്ടെങ്കില്‍ മറയൂര്‍-കാന്തല്ലൂര്‍ ഭാഗത്തെ ജനങ്ങളുമായി സംസാരിച്ച് നോക്കാം.ഇവിടെയുള്ള ഒട്ടു മിക്കവാറും കൃഷിക്കാരുമായി റിലയന്‍സ് കരാറുണ്ടാക്കി കഴിഞ്ഞു. റിലയന്‍സിന്‍ വിപുലമായ നെറ്റ്വര്‍ക്കില്ലാത്ത സാഹചര്യത്തില്‍, മാര്‍ക്കറ്റില്‍ ചരക്കു കുറയുമ്പോള്‍ വിലക്കയറ്റം ഉണ്ടാകും എന്ന് കണക്കു കൂട്ടിപ്പറയേണ്ടല്ലോ. ഈ സംഭരിച്ച വസ്തുക്കള്‍ വിപുലമായ കോള്‍ഡ് സ്റ്റോറേജ് സംവിധാനത്തില്‍ വച്ച് നല്ല വില കിട്ടുമ്പോള്‍ വില്‍ക്കാന്‍ റിലയന്‍സിന്‍ കഴിയും. ഇതിനെക്കുറിച്ച് വിശദമായി പിന്നീട് എഴുതാം. ഇതില്‍ ഇടതു പക്ഷ വാദമൊന്നുമില്ല.

  8. വക്കാരിമഷ്‌ടാ said...

    പലരും പറഞ്ഞതാണ്...എങ്കിലും;

    പണ്ട് സെയ്യിദ് ബ്രദേഴ്‌സിന്റെ ബിസ്മി പേനയായിരുന്നു പേന. ലീക്കു ചെയ്യും, കൈ മുഴുവന്‍ മഴിയാകും, നിബ്ബൊടിയും... പക്ഷേ കൊച്ചിക്കാരന്‍ (പുള്ളി കൊച്ചിക്കാരന്‍ തന്നെയായിരുന്നോ?-പേന ഇന്ത്യന്‍ മേയ്ക്കായിരുന്നു എന്ന് തോന്നുന്നു) സെയ്യിദിന്റെ പേന നമ്മളെല്ലാം വാങ്ങിച്ചു-ദേശസ്നേഹമൊന്നുമല്ല, അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ഉപഭോക്താവ് എന്ന രീതിയില്‍ അഞ്ചാം ക്ലാസ്സുകാരനായ എനിക്ക് യാതൊരു പരിഗണനയും ബിസ്‌മി തന്നില്ല. അവര്‍ അവര്‍ക്ക് തോന്നിയപോലെ ഉണ്ടാക്കി, ഞാന്‍ വാങ്ങിച്ചു, നിബ്ബൊടിഞ്ഞു, ലീക്ക് ചെയ്തു, തെളിയാതെയായി...

    അപ്പോളാണ് ആഗോളഭീമന്‍ റെയ്‌നോള്‍ഡ്‌സിന്റെ വരവ്. എണീറ്റുനിന്ന് പേന ലംബമായി പിടിച്ച് നിബ്ബും കുത്തി തറയിലേക്കിട്ടാലും പിന്നെയും സ്മൂത്തായി എഴുതാന്‍ പറ്റുന്ന പേന. വിലയോ തുടക്കത്തില്‍ രണ്ടു രൂപയോ മറ്റോ, ബിസ്‌മിയെക്കാളും കുറവ്. എപ്പം ബിസ്‌മി മാറ്റി റെയ്‌നോള്‍ഡ്സ് ആക്കിയെന്ന് ചോദിച്ചാല്‍ മതി.

    പക്ഷേ പയ്യെപ്പയ്യെ റെയ്‌നോള്‍‌ഡ്‌സിന്റെ വില പൊങ്ങാന്‍ തുടങ്ങി. മാത്രമല്ല, നേരത്തെ എഴുന്നേറ്റ് നിന്ന് തലപ്പൊക്കത്തില്‍ നിന്ന് കുത്തനെ നിബ്ബും കുത്തി ഇട്ടാലും തെളിയുമായിരുന്ന റെയ്‌നോള്‍ഡ്‌സ്, പിന്നെ പയ്യെപ്പയ്യെ കസേരയില്‍ ഇരുന്ന് അരപ്പൊക്കത്തില്‍ ഇട്ടാലേ തെളിയുകയുള്ളൂ എന്നുള്ള സ്ഥിതിയുമായി. വില പയ്യെപ്പയ്യെ പൊങ്ങിപ്പൊങ്ങി ബിസ്‌മിക്കുണ്ടായിരുന്നതിനെക്കാളും പൊക്കത്തിലുമായി. എന്നാലൊരു ചേയ്‌ഞ്ചിന് ബി‌സ്‌മിയൊന്ന് നോക്കിയേക്കാം എന്ന് വെച്ച് റാവുത്തരുടെ കടയില്‍ ചെന്ന് ബി‌സ്‌മിപ്പേനയുണ്ടോ മുതലാളീ എന്ന് ചോദിച്ചപ്പോഴാണ് ആ സത്യം മനസ്സിലായത്.

    ബിസ്‌മിയൊക്കെ എന്നേ പൂട്ടി.

    കൊച്ചിക്കാരന്‍ സെയ്യിദ് നമ്മളെന്ന ഉപഭോക്താവിന്റെ വികാരങ്ങളും ആവശ്യങ്ങളൊന്നുമൊന്നും മനസ്സിലാക്കാതെ പുള്ളിക്ക് തോന്നിയ രീതിയില്‍ പേനയുണ്ടാക്കി, വേറൊന്നും വാങ്ങിക്കാനില്ലാതിരുന്ന നമ്മളില്‍ ആ പേന അടിച്ചേല്‍‌പ്പിച്ച് കാശുകാരനായെങ്കിലും അങ്ങിനെയുണ്ടാക്കിയ കാശുകൊണ്ട് നാട്ടില്‍ തന്നെ വണ്ടിയും വള്ളവും വാങ്ങിച്ച് നാട്ടില്‍ തന്നെ ചിലവാക്കി എന്നുള്ള സ്ഥിരം ആഗോളവിരുദ്ധപ്രഖ്യാപനങ്ങളെക്കാലുപരി റെയ്‌നോള്‍ഡ്‌സ് ബിസ്‌മിയെന്ന കമ്പനിയെ ഇല്ലാതാക്കി നമ്മുടെ ഒരു ചോയ്‌സ് കുറച്ച്, ആ കമ്പനി പൂട്ടി എന്ന് ഉറപ്പ് വരുത്തിയപ്പോള്‍ വിലയും കൂട്ടി നമ്മള്‍ റെയ്‌നോള്‍ഡ്സ് മാത്രമേ വാങ്ങിക്കൂ എന്ന് ഉറപ്പും വരുത്തി. ഇനിയിപ്പോള്‍ ബിസ്‌മി വേണം എന്ന് നമുക്ക് തോന്നിയാലും ബിസ്‌മിയില്ല, ബിസ്‌മില്ലാ...ബിസ്‌ലേരിയുണ്ട്, ബിസ്‌മില്ലാരിയുമുണ്ട്, പക്ഷേ രണ്ടും കൊണ്ട് എഴുതാന്‍ പറ്റില്ലല്ലോ.

    അതൊക്കെത്തന്നെയാണ് ഈ ആഗോളഭീമദുശ്ശാസനന്മാരും ചെയ്യാന്‍ പോകുന്നത്.

    ഇപ്പോള്‍ നമ്മളെ കൊന്ന് കൊലവിളിക്കുന്ന തോമാച്ചന്റെ പലചരക്ക് കടയും കുട്ടന്‍ പിള്ളയുടെ ചായക്കടയും കുട്ടന്റെ ബാര്‍ബര്‍ ഷാപ്പുമൊക്കെ നമ്മുടെ നാട്ടില്‍ ചെറുകിട രീതിയില്‍ ഉണ്ട്. യാതൊരു ബിസിനസ്സ് എത്തിക്‍സും അവര്‍ക്കില്ല. തോന്നുമ്പോള്‍ തോന്നിയ വില, നിലവാരമില്ലാത്ത സാധനങ്ങള്‍, പഴകിയ പഴം പൊരി. കുട്ടനാണെങ്കില്‍ വെട്ട് പഠിച്ച അന്ന് തൊട്ട് ഒരേ രീതിയില്‍ വെട്ട്, മമ്മൂട്ടിക്കട്ടോ, ലാലേട്ടങ്കട്ടോ, കലാങ്കട്ടോ ഒന്നും യാതൊരു പിടുത്തവുമില്ല. എങ്കിലും നമുക്കൊരു ഗുണമുണ്ട്. കുട്ടനല്ലെങ്കില്‍ അപ്പുറത്ത് കുട്ടപ്പന്റെ വെട്ടുണ്ട്. തോമായുടെ കടയല്ലെങ്കില്‍ അപ്പുറത്ത് മറുതായുടെ കടയുണ്ട്. ഇവരില്‍ പലരും പരിചയക്കാരുമാണ്. രാത്രി പന്ത്രണ്ട് മണിക്ക് അത്യാവശ്യമായി ഇത്തിരി പൊകലയോ വെറ്റയോ ചുണ്ണാമ്പോ ഒക്കെ വേണമെങ്കിലും ഇവരെ വീട്ടില്‍ ചെന്ന് വിളിച്ചുണര്‍ത്തി കട തുറപ്പിച്ച് സാധനം വാങ്ങിക്കാം. രാത്രി രണ്ട് മണിക്ക് മുടിവെട്ടണമെന്ന് തോന്നിയാല്‍ കുട്ടനെ വിളിച്ച് പൊക്കി അതുമാവാം. എന്തോ കുറെയേറേ സ്വാതന്ത്ര്യങ്ങള്‍ നമുക്കുണ്ട്.

    പക്ഷേ ഇവരോ, കിരണ്‍ പറഞ്ഞതുപോലെ മഹാ പോക്രികള്‍. നമുക്ക് വേണ്ട സാധനങ്ങള്‍ വേണ്ട പോലെ തരാത്തവര്‍. യെല്ലൈസീ പോളിസിയല്ലാതെ റിട്ടേണ്‍ പോളിസി എന്നൊരു പോളിസിയെപ്പറ്റി കേട്ടിട്ടേ ഇല്ലാത്തവര്‍. വില്‍‌പന നികുതി കൊടുക്കാത്തവര്‍, വില കൂട്ടി വില്‍ക്കുന്നവര്‍.

    എന്നാലും ഒന്നുമില്ലെങ്കിലും നാലു ചീത്ത നാലുപേര്‍ കേള്‍ക്കെ പറയാന്‍ പറ്റിയ സ്വാതന്ത്ര്യമൊക്കെ നാട്ടിലെ ഈ സാധാരണ ചെറുകിടക്കാരുടെ അടുത്ത് നടക്കുമായിരുന്നു (പക്ഷേ ഗുണ്ടകള്‍ നാടൂ വാണീടും കാലത്തില്‍ അതിനുള്ള സ്വാതന്ത്ര്യമൊക്കെ പോയീ എന്നതും വാസ്തവം).

    ഇനി വാള്‍മാര്‍ട്ടും റിലയന്‍സും ഒക്കെ ഭീമന്മാരായി വന്നാലോ, നമുക്ക് സൌകര്യങ്ങള്‍ അനവധി. വിശാലമായ പാര്‍ക്കിംഗ് സൌകര്യം. വില തോമാച്ചന്റെ കടയെക്കാള്‍ പത്തിരട്ടി കുറവ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയല്ല, ഉപ്പ് തോട്ട് കമ്പ്യൂട്ടര്‍ വരെ (ആ ഹൈക്ക്യൂ മാര്‍ക്കറ്റില്‍ കാലുകുത്തില്ല എന്ന് ആ പരസ്യം കേട്ട് വട്ടായ അന്നേ തീരുമാനിച്ചു) എല്ലാം. രാവിലെ പല്ല് തേക്കാതെ കടയിലേക്ക് പോയാല്‍ ബ്രഷും പേസ്റ്റും വാങ്ങിച്ച് അവരുടെ പഞ്ചനക്ഷത്രമെണ്ണുന്ന ബാത്ത് റൂമില്‍ കയറി പല്ല് തേച്ച് അവിടെനിന്ന് തന്നെ സോപ്പും തോര്‍ത്തും വാങ്ങിച്ച് അവിടെത്തന്നെ കുളിച്ച് അവിടെനിന്ന് തന്നെ ചീപ്പ് വാങ്ങിച്ച് തല ചീവി, അവിടെനിന്ന് തന്നെ ഷേവിംഗ് സെറ്റ് വാങ്ങിച്ച് രോമമുള്ളവര്‍ ഷേവ് ചെയ്ത്, അവിടെനിന്ന് തന്നെ ഷര്‍ട്ടും പാന്റും വാങ്ങിച്ച് അവിടെവെച്ച് തന്നെ പുത്തനൊരെണ്ണം ഇട്ട്, അവിടുത്തെ ചായക്കടയില്‍ നിന്ന് തന്നെ ബ്രേക്കില്‍ ഫാസ്റ്റടിച്ച് അവിടെനിന്ന് തന്നെ പത്രം വാങ്ങിച്ച് വായിച്ച് അവിടെനിന്ന് തന്നെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിച്ച്, അവിടെനിന്ന് തന്നെ തലമുടി വെട്ടി, അവിടുത്തെ ചാരുകസേരയില്‍ കുറച്ച് നേരം കിടന്നുറങ്ങി വൈകുന്നേരത്തെ അത്താഴവും അവിടെനിന്ന് തന്നെ കഴിച്ച്... ഇതില്‍ പരം സൌകര്യം വേറേ എന്ത് വേണം.

    പക്ഷേ ഇതിനിടയ്ക്ക് എന്തെങ്കിലുമൊക്കെ കാരണത്താല്‍ നമുക്കൊരു ചേയ്ഞ്ച് വേണമെന്നോര്‍ത്ത് പഴയ തൊമ്മിച്ചനെയും കുട്ടന്‍‌പിള്ളയെയും കുട്ടനെയുമൊക്കെ അന്വേഷിച്ച് പോകുമ്പോഴാണ് സംഗതിയറിയുന്നത്.

    തൊമ്മിച്ചന്റെ കടയെക്കാളും പത്തിരട്ടി വിലയൊക്കെ കുറച്ച് സാധനങ്ങള്‍ വിറ്റ്, കലാങ്കട്ടും ലാലേട്ടങ്കട്ടും തൊട്ട് അത്യന്താധുനിക ബ്രിട്ട്‌നി സ്പിയേഴ്‌സ് കട്ട് വരെ നടത്തി, ഒന്നാന്തരം ചുടുചുടാന്നിരിക്കുന്ന പഴം പൊരിയും വിറ്റ് തൊമ്മിച്ചനും കുട്ടന്‍‌പിള്ളയും കുട്ടനുമൊക്കെ കട പൂട്ടി വീട്ടില്‍ കുത്തിയിരിക്കാന്‍ വീടുപോലും ഇല്ല എന്ന അവസ്ഥ ഈ ഭീമണ്ണന്മാര്‍ ഉറപ്പ് വരുത്തും. എന്തെല്ലാം സെന്റിമെന്റ്സ് പറഞ്ഞാലും സൂപ്പര്‍ മാര്‍ക്കറ്റ് സൌകര്യങ്ങള്‍ നമ്മളെ അഡിക്‍റ്റഡാക്കിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ തൊമ്മിയെയും കുട്ടനെയുമൊന്നും തിരിഞ്ഞ് നോക്കില്ല എന്ന നമ്മുടെ മനഃശാസ്ത്രം നമ്മളെക്കാളും നന്നായി ഇവര്‍ക്കറിയാം.

    ഇവരുടെ റിട്ടേണ്‍ പോളിസികളെന്ന് പറഞ്ഞാല്‍ സൂപ്പര്‍. നാട്ടില്‍ പോകാന്‍ പെട്ടിയൊക്കെ പൂട്ടി അതിന്റെ തൂക്കമെടുക്കാന്‍ വീട്ടില്‍ ബാലന്‍സ് ഇല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഒരു ബാലന്‍സ് വാങ്ങിക്കുക, പെട്ടി തൂക്കുക, എന്നിട്ട് തിരിച്ച് അവിടെ കൊണ്ടുപോയി കൊടുക്കുക. മൊത്തം കാശും തിരിച്ച് കിട്ടും. അവിടെ നില്‍ക്കുന്ന കൌണ്ടര്‍പിള്ളയ്ക്ക് ചുമ്മാ ഒരു ആകാംക്ഷ തോന്നി, എന്തിനാ സാറേ തിരിച്ച് തരുന്നതെന്നെങ്ങാനും ചോദിച്ചാലായി. അതു പോലും മിക്കവാറുമില്ല. തൊമ്മിച്ചന്റെ കടയില്‍ നിന്ന് ഒരു സാധനം വാങ്ങിച്ചാല്‍ തിരിച്ചുകൊടുക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ പറ്റുമോ. പക്ഷേ അവിടെ നമുക്കുള്ള സൌകര്യം തൊമ്മിച്ചനല്ലെങ്കില്‍ അപ്പുറത്ത് മറുതായുണ്ട്, ഇപ്പുറത്ത് ചാക്കോച്ചനുണ്ട്. എല്ലാവരും കണക്കാ എന്നൊരു അരാഷ്ട്രീയത ഉണ്ടെങ്കിലും ഇവരൊക്കെ ഉണ്ട് അവിടെയുമിവിടെയും.

    പക്ഷേ സൂപ്പറണ്ണന് എന്ത് സാധനം വാങ്ങിച്ചാലും തിരിച്ചെടുക്കുന്നതിന് യാതൊരു മടിയുമില്ല. കാരണം എന്ത് തിരിച്ചെടുത്താലും നമ്മള്‍ പിന്നെയും വാങ്ങിക്കാന്‍ സൂപ്പറണ്ണന്റെ അടുത്തല്ലേ ചെല്ലൂ. പത്ത് തരികിട ചെറുകിടയുള്ള നാട്ടില്‍ കൂടിവന്നാല്‍ രണ്ടോ മൂന്നോ സൂപ്പറേ ഉണ്ടാവൂ. നമ്മള്‍ ആ രണ്ടോ മൂന്നോയില്‍ കിടന്ന് കറങ്ങും. വേറേ നിവൃത്തിയില്ലല്ലോ.

    പക്ഷേ, എന്തൊക്കെയായാലും, ഇത് ഒരു ലൂപ്പാണ്. ഉപഭോക്താവിനെ രാജാവായി വാഴിച്ച് സൂപ്പറണ്ണന്റെ അടിമയാക്കുക എന്നത് അവരുടെ തന്ത്രം. വെറും മൂന്നാംകിടയെപ്പോലെ നമ്മളെ കണ്ട് രാജാവായി കച്ചവടം നടത്തുക എന്നത് തൊമ്മിച്ചന്റെ രീതി. രാജാവായി അടിമയാവണോ രാജാവിന്റെ അടിമയാവണോ എന്ന് നമ്മള്‍ തീരുമാനിക്കണം.

    പിന്നെ ഭീമന്മാര്‍ വെട്ടിപ്പും തട്ടിപ്പുമൊന്നും നടത്താത്ത സീദാ സാധാ പച്ചാളമാണെന്നൊന്നും കരുതേണ്ട. ഹൈടെക് വെട്ടിപ്പുകളാണെന്ന് മാത്രം അവര്‍ നടത്തുന്നത്. തൊമ്മിച്ചന്റെ വെട്ടിപ്പൊക്കെ വെറും സാദാ നാടന്‍ വെട്ടിപ്പ്. അത്രയേ വ്യത്യാസമുള്ളൂ.

    നാട്ടില്‍ പോകുമ്പോഴൊക്കെ നിവൃത്തിയുണ്ടെങ്കില്‍ (പലപ്പോഴും പറ്റാറില്ല, എങ്കിലും), അടുത്തുള്ള ചെറുകിടക്കാരുടെ കടയില്‍ നിന്നേ സാധനം വാങ്ങൂ എന്നൊരു ബോധപൂര്‍വ്വ ശ്രമം നടത്താറുണ്ട്. വെറും മെക്കാനിക്കലായ സൂപ്പര്‍ മാര്‍ക്കറ്റ് ഷോപ്പിംഗിനെക്കാളും എനിക്കിഷ്ടം, ചേട്ടാ, രണ്ട് അഞ്ഞൂറ്റൊന്ന്, രണ്ട് കിലോ പഞ്ചാര, ഒരു കിലോ ഉഴുന്ന് പൊട്ടിച്ചത്, അരക്കിലോ ഉപ്പ്, കാക്കിലോ കര്‍പ്പൂരം എന്നുള്ള പഴയ ആ യാഥാസ്ഥിതിക ഷോപ്പിംഗ് തന്നെ. എന്തോ ഒരു രസമൊക്കെയുണ്ട് അതിന്. പക്ഷേ സൌകര്യം നോക്കുകയാണെങ്കില്‍ സൂപ്പര്‍ തന്നെ സൂപ്പര്‍. സൌകര്യം മാത്രം എപ്പോഴും നോക്കിയാല്‍ മതിയോ എന്നുള്ളത് ഒരു ചോദ്യം.

    ഇന്‍ കപ്പലണ്ടിത്തോട്, ഞാന്‍ ഈ ആഗോളഭീകരന്മാരോട് താത്വികമായി എതിരാണ്. നാട്ടിലെ തൊമ്മിച്ചന്റെ ഊറ്റലിനോടും അതുപോലെ എതിര്‍പ്പുണ്ടെങ്കിലും അതിന് നാട്ടില്‍ തന്നെ എന്തെങ്കിലുമൊക്കെ സമാധാനം ഉണ്ടാക്കാം എന്നൊരു തോന്നല്‍ ഇപ്പോഴുമുണ്ട്. പക്ഷേ ഇപ്പോള്‍ വസിക്കുന്ന നാട്ടില്‍ ഇതുപോലത്തെ ഭീകരന്മാരുടെ കടയിലെ സന്ദര്‍ശകനുമാണ് ഞാനെന്നത് ഇരട്ടത്താപ്പായിരിക്കാം.

    കിരണേ, ഭീകരന്മാര്‍ വന്നാല്‍ ചെറുകിടക്കാന്‍ പൂട്ടിപ്പോകണമെന്ന് നിയമമില്ല. പക്ഷേ പൂട്ടും എന്നത് ഏതാണ്ട് മുഴുവനായില്ലെങ്കിലും ഉറപ്പ് പോലെയൊക്കെത്തന്നെ. നമ്മുടെ മനഃശാസ്ത്രം അതാണല്ലോ.

    (സെയ്യിദ് ബ്രദേഴ്‌സിന്റെ ബിസ്മിപ്പേനാക്കമ്പനിയെപ്പറ്റി എനിക്ക് വലിയ അറിവൊന്നുമില്ല. പണ്ട് പൂമ്പാറ്റയുടെയും മറ്റും പുറകില്‍ ബിസ്‌മി, സെയ്യിദ് ബ്രദേഴ്സ്, കൊച്ചി എന്ന് കണ്ട പരസ്യത്തിന്റെ ഓര്‍മ്മയില്‍ എഴുതിയത്)

  9. കിരണ്‍ തോമസ് said...

    വക്കാരി നമ്മളിപ്പ്പോഴും സ്വപ്നലോകത്തല്ലേ എന്ന് ഒരു സംശയം. ഫലത്തില്‍ വ്യാപര വ്യവസയി ഏകോപന സമിതിയുടെ നേതൃത്തത്തില്‍ കുത്തക കച്ചവടം തന്നേയല്ലേ ഇവിടെ നടക്കുന്നത്‌. അവര്‍ പത്ര സമ്മേളനം നടത്തി ഒരു കാര്യം പറയും പക്ഷെ കെയിലിരിപ്പ്‌ പിന്നേയും പഴേത്‌ തന്നേ ചില ഉദാഹരണങ്ങള്‍ നോക്കാം

    സ്വര്‍ണ്ണത്തിന്‌ വാറ്റ്‌ നികുതി പ്രകാരം 4% നിന്ന് 1% ആയി കുറച്ചു. 1% നികുതിയിടുമ്പോള്‍ കൂടുതല്‍ ബില്ല് എഴുതും എന്നായിരിന്നു സര്‍ക്കാരിന്റെ പ്രതീക്ഷ പക്ഷെ നികുതി വരുമാനം 50% അധികം കുറഞ്ഞു. ഈ വര്‍ഷ്‌ തോമസ്‌ ഐസക്ക്‌ അത്‌ 4% ആക്കി. വ്യാപരികള്‍ വന്‍ തോതില്‍ പ്രതിക്ഷേധപ്രകടനം നടത്തി. മന്ത്രി ഒന്നേ പറഞ്ഞുള്ളൂ 100 കോടി ടക്സ്‌ തരൂ പിന്നെ എന്ത്‌ വേണേലൌം ചെയ്തോ എന്ന്. പക്ഷെ എത്രത്തോളം ബില്ല് എഴുതും എന്ന് കണ്ടറിയണം.

    ഇനി വാറ്റ്‌ ലോട്ടറി വന്നപ്പോള്‍ ബില്‍ ചോദിച്ച്‌ വാങ്ങാന്‍ തുടങ്ങിയ ഇടപാടുകാരോട്‌ വ്യാപാരിയുടെ കമന്റ്‌ അതേ ഇതൊന്നും അടിക്കില്ല അടിച്ചാല്‍ മാക്സിമം 10 രൂപ അതും ഉറപ്പില്ല ഞാന്‍ 20 രൂപ കുറച്ച്‌ തരാം , ബില്ല് വേണോ? ഇതേ മറുപടിയാണ്‌ കാര്‍ഡ്‌ വഴി പണം നല്‍കാന്‍ പോയാലും കിട്ടുക ( അല്ലാത്തവരും ഉണ്ട്‌.).

    പിന്നെ വക്കാരി നമുക്കിന്ന് പഴയ ബിസ്മി പേന മാത്രമേ കിട്ടാത്തതൊള്ളൂ 3 രൂപക്ക്‌ സ്റ്റിക്കിന്റെ പേന മുതല്‍ 10 രൂപക്ക്‌ 10 ഏണ്ണം കിട്ടുന്ന പേനകളും ഉണ്ട്‌. പഴേ ലീക്കുള്ള ബിസ്മി തന്നേ വേണെന്നൊക്കെ വാശി പിടിക്കുന്നത്‌ സ്റ്റാര്‍ ടൂര്‍ പാക്കേജിന്റെ ഭാഗമായി ഏറു മാടത്തില്‍ താമസിക്കുന്നതിന്‌ തുല്യമാണ്‌. അല്ലെകില്‍ ബസ്‌ സര്‍വീസ്‌ വന്നതിനാല്‍ കാളവണ്ടി സര്‍വീസ്‌ പൂട്ടിയെന്ന് പറയുന്നത്‌ പോലയോ. പാലം വന്നതിനാല്‍ കടത്ത്‌ നിന്നെന്ന് പറയുന്നത്‌ പോലെയൊക്കെ അല്ലേ ?.

    പിന്നെ മിനിമം കച്ചവടമുള്ള ഒരു കടക്കരന്റെ അടുത്ത്‌ നിങ്ങള്‍ 250 ഗ്രാം തക്കാളിയോ 100 പച്ച മുളകോ ഒക്കെ ചോദിക്ക്‌ ഒരു കുത്തു വാക്കോ മുഖം കറുപ്പിക്കലോ ഇല്ലാതെ സാധനം കിട്ടിണമെങ്കില്‍ നിങ്ങള്‍ പരിചയക്കാരനാകണം ( ചില സാമ്പിള്‍ " ഒരു കിലോ ഒക്കെ മേടിക്കെന്നേ 15 രൂപയല്ലെ ഉള്ളൂ അലെങ്കില്‍ നാല്‌ രൂപ ചില്ലറ വേണം " ). എന്നാല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ( വാള്‍മാര്‍ട്ടൊന്നും വേണ്ട നമ്മുടെ മാര്‍ജിന്‍ ഫ്രീയിലായും മതി) ഇത്തരം ജാഡകളൊന്നും വേണ്ട.

    വാള്‍ മാര്‍ട്ട്‌ വന്നതിന്‌ ശേഷം എവിടെയെങ്കിലും വില കൂടിയതായോ കര്‍ഷകര്‍ക്ക്‌ വില തകര്‍ച്ച വന്നൂ എന്നോ റിപ്പോട്ട്‌ ചെയ്യപ്പെട്ടുണ്ടോ? ( സംശയമാണ്‌ ആരെങ്കിലും പറഞ്ഞു തരണം) . എന്നാല്‍ ഇവിടെ ഏത്‌ ഉത്പന്നം ( കാര്‍ഷികം) വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും കച്ചവടക്കാര്‍ ലാഭം എടുക്കുന്നുണ്ട്‌. പിന്നെ ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോകതാക്കളും ഇന്നലേ വരേ ഇവരായിരുന്നു. കര്‍ഷകര്‍ നട്ടം തിരിയുമ്പോള്‍ ഒരു ദയാവായ്പും ഇല്ലായിരുന്നു. അന്നോക്കെ ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ അന്വേഷിച്ചവര്‍ ഇന്ന് അത്‌ തങ്ങള്‍ക്കെതിരാകുമ്പോള്‍ വ്യാകുലപ്പെടുന്നതില്‍ അത്ഭുതമില്ല.

  10. njjoju said...

    വക്കാരിയുടെ കമന്റ് മുഴുവനായി വായിച്ചില്ല. എങ്കിലും വായിച്ചിടത്തോളം വച്ച് അഭിപ്രായം പറയാം.

    ബിസ്മി പൂട്ടീയതും റെയ്‌നോള്‍ഡ്‌സിന്റെ വിലക്കയറ്റവുമാണല്ലോ ഇവിടെ ഉദാഹരിച്ചിരിക്കുന്നത്. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി റെയ്‌നോള്‍ഡ്‌സിന്റെ പേന ഉപയോഗിക്കുന്നത്. അന്നു അതിന്‍ വില രണ്ടു രൂപയോ മറ്റോ ആയിരുന്നിരിക്കണം. ഞാന്‍ ഒന്‍പതിലൊക്കെ പഠിക്കുമ്പോള്‍ റെയ്‌നോള്‍ഡ്‌സിന് നാലുരൂപയോ മറ്റോ ആയിരുന്നു വില. ഇന്ന് ഏതാണ്ട് എട്ടുപത്തു രൂപയാവും വില. (എല്ലാം ഏകദേശക്കണക്കുകളും അവ്യക്തമായ ഓര്‍മ്മകളും). ഏതാണ്ട് പതിനാറു വര്‍ഷം കൊണ്ട് നാലിരട്ടി വിലയായി. ഇതില്‍ അന്യായെന്തെങ്കിലും തോന്നുന്നില്ല. അന്ന് റെയ്‌നോള്‍ഡ്സ് പേന വാങ്ങാനുള്ള കാശ് ബാങ്കില്‍ ഫിക്സ്ഡ് ഡെപ്പോസിറ്റ് ഇട്ടിരുന്നെങ്കില്‍ ഇന്ന് റെയ്‌നോള്‍ഡ്‌സു പേന വാങ്ങാനുള്ള കാശുണ്ടായേനെ. ഇതിനെ പണത്തിന്റെ മൂല്യത്തിലുള്ള വ്യത്യാസമായി വേണമെങ്കിലും കണക്കാക്കാം.

    ഇനി വിലകുറഞ്ഞ പേനവേണമെങ്കില്‍ അതും ലഭ്യമാണല്ലോ. ഈയിടെ ബസ്സില്‍ പത്തുരൂപയ്ക്ക് ഏഴുപേന വില്‍ക്കുന്ന ഒരാളെ കണ്ടു. അതുകൊണ്ട് ആ കമ്പനി പൂട്ടി എന്ന് ഉറപ്പ് വരുത്തിയപ്പോള്‍ വിലയും കൂട്ടി എന്ന വാദത്തിനും കഴമ്പില്ല.

    (ബാക്കി വായിച്ചിട്ട് മറുപടി പറയാം)

  11. njjoju said...

    ഏതൊരു ടീടൈല്‍ ഭീമനാണെങ്കിലും ചെയ്യുക പരമാവധി ഇടനിലക്കാരെ ഒഴിവാക്കുകയാണ്. ഈ ഇടനിലക്കാരാണ് ഫലത്തില്‍ മാര്‍ക്കറ്റ് വില നിശ്ചയിച്ചുകൊണ്ടിരിക്കുന്നതും. ഇവരെ ഒഴിവാക്കുകയാണ് ഇത്തരം ഭീമന്മാര്‍ ചെയ്യുന്നത്. അതുകൊണ്ട് കര്‍ഷകന് കൂടുതല്‍ വിലയും അവസാന ഘട്ടത്തില്‍ ഉപഭോക്താവിന് വിലക്കുറവും ലഭിക്കേണ്ടാതാണ്. ഉത്പാദകനെയും ഉപഭോക്താവിനെയും ചൂഷണം ചെയ്തുകൊണ്ടിരുന്ന ഒരു പറ്റം ഇടനിലക്കാര്‍ക്ക് ജോലി നഷ്ടമായേക്കാം. അത് ന്യായമായും സംഭവിക്കേണ്ടതുമാണ്.

    മാര്‍ക്കറ്റ് വില ആഗോളഭീമന്മാര്‍ ഇഷ്ട്ം പോലെ നിയന്ത്രിക്കുന്നത് തടയുവാന്‍ സര്‍ക്കാരിന്റെ പൊതുവിതരണസമ്പ്രദായവും സപ്ലൈക്കോ, നീതിസ്റ്റോര്‍ തുടങ്ങിയ സംരംഭങ്ങളും ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയുമാണ് വേണ്ടത്.

    പ്രാദേശിക ഉത്പാദനങ്ങളും വിതരണ വിപണന സമ്പ്രദായങ്ങളും ശക്തിപ്പെടേണ്ടതുണ്ട്.

    അങ്ങനെയായാല്‍ ആഗോളഭീ‍മന്മാര്‍ക്ക് നിഷേധാത്മകമായ രീതിയില്‍ വിപണിയെ നിയന്തിക്കാനാവില്ല.

  12. വക്കാരിമഷ്‌ടാ said...

    കിരണേ, പറഞ്ഞത് ശരിതന്നെ. നേരത്തെ പറഞ്ഞതുപോലെ രാജാവാക്കപ്പെട്ട് അടിമയാവണോ രാജാവിന്റെ അടിമയാവണോ എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.

    വെട്ടിപ്പ്, തട്ടിപ്പ് ഇവയൊക്കെ ആഗോളഭീമന്മാര്‍ക്കും നാട്ടിലെ വ്യാപാരി വ്യവസായികള്‍ക്കും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയിലുണ്ട്. അതൊരു കാരണമാക്കി ആഗോളന്മാരെ ക്ഷണിക്കുന്നതില്‍ കാര്യമില്ല എന്ന് തോന്നുന്നു.

    ബില്ല് ചോദിച്ച് വാങ്ങുക എന്നത് നമ്മള്‍ ഉപഭോക്താക്കളാണ് തീരുമാനമെടുക്കേണ്ടത്. ഞാന്‍ കഴിഞ്ഞ പ്രാവശ്യം കരകൌശലങ്ങള്‍ വാങ്ങിക്കാന്‍ ഒരു കടയില്‍ പോയി. എല്ലാം വാങ്ങിച്ച് കഴിഞ്ഞ് വില വല്ലതും കുറച്ച് തരാമോ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ബില്ലില്ലാതെയാണ് തരുന്നത് എന്ന ന്യായമാണ് ദേഹം പറഞ്ഞത്. ഞാന്‍ പറഞ്ഞു, ബില്ല് വേണം, ബില്ലില്‍ കുറയ്ക്കാവുന്നത് കുറയ്ക്കാമോ എന്നാണ് ചോദിച്ചത്. ബില്ല് വേണമെന്ന് ഞാന്‍ മസിലു പിടിച്ചതുകൊണ്ട് കടക്കാരന്‍ ബില്ല് തന്നു-കാശ് കുറച്ച് കൂടുതല്‍ ചിലവായി. പൈസയുടെ അഹങ്കാരമല്ല, ബില്ല് വാങ്ങിക്കുക എന്നത് ഞാന്‍ ചെയ്യേണ്ട ഒരു കാര്യമാണല്ലോ എന്ന തോന്നലായിരുന്നു എനിക്കപ്പോള്‍. നമ്മള്‍ എല്ലാവരും മസില് പിടിച്ചാല്‍ ബില്ല് കിട്ടും. പക്ഷേ നമ്മള്‍ അപ്പോള്‍ നോക്കുന്നത് നമുക്ക് കിട്ടുന്ന കാശിന്റെ ലാഭം മാത്രം. ആ ബില്ല് വഴി സര്‍ക്കാരിനും അതുവഴി പിന്നെയും നമുക്ക്/നാടിന് കിട്ടുന്ന ലാഭത്തെപ്പറ്റി നമ്മള്‍ ബോധവാന്മാരല്ലല്ലൊ. ഇതേ നമ്മള്‍ വ്യാപാരിവ്യവസായികള്‍ നടത്തുന്ന നികുതി വെട്ടിപ്പിനെപ്പറ്റി വ്യാകുലപ്പെടുകയും ചെയ്യും. അതേ നമ്മള്‍ ബില്ല് തന്നാലും ബില്ല് വേണ്ട, അത് കുറച്ചുള്ള പൈസാ മതിയെന്നും പറയും (കള്ള ബില്ല് തുടങ്ങിയ പല പ്രായോഗിക പ്രശ്‌നങ്ങളും മറക്കുന്നില്ല-എങ്കിലും ബില്ലില്ലേല്‍ കാശ് കുറവാണെങ്കില്‍ ബില്ല് വേണ്ട എന്നല്ലേ നമ്മള്‍ പറയൂ).

    ബില്ല് വേണം എന്ന് നമ്മള്‍ ഉപഭോക്താക്കള്‍ വാശി പിടിക്കാന്‍ തുടങ്ങിയാല്‍ ബില്ലിന്റെ പ്രശ്‌നം തീര്‍ന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. നികുതി വെട്ടിപ്പിന് വ്യാപാരി വ്യവസായികളുടെ പങ്ക് നാട്ടില്‍ ഭീകരമാണെങ്കിലും നമ്മള്‍ ഉപഭോക്താക്കള്‍ അതിനുവെച്ച് കൊടുക്കുന്ന വളം കണ്ടില്ലെന്ന് നടിക്കരുത്.

    പിന്നെ ഇതെല്ലാം കുറച്ച് വികാരപരം കൂടിയാണ്. എത്ര പോക്രിയാണെങ്കിലും നാട്ടിലെ ചെറുകിടക്കാരനെ നാട്ടില്‍ തന്നെ സഹായിക്കണോ, അയാളുടെ പോക്രിത്തരത്തിന് ശിക്ഷയായി ആഗോളഭീമന്മാര്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കണോ എന്നുള്ള കമ്മ്യൂണിസ്റ്റ് വികാരപര ചിന്തവരെ.

    മാര്‍ക്കറ്റില്‍ പല തരത്തിലുള്ള പേന ഇപ്പോഴുണ്ട്. അത് സമ്മതിച്ചു. പക്ഷേ ആ ഒരു വെറൈറ്റി പല തരത്തിലുള്ള ചെറുകിട കടകള്‍ക്ക് കാണില്ല-തൊട്ടപ്പുറത്ത് ഒരു വാള്‍മാര്‍ട്ടുണ്ടെങ്കില്‍. നമുക്ക് വളരെയധികം സ്വാതന്ത്യം തരുന്ന പല കടകള്‍ എന്ന ചോയ്സ് വാള്‍മാര്‍ട്ടിലൂടെ ഇല്ലാതാവും. പകരം എല്ലാം കിട്ടുന്ന ഒരു കട എന്നതാവും സ്ഥിതിവിശേഷം. പിന്നെ പയ്യെപ്പയ്യെ വാള്‍മാര്‍ട്ട് തീരുമാനിക്കും നമ്മള്‍ എന്തൊക്കെ എങ്ങിനെയൊക്കെ വാങ്ങിക്കണമെന്ന്.

    ചെയ്യാവുന്നത് വാള്‍മാര്‍ട്ട് വരുന്നേ വാള്‍മാര്‍ട്ട് വരുന്നേ എന്ന് പറഞ്ഞ് പേടിപ്പിച്ച് മെച്ചപ്പെട്ട സേവനവും നിയമപരിപാലനവും ബില്ലെഴുത്തും റിട്ടേണ്‍ പോളിസികളും ചെറുകിടക്കാരെക്കൊണ്ട് ചെയ്യിക്കുക എന്നതാണ്. മുഖം വീര്‍പ്പിക്കുകയും ക്യുജാഡ കാണിക്കുകയും ചെയ്യുന്ന ചെറുകിടക്കാരനോട് വ്യക്തമായി പറയണം, “ചേട്ടാ‍, തൊട്ടപ്പുറത്തെ വാള്‍മാര്‍ട്ടില്‍ പോയി എന്റെ ഇഷ്ടത്തിനനുസരിച്ച് സാധനങ്ങള്‍ ഞാന്‍ വാങ്ങിക്കാത്തത് ചേട്ടനെയും കുടുംബത്തെയും കൂടി ഓര്‍ത്താണ്. ഇപ്പോഴും പഴയ പ്രതാപമൊക്കെ പറഞ്ഞിരുന്നാല്‍ ചേട്ടന്റെ കട എപ്പോ പൂട്ടിയെന്ന് ചോദിച്ചാല്‍ മതി. അതുകൊണ്ട് മര്യാദയ്ക്ക് ഞാന്‍ വരുമ്പോള്‍ വിശാലമായി ചിരിച്ച് നല്ല പുത്തന്‍ സാധനം ഏറ്റവും കുറഞ്ഞ വിലയ്ക്ക് തന്ന് ബില്ലും തന്ന് ഷേയ്ക്ക് ഹാന്‍ഡും തന്ന് എന്നെ പറഞ്ഞ് വിട്ടില്ലെങ്കില്‍ ഞാന്‍ നാളെ മുതല്‍ വാള്‍മാര്‍ട്ടിലാവും കുടികിടപ്പ്“. അങ്ങിനെ നാട്ടിലെ ഉപഭോക്താക്കളൊക്കെ തീരുമാനിച്ച് തുടങ്ങിയാല്‍ ഇവരൊക്കെ നന്നായി നന്നാവും.

    ജര്‍മ്മനിയിലും മറ്റും വാള്‍മാര്‍ട്ട് പൂട്ടാനുള്ള കാരണവും അവിടുത്തെ ചെറുകിടക്കട-കൊച്ചുവര്‍ത്തമാന-ഷോപ്പിംഗ് സംസ്കാരവുമാണല്ലോ. പക്ഷേ അതേതായാലും നമ്മുടെ നാട്ടില്‍ നടക്കില്ലെന്ന് വാള്‍മാര്‍ട്ടിനറിയാം. എന്തൊക്കെ സെന്റിമെന്റ്സ് പറഞ്ഞാലും സായിപ്പ് വന്ന് കവാത്ത് കാണിച്ചാല്‍ എല്ലാം മറന്ന് നമ്മളറിയാതെതന്നെ ചിലപ്പോഴെങ്കിലും കൈയ്യടിച്ച് പോവില്ലേ :)

    വികസനം വാള്‍മാര്‍ട്ടില്‍ കൂടെ എന്ന് എനിക്ക് തോന്നുന്നില്ല. ഉപഭോക്താവിന് മെച്ചപ്പെട്ട സേവനവും സംരക്ഷണവും നമ്മുടെ നാട്ടിലെ ചെറുകിടക്കാരെക്കൊണ്ട് കൊടുപ്പിച്ചും വികസനമാവാം. പോക്രിത്തരങ്ങളും നികുതിവെട്ടിപ്പും മുഖം വീര്‍പ്പീരും തോന്ന്യവാസങ്ങളുമൊക്കെ നടത്തുന്നുണ്ടെങ്കിലും വാള്‍മാര്‍ട്ട് വന്നതിന്റെ പേരില്‍ നാട്ടിലെ ചെറുകിടക്കാര്‍ കച്ചവടമില്ലാതെ വീട്ടില്‍ കുത്തിയിരിക്കുകയും അവസാനം കടപൂട്ടി വീടുണ്ടെങ്കില്‍ വീട്ടിലിരിക്കുകയും അതേസമയം നമ്മള്‍ വളരെ സന്തോഷപൂര്‍വ്വം വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗ് നടത്തുകയും ചെയ്യുന്നത് എന്തോ അത്ര നല്ലൊരു കാര്യമാണെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടിലെ ചെറുകിടക്കാരെക്കൊണ്ട് നമ്മളുടെ ആഗ്രഹത്തിനനുസരിച്ച് കച്ചവടം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണെങ്കില്‍ അത് തന്നെ ഏറ്റവും നല്ലത് എന്നതാണ് എന്റെ അഭിപ്രായം. ബില്ല് ചോദിച്ചു വാങ്ങുക തുടങ്ങി നമ്മളോരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ അത് സാധ്യമാവും. ഉപഭോക്താക്കളെ ആരും രാജാവാക്കേണ്ട, നമ്മള്‍ രാജാവാണെന്ന് നമുക്ക് തന്നെ തോന്നുകയും ആ അധികാരം പ്രയോഗിക്കുകയും ചെയ്താല്‍ മതി.

  13. വക്കാരിമഷ്‌ടാ said...

    യ്യോ, ജോജൂ, റെയ്‌നോള്‍ഡ്‌സ്-ബിസ്‌മി ഉദാഹരണം (?) ഓര്‍മ്മയില്‍നിന്നെഴുതിയ ഒരു മറവിക്കുറവ് മാത്രം. പക്ഷേ പണപ്പെരുപ്പിനെക്കാള്‍ കൂടിയ ഒരു കൂട്ടലായിരുന്നു റെയ്‌നോള്‍‌ഡ്‌സ് ഒറ്റയടിക്ക് നടത്തിയതെന്നായിരുന്നു എന്റെയൊരു തോന്നല്‍. രണ്ട് രൂപയില്‍ നിന്ന് ഒറ്റയടിക്ക് നാലുരൂപയോ മറ്റോ. ഇതൊന്തൊരു കൂട്ടലായിപ്പോയപ്പാ എന്നൊരു തോന്നല്‍ അന്നെനിക്കുണ്ടായി എന്നൊരു തോന്നലിലുണ്ടായ എഴുത്തായിരുന്നു അത്. എന്തായാലും അതൊരു ശാസ്ത്രീയമായ കണക്കേ അല്ല. വെറുതെ ഉദാഹരിച്ചു എന്ന് മാത്രം.

  14. അരവിന്ദ് :: aravind said...

    റെയ്‌നോള്‍ഡ്‌സിന്റെ വില മാത്രമേ കൂടിയിട്ടുള്ളൂ?
    ഇന്ത്യയില്‍ ഇന്‍‌ഫ്ലേഷന്‍ എനൊന്നില്ലേ? പച്ച്ക്കറിക്കും, മറ്റു ഭക്ഷ്യസാധനങ്ങള്‍ക്കും, പെട്രോളിനും, തനി നാടന്‍ മേക്കായ മെഴുകുതിരിക്കും പടക്കത്തിനും തീപ്പെട്ടിക്കും എല്ലാമെല്ലാം രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോഴത്തേക്കാള്‍ വില കൂടിയില്ലേ?

    അഗോളഭീമന്മാര്‍ വന്നാല്‍ ഇപ്പോള്‍ ഈ സ്റ്റേഷനറിക്കട നടത്തുന്നവരൊക്കെ എന്ത് ചെയ്യും എന്നത് പ്രസക്തമായ ഒരു പ്രശ്നം തന്നെയാണ്. പര്‍ച്ചേസിംഗ് പവര്‍ കൂടുന്നതിനൊപ്പം ജനങ്ങള്‍ ക്വാളിറ്റിയുള്ള കടകള്‍ നോക്കിപ്പോകുമെന്ന് ഉറപ്പ്.
    എങ്കിലും ജനസംഘ്യയായിരിക്കും അതിനുള്ള പ്രതിവിധി. അപ്പര്‍ -മിഡില്‍ മിഡില്‍ ക്ലാസ്സിനെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട് വരുന്ന ഈ സൂപ്പര്‍ ഭീമന്മാര്‍ കച്ചവടം വിഴുങ്ങിയാലും, മൂലക്കടകള്‍ മറ്റു ജന വിഭാഗങ്ങളുടെ സപ്പോര്‍ട്ടിനാല്‍ നിലനില്‍‌ക്കേണ്ടതാണ്. ഇന്ത്യയിലെ ജനപ്പെരുപ്പം കാരണം, ആക്സെസിബിളിറ്റി, സിറ്റികളൊന്നും പ്ലാന്‍‌ഡ് അല്ലാത്തത് കാരണം ലൊക്കേഷന്‍ പ്രശ്നം എന്നിവ കൊണ്ട് ഇന്ത്യന്‍ ജനതയുടെ ഷോപ്പിംഗ് ശീലങ്ങല്‍ അത്രപെട്ടെന്‍ു മാറുകയില്ല. വരുമാനം വീതിക്കപ്പെടും.അതുറപ്പ്.
    പണ്ട് ഗുര്‍‌ഗാവിലായിരുന്നപ്പോള്‍ ബിഗ് ബാസാറില്‍ സാധനം വാങ്ങാന്‍ പോയിരുന്നു. ഒന്നൊരണ്ടോ പ്രാവശ്യം. അവിടത്തെ തിരക്ക്, മൈക്രോ പര്‍ചേസിംഗ് നടത്താനുള്ള ബുദ്ധിമുട്ട്, ദൂരം, ഇവ കാരണം പെട്ടെന്ന് തന്നെ ഷോപ്പിംഗ് പഴയ കടയിലേക്ക് തന്നെയാക്കി. മാസാദ്യം ബള്‍ക്ക് പര്‍ചേസിംഗ് നടത്തുന്നവര്‍ക്ക് കൊള്ളാം ഈ ഭീമന്മാര്‍.
    മാത്രമോ ബിംഗ് ബസാറ് വന്ന കാരണം സാധാ പലചരക്കുകടയില്‍ ഹൈ ക്വാളിറ്റി സാധനം ഉടമസ്ഥന്‍ വയ്കാന്‍ തുടങ്ങി. നല്ല പെരുമാറ്റം, പോരാഞ്ഞ് ഹോം ഡെലിവറിയും. ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ മതി, കടയിലെ ഒരു ചെക്കന്‍ സാധനം സൈക്കിളില്‍ ഡെലിവറി നടത്തും. ഒരു പാക്കറ്റ് ഖട്ടാ മീഠാ മാത്രമാണേങ്കിലും ശരി.
    അങ്ങനെ മാറട്ടെ, “പലചരക്ക് കടയിലെ രാജാക്കന്മാര്‍“....നല്ല ട്രീറ്റ്മെന്റാണെങ്കില്‍, ക്വാളിറ്റി സാധനമാണെങ്കില്‍ വലിയൊരു വിഭാഗം തൊമ്മന്‍‌മാര്‍ക്കും കട പൂട്ടേണ്ടി വരില്ല .

    ഇടനിലക്കാരായ വ്യാപാരികള്‍ക്ക് ക്ഷീണമുണ്ടാക്കുമെങ്കിലും ഉത്പാദകന് മെച്ചം ചെയ്തേക്കാം റീട്ടെയില്‍ രംഗത്തെ ഈ മത്സരം.
    ഗവര്‍മെന്റ് ഒന്നു മനസ്സ് വച്ചാല്‍ ചീപ്പ് സാധനങ്ങള്‍ ഇം‌പോര്‍ട്ട് ചെയ്യുന്നതിന് ചില നിയന്ത്രണങ്ങളൊക്കെ വച്ച് നാട്ടിലെ തന്നെ ഉത്പാദകരെ മെച്ചപ്പെടുത്താം. വാള്‍മാര്‍ട്ട് ബോബേയിലും മറ്റും ഭീമന്‍ ബസാറുകള്‍ തുടങ്ങുന്നതിനൊപ്പം തിരു‍വല്ലയിലും, ചെങ്ങന്നൂരിലും, എന്തിന് വെണ്ണിക്കുളത്തും ഇരവിപേരൂരിലും എല്ലാം ഫ്രാഞ്ചൈസ് തുടങ്ങട്ടെ. ഒത്തിരി ജോലി സാധ്യതകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. പിക്ക് ആന്റ് പേ എന്ന സൌത്ത് ആഫ്രിക്കന്‍ ഭീമന്റെ ബിസിനസ്സ് മോഡലാണ്. എന്റെ വീടിന് മുന്‍പിലുണ്ട് ഒരു മിനി പിക്ക് ആന്റ് പേ. അങ്ങ് പ്രിട്ടോറിയയില്‍ കൂറ്റന്‍ ഹൈപ്പര്‍ മാര്‍ക്കെറ്റും. രണ്ടിലും തിരക്കിനൊരു കുറവുമില്ല.

    പാലം വരുമ്പോള്‍ കടത്ത്കാരന്റെ ജിവിതം ഗതി മുട്ടിയത് തന്നെ. കൊക്കൊകോള വന്നപ്പോള്‍ കാമ്പക്കോളായും ഗോള്‍‌ഡുസ്പോട്ടും മണ്‍‌മറഞ്ഞ പോലെ...ഭീമന്‍ ചെയിന്‍‌സ് വരുമ്പോള്‍ എല്ലാ സാധാരണ കടക്കാരനും പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടാകും, എന്നാല്‍ ചെയിനിന്റെ ഗുണം കാണാതിരിക്കാനും വയ്യ.

    ഒരു പ്രത്യേക ഭാഗത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. ഇന്ത്യയിലുള്ള പോലെ ഇത്യധികം മൈക്രോ ലെന്‍‌ഡേര്സ് പുറത്തില്ലാത്തതിനാല്‍ ചെയിന്‍ ഭീമന്മാര്‍ ഇങ്ങനെ ഒരു പ്രശ്നം വേറെയെവിടേയെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെന്ന് അറിവില്ല.

  15. വക്കാരിമഷ്‌ടാ said...

    ഹെന്റമ്മോ, ഈ തണുത്ത വെളുപ്പാങ്കാലത്തിലെപ്പോലേ, എത്രയും പെട്ടെന്ന് ആ റെയ്‌നോള്‍‌ഡിസ്ന്റെ ഭാഗം കട്ട് ചെയ്തേക്കൂ :) (ആവശ്യത്തിന് ഡാറ്റാബേസില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് പണ്ടേ പഠിച്ചതാണെങ്കിലും പറഞ്ഞിട്ടെന്ത് കാര്യം).

    അരവിന്ദേ, എന്നാലും അന്നത്തെ അവരുടെ ആദ്യകാലവിലയില്‍‌നിന്നുള്ള കൂട്ടല്‍ ഒരൊന്നൊന്നര കൂട്ടലായിരുന്നു എന്നൊരു തോന്നലാണ് ഇപ്പോഴുമെനിക്ക്- ഇന്‍ഫ്ലേഷനെപ്പറ്റിയൊന്നും അന്നറിയാന്‍ വയ്യായിരുന്നെങ്കിലും ഹെന്റമ്മോ ഇത്രയും കൂടിയോ എന്ന് അന്നേരം മനസ്സിലോര്‍ത്തിരുന്നു :)

  16. കേരളീയന്‍ said...

    ഏകോപിത ചില്ലറ കച്ചവടത്തിന്‍ ചില ഗുണങ്ങളുണ്ട്:

    1)കര്‍ഷകന്‍/ഉത്പാദകന്‍ നല്ല/ഉറപ്പായ വില കിട്ടുന്നു - കാരണം ഇടനിലക്കാര്‍ ഒഴിവാക്കപ്പെടുന്നു.
    2) ഉപഭോക്താവിന്‍ കുറഞ്ഞ വിലക്ക് മികച്ച സാധനങ്ങള്‍ കിട്ടുന്നു - കാരണം ഇടനിലക്കാര് ഒഴിവാക്കപ്പെടുന്നു. ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന സാഹചര്യങ്ങളില്‍ മാത്രം കമ്പനി ചരക്കെടുക്കുന്നു.
    3) കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു - ചില്ലറ കച്ചവടത്തിന്‍ വേണ്ട ആളുകള്‍, ലോജിസ്റ്റിക്സിന്‍ വേണ്ട ആളുകള്‍, കൂടുതല്‍ വില കിട്ടുന്നത് കൊണ്ട് കൃഷിയിലേക്കും/ഉത്പാദനത്തിലേക്കും തിരിയുന്ന ആളുകള്‍ എന്നിങ്ങനെ ധാരാളം തൊഴിലവസരങ്ങള്‍.

    ഏകോപിത ചില്ലറ കച്ചവടത്തിന്‍ ചില ദോഷങ്ങളുമുണ്ട്:

    1) കര്‍ഷകന്‍ കഷ്ടി ഉത്പാദനച്ചിലവ് മാത്രം ലഭിക്കുന്നു - കാരണം കര്‍ഷകന്‍ കാലക്രമത്തില്‍ ചരക്ക് വില്‍ക്കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുന്നു. സ്വഭാവികമായും കമ്പനി കര്‍ഷകനെ അടിമയാക്കുന്നു.
    2) ഉപഭോക്താവിന്‍ കൂടുതല്‍ വിലക്ക് സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നു - കാരണം ചെറുകിടക്കാരെ ഒഴിവാക്കി കമ്പനി കുത്തക സ്ഥാപിക്കുന്നു. ഉപഭോക്താവിന് വേറെ വഴിയില്ലാത്തത് കൊണ്ട് കമ്പനിയെ ആശ്രയിക്കേണ്ടി വരുന്നു.
    3) തൊഴിലുകള്‍ നഷ്ടപ്പെടുന്നു - അനേകം ചെറുകിട വ്യാപാരികളും, ഇടനിലക്കാരും തെരുവിലിറങ്ങേണ്ടി വരുന്നു.

    അപ്പോള്‍ ഒരേ സംഭവത്തിന്റെ രണ്ടു വശങ്ങളാണിത്. വാള്‍മാര്‍ട്ടാ‍യാലും, റിലയന്‍സായാലും സംഗതി ഒന്നു തന്നെ. നശിച്ചു പോകുന്ന വസ്തുക്കള്‍ സൂക്ഷിക്കാനായുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങളും കര്‍ഷകന് സ്വന്തം ഉത്പന്നം ഉറപ്പായും വില്‍ക്കാവുന്ന സാഹചര്യമൊക്കെ നല്ലതു തന്നെ. പക്ഷെ സീസണില്‍ 1 രൂപക്ക് കിട്ടുന്ന തക്കാളി കോള്‍ഡ് സ്റ്റോറേജില്‍ വച്ച് സീസണല്ലാത്തപ്പോള്‍ 10 രൂപക്ക് റിലയന്‍സ് വില്‍ക്കാന്‍ തുടങ്ങും; അതല്ലെങ്കില്‍ ഇന്ഡ്യയില്‍ 10 രൂപ കിട്ടുന്ന കാബേജ്, അമേരിക്കയില്‍ 100 രൂപക്ക് വാള്‍മാര്‍ട്ട് വില്‍ക്കും; ഫലം -ഇന്ഡ്യന്‍ മാര്‍ക്കറ്റില്‍ കാബേജ് ലഭ്യത കുറയും; അപ്പോള്‍ അതേ സാധനം 50 രൂപക്ക് വില്ക്കാം. ലോകത്ത് എല്ലായിടത്തും സാമഗ്രികളുടെ വില ഏകദേശം ലെവലാകുന്നത് വരെ ഇത് തുടരാം. നമ്മുടെ പടിക്കലുള്ള വ്യാപാരിക്ക് തക്കാളി മേടിച്ച് കൂടിയാല്‍ ഒരു രണ്ട് ദിവസത്തിനകം വിറ്റ് തീര്‍ക്കണം. അപ്പോള്‍ ആദ്യം അല്‍പ്പം കൂട്ടിപ്പറഞ്ഞാലും വില അടുത്ത ദിവസം താഴോട്ട് വരും. വാള്‍മാര്‍ട്ടും, റിലയന്‍സും അവരുടെ ലോജിസ്റ്റിക്സ് പൈപ്പിനിപ്പുറവും അപ്പുറവും നില്‍ക്കുന്നവരെ പിഴിയാവുന്നിടത്തോളം പിഴിയും; നില നില്‍ക്കാനുള്ള ജീവന്‍ മാത്രം ബാക്കി വെച്ചേക്കും; കാരണം ബിസിനസ് സസ്റ്റൈനബിളാകണമല്ലോ.

  17. Anonymous said...

    വാള്‍മാര്‍ട്ടിനെപ്പോലെ Dell is manufacturing computers in India and many guys who used to assemble computers in small scale had to close their shops. So Dell should go back to US.
    No multinational companies should work in India because they are blocking a chance of an Indian guy starting a business.
    The Boeing factory should not be allowed to start in India.
    No foreign car company should be allowed to open their shop in india, we should have only Indian comapnies like Tata.
    :)

  18. സന്തോഷ് said...
    This post has been removed by the author.
  19. സന്തോഷ് said...

    വോള്‍മാര്‍ടിന് ന്യൂയോര്‍ക്കില്‍ കടകളുണ്ട്. ഇത്രേയുള്ളൂ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. പിന്നെ വോള്‍മാര്‍ട് പണക്കാരന്‍റെ കടയുമല്ല. സാധാരണക്കാരന്‍റെ കട. അതിനാല്‍ തന്നെ, പണക്കാര്‍ അധികമുള്ളിടത്ത് വോള്‍മാര്‍ടിന് വലിയ കച്ചവട നേട്ടമില്ല.

    qw_er_ty

  20. വക്കാരിമഷ്‌ടാ said...

    ന്യൂയോര്‍ക്ക് സിറ്റിയിലെ കാര്യമാണെന്ന് തോന്നുന്നു സന്തോഷേ. പാപ്രായും പറഞ്ഞിരുന്നു, ഇവിടെ കമന്റില്‍ (നമ്പ്ര് 7).

    വാള്‍‌മാര്‍ട്ട് പ്രശ്‌നം ഒരു സ്പെസിഫിക് പ്രശ്‌നമാണെന്ന് തോന്നുന്നു-ആഗോളവ്യാപകമായിത്തന്നെ. അതുകൊണ്ട് വിദേശീയര്‍ ഭാരതത്തില്‍ വരുന്ന എന്തിനെയും എതിര്‍ക്കുന്നതും വാള്‍മാര്‍ട്ടിനെ എതിര്‍ക്കുന്നതും (വാള്‍മാര്‍ട്ട് പോലെതന്നെ തദ്ദേശീയമായ റിലയന്‍സിനെയും) തമ്മില്‍ ഒറ്റയടിക്ക് താരതമ്യപ്പെടുത്താമോ എന്നൊരു സംശയം-ഉറപ്പില്ല ഇവിടെയും.

  21. njjoju said...

    കേരളീയന്‍,

    താങ്കള്‍ ആശങ്കപ്പെടുന്നതുപോലെ വ്യാപാരരംഗത്തെ കുത്തകസ്വന്തമാക്കിയശേഷം കര്‍ഷകര്‍ക്ക് ന്യായമായ വിലകൊടുക്കാതിരിക്കുകയും വില തോന്നുന്നതുപോലെ കൂട്ടുകയും ചെയ്യുന്നു എന്നു കരുതുക. ആ സമയത്ത് കര്‍ഷകര്‍ക്ക് ന്യയവിലകൊടുത്തും ഉപഭോക്താക്കള്‍ക്ക് ന്യായമായ നിരക്കില്‍ സാധനങ്ങള്‍ വില്‍ക്കാനും കഴിയുന്ന മറ്റൊരു സംരഭത്തിന് മുന്‍പോട്ടു വരാന്‍ കഴിയില്ലെന്നാണോ?

    അതായത് വാള്‍മാര്‍ട്ട് 10രൂ ഉത്പാദനച്ചിലവുള്ള സാധനം 20 രൂപയ്ക്ക് വാങ്ങി 30 രൂപയ്ക്ക് വില്‍ക്കുന്നു എന്നു കരുതുക. ഇത് നിലവിലുണ്ടായിരുന്ന ഇടനിലക്കാരുടെ വ്യവസ്ഥയെ -10 രൂപാ ഉത്പാദനച്ചിലവുള്ളത് 12 രൂപയ്ക്ക് വാങ്ങി പലകൈളളിലൂടെ മറിഞ്ഞ് 40 രൂപയ്ക്ക് വിപണിയിലെത്തുന്ന വ്യവസ്ഥ- തകിടം മറിച്ചിട്ടാണ്.അങ്ങനെ പതുക്കെ പതുക്കെ ഇടനിലാക്കാര്‍ക്ക് പിന്മാറേണ്ടി വരുന്നു വാള്‍മാര്‍ട്ടിന്‍് വിപണിയില്‍ കുത്തകയുണ്ടാവുന്നു. അപ്പോള്‍ അവര്‍ ഇരുപതുരൂപാ കൊടുത്തിരുന്നതിന്റെ സ്ഥാനത്ത് ഉത്പാദകന് 12 രൂപയും വിപണിയില്‍ വില 40 രൂപയും ആക്കുകയും ചെയ്യുകയില്ലേ എന്നാണ് താങ്കളുടെ ആശങ്ക. ആ സമയത്ത് കര്‍ഷകന് 15 രൂപ കൊടുക്കുകയും വിപണിയില്‍ 35 രൂയ്ക്ക് സാധനം വില്‍ക്കുകയും ചെയ്യുന്ന മറ്റൊരു സംരംഭത്തിന് കടന്നുവരാവുന്നതേ ഉള്ളൂ.(ഞാന്‍ ഈ പറഞ്ഞ കണക്കുകള്‍ വെറും ഉദാഹരണങ്ങള്‍ മാത്രമാണ്, ആദ്യത്തെ ഖണ്ഡികയില്‍ പറഞ്ഞ എന്റെ വാദത്തെ വിശദീകരിക്കുന്നതിനു മാത്രം)

    ഒരു കുത്തക നിലനില്‍ക്കുന്നത് അസംസ്കൃതവസ്തുക്കള്‍ അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ മറ്റാര്‍ക്കും കഴിയുന്നതിനെക്കാള്‍കൂടുതല്‍ വാങ്ങുവാനും ഏറ്റവും കുറവ് വിലയ്ക്ക് വിപണിയില്‍ വില്‍ക്കുമ്പോഴുമാണ്. ഇതിന് ഉത്പാ‍ദകനെയും ഉപഭോക്താവിനെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു സംവിധാനത്തിനേ കഴിയൂ.

    അല്ലാതെ താങ്കള്‍ സംശയിക്കുന്നതു പോലെ ഉപഭോക്താവിന് ന്യായമായ വിലനല്‍കാതെയും ഉപഭോക്താവിനെ പിഴിയുകയും ചെയ്യുന്ന ഒരു സംവിധാനത്തിന് കുത്തക നിലനിര്‍ത്താനാവില്ല.

  22. Moorthy said...

    യൂണിവേര്‍സിറ്റി ഓഫ് മിസ്സൌറിയിലെ ബേക്കര്‍.ഇ യുടെ “Job Creation or Destruction? Labor Market Effects of Wal-Mart Expansion” എന്ന ലേഖനത്തില്‍നിന്ന്
    In the US for instance, poverty has increased
    wherever Wal -Mart has an established presence or has expanded. A recent study
    found that counties in the US with more initial Wal-Mart stores in 1987 and with
    more additions of stores between 1987 and 1998 experienced either greater increases
    or smaller decreases in family poverty rates during the 1990s economic boom period.3
    The study concludes that Wal -Mart stores drove out local entrepreneurs and
    community leaders. Another study also found that the entry of Wal-Mart reduced the
    number of small retail establishments and had a negative effect on wholesale
    employment in the US.
    ഇടതുപക്ഷവൈകാരികതയായി കണക്കാക്കില്ലെങ്കില്‍ FDI in retail എന്ന ഈ ലേഖനവും വായിക്കാവുന്നതാണ്.

  23. വക്കാരിമഷ്‌ടാ said...

    മൂര്‍ത്തി മുകളില്‍ കൊടുത്തിരിക്കുന്ന വരികള്‍ ബേക്കര്‍ ഇ യുടെ ലേഖനത്തില്‍ നിന്നോ സി.പി.എമ്മിന്റെ ലേഖനത്തില്‍ നിന്നോ?

    qw_er_ty

  24. SAJAN | സാജന്‍ said...

    അങ്കിള്‍ ഒന്നുകൂടേ, വാള്‍ മാര്‍ട്ട്+ന്യൂയോര്‍ക്ക് എന്ന് ഒന്നു ഗൂഗ്ലി നോക്കൂ അപ്പൊ അറിയാല്ലോ ന്യൂ യോര്‍ക്കില്‍ എത്ര ഷോപ്പുണ്ടെന്ന്

  25. ദിവ (diva) said...

    വിദേശ നിക്ഷേപം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് ആയിരമോ പതിനായിരമോ പുതിയ ജോലി അവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു ബഡാ കമ്പനിയെപ്പറ്റി 'വേണോ വേണ്ടയോ വേണ്ടയോ വേണോ' എന്ന് ചിന്തിച്ച് തല പുണ്ണാക്കുന്നത് വേസ്റ്റ് ഓഫ് മാന്‍ അവേഴ്സ് അല്ലേ. ഏതായാലും വാള്‍മാര്‍ട്ടും സമാനമായ അനേകം പരിഷ്കാരങ്ങളും താമസിയാതെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വരും. വരണം. പുതിയ ജോലിഅവസരങ്ങള്‍ മാത്രമല്ല, കൂടുതല്‍ എഫിഷ്യന്റായ റീട്ടെയില്‍ ഷോപ്പിംഗും, വാങ്ങിയ സാധനം മാറ്റിവാങ്ങാനോ തിരിച്ചുകൊടുക്കാനോ ഉള്ള സ്വാതന്ത്ര്യവും, രണ്ടാഴ്ചത്തേയ്ക്ക് വേണ്ടതൊക്കെ ഒന്നിച്ച് ഒരൊറ്റ കടയില്‍ നിന്ന് വാങ്ങാനുള്ള സൗകര്യവും ഒക്കെ നമ്മുടെ നാട്ടിലും വരട്ടെ.

    കുത്തകയുടെ ദോഷവശങ്ങളെപ്പറ്റി ചിന്തിച്ച് കാടുകയറുന്നതിനൊപ്പം, കുത്തകയായി നിന്ന് മാര്‍ക്കറ്റിംഗ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രൊഫഷണലിസത്തെപ്പറ്റിയും സേവിംഗ് പൊട്ടന്‍ഷ്യലിനെപ്പറ്റിയുമൊക്കെ ചിന്തിക്കൂ. കുത്തക എന്ന ലേബലിനപ്പുറംആവിടെ ജോലി ചെയ്യാന്‍ പോകുന്നത്, ഇന്ത്യാക്കാര്‍ തന്നെയാണ് എന്ന് മറക്കാതിരിക്കൂ.

    വാള്‍മാര്‍ട്ട് അടുത്തുണ്ടായിട്ടും, മറ്റു കടകളില്‍ പോയി സാധനം വാങ്ങുന്ന ധാരാളം ആളുകള്‍ എല്ലായിടത്തുമുണ്ട്.

    ഞാന്‍ വാള്‍മാര്‍ട്ടിനെ ബ്ലാങ്കറ്റായി അനുകൂലിക്കുന്ന ആളല്ല. സത്യത്തില്‍ അവിടെ പോയാല്‍, പലപ്പോഴും ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങുമെന്ന് ദോഷവുമുണ്ട്. വാള്‍മാര്‍ട്ടിനെപ്പറ്റി ധാരാളം കുറ്റം പറച്ചില്‍ കേട്ടിട്ടുമുണ്ട്. തൊഴിലാളികള്‍ക്ക് മണിക്കൂറുകള്‍ (hours of work) കുറച്ചുകൊടുക്കുന്നു എന്നു തുടങ്ങി, സ്ത്രീകളായ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്നു എന്നൊക്കെ പരാതികളുടെ നിര തന്നെ. പക്ഷേ, ഇതൊന്നും വാള്‍മാര്‍ട്ടിനെപ്പറ്റി മാത്രമല്ല, പല കുത്തക കമ്പനികളെപ്പറ്റിയും പലപ്പോഴായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളല്ലേ. അമേരിക്കയില്‍ വാള്‍മാര്‍ട്ടിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ (ചിലരൊക്കെ ഇതൊരു കരിയര്‍ ആയിത്തന്നെ എടുത്തിരിക്കുന്നെന്ന് തോന്നുന്നു‌) പലപ്പോഴും കാട്ടുന്ന അമിതാവേശവും വെറുപ്പും അവരുടെ ആത്മാര്‍ത്ഥതയെപ്പറ്റി സംശയം തോന്നിപ്പിക്കുന്നു. (അബ്കാരികളില്‍ നിന്ന് ചില്ലറ പറ്റുന്ന മദ്യവിരുദ്ധരെ ഓര്‍മ്മ വരുന്നു)

    അമേരിക്കയില്‍ വാള്‍മാര്‍ട്ടില്‍ ജോലി ചെയ്യുന്ന ആളുകളുടെ, താഴ്ന്ന പ്രൊഫഷണല്‍ ക്വാളിറ്റി മുതല്‍ പലതും ഈ വിഷയത്തെപ്പറ്റി എഴുതാനുണ്ട്. സമയം അനുവദിക്കാത്തതിനാല്‍ തത്കാലം ഇവിടെ നിര്‍ത്തുന്നു.

    പറഞ്ഞുവന്നത്; മാറ്റങ്ങളെ ഭയക്കാതെ, വിദേശനിക്ഷേപം വരുമ്പോള്‍ കുത്തക ലേബല്‍ ചാര്‍ത്തി തടസം നില്‍ക്കാതെ ഇരുന്നാല്‍ നേട്ടം നമുക്ക് തന്നെയാണ്. ജോലിയും വിസയും എന്നെങ്കിലും നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തേണ്ടി വരുന്ന നമുക്കു തന്നെ.

    സസ്നേഹം

  26. വക്കാരിമഷ്‌ടാ said...

    സാജാ, ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇല്ല എന്നാണ് അങ്കിളിന്റെ ലേഖനത്തില്‍. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇപ്പോളും വാള്‍മാര്‍ട്ടില്ല എന്ന് തോന്നുന്നു. അത് വാള്‍മാര്‍ട്ടിന് വേണ്ട എന്നതുകൊണ്ടാണെന്നും (ഭയങ്കര വാടക), സിറ്റിക്കാര്‍ക്ക് വേണ്ട എന്നതുകൊണ്ടാണെന്നും രണ്ട് വാദങ്ങളുണ്ട്. വാള്‍മാര്‍ട്ടേ, ഇവിടേം വരൂ എന്ന് പറയുന്ന സിറ്റിക്കാരും ഉണ്ട്.

    ദിവായേ, അമേരിക്കയിലെ പണിപോയി (ഒരിക്കലും അങ്ങിനെ സംഭവിക്കാതിരിക്കട്ടെ) നാട്ടില്‍ വരുമ്പോള്‍ വാള്‍മാര്‍ട്ടില്ലെങ്കില്‍ നാട്ടില്‍ ഒരു പലചരക്ക്-സ്റ്റേഷനറി-പച്ചക്കറി ഷാപ്പ് സ്വന്തമായി തുടങ്ങാം. വാള്‍മാര്‍ട്ടുണ്ടെങ്കില്‍ പിന്നെ വാള്‍മാര്‍ട്ടുകാരന്‍ ജോലി തരണം :) (കുറച്ച് വൈആജെരേറ്റ് ചെയ്താണ്, എങ്കിലും...).

    അവിടെ ജോലി ചെയ്യുന്നത് ഇന്ത്യക്കാര്‍ തന്നെയാണെങ്കിലും മറ്റുള്ള പലരുടെയും ബിസിനസ്സും ജോലിയും തെറിപ്പിച്ചാണ് ഈ ഇന്ത്യക്കാര്‍ അവിടെ ജോലി ചെയ്യാന്‍ പോകുന്നതെന്നുമൊക്കെയുള്ള വാദങ്ങളാണ് ഇതിനെതിരെയുള്ളത്. എത്രമാത്രം ഇതില്‍ ശരിയുണ്ടാവും എന്നറിയില്ല.

    വാള്‍മാര്‍ട്ടിലെ ജോലിക്കാരുടെ പ്രശ്‌നങ്ങളും വാള്‍മാര്ട്ട് അവരെ കൈകാര്യം ചെയ്യുന്നതും ഇന്ത്യയിലാണെങ്കില്‍ വാള്‍മാര്‍ട്ട് വന്നുകഴിഞ്ഞുള്ള പ്രശ്‌നം. അതേപോലത്തെ പ്രശ്നമാണല്ലോ നാട്ടില്‍ ജോലിയും ബിസിനസ്സും ഉള്ള ബാക്കിയുള്ളവരുടെ പ്രശ്‌നം. വാള്‍മാര്‍ട്ട് വരുന്നതോടു കൂടി ബാക്കിയുള്ളവര്‍ എന്ത് ചെയ്യും, ഉപഭോക്താവ് എന്ത് ചെയ്യും എന്നുള്ളതൊക്കെയാണെന്ന് തോന്നുന്നു ഇന്ത്യയിലെ അത്യാവശ്യ പ്രശ്നം.

    പക്ഷേ മൂര്‍ത്തി തന്ന സീപ്പീയെം ലേഖനം വായിച്ച് കഴിഞ്ഞപ്പോള്‍ വാള്‍മാര്‍ട്ട് വന്നാലും വലിയ കുഴപ്പമുണ്ടാവില്ല എന്ന് തോന്നുന്നു. കാരണം, അമേരിക്കന്‍ സ്റ്റൈലില്‍ കാറെടുത്ത് പതിനഞ്ച് മൈല്‍ അപ്പുറത്തെ വാള്‍മാര്‍ട്ടില്‍ പോയി ഷോപ്പിംഗ് നടത്തുന്ന രീതിയല്ലല്ലോ നമ്മുടേത്. എന്ത് വാള്‍മാര്‍ട്ടുണ്ടെങ്കിലും അഞ്ച് കിലോ പഞ്ചാരയടിച്ച് രണ്ട് കിലോ അരി വാങ്ങിക്കാന്‍ തൊട്ടപ്പുറത്ത് കുട്ടപ്പന്റെ പലചരക്ക് കടയുള്ളപ്പോള്‍ ആര് പോകും ബസ്സില്‍ കയറി പതിനഞ്ച് ക്രിമി അപ്പുറത്തുള്ള വാള്‍മാര്‍ട്ടിലേക്ക്. അമേരിക്കന്‍ ശൈലിയില്‍ ആഴ്ചയിലൊരു ദിവസം വാള്‍മാര്‍ട്ട്, അടുത്ത ദിവസം മുടിവെട്ട് എന്നുള്ള രീതിയിലുള്ള പ്ലാനും പദ്ധതിയുമൊന്നുമല്ലല്ലോ നമ്മുടെ വീടുകളിലെ അമ്മമാര്‍ക്കുള്ളത്. അരി തീരുമ്പോള്‍ പറയും, ദോ അരി തീര്‍ന്നു കേട്ടോ-അപ്പോള്‍ പോയി വാങ്ങിക്കും. ആ ശൈലി നമ്മള്‍ തുടരുന്നിടത്തോളം കാലം നാട്ടിലെ നാട്ടിന്‍‌പുറത്തുകാര്‍ക്കും ചെറുകിടക്കാര്‍ക്കും വലിയ പ്രശ്‌നമൊന്നും വരാന്‍ പോകുമെന്ന് തോന്നുന്നില്ല. പട്ടണത്തിലുള്ളവര്‍ക്ക് പ്രയോജനപ്പെട്ടേക്കും. ജര്‍മ്മനിയില്‍ വാള്‍മാര്‍ട്ട് പച്ച പിടിക്കാത്തതിനു കാരണവും അവരുടെ ഷോപ്പിംഗ് സ്റ്റൈല്‍ കാരണമാണെന്ന് തോന്നുന്നു.

    പക്ഷേ വാള്‍മാര്‍ട്ടുള്ളതുകാരണം നാട്ടിന്‍‌പുറത്തെ ചെറുകിടക്കാര്‍ക്ക് വില്‍ക്കാന്‍ സാധനങ്ങള്‍ കിട്ടുന്നില്ല എന്നൊക്കെയുള്ള സ്ഥിതിവിശേഷമാണെങ്കില്‍ ചിലപ്പോള്‍ പ്രശ്‌നമാവുമായിരിക്കും. പക്ഷേ അങ്ങിനത്തെ സ്ഥിതിവിശേഷം ഉണ്ടാവുമോ?

  27. SAJAN | സാജന്‍ said...

    വക്കാരി, ഒരു പക്ഷേ സിറ്റിയുടെ ഉള്ളില്‍ വാള്‍ മാര്‍ട്ട് ഉണ്ടാ‍യിരിക്കില്ല..ഞാന്‍ ഗൂഗ്ലി നോക്കിയപ്പോള്‍ കണ്ട റിസള്‍‌ട്ടാണ് പറഞ്ഞത്..

    പിന്നെ വാള്‍ മാര്‍ട്ട് വന്നാല്‍ ഈ ചെറു കിട കച്ചവടക്കാരെല്ലാം കടപൂട്ടി പോകുന്നു എന്നുള്ളതിന് ഒരു ന്യായീകരണവും ഇല്ല ..
    നല്ല ക്വാളിറ്റിയും നല്ല സര്‍വീസും കൊടുത്താല്‍ ആളുകള്‍ തീര്‍ച്ചയായും തിരിച്ചു വരും.. ഫസ്റ്റ് റ്റൈം കസ്റ്റമേര്‍സ് അല്ല ഒരു ഷോപ്പിന്റേയോ പ്രസ്ഥാനത്തിന്റേയോ വിജയത്തിനടിസ്ഥാനം റിപ്പീറ്റഡ് കസ്റ്റമേര്‍സാണ്..പിന്നെ ഇംഗ്ലണ്ടിനെ സംബന്ധിച്ചീടത്തോളം ചരിത്രത്തിലാദ്യമായി കഴിഞ്ഞൊരു വര്‍ഷം എല്ലാ ക്വാര്‍‌ട്ടെറിലും ഹൈ സ്ട്രീറ്റിലെ( ചെറുകിട ഷോപ്പുകള്‍ ഉള്ള റോഡ്) ബിസിനെസ്സ് താഴേക്കു 3% വച്ച് കുറയുനുണ്ട്..

    അതിനു കാരണം ഓണ്‍ലൈന്‍ ഷോപ്പിങ്ങാണ് ..കാര്‍ വരേയും അവിടെ ഓണ്‍ലൈനില്‍ വാങ്ങാം ..താരതമ്യേനേ ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ചെലവ് കുറവായത് കോണ്ട് വിലയും കൂറവായിരിക്കും.

    ഇപ്പോഴത്തെ പോക്കനുസരിച്ച് സൂണര്‍ ഓര്‍ ലേറ്റര്‍ ഇന്‍ഡ്യയിലും അങ്ങനെ ഒരു ട്രെന്‍ഡ് വന്നു കൂടായ്കയില്ല .. അപ്പോള്‍ ..നമ്മുടെ സഖാക്കള്‍ കമ്പ്യൂട്ടര്‍ കൂടെ ബാന്‍ ചെയ്തുകളയുമല്ലോ..
    നമ്മുടെ ബേസിക് പ്രോബ്ലം എന്താന്നു വച്ചാ ഏതു പുതിയ രീതി വന്നാലും കണ്ണൂമടച്ച് അതിനെ എതിര്‍ക്കുക എന്നുള്ളതാണ്..

    റെയില്‍‌വേ നാട്ടില്‍ വന്നതു മുതല്‍ ഇപ്പൊ എക്സ്പ്രെസ്സ് ഹൈവേ പ്ലാന്‍ ചെയ്തതു വരേയുള്ള എന്തിനാണു ഈ എതിര്‍പ്പുകള്‍ ഇല്ലാതിരുന്നിട്ടുള്ളത്

  28. ദിവ (diva) said...

    ഹ ഹ വക്കാരിച്ചേട്ടായിയേ,

    കമന്റു വായിച്ചിട്ട് ഞാന്‍ ചിരിച്ചുപോയി. വേറൊന്നുമല്ല. നമ്മളെ രണ്ടുപേരെയും ഒരു വണ്ടിയില്‍ കെട്ടാം; ഒന്നും ഉറപ്പിച്ച് പറയാതെ കമന്റെഴുതുന്നതി നിര്‍ത്തുന്നതിന് :-)

    നാട്ടില്‍ ചെന്ന് സ്വന്തമായി ‘വെസനസ്‘ (കട: ആലുമ്മൂ‍ടന്‍ - ഏഴുരാവുകള്‍‌‌) തുടങ്ങുന്നതിലും നല്ലത് കോട്ടയം വാള്‍മാര്‍ട്ടില്‍ ക്യാഷില്‍ നില്‍ക്കുന്നതാണ്. പിന്നെ, ഈ വാള്‍മാര്‍ട്ടും ജ്യൂവലും കബ് ഫുഡ്സും ഡൊമിനിക്സും സാംസ്ക്ലബ്ബും ഒക്കെ ഉണ്ടായിട്ടും അമേരിക്കയില്‍ ചെറുകിട ഗ്രോസറി സ്റ്റോറുകള്‍ക്ക് വല്ല കുറവുമുണ്ടോ. ഗ്രോസറി അല്ലാത്ത ചെറുകിട സ്ഥാപനങ്ങള്‍ക്ക് വല്ല കുറവുമുണ്ടോ.

    ഞാന്‍ പറയുന്നത് ഇതാണ് - ലോകം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ പാവം സംസ്ഥാനത്തുമാത്രം, നമുക്ക് കുട്ടാപ്പിച്ചേട്ടന്റെ കടയിലെ സാധനം മതി. കൊള്ളാത്ത എന്തെങ്കിലും സാധനം തിരിച്ചുകൊടുക്കാന്‍ ചെന്നാലോ, പിണക്കവും പിന്നെ കുട്ടാപ്പിച്ചേട്ടനെ വല്ല കല്യാണത്തിനുവിളിച്ചാല്‍ പോലും അങ്ങേര് വരത്തുമില്ല.

    ഈ വാള്‍മാര്‍ട്ട് വന്നതുകൊണ്ടൊന്നും ഒന്നും സംഭവിക്കില്ല വക്കാരി. പണ്ട്, ഗാട്ട് കരാര്‍ വിവാദം മൂത്തുനിന്ന കാലത്ത് കവി ഡി വിനയചന്ദ്രന്‍ ആര്‍ട്സ് ക്ലബ്ബ് ഇനാഗുറേഷന് പ്രസംഗിച്ചു : “അങ്ങനെയൊന്നും ഒരു വിദേശശക്തിയ്ക്കും ഇന്ത്യ പോലൊരു രാജ്യത്തെ കീഴ്പ്പെടുത്താനാവില്ല, it is just not possible" എന്ന്. എസ്സെഫ്ഫൈക്കാര്‍ കൂവി. ചുമ്മാ കേട്ടുനിന്ന കേയെസ്സ്യൂക്കാര്‍ക്ക് പോലും, കവിയുടെ ഒപ്റ്റിമിസത്തില്‍ വിശ്വാസം വന്നിട്ടുണ്ടാവില്ല. പക്ഷേ, ഇപ്പോഴോ ? ബില്യണ്‍ കണക്കിന് വിദേശനിക്ഷേപം അമേരിക്കയില്‍ നിന്ന് തേര്‍ഡ് വേള്‍ഡിലേയ്ക്കൊഴുകുന്നു.

    വരട്ടെ, വാള്‍മാര്‍ട്ടും ടാര്‍ഗറ്റുമൊക്കെ കോട്ടയത്തും വരട്ടെ. പത്തുപേര്‍ക്ക് ജോലിയും കൃഷി ചെയ്യുന്നവര്‍ക്ക് നല്ല വിലയും കിട്ടട്ടെ. ഇല്ലാത്തത് കടം വാങ്ങി പൊങ്ങച്ചം കാണിക്കുന്നതിനുപകരം നന്നായി അദ്ധ്വാനിച്ച് പണമുണ്ടാക്കി നാട്ടുകാര്‍ അഭിമാനിക്കട്ടെ.

    പത്തഞ്ഞൂറ് ബ്ലോഗര്‍മാര്‍ വാള്‍മാര്‍ട്ടിനെതിരെ തലപുകച്ച്, ഒടുവില്‍ ഒന്നോരണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ വാള്‍മാര്‍ട്ടിനെ താലപ്പൊലിയുമായി സ്വീകരിക്കുന്നതിലും ബുദ്ധി അതാണ്. സ്വാശ്രയവിദ്യാഭ്യാസത്തിനെതിരെ അന്‍പത്തിയൊന്‍പത് സാധ്യായദിവസങ്ങള്‍ പാഴാക്കിയതിന്റെ സങ്കടം എനിക്ക് ഇപ്പോഴും മാറിയിട്ടില്ല :((

  29. njjoju said...

    സജന്‍ പറഞ്ഞതിനോട് യോജിക്കുന്നു. ദിവ പറഞ്ഞതുപോലെ കൂടുതല്‍ കാര്യക്ഷമമായ ചെറുകിടവ്യാപാരം വരേണ്ടത് ആവശ്യമാണ്. അതിന്റെ ഫലമായി ഉണ്ടാകുന്ന തൊഴിലവശരങ്ങളും നഷ്ടമാകുന്ന തൊഴിലവസരങ്ങളും കണക്കാക്കുന്നതില്‍ വലിയ കാര്യമാണെന്നു തോന്നുന്നില്ല. അത് സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. അരവിന്ദു പറഞ്ഞ പാലത്തിന്റെ ഉദാഹരണം തന്നെയെടുക്കാം. തകഴിയില്‍ പമ്പയാറിനുകുറുകെ പാലം വരുന്നു. അവിടെ ഒരു ജങ്കാരും ആറോളം കടത്തുകാരുമുണ്ട്.മൊത്തം പതിനഞ്ചോളം ആള്‍ക്കാരുടെ ഉപജീവനമാര്‍ഗ്ഗമാണ് പാലം വരുന്നതോടെ നഷ്ടമാകുന്നത്.ആള്‍ക്കാര്‍ക്ക് കാത്തുനില്‍ക്കേണ്ട സ്ഥലമായതുകൊണ്ട് ആറിന്റെ ഇരുവശത്തും കടകളുണ്ടായിരുന്നു. ഏതാണ്ട് പത്തോളം കടകള്‍. മൊത്തത്തില്‍ കുറഞ്ഞത് മുപ്പതോളം ജീവക്കാര്‍. പാലം വരുന്നതോടെ ഈ കടകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതെയാവുന്നു.ഒരു ബസ്റ്റോപ്പിന്റെ പ്രധാന്യം പോലും ഈ സ്ഥലത്തിന്‍് ഇല്ലാതെയാവും. ചുരുങ്ങിയതെ മൂന്നില്‍ രണ്ടു കടകളെങ്കിലും അടച്ചുപൂട്ടേണ്ടിയും വരും. അതായത് ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ വരുമാനം ഇല്ലാതെയാവും. എന്നതുകൊണ്ട് ആരെങ്കിലും പാലത്തെ എതിര്‍ത്തോ? അതും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കുട്ടനാട്ടില്‍.അതേസമയം പാലം പണിയുടെ പേരില്‍ കുറെ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്ക് ജോലികിട്ടും. പുതിയ ബസ്സ് റൂട്ടുകള്‍ ആരംഭിക്കും. ഓട്ടോക്കാര്‍ക്കും മറ്റും കൂടുതല്‍ ഓട്ടം കിട്ടും. ഇത്രയും പറഞ്ഞത് തൊഴിലുകള്‍ നഷ്ടവാവും എന്നപേരില്‍ ഒരു സംരംഭത്തെയും തടയുന്നതില്‍ വലിയകാര്യമില്ല എന്നു പറയാനാണ്. കാരണം ആ തൊഴിലുകള്‍ നഷ്ട്പെടേണ്ടതു തന്നെയാണ്. അത് കാലഘട്ടം ആവശ്യപ്പെടുന്നതുമാണ്.
    വാഹനങ്ങള്‍ വന്നതോടെ പഴയ കാളവണ്ടി, കുതിരവണ്ടി, വലിവണ്ടി ഇവരുടെയൊക്കെ ജോലി നഷ്ടമായില്ലേ. ട്രില്ലറും ടാക്ടരും വന്നതോടെ പഴയ ഉഴവുകാരുടെ ജോലി നഷ്ടമായില്ലേ. കൊയ്തുമെഷീവന്‍ വന്നതോടൂ കൂടി കൊയ്ത്ത് തൊഴിലാ‍ളികളുടെ ജോലി നഷ്ടമായില്ലേ. എന്നിട്ടും ഈ കുടുംബങ്ങളോക്കെ ഇന്ന് പട്ടിണിയിലാണോ അതോ ആത്മഹത്യചെയ്തോ. ഇല്ലല്ലോ.മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴിലവസരങ്ങള്‍ നഷ്ടമാവുകയും പുതിയത് സൃഷ്ടികപ്പെടുകയും ചെയ്യും. അത് അനിവാര്യതയാണ്.

  30. Moorthy said...

    വക്കാരി പറഞ്ഞതു ശരിയാണ്. ലേഖനത്തിനുള്ളിലെ ലേഖനമായിരുന്നു ബേക്കലിന്റേത്. എച്.ടി.എം.എല്‍ കോഡ് ശരിയാക്കുന്നതിനിടയില്‍ മൊത്തത്തില്‍ തല തിരിഞ്ഞുപോയി. ക്ഷമിക്കുമല്ലോ..
    qw_er_ty

  31. njjoju said...

    ഇത്തരം റീടൈല്‍ ഭീമന്മാര്‍ വരുന്നതുകൊണ്ട് സര്‍ക്കാരിനുള്ള നേട്ടം എന്നു പറയുന്നത് നികുതി കൃത്യമായി കിട്ടൂം എന്നുള്ളതാണ്. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കപ്പെട്ട ഇത്തരത്തിലുള്ള കടകളിലെ ബില്ലിംഗ് സമ്പ്രദായം നികുതിവെട്ടിപ്പ് തടയാന്‍ ഏതാണ്ട് ഫലപ്രദമാണ്. തട്ടിപ്പും വെട്ടിപ്പും എല്ലാഇടത്തും നടക്കും എന്ന വക്കാരിയുടെ വാദം അംഗീകരിക്കുകയാണെങ്കില്‍ തന്നെ ഇത്തരം ഒരു സൂപ്പര്‍മാര്‍ക്കറ്റിന്‍ നടത്തുന്ന തട്ടിപ്പ് കണ്ടുപിടിക്കുക പത്തു ചെറുകിട കച്ചവടസ്ഥാപനങ്ങളിലെ തട്ടിപ്പ് കണ്ടുപിടിക്കുന്നതിനേക്കാള്‍ എളുപ്പവുമാണ്.

    കേരളീയന്‍ പറഞ്ഞ സാധങ്ങള്‍ വാങ്ങിക്കൂട്ടി വിപണിയില്‍ ഉത്പന്ന ദൌര്‍ലഭ്യം ഉണ്ടാക്കി വിലകൂട്ടി, വിലകൂടുമ്പോള്‍ വില്‍ക്കുന്നതിന് പൂഴ്ത്തിവെയ്പ്പ് എന്നു പറയാം എന്നു തോന്നുന്നു. അതിനെതിരെ ഇവിടെ നിയമങ്ങളില്ലേ?

    പത്തുരൂപയുടെ കാബേജ് അമേരിക്കയില്‍ നൂറു രൂപയ്ക്ക് വില്‍ക്കുവാന്‍ സാധിച്ചേക്കാം. അതിന്റെ ഫലമായി ആഭ്യന്തരവിപണിയില്‍ ഉത്പന്ന ദൌര്‍ലഭ്യം ഉണ്ടാവുകയാണെങ്കില്‍ ആഭ്യന്തര ഉത്പദനം കൂട്ടൂകയാണ് ചെയ്യേണ്ടത് അല്ലാതെ കയറ്റുമതി നിയന്ത്രിക്കുകയല്ല. അങ്ങനെയാ‍ണെങ്കില്‍ കര്‍ഷകന് കൂടുതല്‍ വിപണനസാധ്യതയും ന്യായമായവിലയും കിട്ടാനുള്ള അവസരമാണ് കൈവരുന്നത്. അതു നല്ലതല്ലേ?

  32. vimathan said...

    ജര്‍മ്മനിയില്‍ വാല്‍മാര്‍ട്ട് പൂട്ടിപ്പോയി എന്ന് വായിച്ചപ്പോള്‍, സാന്ദര്‍ഭികമായി ഓര്‍മ്മ വന്നത്: 1930 കളില്‍ ജര്‍മ്മനിയില്‍, ചെയിന്‍ സ്റ്റോറുകളുടെ “കടന്നുകയറ്റങള്‍ക്കെതിരെ” നടപടികള്‍ വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടീ അധികാരത്തില്‍ എത്തുകയുണ്ടായി. 12, മെയ്, 1933 ല്‍ ആ പാര്‍ട്ടിയുടെ ഗവണ്മെന്റ് “the protection of individual trade act ” പാസ്സാക്കി. അതുപ്രകാരം, നിലവിലുള്ള ചെയിന്‍ സ്റ്റോറുകള്‍ വിപുലീകരിക്കുന്നതോ, പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതോ നിരോധിക്കപ്പെട്ടു. അതോടൊപ്പം ചെയിന്‍ സ്റ്റോറുകളില്‍ 3 ശതമാനത്തിലധികം ഡിസ്കൌണ്ട് അനുവദിക്കുന്നതും നിരോധിക്കപ്പെട്ടു. അങിനെ ജര്‍മ്മനിയിലെ ചെറുകിട കച്ചവടക്കാര്‍, ചരിത്രപുരോഗതിയില്‍ തങ്കള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരുന്ന സ്ഥാനം കുറച്ചൊക്കെ തിരിച്ചുപിടിച്ചു. ആ നിയമം നടപ്പിലാക്കിയ പാര്‍ട്ടി നാസി പാര്‍ട്ടി ആയിരുന്നു, നേതാവ് ഹിറ്റ്ലറും.

  33. കേരളീയന്‍ said...

    njoju-ന്റെ രണ്ടു വാദങ്ങള്‍ക്കുള്ള മറുപടി:
    1) വാള്‍മാര്‍ട്ട് വില കൂട്ടൂകയാണെങ്കില്‍ എന്തു കൊണ്ട് മറ്റൊരു സംരംഭത്തിന്‍ കടന്നു വരാന്‍ കഴിയില്ല? കാരണം വാള്‍മാര്‍ട്ടിന്റെ സ്കേല്‍ വളരെ വലുതാണ്‍. അവര്‍ മാര്‍ക്കറ്റിന്റെ ഒരു വലിയ ഷെയര്‍ പിടിച്ചു പറ്റിക്കഴിഞ്ഞാല്‍ മറ്റാര്‍ക്കും ഉത്പന്നങ്ങളോ, സ്ഥലമോ, തൊഴിലാളികളോ ഒന്നും ലഭ്യമാകില്ല. നമ്മള്‍ സംസാരിക്കുന്നത് ഇന്‍ഡ്യയുടെ ഒരു വര്‍ഷത്തെ വരുമാനത്തെക്കാള്‍ വരുമാനമുള്ള ഒരു കമ്പനിയെക്കുറിച്ചാണ്‍.

    2) വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടായാല്‍ എന്തു കൊണ്ട് ഉത്പാദനം കൂട്ടാന്‍ കഴിയില്ല? - ഇന്‍ഡ്യയുടെ ഭക്ഷ്യോത്പാദനം പീക്ക് ചെയ്തു കഴിഞ്ഞു. ഇനി സാങ്കേതിക വിദ്യയില്‍ കുതിച്ചു ചാട്ടമുണ്ടാക്കാതെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. കൃഷിഭൂമിയുടെ വിസ്തൃതി ഓരോ കൊല്ലം കഴിയുന്തോറും കുറഞ്ഞു വരികയാണ്‍. ഒരു വലിയ ഭക്ഷ്യപ്രതിസന്ധിയിലേക്കാണ്‍ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്.

    നമ്മള്‍ സംസാരിക്കുന്നത് 80 ശതമാനം ജനങ്ങളും സബ്സിസ്റ്റന്‍സ് ഫാമിങ്ങോ, ചെറുകിട വ്യാപാരമോ ചെയ്യുന്ന ഒരു രാജ്യത്തെക്കുറിച്ചാണ്‍. 4 ശതമാനം ജനങ്ങള്‍ കൃഷിയും, 1 ശതമാനത്തില്‍ താഴെ ചെറുകിടവ്യാപാരവും നടത്തുന്ന അമേരിക്കയിലെ മോഡല്‍ ഇവിടെ പ്രാവര്‍ത്തികമാക്കിയാല്‍ രാജ്യത്തിന്റെ പകുതിയും തൊഴില്‍ രഹിതരാകുന്ന ഒരു സ്ഥിതി വിശേഷമാകും സംജാതമാകുക. 20 ശതമാനം വരുന്ന മധ്യവര്‍ഗ്ഗത്തിനു വേണ്ടി രാജ്യം ഇത്ര വലിയ ത്യാഗം സഹിക്കേണ്ടതുണ്ടോ?

  34. കിരണ്‍ തോമസ് said...

    കേരളീയ ഇന്ന് വരുന്നത്‌ വാള്‍മാര്‍ട്ട്‌ മാത്രമല്ല അതുപോലെ വലിയ കമ്പനികള്‍ക്കൂടി വരുന്നുണ്ട്‌. അപ്പോള്‍ അവര്‍ തമ്മിലും കിടമത്സരമുണ്ടാകും.

    സ്വഭാവികമായും കര്‍ഷകന്‍ നല്ല വിലയും ഉപഭോകതാവിനും വിലക്കുറവും ലഭിക്കില്ലേ. അതോ വാള്‍മാര്‍ട്ട്‌ റിലയന്‍സിനേയും പന്തലൂണിനേയുമൊക്കെ പൂട്ടിച്ച്‌ വന്‍ കുത്തകയാകും എന്ന ഭീതിയാണോ നില നില്‍ക്കുന്നത്‌.

  35. അരവിന്ദ് :: aravind said...

    ശരി വക്കാരീ..റെയ്നോള്‍‌ഡ്‌സ് പ്രശ്നം വിട്ടേക്ക്.
    (മേലാല്‍ റെയ്നോള്‍‌ഡ്‌സിനെപ്പറ്റിപ്പറയരുത്...(പോളണ്ടിനെപ്പറ്റി മിണ്ടിപ്പോകരുത് സ്റ്റൈല്‍) ;-))

    വാള്‍‌മാര്‍ട്ട്(റിലയന്‍സോ) കുത്തക സ്ഥാപിക്കുന്നതിനെക്കുറിച്ച് ജോജുവിനോട് എനിക്കൊരു സംശയമുണ്ട്.
    വേറെ ആര്‍ക്കെങ്കിലും സംശയം ദൂരികരിക്കാമെങ്കില്‍ ഉപകാരമായിരിക്കും.

    കാബേജ് 10 രൂപാ കൊടുത്ത് വാള്‍മാര്‍ട്ട് കര്‍ഷകന്റെ കൈയ്യില്‍ നിന്ന് നേരിട്ട് വാങ്ങി 15 രൂപായ്ക് വില്‍ക്കുന്നു എന്ന് കരുതുക.
    ഈ 15 രൂപാ അന്യായ വിലയാണെന്നും കരുതുക. ന്യായ വില(റീട്ടെയില്‍ പ്രൈസ്) 10 ആണെന്നും വയ്കുക.

    ഒരു സാധാ കച്ചവടക്കാരന്‍ അപ്പോള്‍ കാബേജ് 10 രൂപായ്ക് വിക്ക്കാന്‍ തയ്യാറാണെങ്കില്‍ തന്നെയും കര്‍ഷകന്‍ അവന് കാബേജ് 8 രൂപാക്ക് കൊടുക്കുമോ?
    വാള്‍മാര്‍ട്ട് 10 രൂപാക്ക് വാങ്ങുന്ന സാധനം അതിനും കുറച്ച് ആര്‍ക്കെങ്കിലും കര്‍ഷകന്‍ വില്‍ക്കുമോ?
    ഇങ്ങനെ കര്‍ഷകന്റെ ലാഭത്തെ മുതലാക്കി മറ്റുള്ളവര്‍ക്ക് പര്‍ച്ചേസിംഗ് താങ്ങാന്‍ പറ്റാത്തതാക്കി (കാബേജിന് 10 രൂപാ വച്ച് കൊടുക്കാന്‍ ചെറിയ കച്ചവടക്കാരന് കഴിഞ്ഞെന്ന് വരില്ല. കഴിഞ്ഞാല്‍‍ തന്നെ അതിനു മേല്‍ മാര്‍‌ക്കപ്പിട്ട് ലാഭമുണ്ടാക്കാന്‍ അത്രയും വോള്യം സെയിത്സും അവന് കാണണമെന്നില്ല) വാള്‍മാര്‍ട്ട് കുത്തക സ്ഥാപിക്കുന്നതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും?


    പ്രത്യേക ശ്രദ്ധക്ക് : വക്കാരീ...പലചരക്ക് കടക്കാരന്റേയും ബാര്‍ബറുടേയും പേര് ഈ ലോകത്ത് കുട്ടപ്പന്‍ മാത്രമേയുള്ളോഡേയ്? ;-)

  36. njjoju said...

    കേരളീയന്‍,

    താങ്കളുടെ ഒന്നാമത്തെ വാദം എന്റെ യുക്തിക്ക് നിരക്കുന്നതല്ല. ഞാന്‍ പറഞ്ഞുവല്ലോ ഒരു റീടൈല്‍ ശൃംഖലയ്ക്ക് കുത്തകസ്ഥാപിക്കണമെങ്കില്‍ ഉത്പാദകനെയും ഉപഭോക്താവിനെയും ഒരേപോലെ സുഖിച്ചാലേ മതിയാവൂ. താങ്കളുടെ ആശങ്ക കുത്തകസ്ഥാപിച്ചതിനു ശേഷം വാള്‍മാര്‍ട്ടിന് കര്‍ഷകര്‍ക്ക് ന്യായവിലകൊടുക്കാതിരിക്കുകയും മറുവശത്ത് ഉത്പന്നത്തിന്റെ വില തോന്നും പടി കൂട്ടൂകയും ചെയ്യുവാന്‍ സാധിക്കില്ലേ എന്നതാണ്.(ശരിയല്ലേ ?)

    അങ്ങനെ സാധിക്കില്ല എന്നാണ് എന്റെ വാദം. അതാണ് ഞാന്‍ പത്തുരൂപാ പതിനഞ്ചുരൂപാ കണക്കിലൂടെ പറവുവാന്‍ ശ്രമിച്ചത്.

    മാര്‍ക്കറ്റിന്റെ 100% വും വാള്‍മാര്‍ട്ടിന്റെ കയ്യിലാണെന്നു വയ്ക്കുക. കര്‍ഷകന് 20 രൂപാ കൊടുത്തുകൊണ്ടിരുന്ന വാള്‍മാര്‍ട്ട് 12 രൂപായെ ഇനിമുതല്‍ നല്‍കുകയുള്ളൂ എന്നു തീരുമാനിക്കുന്നു. കാരണം കുത്തകയാണല്ലോ. ഈ അവസരത്തില്‍ 15 രൂപാ കൊടുക്കാന്‍ തയ്യാറാവുന്ന ആര്‍ക്കും സാധനം കൊടുക്കാന്‍ കര്‍ഷകന്‍ തയ്യാറാവും. മറുവശത്ത് വാള്‍മാര്‍ട്ട് വില 40 രൂപ ആക്കിയിരുന്നു എന്നു കരുതുക. അതേ സമയം 15 രൂപയ്ക്ക് സാധനം വാങ്ങിയ ആര്‍ക്കും 35 രൂപയ്ക്ക് (വാള്‍മാര്‍ട്ടിനെക്കാളും വിലക്കുറവില്‍)വില്‍ക്കാവുന്നതേയുള്ളൂ.

    കര്‍ഷകന് വാള്‍മാര്‍ട്ട് നല്‍കുന്നതിനേക്കാള്‍ കൂടൂതല്‍ വില കൊടുക്കാന്‍ താങ്കള്‍ക്കു സാധിച്ചാല്‍ അവര്‍ താങ്കള്‍ക്കു സാധനം തരും. വാള്‍മാര്‍ട്ട് കൊടുക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ സാധനം വില്‍ക്കാനായാല്‍ ഉപഭോക്താവ് താങ്കളുടെ കയ്യില്‍ നിന്നു വാങ്ങും. ഇതല്ലേ സാധാരണ സാമ്പത്തിക ശാസ്ത്രം.

    അതുകൊണ്ടു തന്നെ വിലയങ്ങുകൂട്ടിക്കളയും എന്ന ഭയം വേണ്ട എന്നാണ് എന്റെ പക്ഷം.

    അതേ സമയം വാള്‍മാര്‍ട്ട് കര്‍ഷകന് കൊടുക്കുന്ന മെച്ചപ്പെട്ട വിലകൊടൂക്കാനും വിലക്കുറവില്‍ സാധനം വിലക്കാനും സാധാരണ സംരംഭകന് കഴിയില്ല. ആ നിലയ്ക്ക് മാത്രമാണ് അവരുടെ കുത്തക നിലനില്‍ക്കുന്നത്.

  37. കേരളീയന്‍ said...

    പ്രിയ njjoju,
    താങ്കള്‍ പറയുന്നത് പോലെ മറ്റൊരു പ്ലേയര്‍ക്ക് കടന്നു വരാന്‍ വളരെ ബുദ്ധിമുട്ടാണ്‍. കാരണങ്ങള്‍:

    1) വാള്‍മാര്‍ട്ടിന്റെ ശൃംഖല വളരെ വലുതാണ്‍. അതു പോലെയൊന്ന് ഉണ്ടാക്കണമെങ്കില്‍ വാള്‍മാര്‍ട്ടിനോളം പോന്ന ഒരു കമ്പനി വേണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊന്ന് ഈ ലോകത്തില്ല.
    2) ഇനി വളരെ കുറഞ്ഞ സ്കേലില്‍ ആരെങ്കിലും ഇതു തുടങ്ങി എന്നു വക്കുക; സംഗതി വളരെ നിസ്സാരമാണ്‍. വാള്‍മാര്‍ട്ട് കുറച്ചു കാലത്തേക്ക് പ്രാദേശികമായി വില കുറക്കും; എതിരാളി പൂട്ടിപ്പോകുന്നത് വരെ. ഇത്തരം അനേകം തന്ത്രങ്ങള്‍ കാലങ്ങളായി കുത്തകകളുടെ കയ്യിലുണ്ട്.

    അമേരിക്ക പോലുള്ള ഒരു രാജ്യത്തുള്ള കുത്തക നിയന്ത്രണ നിയമങ്ങളൊന്നും ഇന്‍ഡ്യയില്‍ നിലവിലില്ല. അതു പോലെ ജോലി നഷ്ടപെടുന്ന കര്‍ഷകര്‍ക്കും, ചെറുകിട വ്യാപാരികള്‍ക്കും മറ്റ് വഴികളൊന്നുമില്ല. ആ സാഹചര്യത്തില്‍ ത്വരിത ഗതിയിലുള്ള വളര്‍ച്ച ഉള്‍ക്കൊള്ളാനുള്ള സംവിധാനങ്ങള്‍ നമുക്കില്ല.

  38. njjoju said...

    കേരളീയന്‍,

    1. താങ്കള്‍ പറയുന്നത് ശരിയാണ്. വാള്‍മാര്‍ട്ടിന്റെ ശൃംഘല വളരെവരുതാണ്. അത്തരം ഒരു ശൃംഖല കെട്ടിപ്പെടുക്കുക എന്നത് സാധാരണക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്.(ബുദ്ധിമുട്ടാണ് എന്നത് എന്റെ അഭിപ്രാ‍യമല്ല, എങ്കിലും വിഷയത്തില്‍ നിന്നു വ്യതിചലിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ അതിലേയ്ക്ക് കടക്കുന്നില്ല.) അതുകൊണ്ടുതന്നെ മെച്ചപ്പെട്ട വിലനല്‍കി ഉത്പന്നസമാഹരണം നടത്താനോ വിപണിയിലെ പ്രഖ്യാപിത വിലയെക്കാള്‍ കുറച്ച് വില്‍ക്കനോ വാള്‍മാര്‍ട്ടിനല്ലാതെ സാധാരണക്കാര്‍ക്ക് കഴിയില്ല.
    ഒരു കുത്തകയുടെ വിജയം രണ്ടു കാര്യങ്ങളിലാണ്.
    A.) മറ്റാര്‍ക്കും കഴിയാത്തത്ര വിഭവസമാഹരണം. സാധ്യമാണെങ്കില്‍ വിഭവങ്ങള്‍ മറ്റൊരാള്‍ക്കും വാങ്ങിക്കാനാവാത്തവണ്ണം വാങ്ങിക്കൂട്ടൂക.ഇതിന് മറ്റാരും കൊടുക്കുന്നതിനേക്കാള്‍ കൂടിയ വില കൊടുത്തേമതിയാവൂ എന്നത് ആര്‍ക്കും മനസ്സിലാവും. ഈ രീതിയിലുള്ള വിഭവസമാഹരണം തുടരണമെങ്കില്‍ ഈ വിലകൊടൂത്തേ മതിയാവൂ. വില കുറയ്ക്കുന്ന പക്ഷം മറ്റുള്ളവര്‍ക്കും ആ വിലയ്ക്ക് വിഭവസമാഹരണത്തിന് ഇടവരുന്നു. അതായത് വിഭവസമാഹരണം വിഭജിക്കപ്പെടുകയും കുത്തകയില്ലാതെയാവുകയും ചെയ്യുന്നു. പ്രാദേശികമായി വിലകുറയ്ക്കുക എന്നത് ഒരു നല്ല തന്ത്രമാണ്. പക്ഷേ വാള്‍മാര്‍ട്ട് പോലൊരു കമ്പനി അങ്ങനെ ചെയ്യാന്‍ സാധ്യതയില്ല. കാരണം പറയാം. കോട്ടയത്തെ ചെറുകിടക്കാരനെ തോല്പിക്കാന്‍ കോട്ടയത്ത് വള്‍മാര്‍ട്ടിലെ സാധനങ്ങളുടെ വില കുറയ്ക്കുന്നു എന്നു കരുതുക. പത്തനം തിട്ടയിലുള്ള ചെറുകിടകച്ചവടക്കാരന് കോട്ടയത്തെ വാള്‍മാര്‍ട്ടില്‍ നിന്ന് സാധനം വാങ്ങി പത്തനം തിട്ടയിലെ വാള്‍മാര്‍ട്ടിന്റെ അരികിലിരുന്ന് വിറ്റാല്‍ മതി. പത്തനം തിട്ടയിലെ വാള്‍മാര്‍ട്ട് പൂട്ടിക്കാം.

    B.) അസാധ്യമെന്നു തോന്നിക്കുന്ന വിലക്കുറവ്. അതായത് ചെറുകിടക്കാര്‍ക്ക് അപ്രാപ്യമായ വിലക്കുറവ്. വിലകൂട്ടി വില്‍ക്കാന്‍ ആര്‍ക്കും കഴിയും. വിലകുറച്ചു വില്‍ക്കാന്‍ വാള്‍മാര്‍ട്ടിനേ കഴിയൂ. വില കൂട്ടുന്ന പക്ഷം പൂട്ടിപ്പോയ ചെറുകിടക്കാര്‍ക്ക് വിപണിയിലേക്ക് തിരിച്ചുവരാനേ ഉപകരിക്കൂ.(ഒരു ചെറുകിട കച്ചവടക്കാരന്റെ കടപൂട്ടിപ്പോകുന്നത് ഒരു ഫാക്ടറിപൂട്ടുന്നതുപോലെയോ വാള്‍മാര്‍ട്ട് പോലെയുള്ളവ പൂട്ടുന്നതുപോലെയോ അല്ല, തുറക്കാന്‍ കുറച്ചുകൂടി എളുപ്പമാണ്.)

    2.നിയമനുണ്ടായി കഴിഞ്ഞ് കുത്തകയല്ല, കുത്തകകളുണ്ടായിക്കഴിഞ്ഞാണ് കുത്തകകളെ നിയന്തിക്കുന്ന നിയമങ്ങളുണ്ടായത്. അങ്ങനെ ഒരു സ്ഥിതി വിശേഷം വന്നാല്‍ അതൊക്കെ ഇവിടെയും സാധ്യമാണ്.

    3. ആഭ്യന്തര ഉത്പാദനം പീക്കിലെത്തിയോ? ഇതൊരു തെറ്റായധാരണയാണ്. കൃഷിഭൂമിയുടെ അളവുകുറഞ്ഞു എന്നത് ശരിയാണ്. അത് കൃഷിക്ക് യോഗ്യമായ ഭൂമിയുടെയും കൃഷി ചെയ്യുന്ന ഭൂമിയുടെയും അളവിലെ കുറവാണ്. കൃഷിയില്‍ നിന്ന് ആദായം കുറഞ്ഞപ്പോഴാണ് കൃഷിയില്‍ നിന്ന് പലരും പിന്മാറിയത്.കൃഷിഭൂമികുറഞ്ഞതും അങ്ങനെയാണ്. കൃത്യമായ വിപണിയും ന്യായമായ വരുമാനവും കിട്ടുന്ന പക്ഷം പലരും കൃഷിയിലേയ്ക്കു മടങ്ങി വരും.(അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടൂണ്ട്.) ഇപ്പോള്‍ തരിശുകിടക്കുന്ന പലഭൂമിയും കാര്‍ഷിക യോഗ്യമാവുകയും ചെയ്യും. മട്ടുപ്പാവിലെ കൃഷിത്തോട്ടങ്ങള്‍ക്കുപോലും ആഭ്യന്തരവിപണിയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്ന കാലത്തേ ഉത്പാദനം പീക്കിലെത്തിയെന്നൊക്കെ പറയാ‍ന്‍ കഴിയൂ. ശാസ്ത്രീയമായ കൃഷിരീതികളും കാര്‍ഷികരംഗത്തെ പ്രോഫഷണല്‍ സമീപനവുമൊക്കെ നമുക്ക് ഇന്നും അന്യമാണ്.

  39. njjoju said...

    അരവിന്ദ്,

    8രൂപയ്ക്ക് സാധനം വാങ്ങി 10രൂ വില്‍ക്കാവുന്ന ഒരാള്‍ക്ക് 11 രൂപയ്ക്ക്(വാള്‍മാര്‍ട്ട് കൊടുക്കുന്നതിനേക്കാള്‍ ഒരു രൂപാ കൂടുതല്‍) സാധനം വാങ്ങി 14 രൂ(വാള്‍മാര്‍ട്ടിന്റെ വിലയെക്കാള്‍ ഒരു രൂപാ കുറവ്) വില്‍ക്കാന്‍ സാധിക്കുമല്ലോ. ഒരു രൂപാ കൂടുതല്‍ ലാഭവുമുണ്ടല്ലോ. ഇങ്ങനെയൊരു സമ്പ്രദായത്തില്‍ വാള്‍മാര്‍ട്ടിന് നിലനില്പില്ലല്ലോ. വാള്‍മാര്‍ട്ട് പ്രസക്തമാവുന്നത് ഒരു ചെറുകിടക്കാരന് കൊടുക്കാനാവുന്നതില്‍ കൂടുതല്‍ വിലകൊടുത്ത് സാധനം വാ‍ങ്ങി ചെറുകിടക്കാരന് വില്‍ക്കാനാവുന്നതിലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമ്പോള്‍ മാത്രമാണ്.

    അതായത് ഇടനിലക്കാര്‍ കൊണ്ടു പോകുന്ന ലാഭം മൂന്നായി വീതിച്ച് അതില്‍ ഒരു ഭാഗം ഉത്പാദകനും ഒരു ഭാഗം ഉപഭോക്താവിനും നല്‍കി ബാക്കിയുള്ള ഒരു ഭാഗവും റീടൈല്‍ വ്യാപാരത്തിലെ ലാഭവും ചേര്‍ത്ത് വാള്‍മാ‍ര്‍ട്ട് അനുഭവിക്കുന്നു.

  40. Maveli Keralam said...

    വാള്‍മാര്‍ട്ടിനെക്കുറിച്ചു ചിന്തിയ്ക്കുമ്പോള്‍ വെറും ലാഭ നഷ്ടത്തിന്റെ യും റിട്ടെയില്‍ വിലയുടെയും കഥ മാത്രം പറഞ്ഞാല്‍ പോരാ.

    അത് കേരളത്തെ പോലെയൊരു സ്ഥലത്തിന്റെ പാരമ്പര്യവും സംസ്ക്കാരവുമാണ് ന‍ശിപ്പിയ്ക്കുന്നത്. എന്താണാപാരമ്പര്യം എന്ന് ചോദിച്ചേക്കാം. നമ്മള്‍ ദിനം ദിനം അനുഭവിയ്ക്കുന്നതു കൊണ്ടു പലര്‍ക്കും അതു taken for granted ആണ്.

    globalisation liberlisation എന്നൊക്കെ പറയുന്നത് ആദ്യമായി വലിയ ആശയങ്ങളാണ്. healthy comeptition അതിന്റെ വിപണി തത്വമാണ്.

    1990 യിലാണ് ഇന്ത്യയില്‍ ഈ പണ്ടാരമൊക്കെ കൊണ്ടു വന്നത്. ഇപ്പോള്‍ 16 കൊല്ലം കഴിഞ്ഞു. കേരളത്തിലെ എത്ര പ്രജകള്‍ക്കറിയാം ഈ വിപണി തത്വത്തെക്കുറിച്ച്. ഇവയെ ക്കുറിച്ച് ജനങ്ങളെ ബോധവാന്മാരക്കുക ഗവണ്മെന്റുകളുടെ ചുമതലയായിരുന്നു.

    എന്തിനു, ഭരണം നടത്തിയ കോത്താഴ്ത്തുകൂട്ടങങള്‍ക്കറിയാമോ ഈ പറയുന്ന വല്യ ആശയങ്ങളുടെ പിന്നിലെ തത്വങ്ങള്‍.അവിടെയും ഇവിടെയും കേറിനടന്നു വെള്ളക്കാരന്റെ മുന്‍പില്‍ ഓച്ചാനിച്ചു നിന്നു കാണിച്ചു കൊടുത്ത dottted line ലൊക്കെ പ്രജകളുടെ പേരില്‍ ഒപ്പും വരച്ചു നടന്നതല്ലതെ?

    ഇപ്പോള്‍ കുറച്ചു smart fellows കണക്കു കൂട്ടല്‍ നടത്തുന്നു. വാള്‍മാര്‍ട്ടല്ല മാര്‍ക്കറ്റ് എക്കോണമിയില്‍ യഥാര്ഥത്തില്‍ വിജയിച്ച ഒരു രാജ്യത്തു നടത്തുന്ന പെട്ടിക്കടക്കാരു വന്നാലും തോറ്റു പോകും ഇന്ത്യയിലെ ഒട്ടുമുക്കാലും കടക്കാര്.

    കാരണം ഇന്നത്തെ കാലത്തു അരിക്കട നടത്തണെമെങ്കിലും കച്ചവടത്തിന്റെ പുതിയ സ്ങ്കേതങ്ങള്‍ അറിയണം
    അതിലേക്കു ജനങ്ങളെ ബോധവാര്‍മാരാക്കുക എനൊരു കടമയുണ്ടായിരുന്നു, നെറികെട്ട ഗവണ്മെന്റുകള്‍ക്ക്.

    അറിവാണ് ഇന്നത്തെ ധനം.

    കേരളത്തിലെ സാധാരണക്കാരനു ഇവിടെ വാള്‍മാറ്ട്ടു വേണ്ട്. സ്വന്തമായി ഉള്ള resource കള്‍ക്കുള്ളില്‍ നിന്നുംകൊണ്ട് അല്ലെങ്കില്‍ അതു വികസിപ്പുച്ചുകൊണ്ട് എങ്ങനെ healthy competition നടത്താം എന്നു ജനതയെ മനസിലാക്കിച്ച് production കൂട്ടി വിലകുറയ്ക്കുക മിച്ചം വരുന്നത് organised അയി എങ്ങനെ ശേഖരിയ്ക്കാം എങ്ങനെ കയറ്റുമതി ചെയ്യാം എന്ന അറിവുകള്‍ ജനങ്ങള്‍ക്കു കൊടുക്കുകയായിരുന്നു രാഷ്ട്രീയക്കോമരങങളുടെ ചുമതല.

    വാള്‍വാര്‍‍ട്ടും മറ്റു പ്രസ്ഥനങങളും ഒരു രാ‍ാവിലെ അങ്ങനെ പൊങ്ങിവ്ന്നതല്ല. പതിനാറാം നൂറ്റാന്ണ്ടിലേ liberalisation ന്റെ വിത്തുകള്‍ പാകിയിരുന്നു ഇന്നത്തെ വികസിച്ച രാജ്യങങളില്‍. നൂറ്റാണ്ടുകളുടെ വലര്‍ച്ചയിലൂടെ കച്ചവടത്തിലും മറ്റെല്ലാ മേഖലകളിലും മത്സരിച്ചു മുന്നേറിയ അവരുടെ private enterprize കള്‍‍ക്കു സ്വന്തമായി നിലനില്‍ക്കാം എന്ന അവസര‍മെത്തിയതുകൊണ്ടാണ് അവിടെ ഗവനെമെന്റിന്റെ റോളുകല്‍ പുതുതായി നിര്‍വചിയ്ക്കപ്പെട്ടത്.

    അതിനു പകരം കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ ഗവണ്മെന്റുകള്‍ക്കും അതേ റോളാണ് എന്നു പറയുന്നതു ജനങ്ങളെ കബളിപ്പിയ്ക്കലാണ്.

    ഗ്ലോബലൈസേഷന്റെ മത്സരങ്ങള്‍ക്കു ജനങ്ങളെ പ്രാപ്തരാക്കാ‍ാതെ അവരെ ഇപ്പോള്‍ ബഹുരാഷ്ട അല്ലെങ്കില്‍ സ്വരാഷ്ട്ര കുത്തകകളുടെ താവള‍ത്തിലേക്കു ഇതാണു നിങ്ങ്ട മാര്‍ക്കറ്റ് എക്കോണമി തലവര എന്നു പറഞ്ഞ് എടുത്തെറിയുന്നവരുടെ നേരെ തിരിയാനുള്ള കരുത്ത് ജനങ്ങള്‍ക്കുണ്ടാകണം.

    സൌത്താഫ്രിയ്ക്കയില്‍ പണ്ടേ കുത്തകയാണ്. അതുകൊണ്ടു കൊച്ചുകുട്ടികളല്ല വലിയവരു പോലും പാലു സൂപ്പര്‍മാര്‍ക്കറ്റിലെ പായ്കറ്റിലാണുണ്ടാകുന്നത് എന്നാണു പൊതുവെ ധരിയ്ക്കുന്നത്. വീടിനു ചുറ്റും ഒരു കാന്താരി മുളകു പോലും ഭൂരിപക്ഷം വരുന്ന കുടിലുകളുടെ മുന്‍പില്‍ പോലും ഇല്ല.

    ഇവിടെയാണ് ഒരു ജനതയുടെ സംസ്കാരം രൂപപ്പെടുന്നതിനേക്കുറിച്ചു ചിന്തിച്ചുപോകുന്നത്. പക്ഷെ ഒരു സംസ്കാരമുണ്ട്. പാവപ്പെട്ട ഭൂരി‍പക്ഷം സ്ത്രീകളുടെയും കൈയ്യില്‍ സെല്ഫോണുകള്‍ഊണ്ട്.കസ്റ്റമേഴ്സിന്റെ സൌകര്യത്തിനു വേണ്ടി.

    നാടുമുഴുക്കെ സൂപ്പര്‍മാര്‍ക്കറ്റുകളും കുത്തകകളും ഉണ്ട്.

    കേരളത്തിലും വാള്‍മാറ്ട്ടുകള്‍ വന്നാല്‍. ഉപരി-മധ്യ്‌വര്‍ഗങ്ങളും അവരെ കോപ്പിയടിച്ചു സായൂജ്യം തേടുന്നവരും പിന്നെ വാള്‍മാര്‍ട്ടിന്റെ പായ്കറ്റിലെ സാധങ്ങളേ വാങൂ എന്നു വന്നാല്‍,പാവപ്പെട്ടവര്‍ക്കു പിന്നെ വാള്‍മാര്‍ട്ടിന്റെ നെടുനീളന്‍ ട്രക്കുകള്‍ വഴിനീളെ പോകുന്നതു കണ്ട്, പണ്ടൊരു സിനിമയില്‍ (പേരോര്‍ക്കുന്നില്ല) ഗോപി പറഞ്ഞതുപോലെ പറയാം ‘എന്തൊരു പീഡ്’. വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് ഒരോ സെല്‍ ഫോണും അനേഷിയ്ക്കാം.

  41. വക്കാരിമഷ്‌ടാ said...

    പണ്ട് സ്മാര്‍ട്ട് സിറ്റിയെപ്പറ്റിയുള്ള ഒരു ചര്‍ച്ചയിലും പറഞ്ഞിരുന്നു (സ്മാര്‍ട്ട് സിറ്റിയെന്നല്ല നാടിനും നാട്ടുകാര്‍ക്കും വേണ്ടരീതിയില്‍/നല്ല രീതിയില്‍ പ്രയോജനപ്പെടുന്ന ഒരു വികസനത്തിനും ഞാനെതിരല്ല):-

    അമേരിക്കയിലെ വികസനം അതേ രീതിയില്‍ ഇന്ത്യയിലേക്ക് പകര്‍ത്തുന്നത് ശരിയായ വികസനമാണെന്ന് എനിക്കഭിപ്രായമില്ല. ആ വികസനം താങ്ങാനുള്ള സാഹചര്യങ്ങളും ശക്തിയും നമ്മുടെ നാടിനുണ്ടോ എന്നും കൂടി നോക്കിയുള്ള വികസനമേ ശരിയായ വികസനമാവൂ. പല വികസനങ്ങളോടുമനുബന്ധിച്ചുള്ള സാമൂഹ്യ സാസ്കാരിക പ്രശ്‌നങ്ങള്‍/കാര്യങ്ങള്‍ ഇവയൊക്കെ നമ്മള്‍ എങ്ങിനെ നേരിടും അഥവാ നേരിടാന്‍ നമ്മള്‍ പ്രാപ്തരായോ എന്നാലോചിക്കാതെ അവിടുത്തെപ്പോലെ ഇവിടെയും എന്ന രീതി ഇവിടെ കൊണ്ടുവരുമ്പോഴാണ് പലപ്പോഴും പല വികസനങ്ങളും പ്രതീക്ഷിച്ച ഫലം സാധാരണക്കാരന് കൊടുക്കാത്തത്. പുറം നാട്ടിലെ രീതികളുമായി പരിചയിച്ച പ്രവാസികള്‍ക്ക് ചിലപ്പോള്‍ ഇതിലൊന്നും വലിയ അപരിചിതത്വം തോന്നില്ലായിരിക്കാം. എങ്കിലും ഇപ്പോഴും പഴയ രീതിയില്‍ ജീവിക്കുന്ന നല്ലൊരു ശതമാനം പഴയ ആള്‍ക്കാരും അവരെ കണ്ട് ജീവിച്ച് തുടങ്ങുന്ന നല്ലൊരു ശതമാനം പുതിയ തലമുറയും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്കും കൂടി സ്വീകാര്യമായ/അംഗീകരിക്കാന്‍ പറ്റുന്ന വികസനങ്ങളായിരിക്കണം നാടിന് വേണ്ടത്. ഒരു വികസനം വരുമ്പോള്‍ അതിന്റെ ഗുണങ്ങളോടൊപ്പം ദൂഷ്യങ്ങളെപ്പറ്റിയും നാട്ടുകാരെ ബോധവാന്മാരാക്കണം. എല്ലാം തികഞ്ഞ, ഒരു പ്രശ്‌നവുമില്ലാത്ത ഒരു വികസനം എന്നൊരു വികസനം ലോകത്തെങ്ങുമില്ലല്ലോ.

    പക്ഷേ വാള്‍മാര്‍ട്ട് പ്രശ്‌നം സ്പെസിഫിക്കായി വാള്‍മാര്‍ട്ട് പ്രശ്‌നമാണ്. എക്സ്പ്രസ്സ് ഹൈവേ പോലെയോ സ്മാര്‍ട്ട് സിറ്റിപോലെയോ ഉള്ള ഒരു കാര്യമല്ല എന്ന് തോന്നുന്നു ഇത്തരം ദേശീയ അന്തര്‍ ദേശീയ റീട്ടെയില്‍ ഭീകരന്മാരുടെ വരവും വളര്‍ച്ചയും. അതുകൊണ്ട് തന്നെ റോഡുകളുടെ വികസനത്തെയും പുതിയ പുതിയ കമ്പനികളുണ്ടാവുന്ന വികസനത്തെയും (അതുകൊണ്ടൊക്കെ പല ജനവിഭാഗങ്ങള്‍ക്കും പ്രയോജനങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നത് എന്നാണ് എന്റെ തോന്നല്‍-ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കാള്‍ കൂടുതല്‍) അനുകൂലിക്കുമ്പോള്‍ തന്നെ വാള്‍മാര്‍ട്ട് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നാട്ടിലേക്കുള്ള വരവിനെ കണ്ണടച്ചനുകൂലിക്കാന്‍ എനിക്കെന്തോ ആവുന്നില്ല.

    നാട്ടിലെ കടത്തില്‍ പുതിയ പാലം വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട കുറച്ച് പേരെയാണ് അത് ബാധിക്കുന്നത്. ഡെല്‍ പുതിയ കമ്പ്യൂട്ടര്‍ വിലകുറച്ച് കൊടുക്കുമ്പോള്‍ അസംബിള്‍ഡ് കമ്പ്യൂട്ടര്‍ ഉണ്ടാക്കി വില്‍ക്കുന്ന ആള്‍ക്കാരെയാണ് അത് പ്രധാനമായും ബാധിച്ചത്. പക്ഷേ വാള്‍മാര്‍ട്ട് എന്ന കമ്പനി ഇന്ത്യയില്‍ വരുമ്പോള്‍ അതുമായി നേരിട്ട് ബന്ധമില്ലാത്തവരെപ്പോലും അത് ബാധിക്കുമോ എന്നൊരാശങ്ക.

    ഇതിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാവട്ടെ, ഓരോ പ്രശ്‌നത്തെയും സ്പെസിഫിക്കായി കാണാതെ ആഗോളകുത്തകകള്‍, വിദേശ ഭീകരര്‍ എന്നൊക്കെ കാടടച്ച് വെടിവെച്ച് നല്ലതിനെയും ചീത്തയെയും ഒരുപോലെ ബ്ലാങ്കറ്റ് എതിര്‍പ്പെതിര്‍പ്പ് എതിര്‍പ്പിച്ച് ആകപ്പാടെ കുളമാക്കി. ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് നമ്മുടെ നാട്ടിലെ സാഹചര്യത്തില്‍ ഏറ്റവും നന്നായി ഇതൊക്കെ നാട്ടില്‍ നടപ്പാക്കാം എന്നുള്ള ഇന്‍‌പുട്ടൊന്നും ഈ എതിര്‍പ്പുകാര്‍ക്ക് കൊടുക്കാനും സാധിക്കുന്നില്ല.

    അരവിന്ദോ, ഓ, ഈ കുട്ടപ്പന്‍ എന്ന് പറയുമ്പോള്‍ അരവിന്ദനെന്തിനാ ഇങ്ങിനെ പറയുന്നത് എന്ന് പറഞ്ഞ് കമ്പു മടക്കിവെക്കാന്‍ തുടങ്ങിയപ്പോഴാണ് കത്തിയത്, വിശ്വവിഖ്യാതമായ മൊത്തം ചില്ലറ ആദ്യകാലപോസ്റ്റായ നാമോല്‍പ്പത്തി. ചിരിച്ച് ചിരിച്ചൂപ്പാട് വന്ന് ഇടപാട് തീര്‍ന്നു എന്ന് ഉറപ്പിച്ചതിനു ശേഷം മണ്ണുകപ്പി. സത്യമായും അരവിന്ദനെയോ അരവിന്ദകുടുംബത്തെയോ ഓര്‍ത്തല്ല കുട്ടപ്പന്‍ പ്രയോഗം നടത്തിയത്. വെറും നോവാള്‍ജിയ (കഃട് ദേവേട്ടന്‍). നാട്ടിലെ ആസ്ഥാന ബാര്‍ബര്‍ കുട്ടന്‍. ഇപ്പോഴാണെങ്കിലും കുട്ടന്റെ വെട്ടിന്റെ സുഖം ഒരു സിലോണും തരൂല്ല. കുട്ടപ്പന്‍ നാട്ടിലെ കാളവണ്ടിക്കാരന്‍ തേങ്ങാക്കാരന്‍. നാടുമായി ബന്ധപ്പെട്ട ഏത് നോവാള്‍ജിക്ക് ഇടപാടിലും ഈ പേരുകളാണ് ആദ്യമായി മനസ്സിലേക്കോടിക്കയറി ചുരുണ്ടുകൂടിയിരിക്കുന്നത്. അതുകൊണ്ട് മാത്രം :)

    (പിന്നെ ഞങ്ങളുടെ നാട്ടില്‍ പന്നിയ്ക്കുള്ള ഓമനപ്പേര് കുട്ട എന്നാണ്. അതുമിതുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ) :)

    ദൈവാനേ, ആശങ്ക, ഉല്‍‌പ്രേക്ഷ മുതലായവയുടെ പേറ്റുനോവ് എനിക്ക് മാത്രം. ഷെയറു ചെയ്യൂല്ല :)

  42. Anonymous said...

    The new hangout place for kids will be WalMart!!!

  43. njjoju said...

    മാവേലിയും വക്കാരിയും സംസ്കാരത്തെ പിടിച്ചായോ കളി. സംസ്കാരം എന്നത് ആരും ഉണ്ടാകിയതല്ല. ജീവിതരീതകള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും തനിയെ രൂപപ്പെട്ടതാണ്. അത് എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാണ്.

    കടലുകടക്കുന്നത് നിഷിധമായി കണക്കാക്കിയിരുന്ന ഒരു ഹിന്ദു സംസ്കാരം ഭാരതത്തിനുണ്ടായിരുന്നു. ചിക്കാഗോയില്‍ പ്രസംഗിക്കാന്‍ പോയ വിവേകാനന്ദനും ഏര്‍പ്പെടുത്തി വിലക്ക് ഈ സംസ്കാരിക മുട്ടാളമാര്‍. എന്നിട്ടെന്തുണ്ടായി?.

    പ്രവാസികളും പ്രവാസികളുടെ പണവും സംസ്കാരത്തെ ബാധിച്ചിട്ടില്ലേ? റേഡിയോയും ടീവിയും സംസ്ക്കാരത്തെ ബാധിച്ചിട്ടീല്ലേ? യന്ത്രവല്‍കരണവും ബാധിച്ചിട്ടില്ലേ? സര്‍ക്കാരിന്റെ ജനസംഖ്യാനിയന്ത്രണ പരിപാടികള്‍ ബാധിച്ചിട്ടില്ലേ?
    കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ബാധിച്ചിട്ടില്ലേ? IT വ്യവസായങ്ങള്‍ ബാധിച്ചിട്ടില്ലേ? മൊബൈല്‍ ഫോണ്‍ ബാ‍ധിച്ചിട്ടില്ലേ? കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സോഷ്യലിസ്റ്റ് ആശയങ്ങളും ബാധിച്ചിട്ടില്ലേ?

    ഇവയൊക്കെ നമ്മുടെ സംസ്കാരത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ കൊടുത്തും വാങ്ങിയും രൂപാന്തരപ്പെട്ടും ഉള്ള ജീവിതശൈലിയുടെയൊക്കെ ആകെത്തുകയാണ് സംസ്കാരം.പിന്നെ വാള്‍മാര്‍ട്ടിനു മാത്രമെന്താ പ്രത്യേകത. ആരൊക്കെ എതിര്‍ത്താലും വാള്‍മാര്‍ട്ടും ഇന്നല്ലങ്കില്‍ നാളെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാവും.(U P ഇലക്ഷന്‍ ഒന്നു കഴിഞ്ഞോട്ടെ -:))

  44. SAJAN | സാജന്‍ said...

    മാവേലി കേരളം ഇത്ര സെന്റിയാ‍കാതേ.. വാള്‍ മാര്‍ട്ട് വരുന്നതു കൊണ്ടു മാത്രം ഇവിടുത്തെ വിശന്നു പൊരിയുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ മൊബൈല്‍ ഫോണ്‍ അന്വേഷിക്കും എന്നൊക്കെ പറയുന്നത് ഇത്തിരി കടന്നു പോയില്ലേ?
    (എന്താ ഉദ്ദേശിച്ചതെന്നു വ്യക്തം)

    വെറും 6കോടി മാത്രം ജനസംഖ്യയുള്ള ഇംഗ്ലണ്ടില്‍ മാത്രം വാള്‍ മാര്‍ട്ടിലെ ഡൈറെക്റ്റ് സ്റ്റാ‍ഫ് സ്ട്രെങ്ത് 1.5 ലക്ഷമാ.. അതുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റ് തൊഴിലുകള്‍ എത്രയോ അധികം..
    വാള്‍ മാര്‍ട്ട് അവിടെ വില്‍ക്കുന്ന 1000 കൂട്ടം സാധനങ്ങള്‍ അവര്‍ നല്‍കിയിരിക്കുന്ന ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡില്‍ മറ്റുള്ള ചെറിയ ഫാക്റ്ററികളിലും വീടുകളിലും ഉണ്ടക്കുന്നതാണ്.. (കൃഷി സാധനങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല)
    അപ്പൊഅങനെ വച്ചു നോക്കിയാലും നഷ്ടത്തിനൊരു വക കാണുന്നില്ല പിന്നെ ഷോപ്പിങ്ങ് വാള്‍ മാര്‍ട്ടില്‍ നിന്നും ആകുന്നതു കൊണ്ട്.. എത്രമാത്രം സസ്കാരത്തിനു മൂല്യച്യുതി സംഭവിക്കും എന്ന് കൂടുതല്‍ വ്യക്തമാകുന്ന വാദങ്ങള്‍ നിരത്തെണ്റ്റിയിരിക്കുന്നു..

  45. വക്കാരിമഷ്‌ടാ said...

    ഹ...ഹ... ജോജൂ, സംസ്കാരമെന്ന് പറയുമ്പോള്‍ കടലുകടക്കാത്ത പണ്ടത്തെ സംസ്കാരമല്ല ഉദ്ദേശിച്ചത് - നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സംസ്കാരം തന്നെ :)

    സാജാ, വാള്‍മാര്‍ട്ട് ചൈന അമേരിക്കയിലേക്ക് കൊണ്ടുവന്നു എന്ന് പറഞ്ഞാണ് അമേരിക്കക്കാര്‍ സങ്കടപ്പെടുന്നത് (മേഡ് ഇന്‍ ചൈന ഒരു ആഗോളപ്രതിഭാസമാണെങ്കിലും). അതുകൊണ്ട് വാള്‍മാര്‍ട്ട് വന്നതുകൊണ്ട് നാട്ടില്‍ അതിനോടനുബന്ധിച്ചുള്ള ബിസിനസ്സ്/കുടില്‍ വ്യവസായമൊക്കെ കിട്ടിക്കൊള്ളണമെന്നില്ല. ലോകത്ത് എവിടെ ഏറ്റവും ഉല്‍‌പാദനച്ചിലവ് കുറവുണ്ടോ അവിടെനിന്ന് അവര്‍ സാധനം പൊക്കിക്കൊണ്ട് വരും.

  46. SAJAN | സാജന്‍ said...
    This post has been removed by the author.
  47. SAJAN | സാജന്‍ said...

    ചെറിയ ലൊട്ടുലുടുക്ക് സാധനങ്ങളും.. മൂന്നാം നാള്‍ കേടായി പോകുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ അല്ല ഞാന്‍ ഉദ്ദേശിച്ചത്..വക്കാരി അങ്ങനെ എന്റെ കമന്റ് തോന്നിപ്പിച്ചങ്കില്‍ ക്ഷമിക്കുക.. അനേകം ഫൂഡ് ഐറ്റെംസ്(മീല്‍‌സ്) അച്ചാറുകള്‍, നമ്മുടെ രീതിയിലുള്ള സ്നാക്സ്, ജ്യൂസ്, പാലുല്‍പ്പന്നങ്ങള്‍, റെഡിമേഡ് ഫൂഡ്സ്, ഫാമുല്‍പ്പന്നങ്ങള്‍,ഇങ്ങനെയുള്ള പെരിഷബിള്‍ ഐറ്റെംസ് ആയിരിന്നു ഞാന്‍ ചിന്തിച്ചതു..
    കൂടാതെ വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഇവയൊക്കെയും വേണമെങ്കില്‍ നടക്കും (ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി സഖാക്കളും ആപ്പീസറന്മാരും നിര്‍മ്മാണ മേഖല കുട്ടിച്ചോറാക്കിയില്ലെങ്കില്‍ ചില കാര്യങ്ങളില്‍ വേണമെങ്കില്‍ നമുക്ക് ചൈനയോട് ഒന്നു മത്സരിച്ചു നോക്കുകയും ആവാമല്ലോ):))

  48. Moorthy said...

    സഖാക്കളോടുള്ള ‘കലിപ്പ്’വാള്‍മാര്‍ട്ടിനോടുള്ള ഇഷ്ടമായി മാറുന്നുണ്ടോ? :)
    qw_er_ty

  49. njjoju said...

    മൂര്‍ത്തിയുടെ കമന്റ് ആരെ ഉദ്ദേശിച്ചാണെന്നു മനസ്സില്ലായില്ല.
    വാള്‍മാര്‍ട്ടിനെ എതിര്‍ത്താല്‍ “സഖാവ്” ആകും എന്നുണ്ടോ?

  50. Maveli Keralam said...

    njjoju

    സംസ്കാരം എന്നു പറയുമ്പോള്‍ ഒരു silly കാര്യത്തെക്കുറിച്ചു സംസരിയ്ക്കുന്ന തരത്തിലല്ല ഞാന്‍ പറഞ്ഞത്.

    അമേരിയ്ക്കയില്‍ സെപ്റ്റംബര്‍ 11 ബോംബു പൊട്ടലിന്റെ കാരണമായി അവിടുത്തെ പ്രസിഡന്‍ഡു പറഞ്ഞത് അവര്‍ക്കു നമ്മുടെ സംസ്കാരത്തോടുള്ള കണ്ണുകടി കൊണ്ടാണ് ഇതു ചെയ്തതെന്ന്‌. അതു പറയുമ്പോല്‍, ഹാ‍ാ ഹാ അമേരിയ്ക്കക്കാര് ‍സംസ്ക്കാരത്തെക്കുറിച്ച് എത്ര സീരിയസ് ആയി സംസാരിയ്ക്കുന്നു എന്നു പറയും.

    Yes, the constant continnuity in change is civilization എന്ന് ഇന്നത്തെ സംസ്ക്കാര സമ്പന്നരൊക്കെ മുട്ടുകാലേല്‍ വലിഞ്ഞു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഇന്‍ഡയിലുള്ളവര്‍ പരഞ്ഞിരുന്നു.അതു കൊണ്ട് മാറ്റത്തെക്കുറിച്ചല്ല സംസ്കാരത്തെക്കുറിച്ചു പറയുമ്പോള്‍ ഉദ്ദേശിയ്ക്കുന്നത് എന്നു മനസിലാകുമല്ലോ?

    അതേ അര്‍ത്ഥത്തില്‍ തന്നെ liberalisation market economy ഇതൊക്കെ ഒരു സംസ്കാരമാണ്.ഇപ്പോഴത്തെ ധനപരമായി വികസിച്ച രാജ്യങ്ങള്‍ മാറ്റങ്ങളിലൂടെ സ്ഥാപിച്ചെടുത്ത ഒരു സംസ്കാരം.

    ആ സംസ്കാരത്തിന്റെ കച്ചവടപ്പിറവികളെ ആ സംസ്കാരത്തോടു പുല ബന്ധമില്ലാത്ത ഇന്‍ഡ്യന്‍ സമൂഹത്തിലേക്കടിച്ചേല്‍പ്പിയ്ക്കുന്നതില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കാണാന്‍ കഴിയുന്നു എന്നാണ് പറഞ്ഞത്.ആ പ്രത്യാഘാതങ്ങള്‍ മനുഷ്യന്റെ സാമൂഹിക-ധാര്‍മ്മിക തലങ്ങളില്‍ വരെ വ്യാപിയ്ക്കും എന്നുള്ളതു മനസിലാക്കാന്‍ പോലും ഇന്ത്യക്കാര്‍ക്കറിയില്ലെന്നാണോ സമര്‍ത്ഥിയ്ക്കുന്നത്.

    പിന്നെ cell phone ന്റെ കാര്യം അതൊരു possibility അല്ലേ?

    മനുഷ്യക്കച്ചവടത്തില്‍ ലോകത്തിലെ രാജ്യങ്ങളില്‍ ഒന്നാം സ്ഥനം തന്നെയാണ് ഇന്‍ഡ്യയ്ക്ക്.sex tourism, sex rackets സ്റ്റാറ്റിറ്റിക്സ് തരാന്‍ കൈയ്യിലില്ല, അതിനിപ്പോ സ്റ്റാറ്റിറ്റിക്സ് ആരെങ്കിലും ഉണ്ടാക്കാറുണ്ടോ?

    പിന്നെ സാജന്‍

    ഇന്‍ഡ്യയിലെ ആളുകള്‍ക്കെന്താ അച്ചാറുവകകളുണ്ടക്കാനും തുണി തൈയ്ക്കാനും അറിയാമെങ്കില്‍ അതു പിന്നെ തുറന്നു വയ്ക്കാനൊരു കടയാണോ വാള്‍മാര്‍ട്ട്.

    വാള്‍മാര്‍ട്ടു പോലെയുള്ള സ്ഥപനങങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇന്ത്യയിലുള്ളവര്‍ക്കു ‍ കഴിയണം.

    American dreams അല്ല Indian dreams കാണുന്നതിലാണ് ചിലര്‍ക്കു താല്പര്യം. അങ്ങനെയായിപ്പോയി എന്തു ചെയ്യാം.

    ഇന്ത്യയിലുള്ളവര്‍ക്കു ബുദ്ധിയില്ലേ?

    അമേരിയ്ക്കയില്‍ ജോലി ചെയ്യുന്ന മൂന്നാംകിട രാജ്യക്കാര്‍ രാവിലത്തെ കാപ്പിസമയത്തോടെ അമേരിയ്ക്ക വിട്ടാല്‍ ഉച്ച്യയൂണിന്റെ സമയം കൊണ്ട് അതു ചലനമറ്റ ഒരു ഗോളക്കഷണമാകും എന്ന് സൌത്താഫ്രിയ്ക്കയിലെ ഒരു talkshow യില്‍ പറയുന്നതു കേട്ടിരുന്നു.

    ഇന്നത്തെ ലോകത്തു ബുദ്ധി വലിയ ഒരു മാനവശേഷി തന്നെയാണ്.
    പിന്നെ നമുക്കില്ലാത്തത്, culture of management, leadership and orgainsational capapcicities.

    ബുദ്ധിയുള്ളവന് ഇതൊക്കെ പഠിച്ചെടുക്കാന്‍ നിമിഷം മതി.അത് organise ചെയ്യാന്‍ കഴിവുള്ള ഒരു നേതൃത്വമുണ്ടെങ്കില്‍. അതില്ല. അതുകൊണ്ടു ജനങ്ങള്‍ ജാഗരൂകരാകണം. അതിനു വേണ്ടിയുള്ള ശ്രമത്തില്‍ പുതിയ ഒരു സംസകാരത്തിന്റെ പിറവിയും അടങ്ങിയിരിയ്ക്കുന്നു.

  51. SAJAN | സാജന്‍ said...

    ക്ഷമിക്കണം.. മാവേലി കേരളം.. ഞാനെഴുതിയ കമന്റ് താങ്കള്‍ നന്നായി മന്‍സ്സിലാക്കിയോ എന്ന് ഞാന്‍ സശയിക്കേണ്ടിയിരിക്കുന്നു..

    അതെന്റെ കുഴപ്പം തന്നെ യാണ്..താങ്കളുടെ കമന്റ് തന്നെ ഞാന്‍ ക്വോട്ട് ചെയ്യുകയായിരുന്നു.. ഞാന്‍ ഉദ്ദേശിച്ചത് വാള്‍ മാര്‍ട്ട് വരുന്നത് കൊണ്ട്... മാത്രം ...അങ്ങനെ യൊരു സ്ഥിതിവിശേഷം ഉണ്ടാകുന്നില്ല എന്നാണ്.(അങ്ങനെ ആയിരുന്നല്ലോ താങ്കളുടെ കമന്റിന്റെ ധ്വനി)..

    ഇപ്പൊ അതു പോകട്ടെ .. താങ്കള്‍ എന്തുകൊണ്ട് വികാരപരമായി.. ഇക്കാര്യത്തെ സമീപിക്കുന്നു എന്ന്
    മനസ്സിലാകുന്നില്ല.. ഞാന്‍ വസ്തു നിഷ്ടപരമായാണ് എഴുതിയത്.. എന്റെ ഭാഷയിലുള്ള സ്വാധീനക്കുറവായിരിക്കാം .. ഞാന്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യം എനിക്ക് കമ്മ്യൂണികേറ്റ് ചെയ്യാന്‍ കഴിയാതെ പോയത്..

    അമേരിക്ക യോടുള്ള വാശിയും ദേഷ്യവും ഒക്കെ താങ്കളുടെ കമന്റുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതായി എനിക്കു തോന്നുന്നു..(വാള്‍മാര്‍ട്ട് പ്രശ്നം മാത്രമല്ലല്ലോ താങ്കള്‍ സംസാരിക്കുന്നത്)

    ഞാന്‍ തീര്‍ച്ചയായും ഒരു മലയാളി ആണ്.. നമ്മുടെ നാടിന്റെ ഓരോ നേട്ടങ്ങളിലും അഭിമാനിക്കുന്ന.. ഒരു ഇന്‍ഡ്യന്‍ ആയതില്‍ അഭിമാനിക്കുന്ന ഒരു നാട്ടിന്‍പുറത്തു കാരന്‍..(എന്തിന്നധികം ഇന്നലെ നമ്മുടെ അഗ്നി 3 അയച്ച കാര്യം വളരെ താല്പര്യത്തോടെ ഫോണ്‍ ചെയ്താണ് വളരെ ദൂരെയുള്ള ഒരു സുഹൃത്തിനെ അറിയിച്ച്ത്)

    എനിക്ക് ഈ വാള്‍ മാര്‍ട്ടിനോടോ.. ഏതെങ്കിലും അമേരിക്കന്‍ കമ്പനിയോടോ ഒരു ചായ്‌വും ഇല്ല അതു പോലെ ഞാന്‍ വാള്‍മാര്‍ട്ട് എന്ന ഷോപ്പിനെ സ്പെസിഫിക്കായി ഉദ്ദേശിച്ചല്ല
    എഴുതുന്നതും..

    വാള്‍മാര്‍ട്ടാണ് യു കെയിലെ സൂപ്പര്‍ മര്‍കറ്റുകളില്‍ ഏറ്റവും വിലകുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്നത്.. അതിപ്പൊ താങ്കള്‍ പറയുന്ന ഏതിന്‍ഡ്യന്‍ കമ്പനിയായാലും (ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കണ്‍സെപ്റ്റില്‍ എന്റെ വിലപ്പെട്ട സമയവും പൈസയും ലാഭമാക്കുന്ന) എനിക്ക് ഓക്കെ..പക്ഷേ താങ്കള്‍ക്കോ?


    പിന്നെ അച്ചാറുണ്ടക്കുന്നതിന്റെ കാര്യം.. അതുംഞാന്‍ ഉദ്ദേശിച്ച രീതിയിലാണൊ താങ്കള്‍ എടുത്തത്.. (അതുമാത്രം ക്വോട്ട് ചെയ്തതു കൊണ്ട് ചോദിച്ചതാണ്)
    എനിക്കറിയാവുന്ന ഒരു കാര്യം ഞാന്‍ പറയാം .. പല നല്ല പ്രൊഡക്റ്റുകളും വേണ്ടതായ.. പരസ്യം ഇല്ലാതെ പൊളിഞ്ഞു കുത്തുപാള എടുത്തിട്ടുണ്ടെന്നും അത്ര ക്വാളിറ്റി ഇല്ലാത്ത പല ഉത്പന്നങ്ങളും പരസ്യത്തിന്റെ പിന്‍ബലത്തോടെ.. നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും പരസ്യമായ രഹസ്യമല്ലേ..

    നിര്‍മ്മാണം പോലെയോ.. അതിനേക്കാളോ.. പ്രയാസമാണ് ..വില്പന
    അതുകൊണ്ട് ഞാന്‍ എഴുതിയതിനുള്ള മറുപടി ആണെങ്കില്‍.. ദയവായി കുറച്ച് കൂടെ സ്പെസിഫിക്കായി ഞാന്‍ പ്രതീക്ഷിക്കുന്നു.. അല്ല കണ്ണുമടച്ച് എല്ലാ വികസനങ്ങളേയും എതിര്‍ക്കാനുള്ള ഒരു മനസ്സാണ് താങ്കള്‍ക്കുള്ളതെങ്കില്‍ എനിക്കൊന്നും ഇക്കാര്യത്തില്‍ പറയാനില്ല ..:)


    ഒടോ :- എന്റെ അയല്‍ വാസി ഒരു ഷോപ് നടത്തുന്നു.. അതിനേക്കാള്‍ വിലകുറച്ചു അപ്പുറത്ത് ഒരാള്‍ ബെട്ടര്‍ ക്വാളിറ്റിയില്‍ ഒരു സാധനം വിറ്റാല്‍ അതു വിട്ടിട്ട് അയല്‍ വാസി യുടെ കൈയില്‍ നിന്നും മാത്രമേ വാങ്ങൂ എന്നുള്ള ഹൃദയ വിശാലത ഒന്നും എനിക്കില്ല (അതിനെ ന്യായീകരിക്കലാണ് എന്റെ മുഴുവന്‍ കമന്റുകളുടേയും ആധാരം)

  52. Maveli Keralam said...

    Sajan
    Let us come to the bottom line.

    കച്ചവടം നടത്തുന്നവരുടെ ലക്ഷ്യ്മെന്ത്? ലാഭം അതു മാത്രം. പിന്നെ കുത്തകകളാകുമ്പോള്‍ അവര്‍ക്കു കൂടുതല്‍ ജാര്‍ഗന്‍സ് ഉണ്ടാകും.

    അതിന്റെ ഭാഗമായി അവര്‍ക്കു ധാരാളം statistics നിരത്താനുണ്ടാകും.

    സാജന്‍ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ ഉദാഹരണങ്ങളും അവയ്ക്ക് ഇന്ത്യയിലുണ്ടായേക്കാവുന്ന സാദ്ധ്യതകളും ഞാനതു മനസ്സിലാക്കി.

    പക്ഷെ ഞാനതിന്റെയൊക്കെ end result ലേ വിശ്വസിയ്ക്കുന്നുള്ളു. ഉദാരവല്‍ക്കരണത്തിനു ശേഷം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എത്ര കൂടി.ഇംഗ്ലണ്ടിലെ സ്ഥിതിയും അതു തന്നെ.

    നമ്മുടെ നാട്ടില്‍ 10% സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നു പറയുന്നു. അത്രയും വളര്‍ച്ചയുണ്ടാകുന്നതിനു

    മുന്‍പ് ഇത്രയും കൃഷീക്കാര്‍ ആത്മഹത്യ ചെയ്തിരുന്നോ?

    ഞാന്‍ sentimental ആയിട്ടല്ല സംസാരിയ്ക്കുന്നത്. അങ്ങനെ സാജനു തോന്നുന്നെങ്കില്‍ ഒരു പക്ഷെ അതെന്റെ cause നോടുള്ള sincerity കാരണമാകാം.
    എന്നു പറഞ്ഞതു കൊണ്ടു സാജനു sincerity ഇല്ല എന്നര്‍ദ്ധമാക്കരുത്.

    എന്നു പറഞ്ഞതു കൊണ്ട് ഉദാരവല്‍ക്കരണവും മറ്റു സ്മ്പ്രദായങ്ങളും അതോടെ മോശമാണ് എന്നു ഞാന്‍ വിശ്വസിയ്ക്കുന്നില്ല. പക്ഷെ അതിന്റെ തത്വങ്ങള്‍ മനസിലാകത്തക്കവണ്ണം ജനങ്ങള്‍ വളരണം അവരെ വളര്‍ത്തണം.

    പിന്നെ പറഞ്ഞതില്‍ നിന്ന് തങ്കള്‍ ദേശത്തെക്കുറിച്ച അഭിമാനം കൊള്ളുന്ന ഒരു വ്യക്തിയാണ് എന്നു മനസിലാക്കുന്നു.

    ഇനി ഞാനും സാജനും തമ്മില്‍ പറയുന്നതിന്റെ വ്യത്യാസ്മെന്തെന്നു വച്ചാല്‍, എന്റെ കാഴ്ചപ്പാടില്‍, സാജന്‍ സാജനു കിട്ടിയ കണക്കുകളിലും അതിന്റെ pssoibilities ലും വ്ശ്വസിയ്ക്കുന്നു.എനിയ്ക്കതില്‍ എതിരില്ല. പക്ഷെ ഞാന്‍ വിശ്വസിയ്ക്കുന്നില്ല.

    ഇനി മാര്‍ക്കറ്റ് എക്കോണമി കൊണ്ടു ജനങ്ങള്‍ക്കു നാളെ യത്ഥര്‍ത്ഥ നന്മയുണ്ടായാല്‍ ഞാനതില്‍ വിശസിയ്ക്കും.

    ഞാന്‍ കഴിഞ്ഞതവണ നാട്ടില്‍ പോയപ്പോള്‍ ഞങ്ങട വീടിന്റെ അടുത്തുള്ള കട തൊട്ട് തുറന്ന പച്ച്ക്കറി ചന്ത തൊട്ട് മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നു വരെ shopping നടത്തി.

    ഇനിയും ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ അവിടെ ഒരു വാള്‍മാര്‍ട്ടുകൂടി ഉണ്ടായാല്‍, അവിടുത്തെ മനോഹരമായ packed food stuff എന്നെ ആകര്‍ഷിയ്ക്കുകയില്ല. പിന്നെ മറ്റുള്ള കടകളെല്ലാം അതിനോടകം മരിച്ചു കഴിഞ്ഞു എങ്കില്‍...?

    കാരണം മുകളില്‍ പറഞ്ഞകാരണങ്ങളാല്‍ എനിയ്ക്കു വാള്‍മാര്‍ട്ടിനോടു സിദ്ധാന്ത പരമായ എതിര്‍പ്പുകളുണ്ട്.

    എന്നാല്‍ എന്റെ നാട്ടിലുള്ള രണ്ടു കട്ക്കാരില്‍ ഒരാള്‍ customers നെ ആകര്‍ഷിയ്ക്കാനായി കൂടുതല്‍ സൌകര്യങ്ങള്‍ കാഴ്ച്ച വെച്ചാല്‍ ആ കടയിലേ ഞാന്‍ പോകൂ. അവിടെ എനിയ്ക്കു സിദ്ധാന്ത പരമായ് ചിന്താക്കുഴപ്പം ഇല്ല. In this case i am helping an ordinary person who need my help to grow.

    പിന്നെ അറിയാം സാജന്‍ വസ്തുക്കളുടെ നന്മ നോ‍ക്കിയല്ല smooth and charming advertisment ന്റെ പേരിലാണ് ഉല്‍പ്പന്നം വിറ്റു പോകുന്നത്. കഴിഞ്ഞദിവസം ഒരു പ്രോജക്സ്റ്റില്‍ പങ്കെടുത്താപ്പോള്‍ ഞാനിതു നേരിട്ടുമനസിലാക്കിയതാണ്. വിശദമായി എഴുതാന്‍ കമന്റില്‍ പറ്റുന്നില്ല.

  53. Moorthy said...

    മാവേലി കേരളം പറഞ്ഞ ഇംഗ്ലണ്ടിലെ കാര്യത്തിന് ഉദാഹരണമാവുമോ എന്നറിയില്ല. സൈറ്റില്‍ ഇംഗ്ലണ്ടിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയെക്കുറിച്ചൊരു റിപ്പോര്‍ട്ട് ഉണ്ട്.തൊഴിലില്ലായ്മ മൂലം ദിവസം 30 ദശലക്ഷം പൌണ്ട് (തൊഴില്‍ രഹിതര്‍ക്കുള്ള അലവന്‍സ് ഉള്‍പ്പെടെ)നഷ്ടപ്പെടുന്നുവത്രെ...
    റിപ്പോര്‍ട്ട് ഇവിടെ . ആഗോളവത്ക്കരണമാണിതിനുകാരണം എന്നൊന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും jobless growth ആണ് പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മൂലം ഉണ്ടായിട്ടുള്ളത് എന്ന വാദത്തിന് ഇത് കൂടി ഒരു തെളിവായി കണക്കാക്കാം എന്ന്‌ തോന്നുന്നു.

  54. വക്കാരിമഷ്‌ടാ said...

    സിദ്ധാന്തപ്രകാരം പുസ്തകത്തില്‍ a=b; b=c, അതുകൊണ്ട് a=c ആണെങ്കിലും അത് അങ്ങിനെതന്നെയാവണമെങ്കില്‍ ആദ്യം a, a ആവണം; b, b ആവണം; c, c ആവണം; അതുകഴിഞ്ഞ് a ഉം b ഉം തുല്ല്യമാവണം, അതും കഴിഞ്ഞ് b ഉം c ഉം തുല്ല്യമാവണം. ഈ തുല്ല്യമാവലൊക്കെ നാടും സാഹചര്യങ്ങളുമെല്ലാം അനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കും, സാമൂഹ്യ ശാസ്ത്രത്തില്‍. അമേരിക്കന്‍ മോഡല്‍ വികസനം അതേ രീതിയില്‍ ഇന്ത്യയിലേക്ക് ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ പറിച്ച് നടുമ്പോള്‍ ഇതെല്ലാം ഒരുപോലെയാക്കി പറിച്ചു നടാന്‍ പറ്റിയില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല.

    ഒരു ഉപഭോക്താവ് എന്ന നിലയില്‍ അവന്റെ അവകാശങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയുമെല്ലാം നല്ല ബോധ്യമുള്ളയാളാണ് ഒരു ശരാശരി അമേരിക്കക്കാരന്‍. പക്ഷേ ഒരു ശരാശരി ഇന്ത്യക്കാരനോ? അതുപോലെതന്നെ ഇവിടുത്തെ ചെറുകിട കര്‍ഷകരായാലും കച്ചവടക്കാരനായാലും, തങ്ങള്‍ക്കുള്ള അവകാശങ്ങളെപ്പറ്റിപ്പോലും പൂര്‍ണ്ണമായും അറിവില്ലാത്ത നല്ലൊരു ശതമാനം വരുന്ന ജനതയുടെ മുന്നിലേക്കാണ് വാള്‍മാര്‍ട്ട് പോലുള്ള അന്താരാഷ്ട്ര ഭീമന്മാരെ അവതരിപ്പിക്കുന്നത്. ഇത് ആ ജനതയ്ക്ക് നല്ല റോഡ് കൊടുക്കുന്നതുപോലെയോ, നല്ല വാഹനങ്ങള്‍ കൊടുക്കുന്നതുപോലെയോ നല്ല കമ്പ്യൂട്ടര്‍ കൊടുക്കുന്നതുപോലെയോ ഉള്ള കാര്യമല്ല. നേരത്തെ പലപ്പോഴും പറഞ്ഞതുപോലെ വാള്‍മാര്‍ട്ട് പ്രശ്‌നം സ്പെസിഫിക്കായി വാള്‍മാര്‍ട്ട് പ്രശ്‌നമാണ് എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. ബാക്കിയുള്ള പല വികസനങ്ങളെയും എതിര്‍ക്കുന്ന രീതിയിലുള്ള എതിര്‍പ്പായി വാള്‍മാര്‍ട്ടിനെ എതിര്‍ക്കുന്നതിനെ കാണാമോ എന്നൊരു സംശയം ഇപ്പോഴും.

    ഇപ്പോഴും അമേരിക്കയില്‍ തന്നെ വാള്‍മാര്‍ട്ടിനോട് എതിര്‍പ്പുണ്ടല്ലോ. ആ എതിര്‍പ്പുകളെപ്പറ്റി ഒന്ന് പഠിച്ചാലോ? ചിലതെല്ലാം വെറും എതിര്‍പ്പുകളും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഫിയര്‍ സൈക്കോ ഉണ്ടാക്കുക എന്നുള്ള തന്ത്രത്തിന്റെ ഭാഗവുമൊക്കെയാവും. എങ്കിലും അവിടെ വാള്‍മാര്‍ട്ടിനെതിരെയുള്ള എതിര്‍പ്പുകളെപ്പറ്റി ഒന്ന് പഠിച്ച് ആ കാര്യങ്ങള്‍ ഏതെങ്കിലും രീതിയില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ബാധകമാവുമോ എന്നും അങ്ങിനെയാണെങ്കില്‍ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് എന്തൊക്കെ പ്രശ്‌നങ്ങള്‍ സംഭവിക്കും എന്നും എങ്ങിനെ ആ പ്രശ്‌നങ്ങളെ പ്രായോഗികമായി നേരിടാം എന്നുമൊക്കെ ഒന്ന് പഠിച്ചാലോ?

    മാവേലി കേരളം പറഞ്ഞതുപോലെ ആദ്യം വികസനങ്ങളെ സ്വീകരിക്കാനും അതിന്റെ ഫലം അനുഭവിക്കാനും നാട്ടില്‍ ഭൂരിഭാഗം വരുന്ന സാധാരണക്കാരനെ പ്രാപ്തരാക്കണം. അല്ലാതെ അമേരിക്കയിലെ വികസനം അതേ രീതിയില്‍ ഇന്ത്യയിലേക്ക് പറിച്ച് നട്ടാല്‍ (വാള്‍മാര്‍ട്ട് വികസനത്തിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്നുതന്നെ സംശയം), അതിന്റെ ഗുണം അനുഭവിക്കുന്നത് മുകള്‍‌തട്ടിലിരിക്കുന്ന ഇടത്തരക്കാരും ഉപരിവര്‍ഗ്ഗവും മാത്രമാവും.

    എന്തൊക്കെയായാലും നമ്മുടെ രീതിയിലും ജീവിത നിലവാരത്തിലും നല്ല രീതിയിലുള്ള ഒരു മാറ്റം വരാതെ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പച്ച പിടിക്കുമോ എന്നൊരു സംശയവുമുണ്ട്. നേരത്തെ പറഞ്ഞതുപോലെ പ്ലാനും പദ്ധതിയുമെല്ലാമായി ഷോപ്പിംഗ് നടത്താത്ത, അരി തീരുമ്പോള്‍ രാത്രിയായാലും തൊട്ടപ്പുറത്തെ പലചരക്ക് കടയില്‍ പോയി സാധനം വാങ്ങിക്കുന്ന, പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള വാള്‍മാര്‍ട്ടില്‍ പോകാന്‍ കാറില്ലാത്ത, പറ്റുപിടിപ്പരിപാടിയില്‍ മാസാമാസം മാത്രം പൈസാ കൊടുക്കുന്ന ആള്‍ക്കാരൊക്കെയുള്ള നാട്ടില്‍ വാള്‍മാര്‍ട്ട് വന്നാലും സാധാരണക്കാരൊക്കെ പിന്നെയും പഴയ രീതിയില്‍ തന്നെയേ ഷോപ്പിംഗ് നടത്തൂ എന്ന് തന്നെയാണ് തോന്നുന്നത്-കടയില്‍ വില്‍ക്കാന്‍ സാധനങ്ങളുണ്ടെങ്കില്‍.

  55. SAJAN | സാജന്‍ said...

    മാവേലി കേരളത്തിനും വക്കാരി മാഷിനും മറുപടി നല്‍കുന്നതിനു മുമ്പ് ഞാന്‍ മൂര്‍ത്തിയോട് ഒന്നു സംസാരിക്കട്ടെ!

    അതെ സര്‍..

    ഇംഗ്ലണ്ടില്‍ അനേകം തൊഴില്‍ രഹിതര്‍ ഉണ്ട്.. അതു വാസ്തവമാണ്..പക്ഷേ അതും ഇതിം ആയി എന്താണ് ബന്ധം..അതിനെ പ്പറ്റി ആരും ഇവിടെ സംസാരിചില്ലല്ലോ..ചര്‍ച്ച ചെയ്യുന്ന ടോപിക് താങ്കള്‍ക്ക് മനസ്സിലായെങ്കില്‍ അതില്‍ നിന്നു സംസാരിക്കാന്‍ ദയവായി ശ്രമിക്കുമോ.. എതെങ്കിലും സപ്പോര്‍ട്ടിവ് ഡോകുമെന്റ്സിലെ ഒരു പോയിന്റ്.. എടുത്ത് ഡീവിയേറ്റ് ചെയ്താല്‍ എനിക്ക് തല്‍ക്കാലം അതു സംസാരിക്കാന്‍ ബുധ്ധിമുട്ടാകും.. ഞാന്‍ ഈ മുതലാളി രാജ്യങ്ങളുടെ യെല്ലാം സ്പോക്സ് മാന്‍ ആയി മൂര്‍ത്തിക്ക് തോന്നിയോ..

    അങനെയല്ല മാഷേ.. ഈ ടോണീ ബ്ലെയറും കമ്മൂണിസ്റ്റ് ആണെന്നാണ് ഞങ്ങള്‍ പറേണതു കഴിഞ്ഞ തവണ അങ്ങേര്‍‌ക്കാണ് ഞാന്‍ വോട്ട് കൊടുത്തത് (ഇനിയിപ്പം ഇതില്‍ പിടിച്ച് പൊയ്ക്കോനം) സോ ഇത്തവണത്തേക്ക് എന്നെ വിട്ടേക്ക് മാഷേ..ഞാനൊരു പാവം ജീവിച്ചുപൊയ്ക്കോട്ടേ:):)

  56. വക്കാരിമഷ്‌ടാ said...

    മൂര്‍ത്തി എന്തിനാണ് ആ ഡോക്യുമെന്റ് തന്നതെന്ന് അദ്ദേഹത്തിന്റെ കമന്റില്‍ തന്നെ പറയുന്നുണ്ടല്ലോ സാജാ. വാള്‍മാര്‍ട്ട് അനേകം തൊഴിലവസരങ്ങള്‍ നാട്ടില്‍ കൊണ്ടുവരുമെന്ന് പറയുന്നുണ്ടെങ്കിലും പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മൂലം തൊഴിലില്ലായ്‌മ വര്‍ദ്ധിക്കുന്നുമുണ്ട് എന്നുള്ള വാദത്തെ പിന്തുണയ്ക്കാനാണ് മൂര്‍ത്തി ഇംഗ്ലണ്ടിലെ തൊഴിലില്ലായ്മയെപ്പറ്റിയുള്ള ആ ലേഖനം എല്ലാവരുടെയും അറിവിലേക്കായി ചൂണ്ടിക്കാട്ടിയതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വാള്‍മാര്‍ട്ടിനെപ്പറ്റിയുള്ള ചര്‍ച്ചയിലും തൊഴിലവസരങ്ങളാണോ തൊഴിലില്ലായ്‌മയാണോ കൂടുതല്‍ നാട്ടില്‍ ഉണ്ടാവുക എന്നതും പ്രധാനപ്പെട്ട ഒരു വിഷയമാണല്ലോ.

  57. SAJAN | സാജന്‍ said...

    വക്കാരി മാഷേ.. ഇനിയെന്നെ ഈ വഴിക്ക് നോക്കണ്ട.. ശേ ഇവരെയൊക്കെ ഒന്നു നന്നാക്കി വാള്‍ മാര്‍ട്ടിന് 10 കസ്റ്റമേര്‍സിനെ ഉണ്ടാക്കാം എന്നു വിചാരിച്ചാല്‍ നിങ്ങള്‍ അങ്ങോട്ട് കണ്‍‌വിന്‍സ്ഡ് ആകുന്നില്ലല്ലോ.. ഓ നിങള്‍ക്കിഷ്ടമുള്ളയിടത്ത് നിങ്ങള്‍ ഷോപ് ചെയ്യിന്‍..ഞാനിനിയൊന്നും പറയുന്നില്ല..
    ഒരു കാര്യം വീണ്ടും പറഞ്ഞോട്ടെ, ഞാന്‍ വാള്‍മാര്‍ട്ട് എന്ന ഒരു പ്രസ്ഥാനത്തെ കണ്ണുമടച്ച് സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയല്ല.. എന്നാല്‍ നമ്മുടെ നാട്ടില്‍ ‘ചിലര്‍’ ചെയ്യുന്നത് പോലെ കണ്ണുമടച്ച് എതിര്‍ക്കുകയും ഇല്ല.. നല്ല കമ്പ്യൂട്ടെര്‍ കോടുക്കന്നത് പോലെ, നല്ല റോഡ് കൊടുക്കന്നതു പോലെ തന്നെ യാണ്..പ്രധാനപ്പെട്ടതല്ലേ,നല്ല ആരോഗ്യവും ..
    പ്രോപര്‍ പാക്കേജിലുള്ള തികച്ചും ഹൈജീനിക്കായ എക്സ്പിയറി ഡേറ്റ് വ്യക്തമായി രേഖപ്പെടുത്തുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രം ഷോപ്പില്‍ കിട്ടുന്ന ഒരു കാലം വന്നാല്‍ ഒരു പരിധി നാട്ടില്‍ വികസനം വന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..

    അതു വാള്‍മാര്‍ട്ടിനല്ല നമ്മുടെ മറ്റേതിങ്കിലും പ്രസ്ഥാനത്തിനു കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ വാം വെല്‍ക്കം (കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ തൊട്ടടുത്ത കടയില്‍ നിന്നും പാക്കെറ്റിലെ പാല്‍ വാങ്ങി എന്റെ മോള്‍ക്ക് കൊടുത്തിട്ട്..
    28 ദിവസം ആകെ ലീവ് ഉണ്ടായിരുന്നതില്‍ അവള്‍ക്ക് 10 ദിവസമായിരുന്നു.. ഡയറിയ...) 100% ഒരു കാര്യം ഉറപ്പ് ഏതെങ്കിലും ക്വാളിറ്റി അഷുറന്‍സില്‍ വിശ്വസിക്കുന്ന ഷോപ്പില്‍ നിന്നും ഫൂഡ് പോയിസണ്‍ ഉണ്ടാവാനുള്ള തുലോം കുറവായിരിക്കും..

    അതിനുശേഷമാണു ഞാനറിഞ്ഞത് .. തമിഴ് നാട്ടില്‍ ‘ഫ്രെഷ്’ പാലുണ്ടാക്കുന്ന ഫാക്ടറികള്‍ ധാരാളം ഉണ്ട്ന്ന്.. ആരോട് ചോദിക്കാന്‍..എന്റെ അയല്‍ വാസിയെ ഞാന്‍ സൂ ചെയ്യണോ.. അതൊ ഗവണ്മെന്റിനു നേരേ സമരം ചെയ്യണോ.. എന്റെ അനുഭവം തന്നെ എന്റെ ഗുരു..
    അതുകൊണ്ട് നിങ്ങള്‍ രണ്ടാളിനോടും എനിക്കുള്ള റിക്ക്വസ്റ്റ്.. വാള്‍ മാര്‍ട്ടോ മറ്റേതിങ്കിലും സൂപ്പര്‍ മാര്‍ക്കെറ്റോ വന്നാലും തൊട്ടടുത്ത കുട്ടപ്പന്റെ കടയില്‍ നിന്നും തന്നെ നിങ്ങള്‍ രണ്ടാളും ഷോപ് ചെയ്യിന്‍ എന്നെ എന്റെ വഴിക്കു വിട്ടേക്കു ഞാന്‍ നന്നാവില്ല..ഞാന്‍ അങനെ ഒരു സാഹചര്യം ഉണ്ടായാല്‍ 100% അവിടെ നിന്നേ ഷോപ് ചെയ്യൂ..
    ഇനി വക്കാരി മാഷിനോടും മാവേലി കേരളത്തിനോടും ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല.. പക്ഷേ എന്തെങ്കിലും നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാന്‍ തയാറാണ് .. കേട്ടോ
    :):)

  58. വക്കാരിമഷ്‌ടാ said...

    അത് തന്നെയാണ് സാജാ ഇതിന്റെ വേറൊരു വശവും. ഇവിടെ തന്നെ പറഞ്ഞല്ലോ എന്തെങ്കിലും പോക്രിത്തരം വാള്‍മാര്‍ട്ട് കാണിച്ചാല്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്ന്. പക്ഷേ ഗുണനിലവാരമുള്ള പാല് ഉപഭോക്താവിന് കിട്ടുന്നു എന്ന് ഉറപ്പുവരുത്താന്‍ പോലും കഴിവില്ലാത്ത ഒരു സര്‍ക്കാര്‍ വാള്‍മാര്‍ട്ട് പോലുള്ള കമ്പനികള്‍ കര്‍ഷകനും സാധാരണക്കാരനും ദോഷകരമായ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ഭാവിയില്‍ ചെയ്താല്‍ എന്തെങ്കിലും നടപടി നേരാംവണ്ണം എടുക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ?

    അതേ സമയം ഞങ്ങളെക്കൊണ്ടിതൊക്കെയേ പറ്റൂ, അല്ലെങ്കില്‍ പിന്നെ എല്ലാം വാള്‍മാര്‍ട്ടിനെ ഏല്‍‌പിക്കാന്‍ എന്നുള്ള സര്‍ക്കാര്‍ നയമാണെങ്കിലോ? അതാണോ ഒരു സര്‍ക്കാരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത്?

    ഇവിടെ കുഴപ്പം നമ്മുടെ നാടിനും സര്‍ക്കാരിനും നമ്മുടേതും സര്‍ക്കാരിന്റേതുമായ രീതിയില്‍ ഒത്തിരി നന്നാകാനുണ്ട്. അത് ആദ്യം ഉണ്ടായേ പറ്റൂ. വാള്‍മാര്‍ട്ട് എന്തെങ്കിലും പോക്രിത്തരം കാണിച്ചാല്‍ ഉറച്ച നടപടിയെടുക്കുമെന്നെങ്കിലും ഉറപ്പുള്ള ഒരു സര്‍ക്കാരും ജനങ്ങളും ആദ്യം വേണം. അതുപോലുമില്ലാത്ത ഒരു സ്ഥിതിവിശേഷത്തിലാണ് ഇവരൊക്കെ ഇങ്ങോട്ട് വരാന്‍ പോകുന്നത്. അത് അതിന്റെ മറ്റൊരു വശം.

    നാട്ടില്‍ നല്ല പാലില്ലെങ്കില്‍ വാള്‍മാര്‍ട്ടില്‍ പോയി പാല് വാങ്ങിക്കാന്‍ അമേരിക്കയില്‍ എത്ര ശതമാനം ആള്‍ക്കാര്‍ക്ക് പറ്റുന്നുവോ അത്രയും ശതമാനം ആള്‍ക്കാര്‍ക്ക് ഇന്ത്യയിലും പറ്റുമെങ്കില്‍ അത്രയെങ്കിലുമായി. പക്ഷേ വാങ്ങിക്കുന്ന പാലിന്റെ ഗുണത്തെപ്പറ്റി പോലും ബോധവാന്മാരല്ലാത്ത, അല്ലെങ്കില്‍ ഗുണമില്ലാത്ത പാല്‍ കിട്ടിയാല്‍ എന്ത് എവിടെ എങ്ങിനെയൊക്കെ ചെയ്യണം എന്നുപോലുമറിയില്ലാത്ത നല്ലൊരു ശതമാനം നാട്ടിലുള്ളപ്പോള്‍ അവരുടെ പ്രശ്‌നത്തിന് പരിഹാരം വാള്‍മാര്‍ട്ടാണ് എന്ന് എനിക്കെന്തോ തോന്നുന്നില്ല.

    എന്തും കണ്ണടച്ചെതിര്‍ത്ത് എതിര്‍പ്പെന്ന കാര്യത്തെത്തന്നെ അപഹാസ്യരാക്കിയത് നമ്മുടെയൊക്കെ നേതാക്കന്മാര്‍ തന്നെ. പക്ഷേ അതിനര്‍ത്ഥം വികസനമെന്ന പേരില്‍ എന്തും രണ്ടും കൈയ്യും നീട്ടി സ്വീകരിക്കണമെന്നോ എതിര്‍ക്കപ്പെടേണ്ടവ എതിര്‍ക്കപ്പെടാതെ ഇരിക്കണമെന്നോ അല്ലല്ലോ.

  59. Moorthy said...

    വാള്‍മാര്‍ട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ റെട്ടെയില്‍ രംഗത്തെ വിദേശ നിക്ഷേപത്തെക്കുറിച്ചും, പുത്തന്‍ സാമ്പത്തിക നയങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാതിരിക്കുന്നത് മരം മാത്രം കാണുകയും കാട്‌ കാണാതിരിക്കുകയും ചെയ്യുന്നതു പോലെയല്ലേ? മറ്റാര്‍ക്കൊക്കെയോ ലഭിക്കേണ്ട അവസരങ്ങളും സമ്പത്തും കൈയടക്കി വെക്കുന്നു എന്നത് തന്നെയായിരിക്കും നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കുത്തകകളുടെ നെഗറ്റീവ് വശം.ഉപഭോക്താവിന് കുറഞ്ഞവിലക്ക് സാധനം നല്‍കുന്നതിനു പിന്നാമ്പുറത്ത് പലതും ഉണ്ട്. അതുകൂടി കാണണം. എങ്കിലെ ചിത്രം പൂര്‍ണ്ണമാകൂ. പല മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളും ഗവണ്മെന്റുകളേക്കാള്‍‍ ശക്തരാണ്. സര്‍ക്കാര്‍ അവരെ നിയന്ത്രിക്കുമോ അവര്‍ സര്‍ക്കാരുകളെ നിയന്ത്രിക്കുമോ? ജനാധിപത്യം ഇല്ലാതാവുകയാണ് അവര്‍ സര്‍ക്കാരിന്റെ നിയന്ത്രിക്കുമ്പോല്‍ നടക്കുന്നത്. പരിസ്ഥിതിയോടും മനുഷ്യാവകാശങ്ങളൊടും തൊഴില്‍ നിയമങ്ങളോടുമുള്ള കടുത്ത അവഗണന ഇത്തരം കോര്‍പ്പറേഷനുകളുടെ മുഖമുദ്രയാണ്. ലോബീയിങ്ങിലൂടെ തങ്ങള്‍ക്ക് അനുകൂലമായ നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാരുകളെക്കൊണ്ട് എടുപ്പിക്കാന്‍ അവര്‍ക്ക് കഴിയും. നിയമപരമായി ശരിയാവുന്ന, ന്യായീകരിക്കാവുന്ന അവരുടെ പല നടപടികളും ധാര്‍മ്മികമായി തെറ്റാവുന്നത് അതുകൊണ്ടാണ്. ലോകത്തിലെവിടെയാണോ ഏറ്റവും വിലക്കുറവ് അവിടെ നിന്നേ അവര്‍ ചരക്കുകള്‍ എടുക്കൂ. തദ്ദേശീയരായ കര്‍ഷകര്‍ക്ക് കുത്തകകള്‍ നിശ്ചയിക്കുന്ന നിരക്കില്‍ തങ്ങളുടെ ഉത്പന്നം കൊടുക്കേണ്ടിവരും. കര്‍ഷകനില്‍ നിന്നു നേരിട്ട് സാധനം എടുക്കുകയാണോ, അതൊ സാധനം സപ്ലൈ ചെയ്യുന്ന ഏജന്റുമാരില്‍ നിന്നും Reverse Auction വഴി ടെണ്ടറുകള്‍ ക്ഷണിക്കുകയും, ആ സപ്ലയര്‍മാര്‍ തമ്മിലുള്ള മത്സരത്തിലൂടെ കുത്തകകള്‍ കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ സംഘടിപ്പിക്കുകയാണോ ചെയ്യുന്നത്? ഇടനിലക്കാരന്‍ ഒഴിവാക്കപ്പെടുന്നില്ല എന്നുതന്നെ പറയാം. കര്‍ഷകനു കിട്ടുന്ന gate price മെച്ചപ്പെടുന്നതായി ഗൂഗിള്‍ ചെയ്തു നോക്കിയിട്ട് കണ്ടില്ല. ചര്‍ച്ച തുടരട്ടെ. Friends of earth എന്ന സംഘടനയുടെ സൈറ്റില്‍ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിലതൊക്കെ ഇവിടെ പ്രസക്തവുമാണ്.

    ഓഫ് ടോപിക്: word verification എടുത്തുകളഞ്ഞുകൂടെ? സ്പാം വരുന്നുണ്ടെങ്കില്‍ തിരിച്ചുകൊണ്ടുവരാമല്ലോ..

  60. njjoju said...

    മാവേലീ കേരളം,

    ഒരു അമേരിക്കന്‍ കമ്പനിയ്കോ ഒരു അമേരിക്കന്‍ പ്രോഡക്ടിനോ തകര്‍ക്കാന്‍ കഴിയുന്നതാണ് നമ്മുടെ നമ്മുടെ സംസ്കാരമെങ്കില്‍ നമ്മുടെ സംസ്കാരത്തിന് എന്തോ പ്രശ്നമുണ്ടെന്നേ ഞാന്‍ കരുതൂ.(ഒരു സ്റ്റേജ് ഷോയൊട് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സിനിമയാണ് തിയേറ്ററിലോടുന്നതെങ്കില്‍ അതു പരാജയപ്പെടേണ്ടതാണ് എന്ന് ശ്രീനിവാസന്‍ പറഞ്ഞിട്ടുള്ളതു പോലെ.)

    നമ്മുടെ ഭാരതത്തിന്റെ ചാര്‍തുര്‍വര്‍ണ്യവ്യവസ്ഥയില്‍ തന്നെ വൈശ്യര്‍ എന്നൊരു വിഭാഗം തന്നെയുണ്ട്. അവര്‍ കച്ചവടക്കാരായിരുന്നെന്നാണ് ഓര്‍മ്മ. അവരു കച്ചവടം നടത്തിയിരുന്നത് പുണ്യത്തിനുന്നൊമല്ലല്ലോ ലാഭത്തിനു തന്നെയല്ലേ. ആ ലാഭം തന്നെയാണ് വാള്‍മാര്‍ട്ടിന്റെയും ആധാരം.

    “ഇന്‍ഡ്യയിലെ ആളുകള്‍ക്കെന്താ അച്ചാറുവകകളുണ്ടക്കാനും തുണി തൈയ്ക്കാനും അറിയാമെങ്കില്‍ അതു പിന്നെ തുറന്നു വയ്ക്കാനൊരു കടയാണോ വാള്‍മാര്‍ട്ട്.“ അങ്ങനെ കാണുന്നതിലും തെറ്റൊന്നുമില്ല. നിലവാരമുള്ള അച്ചാറുകള്‍ ഉണ്ടാകാന്‍ കഴിഞ്ഞാല്‍ വാള്‍മാര്‍ട്ട് അതുവാങ്ങി വില്‍ക്കില്ലന്നുണ്ടോ. തുണിയുടെ കാര്യം പറഞ്ഞാല്‍ അമേരിക്കയിലേയ്ക്കും കയറ്റിപ്പോകുന്നുണ്ട് ഇന്ത്യന്‍ തുണിത്തരങ്ങള്‍.

    വാള്‍മാര്‍ട്ടു പോലെയുള്ള സ്ഥപനങങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇന്ത്യയിലുള്ളവര്‍ക്കു ‍ കഴിയണം. ആരു പറയുന്നൂ വേണ്ടെന്ന്. അതിനുള്ള ബുദ്ധിയും മാനവവിഭവശേഷിയും നമുക്കുണ്ട്. എന്നിട്ടൂം ഇക്കാലത്തിനിടയില്‍ ഇന്ത്യയില്‍ അങ്ങനൊന്നുണ്ടായോ.താങ്കള്‍ക്കാണെങ്കിലും അങ്ങനെയൊരു സ്ഥാപനം തുടങ്ങാവുന്നതേയുള്ളൂ. വിപണിയില്‍ വിലക്കുറവും ഉത്പന്നങ്ങള്‍ക്ക് നിലവാരവും നല്‍കാന്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉത്പാദകര്‍ക്ക് നല്ല വിലകൊടുക്കാനാ‍യാല്‍ ഉത്പന്നങ്ങള്‍ക്കും ദൌര്‍ലഭ്യമുണ്ടാവുകയില്ല. എങ്കിലും നമുക്ക് മാറിയിരുന്ന് കുറ്റം പറയാനാണ് താത്പര്യം. പട്ടി പുല്ലു തിന്നുകയില്ല പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല എന്ന മട്ട്.

    ഉദാരവല്‍ക്കരണത്തിനു ശേഷം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി എന്നത് ശരിയായിരിക്കും. ഉദാരവല്‍ക്കരണം ഉണ്ടായില്ലായിരുന്നെങ്കിലും ഈ അന്തരം ഉണ്ടകുമായിരുന്നു എന്ന വസ്തുത നാം മറക്കും. താങ്കള്‍ക്കറിയുമോ കുട്ടനാട്ടില്‍ കൊയ്യാന്‍ ആളെകിട്ടാഞ്ഞിട്ടും കൊയ്യാന്‍ തയ്യാറാവുന്നവരുടെ നിഷേധാത്മകനിലപാടുകളും കാരണമാണ് കൊയ്ത്തുമെഷീന്റെ പുറകേ പോകേണ്ടി വരുന്നത്. ഒരു സീ‍സണില്‍ കൊയ്താല്‍ ഒരു വര്‍ഷം കഴിയാനുള്ള നെല്ല് പതമാ‍യും കൊയ്ത്തിനുള്ള കൂലി വേറെയും കിട്ടീമായിരുന്നു. അതിന് തയ്യാറല്ല. എന്നിട്ടും മാറിയിരുന്ന് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെക്കുറിച്ച് നാം പറഞ്ഞുകൊണ്ടിരിക്കും.ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍ നാം ആരോപിക്കും
    കൊയ്ത്തുമെഷീന്‍ കാരണം കൊയ്ത്തുതൊഴിലാളികല്‍ പട്ടിണിയിലായെന്ന്. നാട്ടില്‍ കണ്‍സ്ടക്ഷന്‍ പണിക്ക് തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍നിന്നും ആളുവരേണ്ട സ്ഥിതിയിലാണ്. ഒന്നുകില്‍ ഉള്ളവനും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇല്ല, അല്ലെങ്കില്‍ ആ അന്തരം കുറയ്ക്കന്‍ നാം തയ്യാറല്ല. ഇതിന്‌ മറ്റൊരു വശമുണ്ട്. 10000 രൂപാ വരുമാനമുണ്ടായിരുന്ന ഉള്ളവന്റെ വരുമനം ഉദാരവല്‍ക്കരണത്തിനു ശേഷം 20000 ആയിട്ടൂണ്ടായിരിക്കു. അതേ സമയം 1500 രൂ വരുമാനമുണ്ടായിരുന്ന ഇല്ലാത്തവന്റെ വരുമാനം ഉദാരവല്‍ക്കരണത്തിനു ശേഷം 3000 രൂ ആയിട്ടൂമുണ്ടായിരിക്കും. പക്ഷേ അപ്പോഴേയ്ക്കും അന്തരം 8500 ഇല്‍ നിന്നും 17000 ആയിട്ടുണ്ടായിരിക്കും. ഈ അന്തരത്തിലുള്ള വര്‍ദ്ധനവ് സ്വഭാവികയായി സംഭവിക്കുന്നതാണ്. (അല്ലെങ്കില്‍ 50000 രൂ വരുമാനവുള്ളവനെ ഉള്ളവനെന്നും 41500 രൂ വരുമാനവുള്ളവനെ ഇല്ലാത്തവനെന്നും വിളിക്കേണ്ടി വരും -:)

    സാമ്പത്തിക വളര്‍ച്ചയാണോ കര്‍ഷക ആത്മഹത്യയ്ക്ക് കാരണം? കര്‍ഷകന് ന്യായമായ വിലലഭിക്കേണ്ടിയിരിക്കുന്നു. അതിന് ഇത്തന്നെ ഇടനില സംസ്കാരം അനുവദിക്കുന്നില്ല. വാള്‍മാര്‍ട്ട് പോലെയുള്ള സംരഭങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ന്യായവിലനല്‍കാനും മാര്‍ക്കറ്റ് ഉറപ്പുവരുത്താനും കഴിയും. പക്ഷേ നാം അതിനെയും എതിര്‍ക്കുന്നു. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ആകെ സംഭവിക്കുന്ന ആത്മഹത്യകള്‍ കൂടിയിട്ടുണ്ട്. ആനുപാതികമയി കര്‍ഷക ആത്മഹത്യകളും കൂടാന്‍ സാധ്യതയുണ്ട്. പിന്നെ രാഷ്ടീയമായി ആത്മഹത്യ ചെയ്തവരെ കര്‍ഷകരാക്കാന്‍ ശ്രമം നടന്നിട്ടുമുണ്ട്.(M.V രാഘവന്‍ പറഞ്ഞത് ഏറ്റു പാടുകയല്ല, നേരിട്ട് അറിയാവുന്നതുകൊണ്ടാണ്.)

    തൊഴിലില്ലായ്മയെക്കുറിച്ച്. വാള്‍മാര്‍ട്ട് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും പഴയ തൊഴിലവസരങ്ങള്‍ ഇല്ലാതാ‍ക്കുകയും ചെയ്യും. എണ്ണത്തിലോ ശരാശരി ശമ്പളത്തിന്റെ കാര്യത്തിലോ നഷ്ടപ്പെടുന്നതിനെ പകരമാവണമെന്നില്ല പുതിയതായി ഉണ്ടാവുന്നത്. അതെന്തായാലും പാലത്തിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ അനിവാര്യമാണ്.

    അതേസമയം തൊഴിലില്ലായ്മ ഇല്ലാതാവണമെങ്കില്‍ പുതിയ തൊഴിലവശരങ്ങള്‍ സൃഷ്ടികപ്പെടുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യങ്ങളുണ്ടവണം. അല്ലാതെ പഴയ തൊഴിലവശരങ്ങളെ എല്ലാക്കാലത്തും കെട്ടിപ്പിടിച്ചുകൊണ്ടീരിക്കാന്‍ കഴിയും എന്നു വിശ്വസിക്കുന്നത് മൌഢ്യമാണ്.

  61. Moorthy said...

    ജോജു പറഞ്ഞു:
    വാള്‍മാര്‍ട്ടു പോലെയുള്ള സ്ഥപനങങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇന്ത്യയിലുള്ളവര്‍ക്കു ‍ കഴിയണം. ആരു പറയുന്നൂ വേണ്ടെന്ന്. അതിനുള്ള ബുദ്ധിയും മാനവവിഭവശേഷിയും നമുക്കുണ്ട്. എന്നിട്ടൂം ഇക്കാലത്തിനിടയില്‍ ഇന്ത്യയില്‍ അങ്ങനൊന്നുണ്ടായോ.താങ്കള്‍ക്കാണെങ്കിലും അങ്ങനെയൊരു സ്ഥാപനം തുടങ്ങാവുന്നതേയുള്ളൂ. വിപണിയില്‍ വിലക്കുറവും ഉത്പന്നങ്ങള്‍ക്ക് നിലവാരവും നല്‍കാന്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉത്പാദകര്‍ക്ക് നല്ല വിലകൊടുക്കാനാ‍യാല്‍ ഉത്പന്നങ്ങള്‍ക്കും ദൌര്‍ലഭ്യമുണ്ടാവുകയില്ല.
    ഇത്രയൊക്കെ എളുപ്പമാണോ കാര്യങ്ങള്‍? അങ്ങിനെ എളുപ്പമാണ് എന്ന്‌ തോന്നിക്കുന്നതില്‍ ഈ വ്യവസ്ഥ വിജയിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം.500 കോടി ജനങ്ങളുള്ളതില്‍ ആര്‍ക്കുവേണമെങ്കിലും കുത്തകയാവാം. പക്ഷെ, വേക്കന്‍സി കുറച്ചേയുള്ളൂ. അതിനു വേണ്ടിയുള്ള മത്സരമാണ് നടക്കുന്നത്. “ചത്തും കൊന്നും നേടിക്കൊള്‍ക” എന്നതാണ് മുദ്രാവാക്യം. ആഗോളവത്ക്കരണത്തിനു മുന്‍പ്, ശേഷം എന്നീ രണ്ട് അവസ്ഥകള്‍ ചൂണ്ടിക്കാണിക്കുന്നത്, ആഗോളവത്ക്കരണം (പുത്തന്‍ സാമ്പത്തിക നയങ്ങള്‍ എന്നാണു പറയേണ്ടത്) പ്രശ്നങ്ങല്‍ക്കുള്ള പരിഹാരമായി മുതലാളിത്തം മുന്നോട്ട് വെച്ചിട്ടുള്ള ഒറ്റമൂലി ആണ് എന്നതുകൊണ്ടാണ്. തിയറിയും പ്രാക്ടീസും ബന്ധമില്ല എന്ന്‌ ചൂണ്ടിക്കാണിക്കാനാണ് അന്തരം വര്‍ദ്ധിച്ചു എന്നു പറയുന്നത്. (10000 ഒരാള്‍ക്കും 3500 മറ്റൊരാള്‍ക്കും എന്നതു തന്നെ അനീതിയാണ്. അത് 20000 ഉം 7000 ഉം ആകുന്നു എന്നത് കൂടുതല്‍ അനീതിയാണെങ്കിലും, അങ്ങിനെത്തന്നെയാണോ ആയിട്ടുള്ളത്? ഒരുതരം ഊഹക്കണക്കാണ് ഇത്.ഇല്ലാത്തവന്റെ വാങ്ങല്‍ശക്തി കുറയുകയും ഉള്ളവന്റേത് കൂടുകയും ചെയ്തിട്ടുന്റ്.പ്രതിദിനം 2400 കലോറിയെങ്കിലും ലഭിച്ചാല്‍ ഒരു വ്യക്തി ദാരിദ്ര്യരേഖക്ക് മുകളിലാണെന്നണ് വയ്പ്പ്. അത് മതിയോ എന്നത് വിടുക. മതി എന്ന്‌ അംഗീകരിച്ചാല്‍ തന്നെ ഇന്ന് ഭാരതത്തിലെ 75% വരുന്ന ഗ്രാമീണര്‍ ദരിദ്രരാണ്. 1970 കളില്‍ ഇത് 54% ആയിരുന്നു.മറ്റൊരു കണക്കനുസരിച്ച് 1990നു മുന്‍പ് ഗ്രാമീന മേഖലയിലെ ആളോഹരി ധാന്യ ഉപഭോഗം 174 കിലോ ആയിരുന്നത് ഇപ്പോള്‍ 151 കിലോ ആണ്. ഒരുറിപ്പോര്‍ട്ട് ഇവിടെ ) പിന്നെ, കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നത് സാമ്പത്തികവളര്‍ച്ച മൂലമാണോ എന്ന ചോദ്യം. കര്‍ഷകനും, പാവപ്പെട്ടവനുമൊക്കെ മെച്ചമുള്ള രീതിയിലുള്ള വളര്‍ച്ചയല്ല ഉണ്ടായിട്ടുള്ളത് എന്നതെ തന്നെയാണ് ഈ അത്മഹത്യകള്‍ക്ക് കാരണം എന്നത് തന്നെയാണ് ഉത്തരം. കര്‍ഷക ആത്മഹത്യകളെക്കുറിച്ച് പി.സായിനാഥ് എഴുതിയിട്ടുള്ള ലേഖനങ്ങള്‍ ഇവിടെ.

  62. njjoju said...

    പ്രിയ മൂര്‍ത്തി,

    എളുപ്പമാണോ എന്നല്ല സാധ്യമാണോ എന്നാണ് ചോദിക്കുന്നതെങ്കില്‍ സാധ്യമാണ് എന്നാണ് ഉത്തരം. കുത്തകകള്‍ക്ക് എന്തും സാ‍ധിക്കും അല്ലാത്തവര്‍ക്ക് ഒന്നും സാധിക്കില്ല എന്നണോ താങ്കളുടെ വിചാരം. സ്വന്തമായി പത്രങ്ങളും മറ്റും പ്രസിദ്ധീകരണങ്ങളും ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. ഇടതുപക്ഷത്തിന് സ്വന്തമായി ചാനലുമുണ്ട്.(ഒന്നല്ല മൂന്ന്.) ഇത്രയൊക്കെ സാധ്യമാണ് എങ്കില്‍ ഇതും സാധ്യമാകണം.നികുതി കൃത്യമായി കൊടുത്തില്ലെങ്കിലും ഇലക്ഷന്‍ ഫണ്ടിലേയ്ക്കും മറ്റും കൃത്യമായി സംഭാവന തരുന്ന വിഭാഗമായിരുന്നു ഇവിടുത്തെ കച്ചവട ഇടത്തട്ടുകാര്‍, വന്‍കിട വ്യാപാരികള്‍. അതുകൊന്റു തന്നെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗമടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുന്നത്. എന്നു തന്നെയല്ല കുറേ വോട്ടുകള്‍ അവര്‍ക്കൊപ്പം മറിയുകയും ചെയ്യും. അല്ലാതെ താങ്കള്‍ ഈ പറയുന്നതിന്റെ ദാരിദ്യത്തിന്റെ കണക്കുനോക്കിയല്ല.

    പുതിയ സാമ്പത്തിക നയങ്ങള്‍ മൂലം എത്ര പുതിയ സംരംഭങ്ങള്‍, എത്ര പുതിയ ജോലി സാധ്യതകള്‍ ഇന്ത്യയില്‍ വന്നു എന്നു നോക്കുക. വളര്‍ച്ചാനിരക്കിലെ വര്‍ദ്ധനവ് എന്നത് മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയിലെ വര്‍ദ്ധനവാണ്. സാമ്പത്തിക സ്ഥിതി മെച്ചെപ്പടുകയും പാവപെട്ടവര്‍ക്ക് അതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നത് സമ്പത്ത് വേണ്ട രീതിയില്‍ സംക്രമണം ചെയ്യപ്പെടാത്തതുകൊണ്ടാണ്. അല്ലാതെ ആഗോളവത്കരണത്തിനു മുന്‍‌പും പിമ്പും എന്നരീതിയില്‍ കണ്ടതുകൊണ്ട് കാര്യമില്ല. പുതിയ സാമ്പത്തിക നയങ്ങള്‍ ഇല്ലാതിരിന്നിരുന്നെങ്കില്‍ സ്ഥിതി ഇതിലും ദയനീയമായേനേ എന്നാണ് എനിക്ക് തോന്നുന്നത്.

    10000 ഓരാള്‍ക്കും 3500 മരൊരാള്‍ക്കും എന്നത് എങ്ങനെ അനീതിയാവും. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്കും IAS കാരനും അധ്യാപകനും തയ്യല്‍ക്കാരനും കൂലിപ്പണിക്കാരനും ഒന്നും ചെയ്യാത്തവനും ഒരേ വരുമാനം എന്നു പറയുന്നതല്ലേ അനീതി. അതേ സമയം കൂലിപ്പണിക്കാരനു കിട്ടൂന്ന വരുമാനം അവന്റെ നിത്യചിലവുകള്‍ക്ക് മതിയാവുന്നതാണ് എന്നുറപ്പുവരുത്തുന്നതാണ് നീതി. പണക്കാരന്‍ കുട്ടീകളെ ഊട്ടിയില്‍ പഠിപ്പിക്കുമ്പോള്‍ പാവപെട്ടവന്‍ അടുത്ത ഗവര്‍മെന്റ് സ്കൂളിലെങ്കിലും പഠിപ്പിക്കാന്‍ കഴിയണം. പണക്കാരന്‍ മൂന്നുനേരം കോഴിയിറച്ചികൂട്ടുമ്പോള്‍ പാവപ്പെട്ടവന് കഞ്ഞിയെങ്കിലും കുടിക്കാന്‍ കഴിയണം. പണക്കാരന്‍ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ചികിത്സിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെങ്കിലും പാവപ്പെട്ടവന് പോകാന്‍ കഴിയെണം. അതിന് 3500 മതിയാവില്ലെങ്കില്‍ അത് അനീതിയാണ്. അല്ലാതെ ഒരാള്‍ക്ക് പതിനായിരം ശമ്പളമുണ്ടെന്നു കരുതി കൂലിപ്പണീക്കാരനും 10000 രൂ വരുമാനമുണ്ടാവണം എന്നു ശഠിക്കുന്നതിലെ സമ്പത്തിക ശാസ്ത്രമോ നീതിശാസ്ത്രമോ എനിക്കു മനസ്സിലായില്ല.

    ഓഫ് ടോപ്പിക്:
    ദാരിദ്രം അത് ഒരു ശതമാനമാണെങ്കില്‍ പോലും നീതീകരിക്കാനാവുന്നതല്ല. എന്നാല്‍ അത് ആഗോളവത്കരണത്തിന്റെയും പുത്തന്‍ സാമ്പത്തികനയത്തിന്റെയും മാത്രം സൃഷ്ടിയാണ് എന്നു പറഞ്ഞാല്‍ അനുകൂലിക്കാന്‍ വയ്യ. ഗ്രാമങ്ങളില്‍ ജനസംഖ്യാ വര്‍ദ്ധനവ് നഗരങ്ങളിലേതിനേക്കാള്‍ കൂടുതലായിരിക്കും. ഗ്രാമങ്ങളില്‍ നിന്ന്‌ നല്ല ജോലിയും വരുമാനവും ഉള്ളവര്‍ നഗരങ്ങളിലേയ്ക്ക് ചേക്കേറും. ഗ്രാമങ്ങളിലെ ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായി അവിടെ തൊഴില്‍ വര്‍ദ്ധിക്കുന്നുമില്ല. കാരണം ഗ്രാമങ്ങള്‍ കാര്‍ഷികാനുബന്ധവരുമാനത്തെയാ‍ണ് ആശ്രയിക്കുന്നത്. 100 ഏക്കര്‍ കൃഷിഭൂമിയുള്ള ഒരു ഗ്രാമത്തില്‍ ജനസംഖ്യ ഇരട്ടിയായാലും കൃഷിഭൂമി നൂറേക്കര്‍ മാത്രമേ കാണൂ.

    താങ്കള്‍ പറയുന്ന കണക്കുകള്‍ ശരിയായിരിക്കും. ഇത്തരം പഠനങ്ങള്‍ക്കെല്ലാം (data analysis) ഒരു കുഴപ്പമുണ്ട്. data സത്യസന്ധമായിരിക്കും. അതേസമയം അതിന്റെ കാരണങ്ങള്‍ക്ക് പല മാനങ്ങള്‍(dimension) കാണും. അതിന്റെ ഒരു മാനം മാത്രമായിരിക്കും വിശകലനം ചെയ്യുന്ന ആള്‍ക്ക് താത്പര്യം. ആ വീക്ഷണകോണിനനുസരിച്ച് കാരണങ്ങള്‍ മാറുകയും ചെയ്യും.
    (Statistics are like miniskirts, they reveal more than what they hide-Sidhu)

  63. ആവനാഴി said...
    This post has been removed by the author.
  64. Maveli Keralam said...

    Njjojo

    മറുപടിയ്ക്കു വൈകിപ്പോയി. ക്ഷമിയ്ക്കണം. സ്ത്രീകള്‍ക്കങ്ങനെ സമയ നിഷ്ഠ്കൂടാതെ ബ്ലോഗു ചെയ്യാന്‍ പറ്റില്ലല്ലോ? പ്രത്യേകിച്ച് ഇന്നു വിഷുവായിട്ട്.

    ചുരുക്കമായി പറഞ്ഞാല്‍ താങ്കളുടെ അഭിപ്രായത്തില്‍ വാള്‍മാര്‍ട് ഇന്ത്യയില്‍ വന്നേ പറ്റു. വരുന്നതൊടെ ഇന്ത്യയുടെ തൊഴില്‍, വികസന രംഗങങളില്‍ വന്‍പിച്ച വികസനവുമുണ്ടാകും.എന്നാല്‍ പിന്നെ ഇന്ത്യ ഗുണം പിടിയ്ക്കട്ടെ.

    പക്ഷെ അതിനു മുന്‍പായി...

    എന്റെ ഇന്ത്യന്‍ സംസ്ക്കാരത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് എന്റെ മറുപടികളില്‍ എഴുതിയിരുന്നു.സാജനു കൊടുത്ത മറുപടിയുലും എഴുതിയിരുന്നു. വായിച്ചുകാണുമല്ലോ

    മനുഷ്യനു മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു. അവര്‍ പുതിയ തീരുമാനങ്ങളെടുക്കുന്നു. അതോടെ സംസ്കാരം നഷ്ടമാകുന്നു വെങ്കില്‍ choice ന്റെ കുഴപ്പമാണ് എന്നാണ് താങ്കള്‍ ആദ്യത്തെ പാരയില്‍ വിചാരിച്ചത് എന്നു കരുതുന്നു.

    അതെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരമകാഷ്ടയില്‍ നടക്കേണ്ടുന്ന ഒന്നാണ്‍് personal choice. aa choice എടുക്കാന്‍ കഴിവുള്ളവന്‍, നാടകമോ സിനിമയോ swanlake ബാലെയോ എന്തെങ്കിലും കാണട്ടെ. ശ്രീനിവാസന്‍ പറഞ്ഞതു തന്നെ കര്യം.

    പക്ഷെ പ്രശ്നം അതല്ല അത്തര‍മൊരു വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരമകാഷ്ട പോകട്ടെ കാല്‍ കാഷ്ടയില്‍ പോലും ഇന്ത്യന്‍ ജനത എത്തിയിട്ടില്ല. എന്നു തന്നെയുമല്ല അതാരും ഒരു പ്രശ്നമായി അവിടെയാരും കാണുന്നുമില്ല.

    തങ്കളുടെ ചോദ്യങ്ങളും, പ്രസ്ഥാവനകളും, സന്ദര്‍ഭങ്ങളും എല്ലാം, എന്റെ കാഴ്ചപ്പാടില്‍ മുകളില്‍ പറഞ്ഞ personal choice, customer investor relationship ഈ പ്രശ്നങ്ങളുടെ ധാരണകള്‍ക്കു ചുറ്റും കിടന്നു നിരന്തരം കറങ്ങുകയാണ്.

    കൊറേ വൈശ്യര്‍ അവിടെ കച്ചവടം നടത്തി.ശരിയാണ് സ്പൈസ്, കാര്‍ഷികോല്പന്നങ്ങള്‍, വനസമ്പത്ത്...ഇവയിലൊക്കെ enterprizes ഉം ഉണ്ടാക്കി. എന്നിട്ടിപ്പോ ലോകത്തിലെ ഒന്നാമത്തെ സ്പൈസ് കുത്തകയായ Robertson കമ്പനി ഒരു മുള സ്പൈസു പോലും മുളയ്ക്കാത്ത രാജ്യത്തു തഴച്ചു വളരുന്നു.

    അതു വൈശ്യന്‍ ലാഭമുണ്ടാക്കാന്‍ മാത്രം കച്ചവടം നടത്തിയതിന്റെ ഫലമായിരുന്നു.

    വൈശ്യനും തൊഴിലാളീയും തമ്മിലുള്ള വ്യക്തി വ്യാപാര ബന്ധങ്ങളില്‍ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ പരസ്പരം മാനിയ്ക്കുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ സ്ഥ്തി‍ വികസിപ്പിച്ചെടൂക്കാന്‍ നമുക്കു കഴിയാതെ പോയി, അതുകൊണ്ടു വിഭവങ്ങള്‍ Robertason കൊണ്ടു പോയി.

    ഒടുവില്‍ രാഷ്രീയ ദ്വിജന്മ്മാരും വൈശ്യരും അതിനെ മുതലെടുത്തു. തൊഴിലാളിയ്ക്കു കലവറയില്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യവും മറ്റുള്ളവര്‍ക്കു കലവറയില്ലാത്ത protection ഉം.

    കലവറ്യില്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യവും,അവകാശങ്ങളും ചുമതലയില്ലാത്ത ജനകോടികളെ സ്രിഷ്ടിച്ചെടുത്തു. അവരുടെ activism ആണ് കുട്ടനാടിലെ കഥ.

    നമ്മുടെ പ്രജകള്‍ക്കു വാള്‍ മാര്‍ട്ടിന്റെ സംസ്കാരത്തെ മനസിലാ‍ക്കാനോ നേരിടാനോ ഉള്ള കഴിവു വരാന്‍ ഇനിയും കാതങ്ങള്‍ മുന്നേറണം എന്നുള്ളതിനുദാഹരണം നിരത്തുകയാണ് താങ്കള്‍.

    സാധിയ്ക്കും എനിയ്ക്കും ഒരു ബിസിനസ് തുടങ്ങാ‍ാം. challenge accept ചെയ്യുന്നു. പക്ഷെ ബിസിനസ്സിനു ബുദ്ധി മാത്രമല്ലല്ലോ വേണമെന്നു ഞാന്‍ പറഞ്ഞത്.

    “പിന്നെ നമുക്കില്ലാത്തത്, a culture of management, leadership and orgainsational capabilities".

    ഇതും മുകളില്‍ പറഞ്ഞ വ്യക്തിസ്വാതന്ത്ര്യമെന്ന ആശയത്തെ അതിന്റെ തനതായ അര്‍ഥത്തില്‍ മനസിലാക്കുന്ന ഒരു ജനതയും ഉണ്ടെങ്കില്‍,I will accept that challenge.

    ഇങ്ങനെയുള്ള ഒരു സംസ്കാരം അതവിടെ‍ ഇല്ല എന്നുള്ളതാണ് പല പല തവണകളായി ഇവിടെ പലരും പരയുന്നത്. ഇനിയും അതിന്റെ ചുറ്റും കിടന്നു കറങ്ങാതിരിയ്ക്കൂ.

    പിന്നെ 10000 ക വരുമാനം 20000 ആയപ്പോള്‍ 1500 കാരന്റെ വരുമാനം 3000 ആയി. അ ഉദാഹരണം കൊള്ളാമായിരുന്നു അതൊരു market vacuum ത്തിലായിരുന്നു എങ്കില്‍. 20000ക വരവുള്ളവന്‍ ഇപ്പോള്‍ മദ്ധ്യവര്‍ഗമായി. മദ്ധ്യവര്‍ഗ്ഗികളെ ലാക്കാക്കി ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള മാര്‍ക്കറ്റ് അങ്ങോട്ടു കുതിച്ചു.

    മദ്ധ്യവര്ഗ്ഗിയ്ക്കു വേണ്ടി നീറ്റായി പായ്ക്കു ചെയ്തു വന്ന product കള്‍ കണ്ടു 3000ക ക്കാരന്‍ വെള്ളം വിഴുങ്ങി നില്‍ക്കണമോ അതോ ഒന്നു കൈവയ്ക്കണമോ? അവിടെയും പ്രശ്നം personal choice.

    ശരിയാണ് ചില കര്‍ഷകരൊക്കെ ലോണെടുത്ത് പെണ്മക്കളെ കെട്ടിച്ച് ഒടുവില്‍ ആത്മഹത്യ ചെയ്തു എന്നും കേട്ടിരുന്നു. അവിടെയും പ്രശ്നം persoanal choice.

    ഇങ്ങനെ ന്യായമായ personal choice എടുത്ത് അതിന്റെ അന്തസില്‍ തലനിവര്‍ന്നു നില്‍ക്കാനറിയാത്ത, സ്വാതന്ത്യമെന്നോ, ചുമതലയെന്നോ, ഉള്ള ആശയങ്ങളുടെ പുറം തോടിനകത്തേക്കു കടക്കാന്‍ പക്വതയോ ജ്ഞാനമോ ഇല്ലാത്ത ഒരു ജനതയ്ക്കു വാള്‍മാര്‍ട്ടെന്ന സംഭവം ശരിയല്ല എന്നതാണ് ചുരുക്കം.

    ഇതൊക്കെ ക്കണ്ട് പ്രതിഷേധിയ്ക്കുന്നവര്‍, പുല്‍ക്കൂട്ടിലെ പട്ടികളല്ല.അവരു വെറുതെ പ്രതിഷേധിയ്ക്കുകയുമല്ല. ഇത്തരം കമന്റുകള്‍ക്കുള്ളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അനേക അറിവുകളും അനുഭവങ്ങളും ഒരു പക്ഷെ അവര്‍ക്കുണ്ടാകാം.

    അതുകൊണ്ട് ഇനി പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടു വരു. വാക്കരി പറഞ്ഞ തര‍ത്തിലുള്ള പഠനങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍.

    പിന്നെ anatagonist കളെ കീഴ്പ്പെടുത്താന്‍ ശ്രമിയ്ക്കുമ്പോള്‍ ആശയങ്ങള്‍ കുറച്ചു കൂടി sharp and focused ആകണം.

    Ok keep it up I appreciate your tenacity.

    മാവേലി കേരളം

  65. കുതിരവട്ടന്‍ said...

    ഓടൊ:
    :-) എനിക്കു വയ്യേ... ചിരിച്ചു... ചിരിച്ചു... ചിരിച്ചു... ......:-) വിഷുവല്ലേ ഇന്ന്.. അതു കൊണ്ടാ... അയ്യൊ... വയ്യായേ....
    സീരിയസ് ആയിട്ടു പോയിരുന്ന ചര്‍ച്ച നിര്‍ത്തണ്ടാ... ഞാന്‍ ചിരിച്ചത് വേറെ കാര്യത്തിനാ...:-)

  66. Moorthy said...

    പ്രിയ ജോജൂ,
    സാധ്യമാണോ/എളുപ്പമാണോ എന്നതിനേക്കാള്‍ പ്രസക്തം എല്ലാവര്‍ക്കും ആവാനുള്ള സാധ്യത ഉണ്ടോ എന്നുള്ളതാണ്. കുറേപ്പേര്‍ക്ക് ധനികരാവാനും കുത്തകകളാകാനും പറ്റും എന്നതിന് തര്‍ക്കവുമില്ല. കുറച്ചുപേര്‍ക്കേ പറ്റൂ എന്നതാണ് പ്രസക്തം‍. ബാക്കിയുള്ളവര്‍ കലോറി 2400 (അല്ലെങ്കില്‍ 3000) ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും. ലോകത്തിലെ 20 ശതമാനം വരുന്ന ധനികരാണ് 80 ശതമാനവും സമ്പത്ത് കൈവശം വെച്ചിരിക്കുന്നത് എന്നൊരു സ്റ്റാറ്റിസ്റ്റിക്സ് ഉണ്ട്. ആ രീതിയിലുള്ള ഒരു വ്യവസ്ഥ ശരിയോ എന്നതാണ് ചോദ്യം. ആര്‍ക്കുവേണമെങ്കിലും വിജയിക്കാം. പക്ഷേ എല്ലാവര്‍ക്കും വിജയിക്കാന്‍ പറ്റില്ല .എല്ലാവരും അത്യാവശ്യത്തിനു വിജയിക്കുന്നതല്ലേ കുറച്ചുകൂടി ശരിയായ വ്യവസ്ഥ? കോണ്‍ഗ്രസ്സോ മറ്റേതെങ്കിലും രാഷ്ട്രീയകക്ഷിയോ എന്ത് ഉദ്ദേശത്തിലാണ് എതിര്‍ക്കുന്നത് എന്നതിനെക്കുറിച്ച് തര്‍ക്കിക്കേണ്ടതില്ല. പക്ഷെ, ദാരിദ്ര്യം വര്‍ദ്ധിക്കുന്നു എന്ന്‌ മനസ്സിലാക്കിത്തന്നെ കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇങ്ങനെയല്ല വേണ്ടത് എന്ന്‌ പറയുന്നവര്‍ ധാരാളമുണ്ട്. അവരോട്‌ യോജിക്കാതിരിക്കുവാന്‍ കാരണമില്ല. മൊത്തത്തില്‍ സമ്പത്ത് വര്‍ദ്ധിച്ചിട്ടും ദാരിദ്ര്യം വര്‍ദ്ധിക്കുന്നതിന്റെ കാരണം വിതരണത്തിലെ അപാകത തന്നെയാണ്. ആ അസന്തുലിതാവസ്ഥക്ക് കുത്തകകള്‍ ആക്കം കൂട്ടുന്നു എന്നതാണ് സത്യം. അതു കൊണ്ട് കൂടിയാണ് എതിര്‍പ്പ്. ഇംഗ്ലണ്ടിലെ ഒരു സാദാ പലചരക്കുകടക്കാരന്റെ കടയില്‍ 10 പൌണ്ട് ചിലവഴിക്കുമ്പോള്‍ അത് പ്രാദേശികമായി 25 പൌണ്ടിന്റെ മെച്ചം ഉണ്ടാക്കുമ്പോള്‍ , തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ 10 പൌണ്ട് ചിലവഴിക്കുമ്പോള്‍ മെച്ചം 14 പൌണ്ടിന്റെയാണ്. സമ്പത്ത് വിതരണം ചെയ്യപ്പെടാതെ പോകുന്നതിന്റെ ഒരു ഉദാഹരണമല്ലേ ഇത്? മുന്‍പ് പറഞ്ഞ 3500 രൂപയുടെ കണക്കില്‍ സംഭവിക്കുന്നത് ഇതാണ്. 7000(?) കിട്ടിയിട്ടും പണ്ട് 3500 കിട്ടിയിരുന്നതിനേക്കാള്‍ ദാരിദ്ര്യം. വാങ്ങല്‍ ശക്തി കുറയുന്നു. എന്തായാലും വാള്‍മാര്‍ട്ട് സുനില്‍ മിതലിന്റെ ഭാരതി എന്റര്‍പ്രസസുമായി കരാറൊപ്പിട്ടു കഴിഞ്ഞു. റീട്ടെയില്‍ രംഗത്ത് നേരിട്ട് വിദേശനിക്ഷേപം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഒരു ഫ്രാഞ്ചൈസി ഏര്‍പ്പാട്. പിന്‍‌വാതിലിലൂടെയുള്ള വരവ് എന്ന് വിമര്‍ശകര്‍. കാത്തിരുന്നു കാണാം. 4 കോടി ചെറുകിട വില്‍പനക്കാര്‍ ഉള്ള രാജ്യമാണിത്.
    ഓഫ് ടോപിക്:
    തര്‍ക്കിക്കുമ്പോള്‍ എന്തു ചെയ്യണം എന്നതിന്റെപ്പറ്റി സായിപ്പിന്റെ ഒരു തമാശയുണ്ട്..
    If you are sure that your opponent's data is correct, question his logic.
    If you are sure that his logic is correct, question his data. And
    if you are sure that both his logic and data are correct.....
    question both.... :)

  67. njjoju said...

    മാവേലീ കേരളം,

    വാള്‍മാര്‍ട് ഇന്ത്യയില്‍ വന്നേ പറ്റു എന്നോ വരുന്നതൊടെ ഇന്ത്യയുടെ തൊഴില്‍, വികസന രംഗങങളില്‍ വന്‍പിച്ച വികസനവുമുണ്ടാകും എന്നോ ഞാന്‍ പറഞ്ഞിട്ടില്ല. എന്നു തന്നെയല്ല സൃഷ്ടിക്കപ്പെടുന്ന പുതിയതൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് പകരമാവണമെന്നില്ല എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അങ്ങനെ നഷ്ടപ്പെടുന്ന തൊഴിലവസരങ്ങള്‍ -പാലം വരുമ്പോള്‍ കടത്തുകാരന്റെ തൊഴില്‍ നഷ്ടപ്പെടുന്നതുപോലെ- നഷ്ടപ്പെടേണ്ടതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.

    വ്യക്തിസ്വാതന്ത്രത്തിന്റെ പരമകാഷ്ടയിലെത്തിച്ചിട്ട് വാള്‍മാര്‍ട്ടിനെപോലെയുള്ള കമ്പനികളെ അനുവദിച്ചാല്‍ മതി എന്നതിന്റെ പ്രായോഗികത എനിക്ക് പിടികിട്ടുന്നില്ല.

    പിന്നെ ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറയുന്നത് താങ്കളെയോ മറ്റാരെയെങ്കിലിമോ കീഴ്പ്പെടുത്തുന്നതിനോ മലര്‍ത്തിയടിക്കുന്നതിനോ അല്ല. വാള്‍മാര്‍ട്ട് വന്നാല്‍ കര്‍ഷകന് വിലകിട്ടാതിരിക്കുകയും വിപണിയില്‍ വിലകൂടുകയും ചെയ്യും എന്നൊരാരോപണമുണ്ടായി. സകലമാന ദാരിദ്രത്തിന്റെയും സാമ്പത്തിക അസന്തുലിതാവസ്ഥയുടെയും കാരണം ആഗോളവത്കരണവും പുതിയ സാമ്പത്തിക നയങ്ങളുമാണെന്ന് ആരോപിക്കപ്പെട്ടു. വാള്‍മാര്‍ട്ട് ഇന്ത്യയുടെ സംസ്കാരത്തെ തകര്‍ക്കും എന്നും ആരോപണമുണ്ടായി. എന്റെ അഭിപ്രായം ഞാന്‍ പറയുന്നു എന്നു മാത്രം.

  68. കേരളഫാർമർ/keralafarmer said...

    മുഴുവനും വായിച്ചൊരു കമെന്റിടണമെന്നുണ്ടായിരുന്നു. സാധ്യമല്ല. കാരണം എന്റെ കൃഷിപ്പണി മുടക്കുക ബുദ്ധിമുട്ടാണ്. അടുത്തമാസവും കറണ്ട്‌ ചാര്‍ജ്‌, മൊബൈല്‍-ലാന്ഡ്‌ ഫോണ്‍ ബില്ലുകള്‍, ഇന്റെര്‍നെറ്റ്‌ ചാര്‍ജ്‌, മോട്ടോര്‍ സൈക്കിളിന് പെട്രോള്‍, മറ്റ്‌ വീട്ട്‌ ചിലവുകള്‍ അതെല്ലാം അവതാളത്തിലാകും. അതിനാല്‍ എനിക്ക്‌ പറയുവാനുള്ളത്‌ ചുവടെ ചേര്‍ക്കുന്നു.
    കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠന വിഷയമാക്കിയാല്‍ കാര്‍ഷിക മേഖലകൊണ്ട്‌ (ഭ്ക്ഷ്യോത്‌പന്നം) ഉപജീവനം ബുദ്ധിമുട്ടാണ്. പണത്തിന്റെ മൂല്യം ഇടിയുന്നതിനൊപ്പം പോലും പല കാര്‍ഷികോത്‌പന്നങ്ങളുടെയും വില ഉയരുന്നില്ല. കൃഷി ലാഭകരമല്ലാതായിരിക്കുന്നു. ഇന്നത്തെ ജീവിത രീതികൊണ്ട്‌ രോഗങ്ങള്‍ വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്‌. വാള്‍മാര്‍