Monday, November 19, 2007

എന്താണ് ഉപഭോക്തൃ തര്‍ക്കം

  • ഉപഭോക്തൃസംരക്ഷണ നിയമം - എന്താണ് ഉപഭോക്തൃ തര്‍ക്കം

    വാങ്ങുന്ന സാധനത്തിനു ന്യൂന്നതയോ സേവനത്തിന് അപര്യാപ്തതയോ
    ഉണ്ടായാല്‍് അതു പരിഹരിച്ചു കിട്ടുവാന് ഉപഭോക്താവിനു അവകാശമുണ്ട്‌. ഈ അവകാശത്തെ നിഷേധിക്കുമ്പോഴാണ് ഉപഭോക്തൃ തര്‍ക്കം ഉടലെടുക്കുന്നത്‌
    .

    സാധനങ്ങളെ സംബന്ധിച്ച്‌ വില്പനക്കാരനും ഉപഭോക്താവുമാണ് ഉപഭോക്തൃ ര്‍ക്കത്തിലെ കക്ഷികള്. വില്പനക്കാരന്‌ എന്നതില്‍് വ്യാപാരിയും നിര്‍മാതാവും
    ഉള്‍പെടുന്നു.

    സേവനങ്ങളെ സംബന്ധിച്ച്‌ സേവനദാതാവും ഉപഭോക്താവുമാണ് ഉപഭോക്തൃ
    തര്‍ക്കത്തിലെ കക്ഷികള്.

    ഉപഭോക്തൃ തര്‍ക്കത്തിന്റെ ഒന്നാമത്തെ കാരണം വ്യാപാരി സമ്മര്‍ദ്ദ വിപണന
    സമ്പ്രദായമോ, അന്യായ വ്യാപാര സമ്പ്രദായമോ
    അനുവര്‍ത്തിക്കുന്നു എന്നതാണ്.

    എന്താണ്‍ ‘സമ്മര്‍ദ്ദ വിപണന സമ്പ്രദായം’ഃ ഏതെങ്കിലും സാധനം വാങ്ങുകയോ
    സേവനം കൂലിക്കെടുക്കുകയോ ലഭ്യമാക്കുകയോ ചെയ്യുക എന്നതിനു മുന്നോടി എന്ന നിലക്ക്‌ മറ്റൊരു സാധനം വാങ്ങണമെന്നോ സേവനം ലഭ്യമാക്കണമെന്നോ
    ഉപഭോക്താവിനോടാവശ്യപ്പെടുന്ന വ്യാപാരസമ്പ്രദായമാണ്
    .

    ഉദാഃ1) ഗ്യാസ്‌ കണക്‌ഷന്‍് നല്‍കുന്നതിന് സ്റ്റൌ കൂടി വാങ്ങണമെന്ന്‌
    നിര്‍ബന്ധിക്കുന്നത്‌ സമ്മര്‍ദ്ദവിപണന സമ്പ്രദായമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്
    സ്റ്റൌ വേണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുവാനുള്ള അവകാശം
    ഉപഭോക്താവിനാണ്. സ്റ്റൌ വേണ്ട എന്ന്‌ പറഞ്ഞിട്ടും അതു വാങ്ങണമെന്ന്‌
    നിര്‍ബന്ധിക്കുന്നതിന് വ്യാപാരിക്ക്‌ അവകാശമില്ല. ഇത്തരമൊരു നടപടി
    വ്യാപാരിയുടെ ഭാഗത്തുനിന്നുണ്ടായാല്‍് അതിനെതിരെ ഉപഭോക്താവിന്
    ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്.

    2). ഉഴുന്നുവടക്കും നെയ്‌റോസ്റ്റിനും വെവ്വേറെ വിലയാണെന്നിരിക്കേ
    നെയ്‌റോസ്റ്റിനൊപ്പം ഉഴുന്നുവടയും വാങ്ങണമെന്നും അത്‌ ഒരു സെറ്റായെ
    തരുകയൂള്ളൂ എന്ന്‌ ഹോട്ടലുടമ നിര്‍ബന്ധിക്കുന്നത്‌ സമ്മര്‍ദ്ദവിപണന
    സമ്പ്രദായമാണ്.

    3). സ്ക്കൂട്ടര്‍ വാങ്ങുമ്പോള്‍ സ്കൂട്ടര്‍ വ്യാപാരിയുടെ പക്കല്‍ നിന്നും മിറര്‍് വാങ്ങണമെന്ന്‌ ആവശ്യപ്പെടുന്നത്‌ സമ്മര്‍ദ്ദ വിപണന സംബ്രദായമാണ്.

    ഇത്തരം സന്ദര്‍ഭങ്ങളില് ഉപഭോക്താവിന്റെ തെരെഞ്ഞെടുക്കുന്നതിനുള്ള
    അവകാശമാണ് നിഷേധിക്കപെടുന്നത്‌. ഇതിനെതിരെ പരാതിപ്പെടാന്‍
    ഉപഭോക്താവിന് അവകാശമുണ്ട്‌.

    എന്താണ് അന്യായ വ്യാപാര സമ്പ്രദായംഃ ഏതെങ്കിലും സാധനങ്ങളുടെ
    വില്പനയോ ഉപയോഗമോ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയോ, ഏതെങ്കിലും സേവനം
    നല്കുമ്പോള്‍് അനുവര്‍ത്തിക്കുന്ന അനുചിതമോ വഞ്ചനാപരമോ ആയ നടപടി-
    താഴെപ്പറയുന്ന സമ്പ്രദായങ്ങള് ഉള്പ്പടെ:

    1) വാക്കാലോ എഴുത്തിനാലോ, അല്ലെങ്കില് ദൃശ്യപ്രാതിനിധ്യത്തിലൂടെയോ
    ഏതെങ്കിലും പ്രസ്താവനകള്‌ നടത്തുകയും അത്‌:
    സാധനങ്ങള് ഒരു പ്രത്യേക നിലവാരം ഗുണം, അളവ്‌, വര്‍ഗ്ഗം, സംയോഗം, വടിവ്‌
    അല്ലെങ്കില് മാതൃക ഉള്ളവയാണെന്ന്‌ തെറ്റിധരിപ്പിക്കുക
    .

  • ഉദാഃ കഴിഞ്ഞ വര്‍ഷത്തെ മോഡലായിരുന്നത്‌ വാഹനത്തിന്റെ പുതിയ
    മോഡലാണെന്ന്‌ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യം നല്‍കുക.

  • പുനര്‍നിമ്മിച്ചതോ, സെക്കന്റ്‌ ഹാന്റായുള്ളതോ, നവീകരിച്ചതോ, റീ-കണ്ടീഷന്
    ചെയ്തതോ പഴയതോ ആയ സാധനങ്ങള്‌ പുതിയതാണെന്ന്‌ തെറ്റിധരിപ്പിക്കുക.
    സേവനങ്ങള്‍ ഒരു പ്രത്യേക നിലവാരം, ഗുണം അല്ലെങ്കില് വര്‍ഗ്ഗമാണെന്ന്‌
    തെറ്റിധരിപ്പിക്കുക
    .

  • ഉദാഃ വാഹനത്തിന് ലിറ്ററിന് 100 കിലോമീറ്റര് ഇന്ധനക്ഷമത
    ഉണ്ടെന്നവകാശപ്പെടുകയും യഥാര്‍ഥത്തില് അതില്ലാതിരിക്കുകയും ചെയ്യുക.

  • സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ സ്പോണ്‍സര്‍ഷിപ്പുകളോ അംഗീകാരമോ
    നിര്‍വഹണമോ പ്രത്യേകതകളോ അനുബന്ധ സാധനങ്ങളോ ഉപയോഗമോ
    ഗുണമോ ഉണ്ടെന്നു സൂചിപ്പിക്കുകയും എന്നാല്‍ അവ ഇല്ലാതിരിക്കുകയും ചെയ്യുക
    .

  • ഉദാഃ വിദേശ യൂണിവേഴ്സിറ്റിയുടെ അംഗീകാരമില്ലാതെ തന്നെ അങ്ങനെയുണ്ടെന്ന്‌ ഏതെങ്കിലും വിദ്യഭ്യാസ സ്ഥാപനം പരസ്യപെടുത്തുക.

  • വില്പനക്കാരനോ വിതരണക്കാരനോ സ്പോണ്‍സര്‍ഷിപ്പോ അംഗീകാരമോ
    അഫിലിയേഷനോ ഉണ്ടെന്ന്‌ സൂചിപ്പിക്കുകയും എന്നാ‍ല്‍ അവയില്ലാതിരിക്കുകയും ചെയ്യുക.

  • ഒരു സാധനത്തിന്റെയോ സേവനത്തിന്റെയോ ആവശ്യകതയെയോ
    ഉപയോഗ്യതയേയോ സംബന്ധിച്ച്‌ തെറ്റിധാരണജനകമായതോ ആയ പ്രസ്താവന
    നല്‍കുക.

  • ആവശ്യാനുസരണവും അനുയോജ്യവുമായ പരിശോധനകളുടെ
    അടിസ്ഥാനത്തിലല്ലാതെ ഒരു ഉല്പന്നത്തിന്റേയോ സാധനത്തിന്റേയോ
    പ്രവര്‍ത്തനം, പ്രവര്‍ത്തനക്ഷമത, കാലാവധി എന്നിവയെക്കുറിച്ച്‌
    പൊതുജനങ്ങള്‍ക്ക്‌ ഗ്യാരന്റിയോ വാറന്റിയോ നല്‍കുക.

  • ഒരു ഉല്പന്നത്തിന്റെയോ സാധനത്തിന്റെയോ സേവനത്തിന്റെയോ വാറന്റി,
    ഗ്യാരന്റി എന്നിവയെ സംബന്ധിച്ച്‌ പൊതുജനത്തോട്‌ പ്രസ്താവന നടത്തുകയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സാധനമോ അതിന്റെ ഏതെങ്കിലുമൊരു ഭാഗമോ മാറ്റിത്തരാമെന്നോ പരിപാലിക്കാമെന്നോ നന്നാക്കി തരാമെന്നോ അല്ലെങ്കില്‍ ഒരു സേവനം നിശ്ചിതഫലം തരുന്നതുവരെ തുടരാമെന്ന്‌ വാഗ്‌ദാനം നല്‍കുകയോ എന്നാല്‍ പ്രസ്തുത വാറന്റി, ഗ്യാരന്റി, വാഗ്‌ദാനം എന്നിവ വസ്തുതാപരമായി തെറ്റിധരിപ്പിക്കുകയോ അല്ലെങ്കില്‍ അവ നടപ്പില്‍ വരുത്തുന്നതിനു യാതൊരു സാധ്യതയും ഇല്ലാതിരിക്കുകയും ചെയ്യുക.

  • ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില്പന വിലയെ സമ്പന്ധിച്ച്‌ ജനങ്ങളെ വസ്തുതാപരമായി തെറ്റിധരിപ്പിക്കുക.

  • മറ്റൊരു വ്യക്തിയുടെ സാധനങ്ങള്‍, സേവനങ്ങള്‍ അല്ലെങ്കില്‍ വ്യാപാരം
    അവമതിക്കുന്ന വിധം തെറ്റായതോ തെറ്റിധാരണാജനകമായതോ ആയ
    വസ്തുതകള്‍ നല്‍കുക
    .


  • 2) ആദായവിലയ്ക്ക്‌ (പേശല്‍ വിലയ്ക്ക്‌) സാധനങ്ങളും സേവനങ്ങളും നല്‍കുവാന്‍ ഉദ്ദേശമില്ലാതിരിക്കുകയും എന്നാ‍ല്‍ അവ ആദായവിലയ്ക്ക്‌ (പേശല്‍ വിലയ്ക്ക്‌) നല്‍കാമെന്ന്‌ പത്രദ്വാരയോ മറ്റു വിധത്തിലോ പരസ്യം ചെയ്യുക.

    3)നല്‍കാന്‍ ഉദ്ദേശമില്ലാതെ തന്നെ സമ്മാനങ്ങളും സൌജന്യങ്ങളും വാഗ്‌ദാനം
    ചെയ്യുകയോ അല്ലെങ്കില്‍ അവ സൌജന്യമായി നല്‍കിയെന്ന്‌ തോന്നലുളവാക്കുകയും എന്നാല്‍ അവയുടെ വില പൂര്‍ണമായോ ഭാഗികമായോ മൊത്തമായിട്ടുള്ള ഇടപാടില്‍ നിന്ന്‌ വസൂലാക്കുകയും ചെയ്യുക.
    4) ഉപഭോക്താക്കള്‍ക്കുണ്ടയേക്കാവുന്ന ഹാനി കുറയ്ക്കുന്നതിനോ അല്ലെങ്കില്‍
    തടയുന്നതിനോ ഉദ്ദേശിച്ചുകൊണ്ട്‌ നിര്‍ദ്ദിഷ്ട അധികാരികള്‍ ഒരു സാധനത്തിന്റെ
    പ്രവര്‍ത്തനം, ഘടന, ഉള്ളടക്കം, രൂപകല്പന, നിര്‍മ്മാണം, ഫിനിഷിങ്‌,
    പൊതിയല്‍ എന്നിവയെ സംബന്ധിച്ച്‌ നല്‍കിയിട്ടുള്ള നിലവാരം പാലിക്കതെ
    അവ വില്‍ക്കുകയോ പ്രദാനം ചെയ്യുകയോ ചെയ്യുക.

    5) ഏതെങ്കിലും സാധനങ്ങളുടേയോ, സേവനങ്ങളുടേയൊ അല്ലെങ്കില്‍
    സമാനസ്വഭാവമുള്ളവയുടേയോ വില വര്‍ധിപ്പിക്കുവാനോ അല്ലെങ്കില്‍ ആ
    ഉദ്ദേശത്തോടെ സാധനങ്ങള്‍ നശിപ്പിക്കുകയോ പൂഴ്ത്തിവയ്ക്കുകയോ സേവനങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുക.

    ഉപഭോക്തൃ തര്‍ക്കത്തിനുള്ള മറ്റു രണ്ടു കാരണങ്ങള്‍ ഇവയാണ്:-

    ഒരാള്‍ വാങ്ങിയിട്ടുള്ള അഥവാ വാങ്ങാന്‍ കരാര്‍ ചെയ്തിട്ടുള്ള സാധനത്തിലെ
    ന്യൂന്നത;
  • കൂലിക്കെടുത്തതോ ലഭ്യമാക്കിയിട്ടുള്ളതോ അപ്രകാരം ചെയ്യാമെന്ന്‌ കരാര്‍
    ചെയ്തിട്ടുള്ളതോ ആയ സേവനത്തിലുള്ള പോരായ്മ.
    സാധനം ന്യൂന്നതയുള്ളതോ, സേവനം പോരായ്മ ഉള്ളതോ ആണെങ്കില്‍ അവ
    പരിഹരിച്ചുകിട്ടുന്നതിന് ഉപഭോക്താവിന് അവകാശമുണ്ട്‌. ഈ അവകാശം
    നിഷേധിക്കപെടുമ്പോള്‍ അതിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി
    നല്‍കാവുന്നതാണ്.

എന്താണ് സാധനത്തിലെ ന്യൂന്നത: നിലവിലുള്ള നിയമപ്രകാരമോ, ഏതെങ്കിലും
കരാറിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ വ്യാപാരി അവകാശപെടുന്ന
പ്രകാരമോ ഒരു സാധനത്തിന് ഉണ്ടായിരിക്കേണ്ട ഗുണം, അളവ്‌, പരിശുദ്ധി,
നിലവാരം എന്നിവയില്‍ ഉണ്ടാകുന്ന കുറ്റമോ, കുറവോ അപൂര്‍ണതയോ ആകുന്നു
.

ഉദാഃ സാരിയുടെ കളര്‍ ഇളകുക. കുക്കറിന്റെ പിടിയില്‍ വിള്ളല്‍ കാണുക. പയ്ക്കറ്റില്‍ ലഭിക്കുന്ന ആട്ടയില്‍ പ്രാണികള്‍ കാണുക.ചെരിപ്പിന്റെ സോളില്‍ ദ്വാരമുണ്ടാകുക എന്നതെല്ലാം.

വാങ്ങിയ പുതിയ സ്കൂട്ടറിന് ആറുമാസത്തിനുള്ളില്‍ അഞ്ചുതവണ എഞ്ചിന്‍
റിപ്പയറിങ്‌ വേണ്ടിവന്നു. ഇത്‌ സ്കൂട്ടറിന്റെ ന്യൂന്നതയാണ്. പരാതിപെട്ടാല്‍
പുതിയൊരു സ്കൂട്ടര്‍ ലഭിക്കേണ്ടതാണ്.


ഓസ്റ്റോ കാത്സ്യം ബീ-12 എന്ന സിറപ്പിന്റെ പൊട്ടിക്കാത്ത കുപ്പിയില്‍ ഈച്ച
ഉണ്ടായിരുന്നത്‌ മരുന്നിന്റെ ന്യൂന്നതയാണ്.

വാഹനം വില്‍ക്കുന്ന സമയത്ത്‌ റജിസ്ട്രേഷന്‍ ബുക്ക്‌ നഷ്ടപ്പെട്ട കാര്യം
പറഞ്ഞിരുന്നില്ല. ഇതറിയാതെ വാഹനം വാങിയ വ്യക്തിക്ക്‌ വാഹനത്തിനായി
നല്‍കിയ പണം തിരിയെ ലഭിക്കാന്‍ അവകാശമുണ്ട്‌.

പശുവിനെ വാങ്ങിയതിന്റെ പിറ്റേന്ന്‌ അതു ചത്തു.പശുവിന് സുഖമുണ്ടായിരുന്നു.
ഈ കാര്യം ആദ്യത്തെ ഉടമയ്ക്ക്‌ - വില്പനക്കാരന്- അറിവുള്ളതായിരുന്നു.ഈ കാര്യം മറച്ചുവച്ചാണ് വില്പന നടത്തിയത്‌. പശുവിനെ വാങ്ങിയ വ്യക്തിക്ക്‌ ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്.

കുടവാങ്ങി രണ്ടുദിവസത്തിനകം കുടയുടെ കാലൊടിഞ്ഞു.അതിനുള്ളില്‍
തുരുമ്പുണ്ടായിരുന്നു. അതൊരു നിര്‍മ്മാണ വൈകല്ല്യമാണ്, കുടയുടെ
ന്യൂന്നതെക്കെതിരെ പരാതിപ്പെടാം.

ആദ്യതവണ കഴുകിയപ്പോള്‍തന്നെ സാരിയുടെ കളര്‍ ഇളകി. ഇതു സാരിയുടെ
ന്യൂന്നതയാണ്. കളറുപോയ സാരി മാറ്റി പുതിയ ഒരെണ്ണം തരണമെന്ന്‌
ഉപഭോക്താവ്‌ ആവശ്യപ്പെട്ടു. എന്നാല്‍, ഒരിക്കല്‍ വിറ്റ സാധനം തിരിച്ച്‌ എടുക്കില്ല
എന്ന്‌ വ്യാപാരി തര്‍ക്കിച്ചു. വ്യാപാരിക്ക്‌ ഇങ്ങനെയൊരു അവകാശമില്ല.
വ്യാപാരിയുടെ നിലപാടിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാം.

എന്താണ് സേവനത്തിലെ പോരായ്മ്ഃ ഏതെങ്കിലും നിയമപ്രകാരമോ, രാറിന്റെ
അടിസ്ഥാനത്തിലോ, മറ്റേതിന്റെയെങ്കിലും വിധത്തിലോ ഉണ്ടായിരിക്കേണ്ട ഗുണം,
സ്വഭാവം, നിര്‍വഹണരീതി എന്നിവയിലുള്ള ഏതെങ്കിലും കുറ്റമോ, കുറവോ,
അപൂര്‍ണതയോ, അപര്യാപ്തതയോ ആണെങ്കില്‍
.

ഉദാ: ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്തിട്ടും സിനിമ കാണാന്‍ സീറ്റ്‌ ലഭിക്കാതിരിക്കുക.

തയ്ക്കുവാന്‍ നല്‍കിയ ഷര്‍ട്ട്‌ ഇറുകിപോയാല്‍. വിളിക്കാത്ത ഫോണ്‍ കോളുകള്‍ക്ക്‌
ബില്ലു വന്നാല്‍.

  • യാത്രക്കാരന് ഇറങ്ങേണ്ടിടത്ത്‌ ഇറങ്ങാ‍ന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ.

    അധികവില ഈടാക്കുന്നത്‌ ഉപഭോക്തൃ ചൂഷണമാണ്. നിയമ വിരുദ്ധമാണ്.

    അധികവില എന്നാല്‍ഃ നിയമപ്രകാരമോ മറ്റുവിധത്തിലോ
    നിര്‍ണയിച്ചിട്ടുള്ളതിനേക്കാള്‍ അല്ലെങ്കില്‍ വില്പനചരക്കിലോ അതിന്റെ
    പായ്ക്കറ്റിലോ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാളോ കൂടുതലായ വില
    .

    സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യാത്രാനിരക്കിനേക്കാള്‍ കൂടുതല്‍ തുക ഓട്ടോറിക്ഷ
    ഡ്രൈവര്‍ വാങ്ങിയാല്‍ അതൊരു ഉപഭോക്തൃ തര്‍ക്കത്തി്നു കാരണമാവുന്നു.

    പായ്ക്കറ്റിലാക്കി വരുന്ന സാധനങ്ങളുടെ പായ്ക്കറ്റിന്മേല്‍ അവയുടെ കാലാവധി
    കാണിച്ചിരിക്കും. ആ കാലാവധിക്ക്‌ ശേഷവും കേടായതായ സാധനങ്ങള്‍
    വിറ്റുകൊണ്ടിരിക്കുന്നത്‌ ഈ നിയമപ്രകാരം അനുവദനീയമല്ല. ഇത്തരം വില്പ്നയുടെ ഫലമായി ഉപഭോക്താവിന് എന്തെങ്കിലും നഷ്ടം വന്നാല്‍ അതിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

    ഇത്തരത്തിലുള്ള പരാതികള്‍ പരിഹരിച്ചു കിട്ടുന്നതിനുള്ള അധികാരസ്ഥാപനങ്ങളാണ് ഉപഭോക്തൃ കോടതികള്‍.

    ഞാന്‍ മുകളില്‍ പറഞ്ഞിട്ടുള്ള ഉദാഹരണങ്ങളെല്ലാം കോടതി തീര്‍പ്പാക്കിയിട്ടുള്ള
    ഉപഭോക്തൃ തര്‍ക്കങ്ങളുടെ അടിസ്താനത്തിലുള്ളതാണ്.

    എന്നാല്‍ കോടതി വിധികള്‍ പ്രകാരം ഇനിപ്പറയുന്ന കാര്യങ്ങളെ
    സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഉപഭോക്തൃ തര്‍ക്കങ്ങളല്ല:-


  • വര്‍ത്തമാന പത്രത്തില്‍ വന്ന തെറ്റായ വാര്‍ത്ത.
  • കെട്ടിട നിര്‍മ്മാതാവ്‌ ഫ്ലാറ്റിന് വില നിശ്ചയിക്കുന്നത്.
  • വന്ധ്യംകരണ ശസ്ത്രക്രീയ പരാജയപ്പെടുക.
  • കമ്പനി ഇഷ്യു ചെയ്യുന്ന ഓഹരിക്ക്‌ വേണ്ടി അപേക്ഷ നല്‍കുകയും അതുമായിബന്ധപ്പെട്ട തര്‍ക്കങ്ങളും.
  • സര്‍ക്കാര്‍ ജീവനക്കരന് ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുക.
  • കരാര്‍പ്രകാരമുള്ള സിമെന്റ്‌ നല്‍കാതിരുന്നാല്‍.
  • ബാങ്കുകളില്‍ ഒ.ഡി. അനുവദിക്കാതിരുന്നാല്‍.
  • സാധാരണ പോസ്റ്റല്‍ ഉരുപ്പടികള്‍ മേല്‍ വിലാസക്കാരന് ലഭിക്കുന്നതില്‍
    കാലതാമസം വരുക.
  • ചെക്ക്‌ ലീഫിലുള്ള ഒപ്പും ബാങ്കിന്റെ രേഖകളിലുള്ള മതൃക ഒപ്പും തമ്മില്‍ വ്യത്യാസം തോന്നി ചെക്ക്‌ പ്രകാരമുള്ള തുക അനുവദിക്കാതിരുന്നാല്‍.
  • ബസ്സിന്റെ ഫെയര്‍സ്റ്റേജ്‌ നിര്‍ണ്ണയിക്കുന്നത്‌.
  • റെയില്‍ വേ സ്റ്റേഷനിലെ പാര്‍ക്കിങ്‌ സ്ഥലത്ത്‌ ചെറിയ ഫീസ്‌ നള്‍കി പാര്‍ക്ക്‌
    ചെയ്തിരുന്ന വാഹനം കളവു പോയാല്‍.
  • പോസ്റ്റാഫിസിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുക.
  • സര്‍ക്കാരുദ്ദ്യോഗസ്ഥന്റെ സേവനത്തിലെ പോരായ്മ്.
  • പാസ്‌പോര്‍ട്ട് കിട്ടാതിരിക്കുക.
  • എന്‍സൈക്ലോപീഡിയയിലെ വിഷയങ്ങളില്‍ തെറ്റുവരുക.
  • സ്വാതന്ത്ര്യ സമര ഭടന്റെ പെന്‍ഷന്‍ കാര്യം.
  • തൊഴിലില്ലായ്മ വേതനം.

    കോടതി തീര്‍പ്പാക്കിയിട്ടുള്ള ഉപഭോക്തൃ തര്‍ക്കങ്ങളുടെ അടിസ്ഥാനത്തില്‍
    നല്‍കിയ ഇനിയുള്ള ഉദാഹരണങ്ങള്‍ ഞാന്‍ ഈ പോസ്റ്റിന്റെ കമന്റുകളായി വരും ദിനങ്ങളില്‍ രേഖപ്പെടുത്തുന്നതാണ്.

    ഇവിടെയെഴുതിയതൊന്നും എന്റെ സ്വന്ത അഭിപ്രായമല്ല. കോടതിവിധികളില്‍ നിന്നും എടുത്തെഴുതിയിട്ടുള്ളതാണ്. അതുകൊണ്ട്‌ കമന്റുകളിലൂടെ ഒരു ചര്‍ച്ചക്ക്‌ സ്കോപ്പില്ല.


ഉപഭോക്തൃ സംരക്ഷണ നിയമം ഭാഗം ഒന്ന്‌
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മെഡിക്കല്‍ സര്‍വീസും ഉപഭോക്തൃ സംരക്ഷണ നിയമവും"

Buzz ല്‍‌ പിന്തുടരുക

47 comments:

  1. അങ്കിള്‍ said...

    വ്യാപാരി സമ്മര്‍ദ്ദ വിപണന സംബ്രദായം, അന്യായ വ്യപാര സ്ബ്രദായം, സാധനങ്ങളുടെ ന്യൂന്നത, സേവനങ്ങളുടെ പോരായ്മകള്‍, അധികവില എന്നിവയെല്ലാം എന്താണെന്ന്‌ വിശദീകരിക്കുന്നതാണ് ഈ പോസ്റ്റ്. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ഒരു ഭാഗം.

  2. സാജന്‍| SAJAN said...

    അങ്കിളേ, അങ്കിളിന്റെ പോസ്റ്റ് വായിച്ചു ഞാന്‍ ഒരു സംശയം ചോദിച്ചോട്ടെ, എന്റെ ഒരു അനുഭവം ആണ്,
    ഞാന്‍ ഇന്റെര്‍നെറ്റിലൂടെ സിഡ്നിയില്‍ നിന്ന് ഗോ എയറിന്റെ മുംബൈ കൊച്ചി ടിക്കെറ്റ് എടുത്തു, മുംബയിലെ കോണ്ടാക്ട് നമ്പറും കൊടുത്തിരുന്നു,
    ഫ്ലൈറ്റ് സമയം രാവിലെ 9 മണി.ഏഴുമണിക്ക് എയര്‍പോര്‍ട്ടില്‍ ചെക്കിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ അവര്‍ പറയുന്നു, ആ ഫ്ലൈറ്റ് ക്യാന്‍സെല്‍ ചെയ്തു(അന്നു രാവിലെ) അവര്‍ക്ക് എന്നെ അറിയിക്കാന്‍ കഴിഞ്ഞില്ല, തല്‍ക്കാലം ബദല്‍ സംവിധാനം ഒന്നുമില്ല വേണൊങ്കില്‍ പൈസ തിരിച്ചു തരാം
    അല്ലെങ്കില്‍ വൈകിട്ട് 4 മണിക്കുള്ള ബാംഗ്ലൂര്‍ ഫ്ലൈറ്റില്‍ ടിക്കെറ്റ് തരാം അവിടെ നിന്ന് എട്ടുമണിക്ക് കൊച്ചി ഒരു ഫ്ലൈറ്റ് ഉണ്ട് അതില്‍ ചെലപ്പോള്‍( അവര്‍ക്ക് ഉറപ്പില്ല) ടിക്കെറ്റ് കിട്ടിയേക്കുംമറ്റൊന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല(ഫുഡോ, താമസ സൌകര്യമോ മറ്റോ)
    ഇത്തരം അവസ്ഥയില്‍ ഒരു കണ്‍സ്യൂമര്‍ എന്ന നിലയില്‍ എനിക്ക് നിയമം അനുശാസിക്കുന്ന എന്തു പരിരക്ഷ കിട്ടും?

  3. അങ്കിള്‍ said...

    പ്രീയ സാജന്‍,

    താങ്കള്‍ ലഭ്യമാക്കിയ ഗോ എയറിന്റെ സേവനത്തില്‍ തീര്‍ച്ചയായും ന്യൂന്നത ഉണ്ടായിരുന്നു. സാജനനുഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക്‌ തീര്‍ച്ചയായും പരിഹാരം കാണേണ്ടിയിരുന്നു. അതിനായി വക്കീലമ്മരോ, കോര്‍ട്ട്‌ഫീസോ ഒന്നും വേണ്ടായിരുന്നു. അറിയാവുന്ന ഭാഷയില്‍ വെറും ഒരു വെള്ള കടലാസില്‍ ഉണ്ടായ കഷ്ട നഷ്ടങ്ങളും അതീന്റെ വിലയും കാണിച്ച്‌ ഏറ്റവും അടുത്തുള്ള ഉപഭോക്തൃകോടതിയില്‍ ഒരു പരാതി അയക്കാമായിരുന്നു.

    പക്ഷേ അവര്‍ വിചാരണക്ക് വിളിക്കുമ്പോള്‍ അവിടെ ചെല്ലാന്‍ നമുക്ക് സമയമുണ്ടാകണം. ഇല്ലെങ്കില്‍ ഒരു വക്കീലിനെ ഏര്‍പ്പെടുത്തേണ്ടി വരും. വക്കീല്‍ ചോദിക്കുന്ന ഫീസ്‌ പരിഹാരമായി നമ്മള്‍ ചോദിച്ചതിനേക്കള്‍ ആയിരിക്കാനാണ് സാധ്യത. ഇങ്ങനെയുള്ള കേസ്സുകള്‍ കാന്‍‌വാസ്‌ ചെയ്യാനായി വക്കീലമ്മാരുടെ ഒരു ലോബി തന്നെ ഉണ്ടെന്നും കേള്‍ക്കുന്നു. കേസ്‌ ജയിച്ച്‌ പരിഹാരത്തുക കിട്ടുമ്പോള്‍ അവര്‍ക്കുള്ള ഫീസ്‌ അവരെടുത്തോളും. പക്ഷേ ഈ നിയമം കൊണ്ട്‌ സര്‍ക്കാര്‍ ഉദ്ദേശിച്ചത്‌ പരാതിക്കാരന്‍ തന്നെ സ്വയം വാദിച്ച്‌ കേസ്സ്‌ നടത്തണമെന്നാണ്.അപൂര്‍വമായേ അങ്ങനെ നടത്തറുള്ളൂ.

    അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാമായിരുന്നു.ഇതിനു വേണ്ടിയുള്ള വോളന്ററി ഉപഭോക്തൃ സംഘടനകള്‍ സംസ്ഥാനത്ത്‌ പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലേതെങ്കിലുമൊന്നില്‍ ബന്ധപ്പെടാം. നമുക്ക്‌ വേണ്ടി അവര്‍ കേസ്‌ നടത്തികൊള്ളുമായിരുന്നു. കേസ്‌ ജയിച്ച്‌ വരുമ്പോള്‍ പരിഹാരത്തുകയുടെ ഒരു വീതം അവര്‍ക്ക്‌ സംഭാവനയായി കൊടുത്താല്‍ മതി (നിര്‍ബന്ധമില്ല). അവര്‍ക്കുണ്ടാകുന്ന യതാര്‍ത്ഥ ചിലവ്‌ നമ്മള്‍ വഹിക്കണം. അങ്ങനെയുള്ള ചില സംഘടനകളുടെ മേല്‍‌വിലാസങ്ങള്‍ താഴെ കൊടുക്കുന്നു:-

    President,
    Consumer Guidance Society of India,
    Municipal Stadium, Room No.63,
    Palace Road, Thrissur - 680 020

    President,
    Consumer Protection Wing,
    Centre for Legal Research,
    Consumer Protection & Non formal Legal Education,
    47120 S.R.M Road, Cochin - 683 018

    President,
    Center for Indian Consumer Protection and Research,
    19/1239, Poojappura,
    Thiruvananthapuram

    President,
    Kerala State Consumer Co-ordination,
    Trivandrum District Committe,
    Poorna, Dr.Palpu Road,
    Thiruvananthapuram.

    ഇത്രയൊക്കേ എനിക്കിപ്പോള്‍ തോന്നുന്നുള്ളൂ.

  4. അങ്കിള്‍ said...

    ഉപഭോക്തൃ തര്‍ക്കം എപ്പോള്‍ ഉടലെടുക്കുന്നു?

    * കമ്പനികളിലോ ബാങ്കിലോ നിക്ഷേപിച്ച ടെപോസിറ്റ് തുക തിരിച്ചു നലകാതിരുന്നാല്‍
    * തുക മുഴുവന്‍ നല്‍കിയിട്ടും ബുക്ക് ചെയ്ത കാര്‍ നലകാതിരുന്നാല്‍
    * സര്‍ക്കാര്‍ ആഫീസ്സില്‍ നിന്നും ഡോകുമെന്റുകള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയാല്‍
    * ഇന്‍ഷുറന്‍സ് ക്ലൈം നല്‍കുന്നതില്‍ കാലതാമസം വരുത്തിയാല്‍
    * നോട്ടീസ് നല്‍കാതെ വിദ്യുച്ഛക്തി / ടെലഫോണ്‍ ബന്ധം വിചേതിച്ചാല്‍
    * നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സൌകര്യങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്‍കിയില്ലെങ്കില്‍
    * വൈദ്യ സേവനത്തില്‍ വന്ന പോരായ്മ
    * ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌ ബാങ്ക്‌ പരിഗണിക്കാതിരിക്കുക
    *ബാങ്കിലെ ലോക്കറില്‍ നിന്ന്‌ ആഭരണങ്ങള്‍ നഷ്ടപ്പെടുക
    * ഉപയോഗിക്കാത്ത സേവനത്തില്‍ വിദ്യൂച്ഛക്തി/ടെലിഫോണ്‍‌ അധികൃതര്‍‌ അധികതുക ഈടാക്കുക.
    * സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഓട്ടക്കൂലി ജീപ്പുടമ വാങ്ങുക.
    * സാമ്പിളായി കാണിച്ച സാരിയുടെ ഗുണനിലവാരമില്ലാത്ത മറ്റൊരു സാരി നല്‍കിയാല്‍‌
    *വാങ്ങിയ സാരിയില്‍ കീറലുണ്ടെങ്കില്‍‌
    * യാത്രാകൂലിയുടെ ബാക്കി നല്‍കാതിരിക്കുക.
    * വില്പനക്കാരന്‍ വരുത്തിയ കാലതാമസംകൊണ്ട്‌ കാറിന് അധികവില ന്‍ല്‍കേണ്ടി വരുക്.
    *ഹോട്ടലുടമ കരിഞ്ഞ ചപ്പാത്തിയും ഉപ്പില്ലാത്ത കറിയും നല്‍കുകയും അമിതവില ഈടാക്കുകയും ചെയ്യുക.
    * യാത്രക്കാരന് ഇറങ്ങേണ്ട സ്ഥലത്തുനിന്ന്‌ വളരെ അകലെ ഇറക്കിവിടുമ്പോള്‍.
    * ഒഴിവാക്കാന്‍ സാധിക്കാത്ത കാരണങ്ങളില്ലാതെ വാഹനം നിശ്ചയിച്ച സമയത്ത്‌ പുറപ്പെടാതിരിക്കുക.
    * വിവാഹം/വിനോദയാത്ര എന്നീകാര്യങ്ങള്‍ക്കായി ബുക്ക്‌ ചെയ്ത വാഹനം വളരെ വൈകി വരുക.

    മേല്‍ പറഞ്ഞതൊക്ക്‌ ഓരോ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉള്ളതാണ്.

  5. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-1: ആധാരം പോയാലും വായ്പ കിട്ടും.

    അപേക്ഷകന്റെ പേരിലുള്ള പുരയിടത്തിന്റെ ആധാരം കൈമോശം വന്നുപോയി. പ്രസ്തുത ആധാരത്തിന്റെ രെജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള ശരിപ്പകര്‍പ്പുമായി വസ്തു ഈടിന്മേല്‍ വാഹന വായ്പ എടുക്കുന്നതിന് വേണ്ടി ബാങ്കിനെ സമീപിച്ചപ്പോള്‍ യതാര്‍ത്ഥ ആധാരം ഇല്ലാതെ വായ്പ തരാന്‍ ബുദ്ധിമുട്ടണെന്ന്‌ പറഞ്ഞു. എന്താ പോംവഴി?

    അസലാധാരം കൈമോശം വന്നതു സംബന്ധിച്ച്‌ അപേക്ഷകന്‍ ബാങ്കിലൊരു അഫിഡവിറ്റ്‌ കൊടുക്കണം. അതിന്റെ അടിസ്ഥാനത്തില്‍ അസലാധാരം കൈമോശം വന്നുപോയതിനാല്‍ ബാങ്ക് ലോണ്‍ കൊടുക്കുന്നത്‌ സംബന്ധിച്ച്‌ ബാങ്കിന്റേതായി ഒരു പത്രപരസ്യം കൊടുപ്പിക്കണം. പരസ്യത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍ അസലാധാരം കിട്ടാത്ത പക്ഷം രജിസ്ട്രാര്‍ ഓഫീസിലെ ശരിപ്പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ബാങ്ക്‌ വായ്പ ലഭ്യമാക്കാന്‍ ബാങ്കിനു കഴിയും. അതു ചെയ്യുന്നില്ലെങ്കില്‍ ഉപഭോക്തൃ ഫാറത്തില്‍ പരാതി നല്‍കാം.

  6. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-2: പനി.

    ഒരു ദിവസം പനിയായി സ്വകാര്യ ആശുപതിയില്‍ കിടന്നതിന് 40 രൂപ എസ്റ്റാബ്ലിഷ്മെന്റ്‌ ചാര്‍ജ്ജ്‌ വാങ്ങി. 200 രൂപായാണ് രോഗിയില്‍ നിന്നും വാങ്ങിയത്‌. ചികിത്സയെ സംബന്ധിച്ച ചാര്‍ജ്ജ്‌ കോടതിയില്‍ നിശ്ചയിക്കാനാവില്ല. അസാധാരണമായി രോഗിയില്‍ നിന്നും ഈടാക്കുന്ന അധിക ചാര്‍ജ്ജ്‌ കിട്ടാനായി ഉപഭോക്തൃ ഫോറത്തില്‍ പരാതിപ്പെടാം.

  7. അങ്കിള്‍ said...

    ഉപഭോക്തൃപ്രശ്നങ്ങള്‍-3: ബെല്ലടിച്ചില്ലെങ്കില്‍ കണ്ടക്ടര്‍ കുടുങ്ങും.

    ഭാര്യയും മക്കളുമൊത്ത്‌ പരാതിക്കാരന്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. ആളിറങ്ങണമെന്നാവശ്യപ്പെട്ടിട്ടും പരാതിക്കരനേയും കുടുമ്പത്തേയും നിശ്ചിത പോയിന്റില്‍ ഇറക്കാതിരിക്കുകയും പരാതിക്കാരനോടും കുടുമ്പത്തോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. നേരത്തേ ഇറങ്ങണമെന്നറിയിച്ചിട്ടും ബെല്ലടിക്കാതെ സ്റ്റാന്ഡില്‍ കൊണ്ടിറിക്കിയതു മൂലം തിരിച്ചു വീട്ടിലേക്ക്‌ പോകാന്‍ ചിലവായ ബസ്സുകൂലിയും സമയനഷ്ടവും ബുദ്ധിമുട്ടും മാനസിക ക്ലേശവും വരുത്തി. പരിഹാരം തേടി ഫാറത്തില്‍ പരാതി ഫയല്‍ ചെയ്യാം.

  8. കൊച്ചുത്രേസ്യ said...

    ഉപകാരപ്രദമായ പോസ്റ്റ്‌..

    അമിതമായി ഓട്ടൊക്കൂലി ഈടാകിയാല്‍ ഉപഭോക്തൃസംരക്ഷണനിയത്തിന്റെ പരിധിയില്‍ വരുമെന്നു കണ്ടു. പക്ഷെ ഇതിനു തെളിവായിട്ടെന്താണ് ഹാജരാക്കുക?? ടിക്കറ്റോ റെസീറ്റോ ഒന്നും ഇക്കാര്യത്തിലുണ്ടാവില്ലല്ലോ?
    സാധിക്കുമെങ്കില്‍ ഇങ്ങനെ ഏതെങ്കിലും കേസിനെപറ്റിയുള്ള ലിങ്ക് തരുമോ..

    ഇക്കാര്യത്തില്‍ മാത്രമല്ല, വിസിബിള്‍ ആയ തെളിവുകള്‍ ഹാജരാക്കാനില്ലാത്ത(ഉദാ: ആ അവസാ‍നത്തെ കമന്റില്‍ പറഞ്ഞിരിക്കുന്ന ബസ്‌കണ്ടക്ടര്‍‌ ഇഷ്യൂ )കേസുകളിലെല്ലാം എന്താണ്‍` തെളിവുകളായി സ്വീകരിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ട്‌..

  9. അങ്കിള്‍ said...

    കൊച്ചു ത്രേസ്സ്യേ.,
    സാധാ കോടതികളും ഉപഭോക്തൃ കോടതികളും തമ്മിലുള്ള പ്രധാന വിത്യാസം അതാണ്.നേരിട്ട്‌ ചെന്ന്‌ പരാതിപ്പെടാം. കോടതിയെ നമുക്ക്‌ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മതി. തെളിവുകള്‍ അത്യാവശ്യമല്ല. പരാതിപ്പെടുന്ന ആളിന്റെ ഗുണഗണങ്ങളെ പറ്റിയും കോടതി അന്വേഷിക്കും.

    അട്ടോക്കാര്യത്തില്‍ സാധാരണ അടുത്തുള്ള് പോലീസ്‌സ്റ്റേഷനില്‍ പരാതിപ്പെടുകയോ ഒരു കത്തിടുകയോ ചെയ്താല്‍ തന്നെ പരിഹരിച്ചു കൊടുക്കണമെന്നാണ്‌ നിര്‍ദ്ദേശം (തിരുവനന്തപുരത്ത്‌). ഉപഭോക്തൃ കോടതിയില്‍ പോയാല്‍ തീര്‍ച്ചയായും ഞായം നടക്കും. എല്ലാ ഉപഭോക്തൃ കോടതിയിലും ഒരംഗം വനിതയായിരിക്കും.ജില്ലാ ജഡ്ജി ആയിരുന്നതോ അഥവാ അതിന് യോഗ്യതയുള്ള ഒരാളായിരിക്കും ജില്ലാ ഫാറത്തിന്റെ പ്രസിഡന്റ്‌. മറ്റു നന്ണ്ടം‌ഗങ്ങള്‍ കഴിവും ആര്‍ജ്ജവവും സ്ഥിരതയും ഉള്ളവരും പൊതുക്കാര്യങ്ങല്‍ കൈകാര്യം ചെയ്യുന്നതില്‍ സാമര്‍ഥ്യം കാണിച്ചിട്ടുള്ളവരും ആയിരിക്കും.

    ഞാന്‍ രേഖപ്പെടുത്തിയിട്ടുള്ള കമന്റുകളെല്ലാം തന്നെ ഓരോ ഉപഭോക്തൃ കോടതി വിധികളില്‍ അധിഷ്ടിതമാണ്. ഏതാണ് ലിങ്ക്‌ എന്നറിയാന്‍ എനിക്കിപ്പോള്‍ വഴികളില്ല. വക്കീലമ്മരെ തന്നെ ആശ്രയിക്കേണ്ടി വരും. എന്റെ പോസ്റ്റ് ഒരു വഴി കാട്ടി മാത്രം.

  10. അങ്കിള്‍. said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-4: പുള്ളി വീണ ടൈല്‍‌സ്‌.

    കെട്ടിടത്തിനു ഭംഗി വരുത്തുവാനായി ടൈല്‍‌സ്‌ വാങ്ങി പതിച്ചു. രണ്ടുകൊല്ലമായപ്പോഴേക്കും അവയില്‍ കറുത്ത പുള്ളികള്‍ വീണ് വികൃതമായി. നല്ല ടൈല്‍‌സ്‌ മാറ്റിക്കിട്ടുന്നതിനായി ഫോറത്തില്‍ പരാതി നല്‍കാം.

  11. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-5:കേടായ ഷൂ.

    പരാതിക്കാരന്‍ പുതിയ ഷൂ വിലയ്ക്ക്‌ വാങ്ങി ഉപയോഗിച്ച്‌ ഒരു മാസത്തിനകം അതിലൊന്നിന്റെ അടിഭാഗത്തെ കട്ട ഇലകിപ്പോയി. ഷൂ മാറ്റികിട്ടാനായി ഫോറത്തില്‍ പരാതിപ്പെടാം.

  12. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-6: വാഹനരേഖകള്‍ പിടിച്ചു വച്ചു; നഷ്ടപരിഹാരം.

    തവണവ്യവസ്ഥയില്‍ പണം വായ്പയെടുത്തു. വാങ്ങിയ വഹനത്തിന്റെ ആര്‍.സി.ബുക്കും രേഖകളും പിടിച്ചുവച്ചതു മൂലമുണ്ടായ ബുദ്ധിമുട്ടിന് 65,000 രൂപ നഷ്ട പരിഹാരം ഒരു സ്വകാര്യ ധന ഉടമക്കും ഏജന്‍സിക്കും എതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാരഫാറം മുമ്പാകെ നല്‍കിയ പരാതിയിലാണ് വിധി. കോടതിചെലവിനായി 250 രൂപ പരാതിക്കാരന് നല്‍കുവാനും ഫോറം ഉത്തരവിട്ടു. ടാക്സി ഓടിക്കുന്നതിന് വാഹനം വാങ്ങുവാനായി എതിര്‍കക്ഷിയില്‍ നിന്നും പരാതിക്കാരന്‍ വായ്പ എടുത്തിരുന്നു. 36 തുല്യതവണകളായി തിരിച്ചടക്കണമെന്നായിരുന്നു കരാര്‍. പണം അടയ്ക്കുന്നതില്‍ വീഴ്ച വന്നതിനെതുടര്‍ന്ന്‌ എതിര്‍കക്ഷികള്‍ വാഹനത്തിന്റെ ആ.സി. ബുക്ക്‌, ഇന്‍ഷൂറന്‍സ്‌ പേപ്പര്‍, നികുതി രശീതികള്‍ എന്നിവ പിടിച്ചവച്ചതായാണ് പരാതി. രേഖകളില്ലാത്തതിനാല്‍ ഏറെക്കാലം വാഹനം ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു. ഇതുമൂലമുണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കണമെന്നായിരുന്നു അപേക്ഷ. വായ്പ യുടെ തവണ വ്യ്‌വസ്ഥകള്‍ രേഖപ്പെടുത്തിയതിനുശേഷം രേഖകള്‍ മടക്കികൊടുക്കാന്‍ പണം കടം കൊടുത്തയാള്‍ ബാധ്യസ്ഥനാണെന്ന്‌ ഫോറം അഭിപ്രായപ്പെട്ടു. കരാറില്‍ രേഖകള്‍ വാങ്ങി വയ്ക്കുമെന്ന്‌ വ്യവസ്ഥയുമില്ലെന്ന്‌ ഫാറം ചൂണ്ടിക്കാട്ടി.

  13. അങ്കിള്‍. said...

    സാജന്‍ തന്റെ വിമാനയാത്ര വൈകിപ്പോയതിനെ കുറിച്ച്‌ ഒരു കമന്റിട്ടിരുന്നു. ഞാനതിന് മറുപടി കമന്റും ചെയ്തിരുന്നു. സാജന്റെ ശ്രദ്ധ എന്റെ ഈ
    പോസ്റ്റിലോട്ടും ക്ഷണിക്കുന്നു.

  14. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-7: ട്രെയിനിലെ റിസര്‍വ്‌ ചെയ്ത സീറ്റ്‌.

    പരാതിക്കാരന്‍ തമിഴ്‌നാട്ടിലെ കട്‌പാടിയില്‍ നിന്നും മദ്രാസ്‌ മെയിലില്‍ സീറ്റ്‌ റിസര്‍വ്‌ ചെയ്തിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ റിസര്‍വ്‌ ചെയ്ത സീറ്റില്‍ മറ്റൊരാള്‍. പരാതിപ്പെട്ടു. ഫലമുണ്ടായില്ല. നാലുമണിക്കൂര്‍ നേരം നിന്നു യാത്ര ചെയ്തശേഷമാണ് ഒരു സീറ്റ്‌ കിട്ടിയത്‌. ഉപഭോക്താവിന് റിസര്‍വ്‌ ചെയ്ത സീറ്റ്‌ നല്‍കാതിരിക്കുകയും മാനസികമായും ശാരീരികമായും ക്ലേശമുണ്ടാക്കുകയും ചെയ്തത്‌ സേവനത്തിലെ അപര്യാപ്തതയാണ്. നഷ്ട പരിഹാരത്തിനായി ഫോറത്തില്‍ പരാതിപ്പെടാം.

  15. Anonymous said...

    :)

  16. Anonymous said...

    :) ഈ ചിഹ്നം മാത്രം ഇട്ട് പോകുന്നത് ശരിയോ ?
    പുതിയ പോസ്റ്റ് കാണുക
    http://rameshchandra.blogspot.com

  17. അങ്കിള്‍ said...

    അനോണി,

    താങ്കള്‍ കാണിച്ചിരിക്കുന്ന ലിങ്ക്‌ വഴി ബ്ലോഗിലെത്താന്‍ കഴിയുന്നില്ലല്ലോ.

    പിന്നെ, താങ്കളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ എന്റെ ജി-മെയിലിലോട്ടും കൂടി വരുവാനായിട്ടാണ് ഒരു സ്മൈലി ഇട്ടിട്ട്‌ പോരുന്നത്‌. തീര്‍ച്ചയായിട്ടും ആ വിഷയത്തില്‍ താല്പര്യമുള്ളതു കൊണ്ടാണ്.

    എന്തിനീ അനൊണിമിറ്റി?

  18. അങ്കിള്‍ said...

    പരാതിക്കാരന്‍ ഗ്രുപ്പ് കാന്റീനില്‍ നിന്നും ഫാനും വാങ്ങി ബസ്സില്‍ കയറി. സ്റ്റേഷനില്‍ വച്ച്‌ ബസ്സില്‍ നിന്നും ഇറങ്ങി.ലഗ്ഗേജ്‌ ഇറക്കികൊണ്ടിരുന്നപ്പോള്‍ ബസ്സ്‌ ബെല്ലടിച്ചു വിട്ടതിനാല്‍ ലഗ്ഗേജ്‌ താഴെ വീണു അതിനു മുകളിലൂടെ വീലുകയറി ഫാന്‍ നശിച്ചു.നഷ്ടം ലഭിക്കാനായി ഫോറത്തില്‍ പരാതിപ്പെടാം.

  19. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-9: നിറമിളകിയ പട്ടുസാരി.

    സെയിത്സ്‌ എമ്പോറിയത്തില്‍ നിന്നും വിലകൂടിയ പട്ടുസാരി വിലപേശല്‍ വില്പനയുടെ വിലയ്ക്ക്‌ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉടുത്തപ്പോള്‍ നിറം ഇളകി. കടയില്‍ ചെന്ന്‌ പറഞ്ഞപ്പോള്‍ ‘ഒന്നു കൂടി കഴുകി നോക്കൂ’ എന്നായിരുന്നു മറുപടി. വീണ്ടും കഴുകി. വീണ്ടും നിറം പോയി. പിന്നെ ഡ്രൈക്ലീന്‍ ചെയ്യാനായി കടക്കാരുടെ ശുപാര്‍ശ. ഡ്രൈക്ലീന്‍ ചെയ്തപ്പോള്‍ അവിടവിടെയായി സാരിയില്‍ നിറമ്പോയി പാടുകള്‍ വീണു. അതേ മട്ടിലുള്ള കേടില്ലാത്ത സാരി അല്ലെങ്കില്‍ സാരിയുടെ വില കിട്ടാനായി ഫോറത്തില്‍ പരാതി നല്‍കാം.

  20. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-10: കല്യാണ ഓട്ടം.

    വിവാഹത്തിന് വധുഗ്രഹത്തിലേക്ക്‌ പോകാന്‍ 500 രൂപ അഡ്വാന്‍സ്‌ നല്‍കി ട്രാവല്‍ ഏജന്‍സിയുടെ വണ്ടി ബുക്കുചെയ്തു. പക്ഷേ, വിവാഹ ദിവസം ബസ്സ്‌ വന്നില്ല. അന്വേഷിച്ചപ്പോള്‍ മറ്റൊരു ഓട്ടത്തിന് പോയിരിക്കയാണന്നറിഞ്ഞു. ഒടുവില്‍ വരനും സംഘവും മറ്റു വാഹനങ്ങളില്‍ കയറി വധൂഗ്രഹത്തില്‍ എത്തിയപ്പോള്‍ മുഹൂര്‍ത്തം കഴിഞ്ഞിരുന്നു. എങ്കിലും വധുവിന്റെ ആള്‍ക്കാര്‍ വിവാഹത്തിനു സമ്മതിച്ചു. ബസ്സ്‌ ബുക്ക്‌ ചെയ്തിരുന്നുവെന്നും അഡ്വാന്‍സ്‌ തുക കൈപ്പറ്റിയിരുന്നുവെന്നും ട്രാവല്‍ ഏജന്‍സി സമ്മതിച്ചു. എന്നാല്‍ നിശ്ചിത തീയതിക്ക്‌ മൂന്നു ദിവസം മുമ്പ്‌ അഡ്വാന്‍സ്‌ കഴിച്ചുള്ള തുക അടക്കാത്തതാണ് വണ്ടി അയക്കാതിരുന്നതിനുള്ള കാരണമെന്ന്‌ പറഞ്ഞ്‌ ട്രാവല്‍ ഏജന്‍സി മാനേജര്‍ മൊഴി നല്‍കി. ട്രാവല്‍ ഏജന്‍സിയുടെ ഭാഗത്തു നിന്ന്‌ അനാസ്ഥയുണ്ടെന്നാരോപിച്ച്‌ നഷ്ടപരിഹാരത്തിനായി ഫാറത്തില്‍ പരാതി നല്‍കാം.

  21. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-11: കാറ്റത്തു പറക്കുന്ന ശീലക്കുട.

    മഴക്കാലത്ത് ഒരു ദിവസം ഉച്ചക്ക്‌ ശേഷം ഒരു യുവതി ബസ്‌ സ്റ്റാന്‍ഡില്‍ ബസ്സില്‍ വന്നിറങ്ങി. അവര്‍ ധൃതിയില്‍ പുറത്തേക്ക്‌ നടക്കുകയായിരുന്നു. മഴ പെയ്തത്‌ പെട്ടന്നയിരുന്നു. കയ്യിലിരുന്ന ഞെക്കിയാല്‍ തുറക്കുന്ന കുടയുടെ ബട്ടണില്‍ വിരലൊന്നമര്‍ത്തി.ശീലയടക്കമുള്ള മുകള്‍ഭാഗം ആകാശത്തേക്ക്‌ ഒരു കുതിപ്പ്‌. കണ്ടുനിന്ന ജനം പൊട്ടിച്ചിരിച്ചു. യുവതിക്ക്‌ ജ്യാള്യ്തയും, ദുഃഖവും കോപവും. എന്തുചെയ്യണമെന്നറിയാതെ അല്പനേരം ശങ്കിച്ചു നിന്നു.പിന്നെ കുടയുടെ മികള്‍ഭാഗം കൈക്കലാക്കി വേഗം സ്റ്റാന്‍ഡിലേക്ക്‌ തന്നെ മടങ്ങി. ഉത്തരവാദിത്ത്വമില്ലാതെ കുട നിര്‍മ്മിച്ചതു കൊണ്ടാണ് കുട തുറന്നപ്പോള്‍ മുകള്‍ഭാഗം തെറിച്ചു പോയതെന്നാരോപിച്ച്‌ ഫോറത്തില്‍ പരാതി നല്‍കി. ഞെക്കിയാല്‍ തുറക്കുന്ന കുടമൂലം മാനക്കേടുണ്ടായ യുവതിക്ക്‌ കുടയുടെ വിലയും 500 രൂപ നഷ്ട പരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കോടതി വിധിച്ചു.

  22. അങ്കിള്‍ said...

    ഉപഭോതൃ പ്രശ്നങ്ങള്‍-12: കേടുവന്ന ഹോണ്‍.

    ഓട്ടോ പാര്‍ട്സ്‌ കടയില്‍ നിന്നും ടു വീലറിന്റെ ഒരു ഹോണ്‍ വിലക്കു വാങ്ങി. അതു വാഹനത്തില്‍ ഫിറ്റുചെയ്യാന്‍പോലും പറ്റുമായിരുന്നില്ല. പരാതിക്കാരന്‍ ഹോണുമായി കടയില്‍ ചെന്നെങ്കിലും അവര്‍ ഹോണ്‍ മാറ്റികൊടുക്കുകയോ വില തിരിച്ചു നല്‍കുകയോചെയ്തില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് കേടുവന്ന ഹോണിന്റെ വില പലിശ സഹിതം ഉപഭോക്താവിന് തിരിച്ചുകൊടുക്കാന്‍ ഫോറം വിധിച്ചു.

  23. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം-13: വ്യവഹാര കാരണം ഉത്ഭവിക്കുന്നത്‌ എപ്പോള്‍?.

    പരാതിക്കടിസ്ഥാനമായ സംഭവം നടന്ന്‌ രണ്ട്‌ വര്‍ഷത്തിനകം ഫയല്‍ ചെയ്യുന്ന പരാതിക്കു മാത്രമേ ഉപഭോക്തൃഫോറം സ്വീകരിക്കുകയുള്ളൂ. എന്നാല്‍ സേവനത്തിലെ ന്യൂന്നത പെട്ടന്നറിയാന്‍ സാധിക്കാത്ത വിധത്തിലുള്ളതാണെങ്കില്‍, പ്രസ്തുത ന്യൂന്നത അറിവായ തീയതിമുതലാണ് കാലഹരണത്തിന്റെ പരിധി കണക്കാക്കേണ്ടത്‌.

    പരാതിക്കാരിയെ രണ്ടാമത്തെ പ്രസവത്തിന് നഴ്സിങ്ഹോമില്‍ പ്രവേശിപ്പിച്ചു. അവരുടെ ആദ്യപ്രസവവും ഇതേ നഴ്സിങ്ഹോമില്‍ തന്നെയാണ് നടന്നത്‌. അന്ന്‌ പെട്ടന്ന്‌ സിസേറിയന്‍ ഓപ്പറേഷന്‍ നടത്തി. രണ്ടാമത്‌ ഓപ്പറേഷന്‍ നടത്തിയപ്പോഴാണ് ആദ്യ ഓപ്പറേഷന്‍ സമയത്ത്‌ കിഡ്നിക്കും മൂത്രക്കുഴലിനും ക്ഷതം സംഭവിച്ചിരുന്നെന്ന്‌ പരാതിക്കാരിക്ക്‌ അറിയാന്‍ കഴിയുന്നത്‌. അതിനാല്‍ വ്യവഹാരഹേതു ക്ഷതം അറിഞ്ഞ നാള്‍ മുതല്‍ കണക്കാക്കാം.

  24. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -14: ബോര്‍ഡിം‌ഗ്‌ പോയിന്റില്‍ ബസ്‌ നിര്‍ത്തിയില്ല.

    ബോര്‍ഡിം‌ഗ്‌ പോയിന്റില്‍ നിന്ന്‌ വൈകുന്നേരം 7 മണിക്ക്‌ കയറാനായി ബസില്‍ സീറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു. പരാതിക്കാരന്‍ കൃത്യസമയത്ത്‌ ബോര്‍ഡിം‌ഗ് പോയിന്റില്‍ അത്തി ബസ്‌ പ്രതീക്ഷിച്ചു നിന്നു. എന്നാല്‍ ബോര്‍ഡിംഗ്‌ പോയിന്റില്‍ നിറുത്തി യാത്രകാരനെ കയറ്റാതെ ബസ്‌ 7.22 ന് കടന്നുപോയി. മറ്റൊരു ബസ്സില്‍ യാത്രചെയ്ത്‌ രാത്രി വൈകിയാണ് വീട്ടിലെത്തിയത്‌. സേവനം കൂലിക്കെടുക്കുകയോ പ്രയോജനപ്പെടുത്തുകയോ അതിലേക്ക്‌ കരാറിലേര്‍പ്പെടുകയോ ചെയ്യുന്നത്‌ സ്വകാര്യ മേഖലയില്‍ നിന്നായാലും പൊതുമേഖലയില്‍ നിന്നായാലും അത്തരം സേവനത്തിലെ കുറ്റവും കുറവും സംബന്ധിച്ച്‌ നഷ്ടപരിഹാരം കിട്ടാന്‍ പരാതിപ്പെടാം.

  25. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -15: ബല്‍ബിന്റെ ആയുസ്സ്‌

    ഒരു ഇലക്ട്രിക്‌ ബല്‍ബിന്റെ ആയുസ്സ്‌ 1000 മണിക്കൂറായിരിക്കണമെന്നാണ്‍` കണക്കാക്കിയിരിക്കുന്നത്‌. വോള്‍ട്ടേജ്‌ പെട്ടെന്ന്‌ കൂടുന്നത്‌, ബല്‍ബ്‌ ചരിഞ്ഞ്‌ നില്‍ക്കുന്നത്‌, കത്തികൊണ്ടിരിക്കുമ്പോള്‍ ആടുന്നത്‌ ഇവ ബല്‍ബിന്റെ ആയുസ്സിനു ദോഷമാണ്. ബള്‍ബ്‌ കുത്തനെയായി ഉറപ്പിക്കുന്നതാണ്‍` നല്ലത്‌. ട്യൂബ്‌ലൈറ്റ്‌ ബള്‍ബിനേക്കാള്‍ അഞ്ചിരട്ടി പ്രകാശം തരുന്നു. അഞ്ചിരട്ടി ആയുസ്സും കൂടുതലായിരിക്കും. ഏതെങ്കിലും കമ്പനിയുടെ ബള്‍ബ്‌ വേഗം കേടാകുന്നു എന്ന്‌ തോന്നിയാല്‍ ഉപഭോക്താവിന് ഫോറത്തില്‍ പരാതിപ്പെടാം.

  26. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശന്‍ -16: തെറ്റായ സ്കാനിംഗ്‌ റിപ്പോര്‍ട്ട്‌.

    മെഡിക്കല്‍ കോളേജ്‌ ഗൈനക്കോളജി പ്രൊഫസറുടെ നിര്‍ദ്ദേശപ്രകാരമാണ് ഗര്‍ഭസ്ഥ ശിശു ഇരട്ടയാണോ എന്നറിയാന്‍ പരാതിക്കാരിയെ സ്കാനിംഗിന് വിധേയമാക്കിയത്‌. സ്കാന്‍സെന്ററില്‍ നിന്നും ഗര്‍ഭസ്ഥ ശിശു ഒറ്റയാണെന്ന്‌ തെറ്റായ റിപ്പോര്‍ട്ട്‌ നല്‍കി.അത്‌ വിശ്വസിച്ച്‌ ഇന്ന ദിവസം വന്നു കാണാന്‍ പറഞ്ഞു. ഇതിനിടെ പ്രസവിച്ച ഇരട്ടകുട്ടികളില്‍ ഒന്ന്‌ മരിച്ചുപോയി.മറ്റേകുട്ടിയെ രക്ഷപെടുത്തി. സ്കാനിംഗ് റിപ്പോര്‍ട്ട്‌ തെറ്റായി നല്‍കിയതിന് ഫോറത്തില്‍ പരാതി കൊടുക്കാം.

  27. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍-17: സംശുദ്ധമായ സാധനങ്ങള്‍.

    തിരുവനന്തപുരം സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ പട്ടണമാണ്‌. ജീവിക്കാന്‍ വേണ്ടി സര്‍ക്കാരുദ്ദ്യോഗം തേടി പട്ടണത്തില്‍ താമസമാക്കിയ ഉദ്ദ്യോഗസ്ഥന്മാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വേണ്ടി പൊതുവിപണിയെ ആശ്രയിക്കാതെ തരമില്ല. സര്‍ക്കരിന്റെ തന്നെ സിവില്‍ സപ്ലൈസ്‌ സൂപ്പര്‍ സ്റ്റോര്‍, മാവേലി സ്റ്റോര്‍, ലാഭം മാര്‍ക്കറ്റ്‌, കൂടാതെ സഹകരണ വിപണന ഫെഡറേഷന്‍ നടത്തുന്ന മാര്‍ജില്‍ഫ്രീ സ്റ്റോറുകളിലും ഭേദപ്പെട്ട സാധനങ്ങള്‍ ന്യായമായ വിലക്ക്‌ ലഭിക്കുമെന്ന വിശ്വാസത്തോടെ അവിടെനിന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നു. അവ സംശുദ്ധവും കൃത്യവുമല്ലെങ്കില്‍ ഉപഭോക്തൃ സംരക്ഷണ ഫോറങ്ങളെ ആശ്രയിക്കാതെ തരമില്ല. പൊതുതാല്‍പര്യ സമിതിയുടെ ഇടപെടലിലൂടെ വില നല്‍കി വാങ്ങുന്നതും ഗുണനിലവാരം കുറവുള്ളതുമായ സാധനങ്ങളുടെ സാംപിള്‍ വൃത്തിയുള്ള രണ്ട്‌ പാത്രങ്ങളിലാക്കി 40 രൂപ ടെസ്റ്റിംഗ്‌ ഫീസും കരുതി ജില്ലാ ഫോറത്തിലെത്തി പരാതി നല്‍കുക. അളവിലും തൂക്കത്തിലും കുറവു തോന്നിയാല്‍ വാങ്ങിയ സാധനം ഇന്നതുതന്നെ എന്നതിന്‌ വിശ്വസനീയമായ സാക്ഷിയുടെ മൊഴി നല്‍കാന്‍ സാധിക്കുമെങ്കില്‍ ഫോറത്തില്‍ പരാതി നല്‍കി പരിഹാരം നേടാം.

    ഉപഭോക്തൃ പ്രശ്നങ്ങള്‍-18: റിപ്പയറിംഗ്‌ ചാര്‍ജ്ജ്‌.

    ഏജന്‍സിയില്‍ നിന്നും 5 വര്‍ഷം ഗ്യരന്റിയുള്ള ഒരു ഫ്രീഡ്‌ജ്‌ വാങ്ങി. കേടായ വിവരം ഡീലറെ അറിയിച്ചപ്പോള്‍ മെക്കാനിക്കിന്‌ റിപ്പയര്‍ ചാര്‍ജ്ജ്‌ കൊടുക്കേണ്ടി വന്നു. അനധികൃതമായി വസൂലാക്കിയ ഈ തുക തിരിച്ചുകിട്ടുവാന്‍ ഫോറത്തില്‍ പരാതിപ്പെടാം.

  28. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നങ്ങള്‍ -18: വിമാന യാത്രയും ലഗേജും.

    പരാതിക്കാരന്‍ സകുടുമ്പമുള്ള വിമാരയാത്രയില്‍ എട്ട്‌ ലഗേജ്‌ ഉണ്ടായിരുന്നു. വിമാനമിറങ്ങിയപ്പോള്‍ വസ്ത്രങ്ങളും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനവുമടങ്ങിയ പെട്ടി മാത്രം ഇല്ല. ഉടനെ പരാതിപ്പെട്ടു. അറ്റ്‌ലാന്റയിലെ ‘ലോസ്റ്റ്‌ ബാഗേജ്‌ ട്രേസിങ് കമ്പ്യൂട്ടര്‍‘ വരെ ദ്രുതഗതിയില്‍ കാര്യങ്ങല്‍ നീങ്ങി. ഒടുവില്‍ പെട്ടി കണ്ടെത്തി. പ്രാഗില്‍ പെട്ടി കാണാനില്ലെന്ന്‌ ഒരാള്‍ പരാതിപ്പെട്ടതനുസരിച്ചാണ് ടാഗ്‌ ഇല്ലതെ കിടക്കുകയായിരുന്ന പരതിക്കാരന്റെ പെട്ടി അങ്ങോട്ട് അയച്ചിരിക്കുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ പരാതിക്കാരന്‍ ഇത്‌ ത്ന്റേതല്ലന്ന്‌ പറന്ഞ്‌ തിരിച്ചയച്ചു. നഷ്ടപരിഹാരം തേടികൊണ്ട്‌ ഫോറത്തില്‍ പരാതി നല്‍കാം.

  29. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -19: ബസ്‌ യാത്രക്കിടെ കുട്ടിയുടെ വയസ്സ്‌.

    12 വയസ്സ്‌ തികയാത്ത കുട്ടിക്ക്‌ ബസില്‍ പകുതി ചാര്‍ജ്ജ്‌ കൊടുത്താല്‍ മതി. പിതാവിനോടൊപ്പം കുട്ടി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. കുട്ടിക്ക്‌ 12 വയസ്‌ കഴിഞ്ഞിട്ടുണ്ടന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന കണ്ടക്ടര്‍ കുട്ടിയുറ്ടെ പിതാവിന്റേ വാക്കുകള്‍ അവിശ്വസിച്ച്‌ ഫുള്‍ ടിക്കറ്റ്‌ നല്‍കി. യാത്രക്കാരന്റെ വാക്കിനുപരി കുട്ടിയുടെ വയസ്‌ നിര്‍ണ്ണയിക്കുന്നതിന് സഹായകരമായ വിധത്തില്‍ ചട്ടം ഒന്നും ഉണ്ടാക്കിയിട്ടില്ലാത്തതിനാല്‍ കണ്ടക്ടരുടെ തെറ്റിന് ബസ്സുടമയാണുത്തരവാദി. സാധാരണ 130 സെ.മി. ഉയരമാകുമ്പോള്‍ 12 വയസ്സാകും. യാത്രക്കാരന് പരിഹാരം തേടിക്കൊണ്ട്‌ ഫോറത്തില്‍ പരാതി നല്‍കാം.

  30. അങ്കിള്‍ said...

    ഉപഭോക്തൃപ്രശ്നം -20: യാത്രക്കാരനെ കയറ്റാതെ ബസ്സ്‌ വിട്ടു പോയി.

    ബസ്സ്‌ സ്റ്റാന്‍ഡില്‍ ബസ്‌ നിര്‍ത്തിയിരുന്നപ്പോള്‍ പരാതിക്കാരന്‍ സീറ്റില്‍ ടൌവ്വല്‍ വിരിച്ച്‌ അടുത്തിരുന്ന യാത്രക്കാരനോട്‌ ശട്ടം കെട്ടിയിട്ട്‌ പുറത്തുപോയി. എന്നാല്‍ യാത്രക്കാരന്‍ വരുമ്മുമ്പ് തന്നെ ബസ്‌ വിട്ടുപോയി. അടുത്തിരുന്ന യാത്രക്കാരന്‍ വിവരം പരഞ്ഞിട്ട്‌ കണ്ടക്ടര്‍ വഴങ്ങിയില്ല. യാത്രക്കാരന് നഷ്ടപരിഹാരംതേടി ഫോറത്തില്‍ പരാതി ഫയല്‍ ചെയ്യാം.

  31. അങ്കിള്‍ said...

    ഉപഭോക്തൃപ്രശ്നം -21: ബസിലെ യാത്രാരേഖ കണ്ടക്ടര്‍ ആരെ ഏല്‍പ്പിക്കണം.

    പാലക്കാട ബസിലാണ് യാത്രക്കാരന്‍ സീറ്റ്‌ റിസര്‍വ്വ്‌ ചെയ്തിരുന്നത്‌. ബസ്‌ വരാത്തതിനാല്‍ അധികൃതര്‍ പിന്നീട്‌ വന്ന തൃശ്ശൂര്‍ ബസില്‍ കയറ്റിവിട്ടു.തൃശൂരിലെത്തിയപ്പോള്‍ യാത്രക്കാരനെ അടുത്ത ബസില്‍ കയറ്റിവിടുന്നതിന് പകരം കണ്ടക്ടര്‍ യാത്രാരേഖയെഴുതി തയ്യാറാക്കി യാത്രക്കരനെ തന്നെ അതേല്‍പ്പിച്ചുവിടുകയായിരുന്നു. എന്നാല്‍ അടുത്ത ബസില്‍ കയറിയ യാത്രക്കാരന്റെ രേഖ അംഗീകരിക്കാന്‍ ആ ബസിലെ കണ്ടക്ടര്‍ വിസമ്മതിച്ചു. അങ്ങനെ യാത്രക്കരന്‍ വീണ്ടും ടിക്കറ്റ്‌ വാങ്ങി യാത്ര ചെയ്യേണ്ടി വന്നു. നഷ്ട പരിഹാരത്തിന് ഫോറത്തില്‍ പരാതിപ്പെടാം.

  32. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -22: ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ലേ.

    മിക്കവാറും എല്ലാ സാധനങ്ങള്‍ വാങ്ങുമ്പോഴും ബില്ലുകളില്‍ കണ്ടുവരുന്ന മുന്നറിയിപ്പാണ് ഒരിക്കല്‍ വിറ്റ സാധനം തിരിച്ചെടുക്കില്ല എന്നത്‌. ഉത്പാദകരും വ്യാപാരികളും ഉപഭോക്താവിന്റെ മേല്‍ ഏകപക്ഷീകമായി അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കരാറുകള്‍ക്ക്‌ നിയമത്തിന്റെ പിന്‍ബലം എപ്പോഴും കിട്ടുകയില്ല.

    ‘ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന്‌ ബില്ലില്‍ എഴുതിവക്കുന്നത്‌ നിരോധിച്ചും കൊണ്ട്‌ കേരളസര്‍ക്കാര്‍ ഈയിടെ ഉത്തരവിറക്കിയിട്ടുണ്ട്.

  33. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -23: കറണ്ടുബില്ല്‌ അടക്കുന്ന തീയതി.

    ഇലക്ട്രിസിറ്റി ബില്‍ അടക്കേണ്ടുന്ന അവസാന ദിവസം ഒഴിവ്‌ദിവസ്സമായതുകൊണ്ട്‌ തൊട്ടടുത്തദിവസം ബില്‍ത്തുക അടച്ചപ്പോള്‍ പരാതിക്കാരനില്‍ നിന്നും 5 രൂപ ഫൈന്‍ ഈടാക്കി. എന്നാ‍ല്‍ ബാങ്ക്‌ അവധി പ്രഖ്യാപിച്ചിരുന്ന ദിവസം അടക്കേണ്ടുന്ന തുക അടുത്ത ദിവസം അടച്ചാല്‍ മതി. ഫൈന്‍ മടക്കി നല്‍കാന്‍ വിധിയായി.

  34. സാജന്‍| SAJAN said...

    അങ്കിളേ ഇത്തരം കേസുകളില്‍ ഫൈന്‍ മാത്രം (5 രൂപ) തിരിച്ചു കിട്ടിയത് കൊണ്ട് എന്തു വിശേഷം,
    നമ്മുടെ നാട്ടിലെ സിസ്റ്റെം അനുസരിച്ച് ഈ കേസൊക്കെ റെഡ് ടേപ്പില്‍ നിന്നൊക്കെ കുരുക്കഴിച്ച് എടുക്കാന്‍ ചുരുങ്ങിയത് എത്ര ദിവസവും എത്ര പണവും ചെലവാകും?
    അതൊക്കെ അപ്പൊ എങ്ങനെ കോമ്പന്‍‌സേറ്റ് ചെയ്യപ്പെടും?

  35. അങ്കിള്‍ said...

    സാജന്‍ പറഞ്ഞത്‌ ശരിതന്നെ. പരാതി നല്‍കുമ്പോള്‍ ഉണ്ടായ നഷ്ടമേ കോടതി കണക്കിലെടുക്കൂ.

    കിട്ടാനുള്ളത്‌ ഒരു രൂപയാണെങ്കിലും ചിലര്‍ വാദിച്ച്‌ നേടാറുണ്ട്‌. അവിടെ അഭിമാനത്തിന്റെ പ്ര്ശ്നവും കൂടിയുണ്ട്‌.

    സമയവും, ധനവും, ഇച്ഛാശക്തിയുമുള്ള ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുള്ളതു കൊണ്ടാണ് ഉപഭോക്തൃകോടതിയെന്ന്‌ പറഞ്ഞാല്‍ ചില വ്യാപാരി വ്യവസായികളെങ്കിലും ഉപഭോക്താക്കളെ മാനിക്കുന്നത്‌.

  36. അങ്കിള്‍ said...

    ഉപഭോക്തൃപ്രശ്നം -24: വോട്ടേജ്‌ ക്ഷാമം.

    പറയക്കടവ്‌ സ്വദേശി ഹരി വിദ്യാര്‍ത്ഥിയാണ്. സന്ധ്യ കഴിഞ്ഞ്‌ വൈദ്യുതി വിളക്കുകള്‍ക്ക്‌ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുമില്ല. ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കി. കായലിലൂടെ 11 കെ.വി.ലൈന്‍ വലിച്ച്‌ പുതിയ ട്രാന്‍സ്ഫോര്‍മര്‍ അമൃതപുരിയില്‍ സ്ഥാപിച്ചു കൊടുക്കുവാന്‍ വിധിയായി. സ്ഥാപിച്ച്‌ കിട്ടുകയും ചെയ്തു.

  37. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -25: 12000 രൂപയുടെ ടെലഫോണ്‍ ബില്‍.

    പരാതിക്കാരനു 2 മാസക്കാലത്തേക്ക്‌ 12,962 രൂപയുടെ ടെലഫോണ്‍ ബില്‍ വന്നു. ആദ്യം ടെലികോം വകുപ്പിന് പരാതി നല്‍കിയപ്പോള്‍ മീറ്ററും മറ്റു ഉപകരണങ്ങളും ശരിയാണെന്നും ചാര്‍ജില്‍ തെറ്റു വന്നിട്ടില്ലെന്നുമായിരുന്നു മറുപടി. പിന്നീട്‌ പരാതിക്കാരന്‍ ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഹൈകോടതി മുഖേന നിയമിച്ച ആര്‍ബിട്രേറ്റര്‍ ഉപഭോക്താവിന്റെ ടെലഫോണ്‍ തകരാറുള്ളതായി കണ്ടെത്തി. ടെലിഫോണ്‍ ഉപഭോക്താവിനു ടെലിഫോണ്‍ തകരാറ്‌ കണ്ടുപിടിക്കാന്‍ സംവിധാനമില്ല. പരാതിക്കാരന്റെ വീട്ടില്‍ ആയിടെ വിശേഷങ്ങള്‍ ഒന്നും ഇല്ലായിരുന്നു. മുമ്പുള്ള മൂന്ന്‌ ബില്ലുകളുടെ ശരാശരി സംഖ്യയായി കുറവു ചെതു കിട്ടാനായി ഫോറത്തില്‍ പരാതിപ്പെടാം.

  38. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -26: നിക്ഷേപകന്‍ ഉപഭോക്താവാണ്.

    കമ്പനികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക്‌ ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ‘സേവനം’ കമ്പനി നല്‍കുന്നില്ലെന്നും അതിനാല്‍ നിക്ഷേപകന്‍ ഉപഭോക്താവല്ലെന്നും അതുകൊണ്ട്‌ പ്രസ്തുത നിയമമനുസരിച്ചുള്ള സംരക്ഷണത്തിനു അര്‍ഹതയില്ലന്നുമുള്ള തര്‍ക്കം സ്വീകാര്യമല്ല. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാന്‍ ഉദാര വ്യാഖ്യാനം എന്ന സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ടാണ് നിക്ഷേപകന്‍ ഉപഭോക്താവാണെന്ന്‌ ദേശീയ കമ്മീഷന്‍ വിധിച്ചിട്ടുള്ളത്‌.

  39. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -26: ടിവി യുടെ ഉടമസ്ഥനല്ല ഇന്‍ഷൂര്‍ ചെയ്തത്‌.

    1983-ല്‍ വാങ്ങിയ ട്.വി. ഒരു വര്‍ഷത്തേക്ക്‌ ഇന്‍ഷൂര്‍ ചെയ്തു. ടി.വി. നിലത്തു വീണു പിക്ചര്‍ ടൂബ്‌ പൊട്ടിയതിനെതുടര്‍ന്ന്‌ ക്ലെയിം പാസ്സാക്കുന്ന സമയത്ത്‌ ടി.വി. വാങ്ങിയ ബില്‍ മറ്റൊരാല്ലിന്റെ പേരിലാണെന്ന്‌ കണ്ടുപിടിച്ചു. ഇതേ തുടര്‍ന്ന്‌ ക്ലെയിം നല്‍കാന്‍ കഴിയില്ലെന്ന്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി അറിയിച്ചു. എന്നാല്‍ താന്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നും പ്രോവിഡണ്ട് ഫ്ണ്ടില്‍ നിന്നും വായ്പ എടുത്താണ് ടി.വി.വാങ്ങിയതെന്നും വാങ്ങാന്‍ പോയത്‌ അനുജനായതുകൊണ്ട്‌ ബില്‍ അദ്ദേഹത്തിന്റെ പേരിലെഴുതിയതാണെന്നുള്ള ഉപഭോക്താവിന്റെ വിശദീകരണം ഇന്‍ഷൂറന്‍സ്‌ കമ്പനിക്കാര്‍ക്ക്‌ സ്വീകാര്യമായില്ല. ടി.വി. വാങ്ങിയ കാലം മുതലേ പരാതിക്കാരന്റെ വീട്ടില്‍ ഉപയോഗത്തിലിരിക്കുകയായിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനി പോളിസി റദ്ദു ചെയ്യുകയും അടച്ച പ്രീമിയം തുകയായ 100 രൂപ മടക്കികൊടുക്കുകയും ചെയ്തു. ഇന്‍ഷൂര്‍ ചെയ്ത സമയത്ത്‌ ബില്ല് ഉണ്ടായിരുന്നത്‌ പരിശോധിച്ച്‌ ടി.വി. മറ്റൊരാളിന്റെ പേരിലുള്ളതാണെന്ന്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി ക്ലെയിം ഉന്നയിച്ചിരുന്നില്ല. ക്ലെയിം കിട്ടാന്‍ ഉപഭോക്താവിന്( പരാതിക്കരനു) ഫോരത്തില്‍ പരാതി നല്‍കാം.

  40. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -27: ബുക്ക്‌ ചെയ്തിട്ടും സീറ്റില്ല.

    സീറ്റ്‌ റിസര്‍വ്‌ ചെയ്തിട്ടും ബസില്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന ദബതികള്‍ക്ക്‌ ഫോറത്തില്‍ പരാതി നല്‍കാം. കണ്ടക്ടരുടെ അനാസ്ഥ മൂലം സീറ്റ്‌ ലഭിച്ചില്ലെന്നും അതിനാല്‍ നിന്നു യാത്ര ചെയ്യേണ്ടി വന്നുവെന്നും അതിനാല്‍ ഇന്ന അസൌകര്യമുണ്ടായി എന്നുമാണ് തെളിയിക്കേണ്ടത്‌. ബസ്സില്‍ റിസര്‍വ്‌ ചെയ്ത സീറ്റുകള്‍ മറ്റു യാത്രക്കാര്‍ കൈയ്യടക്കിയത്‌ ഒഴിപ്പിച്ച്‌ നല്‍കാത്തതിനു 500 രൂപ നഷ്ട പരിഹാരം അനുവദിച്ചു.

  41. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -28: സിമന്റ്‌ പയ്ക്കറ്റിലെ കുറവ്‌.

    ഒരു സിമെന്റ് വില്‍പ്പനക്കരനോട്‌ പരാതിക്കാരന്‍ സിമെന്റ്‌ വാങ്ങി. ചില പായ്ക്കറ്റില്‍ സിമന്റിന്റെ അളവ്‌ കുറവുണ്ടായിരുന്നതായി കണ്ടു. നിശ്ചിത അളവ്‌ സിമന്റ്‌ ഉള്ള പായ്കറ്റ്‌ നല്‍കുക എന്നുള്ളത്‌ പല്പനക്കാരന്റെ ചുമതലയാണ്.സിമന്റിന്റെ നിര്‍മ്മാതാവുമായി പരാതിക്കരന് ഒരു ഇടപാടുമില്ല. വില്‍പ്പനക്കാരനെതിരെ ഫോറത്തില്‍ പരാതിപ്പെടാം.

  42. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം -29: നോമിനി.

    ഇന്‍ഷുറന്‍സ്‌ പോളിസിയിലെ നോമിനേഷന്‍ ചൂണ്ടിക്കാണിക്കുന്നത്‌ ഏതു കൈകളാണോ സംഖ്യ സ്വീകരിക്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്നത്‌ എന്നുള്ളതാണ്. അപ്രകാരമുള്ള സംഖ്യ നല്‍കുന്നതോടുകൂടി പോല്ലിസി പ്രകാരമുള്ള സംഖ്യ നല്‍കുന്നതിനുള്ള ബാധ്യത തീരുന്നതാണ്. പക്ഷേ പിന്‍‌തുടര്‍ച്ചാവകാശം വഴി തുക കിട്ടേണ്ടവര്‍ക്കു നോമിനേഷനും പേമെന്റും ഒരു തടസ്സമല്ല. (എ.ഐ.ആര്‍ 1994 സു-കോടതി346). പിന്‍‌തുടര്‍ച്ചാ സര്‍ട്ടിഫിക്കറ്റ് ഹാജരാകിയാലേ നോമിനിക്ക്‌ സംഖ്യ കൊടുക്കുകയുള്ളൂ എന്നു പറയുന്നത്‌ സേവനത്തിലെ പോരായ്മ യാണ്. ഫോറത്തില്‍ പരാതി നല്‍കാം.

  43. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം - 30: അഗ്മാര്‍ക്ക്‌.

    കാര്‍ഷികോല്പന്നങ്ങളുടെ ഗുണമേന്മ പരിശോധിച്ച്‌ തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇരിഞ്ഞാലക്കുട, പാലക്കാട്, കോഴികോട്‌ എന്നിവിടങ്ങളിലെ അഗ്മാര്‍ക്ക്‌ ഗ്രേഡിങ് ലബോറട്ടറികള്‍ ലെബല്‍ നല്‍കും.ഇവിടെ വെളിച്ചെണ്ണ, നല്ലെണ്ണ, തേന്‍, നെയ്യ്‌, കറിമസാല പൊടികള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ഗുണനിര്‍ണ്ണയം ചെയ്യും.

  44. അങ്കിള്‍ said...

    ഉപഭോക്തൃപ്രശ്നം -31: വസ്തു വില്‍പ്പന.

    വസ്തു വിലകൊടുത്ത്‌ പ്രമാണം എഴുതിയ ആള്‍ക്ക്‌ ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാന്‍ അവകാശമുണ്ടോ? ഇല്ല. പ്രതിഫലം നല്‍കി വസ്തു വാങ്ങിയ ആളായാല്‍ തന്നെയും സ്ഥാവര വസ്തുക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തീര്‍ച്ച ചെയ്യാന്‍ ഫോറത്തിനവകാശമില്ല.

  45. അങ്കിള്‍ said...

    ഉപഭോക്തൃപ്രശ്നം -32: ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കണം

    ന്യൂഡല്‍ഹി: തലസ്ഥാനത്തെ ആശുപത്രികളില്‍ ചികില്‍സാ നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ ഡല്‍ഹി ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു. ചികില്‍സാ ചെലവ് താങ്ങാനാവുന്നതാണോയെന്നു രോഗികള്‍ക്ക് മുന്‍കൂട്ടി ധാരണ ലഭിക്കാന്‍ വേണ്ടിയാണിത്. ചികില്‍സാ ചെലവിന്റെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ അവ്യക്തത നിലനിര്‍ത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

    ആസ്തമ രോഗചികില്‍സയ്ക്കിടെ ചെലവു വ്യക്തമാക്കിയിരുന്നില്ലെന്ന പരാതിയില്‍ രോഗിയായ നാഥുറാം ബന്‍സലിനു ശാന്തി മുകുന്ദ് ആശുപത്രി കാല്‍ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ചികില്‍സയ്ക്ക് ശേഷം ഒരു ലക്ഷത്തിലേറെ രൂപയുടെ ബില്ലാണ് ശാഹ്ദ്ര നിവാസിയായ ബന്‍സലിനു കിട്ടിയത്.(മ.മ:1-1-08)

  46. Unknown said...

    അങ്കിള്‍ , ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കണം എന്ന വാര്‍ത്ത ഇവിടെ ഒരു കമന്റ് ആയി എഴുതുന്നതിന് പകരം ഒരു പോസ്റ്റാക്കിയിരുന്നുവെങ്കില്‍ ഒരു ചര്‍ച്ചക്കുള്ള അവസരമാകുമായിരുന്നു എന്നെനിക്ക് തോന്നുന്നു . വളരെ ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖലയാണ് ചികിത്സ . തല്‍ക്കാലം ഒന്നും നടക്കുകയില്ലെങ്കിലും ഒന്ന് രണ്ടാളുകള്‍ക്ക് പറഞ്ഞുവെക്കുകയെങ്കിലും ചെയ്യാമല്ലോ !

    താങ്കള്‍ക്കും സഹധര്‍മ്മിണിക്കും പുതുവത്സരാശംസകള്‍ നേരുന്നു !

  47. അങ്കിള്‍ said...

    ഉപഭോക്തൃ പ്രശ്നം: 32- ഫോണ്‍ മോഷണം: കടയുടമ കുറ്റക്കാരനല്ല

    തിരുവനന്തപുരം: റിപ്പയറിങ്ങിനു നല്‍കിയ മൊബെയില്‍ ഫോണ്‍ മോഷണംപോയതില്‍ കടയുടമ കുറ്റക്കാരനല്ലെന്നു സംസ്ഥാനഉപഭോക്‍തൃ കമ്മിഷന്‍. കോട്ടയം ഉപഭോക്‍തൃ ജില്ലാ ഫോറത്തിന്റെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ കെ.ആര്‍. ഉദയഭാനുവിന്റെ ഉത്തരവ്‌. കോട്ടയം ജില്ലയിലെ ഒരു ഉപഭോക്‌താവ്‌ കേടു തീര്‍ക്കാന്‍ നല്‍കിയ മൊബെയില്‍ ഫോണ്‍, കടയില്‍ നിന്നു മോഷണംപോയതിനെ തുടര്‍ന്നു തിരിച്ചുനല്‍കാന്‍ സാധിച്ചില്ല. കട ഇന്‍ഷുര്‍ ചെയ്‌തിട്ടുള്ളതിനാല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയാണു തുക നല്‍കേണ്ടത്‌ എന്ന വാദം കമ്മിഷന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ ഉത്തരവ്‌. കേസ്‌ വീണ്ടും കോട്ടയം ഉപഭോക്‍തൃ ഫോറത്തില്‍ വിട്ടു.(മനോരമ: 4-01-2008)