Friday, January 1, 2010

ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Act 2008

ഐറ്റി ആക്റ്റും കമ്പ്യൂട്ടറും -IT Act 2008

ആമുഖം.
പല ബ്ലോഗിലും ഈ വിഷയം അവതരിപ്പിച്ചു കണ്ടു. എന്നാൽ ആഴത്തിലുള്ള ഒരു ചർച്ച ഒന്നിലും നടന്നില്ല എന്നതാണു വാസ്തവം. പലതിലും നിയമത്തിലെ വകുപ്പുകൾ ഉദ്ധരിച്ച്കൊണ്ട് തന്നെ ഞാൻ കമന്റുകൾ രേഖപ്പെടുത്തി. എന്നിട്ടും കൂടുതൽ ചർച്ചക്കായി ആരും എത്തിയില്ല എന്ന കാര്യം എന്നെ നിരാശപ്പെടുത്തി. പുതുതായി നിലവിൽ വന്ന ഒരു നിയമമല്ലേ, സമയമെടുത്ത്, മനസ്സിരുത്തി നിയമം വായിച്ചാലേ ഒരു ക്രീയാത്മകമായ ചർച്ചക്ക് തയ്യാറാകാൻ കഴിയൂ. മറ്റു ജോലികൾക്കിടയിൽ ബ്ലോഗ് വായനക്കു കൂടി അല്പം സമയം കണ്ടെത്തുന്നവരാണു ബൂലോഗത്തുള്ളവരിൽ കൂടുതലും. അവരിൽ നിന്നും വലുതായി പ്രതീക്ഷിക്കുന്നത് തന്നെ ശരിയല്ലല്ലോ. സംഗതി രാഷ്ട്രീയമായിരുന്നെങ്കിൽ ദിവസേനയുള്ള പത്രം വായന മാത്രം മതി ഒരു ചർച്ച കൊഴുപ്പിക്കാൻ.

ഞാൻ ഏതായാലും ഈ നിയമം മുഴുവൻ ഒരു പ്രാവശ്യം വായിച്ചു. കമ്പ്യൂട്ടർ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധം വരുന്ന വകുപ്പുകൾ വീണ്ടും വായിച്ചു. അങ്ങനെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ, പ്രധാനമായും കമ്പ്യൂട്ടറുമായി ബന്ധമുള്ള വകുപ്പുകളെ പറ്റിയുള്ളവ, ഇവിടെ പങ്കിടുന്നു.

പുതുക്കിയ ഐറ്റി ആക്റ്റ് 2008

2008 ലെ ഐറ്റി അമെന്റുമെന്റ് ആക്ട് പൊതുജനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറാനുള്ള എല്ലാ അധികാരങ്ങളും നൽകുന്നു. America's Patriot Act നു സമാനമായ ഒന്നാണു ഇതെന്നും പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ ഇൻഡ്യയിലും നവമ്പർ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പർ 26 ലെ ബോംബെ ആക്രമണം പ്ലാൻ ചെയ്യുന്നതിൽ കമ്പ്യൂട്ടർ നെറ്റ്വർക്കിൽ കൂടെയുള്ള ടെലിഫോൺ സംഭാഷണങ്ങൾ (VoIP) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജൻസ് ബ്യൂറോ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു. ഇനി സർക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ, ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഊളിയിടാം (monitor). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാമെന്നായിരിക്കുന്നു.

ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ഒരു വാദപ്രതിവാദമോ ചർച്ചയോ കൂടാതെയാണു പാലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികൾ ലോക സഭയുടെ നടുക്കളത്തിലിറങ്ങി കേന്ദ്രമന്ത്രി എ.ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാർലമെന്റിൽ അവതരിപ്പിച്ച 12 ബില്ലുകളിന്മേൽ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് മനസ്സില്ലായിരുന്നു. ഒരു ചർച്ചയും കൂടാതെ ഭരണകക്ഷികൾ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം.

ഏതെങ്കിലും സംസ്ഥാന സർക്കാർ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായുള്ള ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ഈ നിയമം മൂലം പെട്ടുപോകുന്ന നിരപരാധികളുടെ രക്ഷക്കായി ഒരു ‘ഓംബുഡ്സ്മാനോ’ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. എല്ലാം ‘നിർദ്ദേശിക്കുന്നതു പോലെ’ എന്ന വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. എന്നു്, ആർ നിർദ്ദേശിക്കും എന്നു കണ്ടറിയണം.

അധികാരങ്ങൾ വാരിക്കോരി കൊടുത്തിരിക്കുന്ന ഈ നിയമം നടപ്പാക്കുന്നവരുടെ ഉത്തരവാദിത്വങ്ങൾകൂടി സംശയങ്ങൾക്കിടയില്ലാതെ നിർവചിക്കണമായിരുന്നു. അതില്ലാത്തതിനാൽ ദുരുപയോഗം കൂടുമെന്നു വ്യക്തം.

അടിയന്തിരാവസ്ഥയിലോ പൊതുജനസുരക്ഷിതത്തിനു വേണ്ടിയോ മാത്രമായിരുന്നു IT Act, Clause 5(2) of the Indian Telegraph Act of 1885 അനുസരിച്ച് ഫോൺ ടാപ്പിംഗ് അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതുക്കിയ ഐറ്റി ആക്ടിൽ അടിയന്തിരാവസ്ഥ, പൊതുജനസുരക്ഷ എന്നിവയെപറ്റിയൊന്നും ഒരക്ഷരം പറയുന്നില്ല.

ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് സാരമായ ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27, 2009-നാണ് ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. വിവര സാങ്കേതിക വിദ്യ (ഭേദഗതി) നിയമം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഇന്റർനെറ്റ് ഫോൺ (VoIP) എന്നിവയുടെ ഉപയോക്താക്കള്‍ക്കു കടുത്ത മുന്നറിയിപ്പാണു നല്‍കുന്നത്.

ഇലക്ട്രോണിക് വിനിമയത്തിനും ക്രയവിക്രയത്തിനും സാധുത നല്‍കുന്നതിന് ഊന്നല്‍നല്‍കിയായിരുന്നു ഐടി ആക്ട് 2000 നിയമം അന്നു നടപ്പാക്കിയത്. 2005ല്‍ ആണു ഭേദഗതിക്കുള്ള കരടു തയാറാക്കിത്തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. ഇ-കൊമേഴ്സ് സൈറ്റായ ബാസീ ഡോട്ട് കോം സിഇഒ അവിനാശ് ബജാജിന്റെ അറസ്റ്റും തുടര്‍ന്നു കോര്‍പറേറ്റ് ലോകത്തുണ്ടായ പ്രതിഷേധവുമാണു നിയമഭേദഗതിക്കു വഴിതെളിച്ചത്. ഡല്‍ഹി പബ്ളിക് സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ നഗ്നചിത്രങ്ങള്‍ 2004 ഡിസംബറില്‍ ഐഐടി വിദ്യാര്‍ഥി ബാസി ഡോട്ട് കോമില്‍ അപ്ലോഡ് ചെയ്തതിനെ തുടര്‍ന്നാണു അതിന്റെ സിഇഒയെ അറസ്റ്റ് ചെയ്തത്.

The IT AA, 2008 adds new eight cyber offences viz;

  1. sending offensive messages through a computer or mobile phone (Section 66A),
  2. receiving stolen computer resource or communication device (Section 66B)
  3. Punishment for identity theft (Section 66C)
  4. Punishment for cheating by personation using computer resource (Section 66D)
  5. Punishment for violating privacy or video voyeurism (Section 66E)
  6. Cyber Terrorism (Section 66F)
  7. Publishing or transmitting material in electronic form containing sexually explicit act (Section 67A),
  8. Child pornography (Section 67B)

2008 ലെ കൂട്ടിചേർക്കലുകളെ ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം:

സൈബർ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും പറ്റി വിശദീകരിക്കുന്നത് പ്രധാനമായും വകുപ്പ് 66 ലാണു. അതിൽ പ്രതിപാദിക്കുന്നതെല്ലാം വിരോധമുളവാക്കുന്ന സന്ദേശങ്ങൾ ഈ-മെയിൽ വഴി അയക്കുകയും കൈമാറുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റിയാണു.

മറ്റൊരാളെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതും ഇനി മൂന്നുവര്‍ഷം വരെ ശിക്ഷകിട്ടാവുന്ന കേസ്.

തികച്ചും കുറ്റകരമായ, അല്ലെങ്കില്‍ നിന്ദാപരമായ സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നതു മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്നതും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.

മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിൽ സന്ദേശങ്ങൾ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

[ഉദാഃ 1.സൌദി അറേബ്യയിൽ ബിസിനസ്സ് നടത്തുന്ന പ്രമോഷ് എന്നയാളുടെ കുന്നംകുളം കടവല്ലൂരിലെ വീടിന്റെ ചിത്രം മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ ചിത്രമെന്ന വ്യാജേന ഇന്റർനെറ്റ് ഈമെയിൽ വഴി പ്രചരണം നടക്കുകയുണ്ടായി. ഇതിനെതിരെ പിണറായി ഡി.ജി.പിക്ക് പരാതി നൽകി.

പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന ഈ-മെയിൽ അയച്ച കേസിൽ രണ്ടു പേരെ സൈബർ സെൽ അറസ്റ്റു ചെയ്തു. വ്യാജ ചിത്രം പുതിയ അടികുറിപ്പോടെ ഈ-മെയിലിൽ അയച്ചുവെന്നതാണു കുറ്റം. ഐ ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം അപകീർത്തിപ്പെടുത്തുന്ന സന്ദേശമയച്ചതിനാണു മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചാർത്തിയിരിക്കുന്നത്.

പിണറായി വിജയന്‍ കേസ് പൊതുജനങ്ങള്‍ക്കും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കുമുള്ള 'പാഠം‘ എന്ന നിലയിലാണ് എടുത്തതെന്നു പൊലീസ് മേധാവികള്‍ പറയുന്നു. പിണറായി വിജയന്റെ വീടെന്ന രീതിയില്‍ വ്യാജചിത്രം പ്രചരിപ്പിച്ച എല്ലാവരും നിയമം അണുവിട തെറ്റാതെ നടപ്പാക്കിയാല്‍ കേസില്‍ പ്രതികളാകേണ്ടി വരും; ഇവരുടെ ഉദ്ദേശ്യം പിന്നീടു തെളിയിക്കപ്പെടേണ്ടതാണെങ്കിലും. ഫോട്ടോയ്ക്ക് അടിക്കുറിപ്പു നല്‍കിയവരെന്നു പൊലീസ് അവകാശപ്പെടുന്നവരെ മാത്രമാണു അറസ്റ്റ് ചെയ്തത്.

ഐ റ്റി നിയമ ഭേദഗതി നിലവിൽ വന്നതിനു ശേഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

2. നിസ്സാരമായ ചില പരിഹാസങ്ങൾ പോലും ചിലർക്ക് പ്രയാസമുണ്ടാക്കിയേക്കാം. തീർന്നില്ലേ കാര്യം. ഐ.റ്റി നിയമത്തിനെതിരായി. എഴുതിയതിന്റെ ധ്വനി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. അത്തരത്തിലുള്ള സന്ദേശങ്ങൾ കിട്ടുന്നവർക്ക് ബുദ്ധിമുട്ടോ, അപമാനമോ തോന്നിയേക്കാം. അപ്പോഴും പെട്ടതു തന്നെ.

മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സിഡിറോം, പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അതു മോഷ്ടിക്കപ്പെട്ടതാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ലഭിക്കും. കംപ്യൂട്ടര്‍ വഴിയുള്ള തട്ടിപ്പ്, വഞ്ചന, ഡിജിറ്റല്‍ ഒപ്പ് മോഷ്ടിക്കല്‍, പാസ്വേര്‍ഡ് ദുരുപയോഗം എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത് [വകുപ്പ് 66ബി].

വ്യക്തിയുടെ അനുവാദമില്ലാതെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും അവരുടെ സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റമായി കരുതും. മൂന്നുവര്‍ഷം വരെ തടവോ രണ്ടുലക്ഷത്തിലധികം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.[വകുപ്പ് 66ഇ]

നഗ്നമോ, അടിവസ്ത്രങ്ങള്‍ കൊണ്ടു മറച്ചതോ ആയ ലൈംഗികാവയവങ്ങള്‍, ഗുഹ്യഭാഗങ്ങള്‍, നിതംബം, സ്ത്രീകളുടെ മാറിടം എന്നിവയാണു സ്വകാര്യഭാഗങ്ങളായി നിയമത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ഐടി ആക്ട് 67. ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം. ഇവിടെയാണു ബ്ലോഗുകൾ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക പ്രവർത്തനം വ്യക്തമാകുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

അശ്ലീലമായാലും, ലൈംഗികമായാലും ഒരു കമ്പ്യൂട്ടറിൽ അല്ലെങ്കിൽ ഒരു ഇലക്ട്രോണിക് മാധ്യമത്തിൽ ശേഖരിച്ച് വക്കുന്നത് ഈ വകുപ്പുകൾ [67, 67എ] പ്രകാരം കുറ്റമാണെന്നു തോന്നുന്നില്ല. നിയമത്തിൽ പറയുന്നത് published or transmitted എന്നു മാത്രമാണു. പക്ഷേ ആ ശേഖരം ഉടമസ്ഥന്റെ അറിവോടും സമ്മതത്തോടും ആയിരിക്കണമെന്നു മാത്രം.

Child Pornography യുടെ കാര്യത്തിൽ ഈ നിയമം വളരെ കർക്കശമാണു.
18 വയസ്സിനു താഴെയുള്ള കുട്ടികളുടെ നഗ്ന, ലൈംഗിക ചിത്രങ്ങള്‍ പ്രസാരണം നടത്തുകയോ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് കുറ്റകരം. അതുകൊണ്ട് അപ്രകാരമുള്ള ചിത്രങ്ങൾ/ചിത്രീകരണങ്ങൾ ഇന്റര്‍നെറ്റ്വഴി സ്വന്തം കമ്പ്യൂട്ടറിൽ ബ്രൌസ് ചെയ്യലും ഡൌണ്‍ലോഡ് ചെയ്യലും തെരച്ചിൽ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ലൈംഗികമായി പ്രലോഭിപ്പിക്കുന്ന ഇ-മെയില്‍, ചാറ്റിങ്, എസ്എംഎസ് എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത്. [വകുപ്പ് 67ബി]

ഇനിമുതൽ, സ്വകാര്യമായി സ്വന്തം മുറിയിലിരുന്നു കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ചിരിക്കുന്ന ലൈംഗികവേഴ്ചകൾ കാണുമ്പോൾ, ആ വേഴ്ചകളിൽ 18 വയസ്സിനു മുകളിലുള്ളവർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്നു ഉറപ്പ് വരുത്തികൊള്ളണം. അത് ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചതോ കൈമാറികിട്ടിയതോ ആയിരിക്കരുത് [വകുപ്പ് 67എ]. ആങ്ങനെയാണെങ്കിൽ ചിലപ്പോൾ ഗോതമ്പുണ്ട തിന്നേണ്ടി വരും. സന്തോഷ് മാധവനെ അനുകരിച്ചാ‍ൽ രക്ഷപെട്ടേക്കാം. അതായത് സ്വന്തമായി നഗ്ന ചിത്രങ്ങൾ /ചിത്രീകരണങ്ങൾ നിർമ്മിക്കുക. ഒരു കാര്യം ഓർമ്മ വേണം. ചിത്രീകരണത്തിൽ പങ്കെടുക്കുന്നവർ 18 വയസ്സ് കഴിഞ്ഞവരായിരിക്കണം. പിന്നെ ഒരു പോലീസ് കാരനേയും പേടിക്കേണ്ട. സ്വസ്ഥമായി സ്വന്തം മുറിയിലിരുന്നു നയന സുഖം ആസ്വദിക്കാം.

ശാസ്ത്രം, കല, സാഹിത്യം, പഠനം എന്നിവയുടെ താല്‍പര്യത്തിനനുസൃതമായി തയാറാക്കുന്ന ലൈംഗിക സ്വഭാവമുള്ളവ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ വകുപ്പില്‍ ഏറ്റവും കർക്കശമായ ശിക്ഷയുള്ളതു സൈബര്‍ തീവ്രവാദത്തിനാണ്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൌഹൃദം എന്നിവയ്ക്കു ഭീഷണിയുണ്ടാക്കുന്നതോ, വ്യക്തികള്‍ക്ക് അപകടം സംഭവിക്കാന്‍ കാരണമാക്കുന്നതോ, സമൂഹത്തെ പൊതുവായി ബാധിക്കുകയോ ചെയ്യുന്ന പ്രവൃത്തികളാണു സൈബര്‍ തീവ്രവാദത്തില്‍ ഉള്‍പ്പെടുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങള്‍.

നേരത്തേയുള്ള നിയമമനുസരിച്ചു വെബ്സൈറ്റിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണു കേസെങ്കില്‍ പുതിയ ഭേഗഗതിപ്രകാരം സ്വതന്ത്രമായി അപ്ലോഡ് ചെയ്യാവുന്ന സൈറ്റുകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും.

ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വ്യാജപ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തികരമായ പ്രവര്‍ത്തനം നടത്തുന്നവരും കേസിലാകും. അസിന്റെയോ ഷാറുഖ് ഖാന്റെയോ ഫോട്ടോ പ്രൊഫൈലില്‍ വച്ചു മനപ്പൂര്‍വം കബളിപ്പിക്കുന്നവരും പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലാകും [വകുപ്പ് 66ഡി].

പരാതികളുടെ അടിസ്ഥാനത്തില്‍ അതതു പൊലീസ് സ്റ്റേഷനാണു കേസ് റജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കേണ്ടതെന്നു സൈബര്‍ സെല്‍ മേധാവിയായ ഐജി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സൈബര്‍സെല്‍ ഇതു സംബന്ധിച്ചു വിദഗ്ധസഹായം നല്‍കും. പ്രത്യേക സാഹചര്യങ്ങളില്‍ പരാതിയില്ലാതെ തന്നെ പൊലീസിനു സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താം.

നേരത്തേ ഡിവൈഎസ്പിക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു സൈബര്‍ ആക്ട് സംബന്ധിച്ചു നടപടിയെടുക്കേണ്ടിയിരുന്നതെങ്കില്‍ ഭേദഗതി അനുസരിച്ചു സിഐയ്ക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു നടപടിയെടുക്കേണ്ടത്. ഇവര്‍ക്കു പൊതുസ്ഥലത്തു പ്രവേശിക്കാനും സെര്‍ച്ച് നടത്താനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അനുവാദമുണ്ട്.[വകുപ്പ് 80]

'...ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്...' മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്. കട്ടെടുത്ത വസ്തുക്കൾ, നിയമവിരുദ്ധമായ കാര്യങ്ങൾ തുടങ്ങിയവ വീടുകളിൽ സൂക്ഷിക്കുന്നത് കുറ്റകരമല്ലേ. അതു പോലെ ഇനിമുതൽ അത്തരം കാര്യങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിലോ, നിങ്ങൾക്കനുവദിച്ച നിങ്ങളുടെ പേരിലുള്ള മറ്റു ഡിജിറ്റൽ സ്പേസിലോ സൂക്ഷിക്കുന്നതും കുറ്റകരമാണു. ഈ നിയമം പാലിക്കുന്നുവെന്നു ഉറപ്പ് വരുത്താനായിരിക്കണം സൈബർ സുരക്ഷിതത്ത്വത്തിന്റെ പേരിൽ ഏത് പോലീസ് ഇൻസ്പെക്ടർ ഏമാനും ഏതു സമയത്തും പൊതു സ്ഥലങ്ങളിലുള്ള കമ്പ്യൂട്ടറുകളോ [വകുപ്പ 70], സ്വൊകാര്യ കമ്പ്യൂട്ടറുകളോ മോണിറ്റർ ചെയ്യുവാനുള്ള അധികാരം നൽകിയിട്ടുള്ളത് [വകുപ്പ് 69ബി].

ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്.

ഈ നിയമങ്ങൾ ഉണ്ടാക്കിയതും, മേലിൽ ഇതിനു വേണ്ടുന്ന പുതുക്കലുകൾ നടത്തേണ്ടതും കേന്ദ്രസർക്കാരാണെങ്കിലും, കേരളത്തിൽ ഈ നിയമങ്ങൾ നടപ്പാക്കുന്നതിനു വേണ്ടുന്ന ചട്ടങ്ങൾ ഉണ്ടാക്കേണ്ടത് സംസ്ഥാന സർക്കാരാണു [വകുപ്പ് 90].

പ്രത്യേക ശ്രദ്ധക്ക്:
വകുപ്പ് 66A(c).
മറ്റൊരാളെ അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ,ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

മേൽ പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ നം അയക്കുന്ന ഈ-മെയിലുകൾ മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്നുവെങ്കിൽ മൂന്നു വർഷം വരെ തടവു കിട്ടാവുന്ന കേസ്സാണെന്നു വന്നാലോ?

ഇതെന്താ വെള്ളരിക്കാ പട്ടണമോ. അയക്കുന്ന ആൾ ഉദ്ദേശിച്ചില്ലെങ്കിലും, ഈ-
മെയിൽ കിട്ടുന്ന ആൾക്ക് അങ്ങനെ തോന്നിപ്പോയാൽ സംഗതി കുഴഞ്ഞല്ലോ.

രസകരമായൊരു മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഈ മെയിലുകൾ അയക്കുന്ന ആളാണല്ലോ സാധാരണഗതിയിൽ അപമാനമുണ്ടാക്കിയതിനോ, ഭീഷണിപ്പെടുത്തിയതിനോ ഉത്തരവാദി. എന്നാൽ പുതുക്കിയ നിയമത്തിൽ “"transmitted or received on a computer," എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നു മനസ്സിലാകുന്നത് ഈമെയിൽ അയച്ചവനും കിട്ടിയവനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണു.

വകുപ്പ് 66E - സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം - sting operation

മറ്റാരും കാണില്ലെന്നു കരുതി ഉടുതുണി മാറാൻ കണ്ടെത്തിയ ഒരു സ്ഥലത്ത് അവിടം പൊതുസ്ഥലത്തിന്റെ ഭാഗമോ അല്ലെങ്കിൽ സ്വകാര്യസ്ഥലത്തിന്റെ ഭാഗം ആയാലും ശരി
അറിഞ്ഞുകൊണ്ട് മനഃപ്പൂർവം ഒളിക്യാമറ ഉപയോഗിച്ചോ മറ്റേതെങ്കിലും സംവിധാനം ഉപയോഗിച്ചോ ആണിന്റേതോ പെണ്ണീന്റേതോ അടിവസ്ത്രങ്ങൾക്കടിയിലുള്ള ശരീരഭാഗങ്ങളെ സമ്മതമില്ലാതെ ചിത്രീകരിക്കുകയോ, ചിത്രീകരണത്തെ കൈമാറുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് വകുപ്പ് 66 ഇ പ്രകാരം കുറ്റകരമാണു.

ഉദാഃ ആശുപത്രികൾ, ഹോട്ടൽ മുറികൾ, ഗ്രീൻ റൂം മുതലായവ.

അപ്പോൾ എല്ലാ സ്റ്റിംഗ് ഓപ്പറേഷനുകളും നിയമവിരുദ്ധമല്ല എന്നു സാരം.

ഐടി ആക്ട് 67. ബ്ലോഗുകൾ പ്രത്യേകം ശ്രദ്ധിക്കുക.

അങ്ങനെ ഇൻഡ്യ ചൈനയേയും കടത്തി വെട്ടിയിരിക്കുന്നു. നാം ഉപയോഗിക്കുന്ന ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനുകളിൽ അനുവാദം കൂടാതെ സർക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാൽ ഇടപെടന്നും ഈ നിയമം അധികാരം നൽകിയിരിക്കുന്നു.

ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം. ഇവിടെയാണു ബ്ലോഗുകൾ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക ചേഷ്ടകൾ വെളിവാക്കുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

വകുപ്പ് 67ബി.
തുടക്കത്തിൽ, കുട്ടികളെ ഉപയോഗിച്ചുള്ള (child pornography) ലൈംഗികപ്രദർശനം അടങ്ങിയ കാര്യങ്ങൾ കമ്പ്യൂട്ടറിൽ കൂടി പ്രസിദ്ധീകരിക്കുന്നതും, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതും കുറ്റകരമാക്കിയിരുന്നു. എന്നാൽ 2008 ലെ പുതുക്കൽ പ്രകാരം അപ്രകാരം പ്രസിദ്ധികരിച്ച ലൈംഗികപ്രദർശനങ്ങളെ നോക്കുന്നതും (browzing), തെരയുന്നതും (seeking) കുറ്റകരമാക്കിയിരിക്കുന്നു. കമ്പ്യൂട്ടറിൽ പോൺ ചിത്രങ്ങൾ/ചിത്രീകരണങ്ങൾ (പ്രായപൂർത്തിയായവരുടേതായാലും) ശേഖരിച്ചോ പകർന്നോ വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉടമയുടെ അനുവാദത്തോടെ ആയിരിക്കണം. ഇല്ലെങ്കിൽ അതും കുറ്റം. നിങ്ങൾ ശേഖരിച്ച് /പകർന്ന് വച്ചിട്ടുള്ള അശ്ലീല ചിത്രങ്ങൾ / ചിത്രീകരണങ്ങൾ ഇന്റർനെറ്റിൽ ഒരിക്കലും പ്രസിദ്ധികരിക്കരുത്. പ്രസിദ്ധികരിക്കുകയോ, പ്രസരിപ്പിക്കുകയോ ചെയ്താൽ വകുപ്പ് 67 പ്രകാരം കുറ്റക്കാരാകും.

വൈറസ്സ്, ട്രോജൻ മുതലായവ കാരണം നിരപരാധികളെ കുറ്റവാളികളാക്കുന്ന ഒരു നിയമമാണിത്. ഇന്ന് അവനവനു ആവശ്യമുള്ള വിവരങ്ങൾ സ്വന്തം കമ്പ്യൂട്ടറിൽ മാത്രമല്ല ശേഖരിച്ച് വക്കുന്നത്. മറ്റുള്ളവരുടെ കമ്പ്യൂട്ടറും, ഇന്റർനെറ്റിൽ നിന്നും ലഭ്യമാക്കുന്ന സ്ഥലങ്ങളും (storage space) ഇതിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. അവിടെയൊക്കെ ഉടമയറിയാതെ തന്നെ പലരും ആക്രമിച്ച് കൈയ്യേറി നിരോധിച്ചിരിക്കുന്ന കാര്യങ്ങൾ ശേഖരിച്ച് വക്കാൻ സാധ്യതയുണ്ട്. പക്ഷേ ആ സ്ഥലത്തിന്റെ (സ്റ്റോറേജ് സ്പേസ്) ഉടമ നിയമത്തിന്റെ മുന്നിൽ കുറ്റവാളിയാകുന്നു. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിരപരാധികളെ ഒഴിവാക്കാനുള്ള ഒരു ചട്ടങ്ങളും പുതുക്കിയ നിയമത്തിൻ കീഴിൽ ഉണ്ടാക്കിയിട്ടില്ല.

മറ്റൊരാളിന്റെ കമ്പ്യൂട്ടറിൽ ഒരു വൈറസ് ഉപയോഗിച്ച് ലൈംഗിക പ്രദർശനങ്ങൾ ഉൽക്കൊള്ളുന്ന പടങ്ങളും, വീഡിയോവും സ്റ്റോർ ചെയ്ത് വക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇന്നു പലർക്കും ഇന്റർനെറ്റിൽ സ്വന്തമായി ഫയലുകൾ സൂക്ഷിച്ച് വക്കാനുള്ള ഇടം പണം കൊടുത്തും അല്ലാതെയും ലഭ്യമാണു. അവിടെയൊക്കെ ഉടമസ്ഥൻ അറിയാതെ മറ്റുള്ളവർ കടന്നുകയരി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്ടകൾ അടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് വക്കുവാനുള്ള സംവിധാനം ഇന്നു ലഭ്യമാണു. ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥൻ യാദൃശ്ചികമായി പോലും തന്റെ കമ്പ്യൂട്ടറിൽ താനറിയാതെ ശേഖരിച്ചിരിക്കുന്ന ആ പടങ്ങളെ, വീഡിയോകളെ കണ്ടു പോയാൽ, കുറ്റമാണന്നാണോ? ആണെന്നു നിയമം പറയുന്നു. ഇതു സംഭവിച്ച കഥയാണു. ഒരു കുടുമ്പം കലക്കിയ കഥ ഇവിടെ .

ഇങ്ങനെയൊക്കെയാണെങ്കിലും, ഈ വകുപ്പ് 67 ബി. ഒരു ഉമ്മാക്കിയാണന്നേ ഞാൻ പറയൂ. കാരണം നാം കാണുന്ന അല്ലെങ്കിൽ തെരയുന്ന ചിത്രങ്ങളിൽ / ചിത്രീകരണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ, ആണായാലും പെണ്ണായാലും, 18 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നു തെളിഞ്ഞാലേ, നാം കുറ്റക്കാരാവൂ.. അതു തെളിയിക്കാൻ ഇമ്മിണി പ്രയാസപ്പെടും. ആ കുട്ടികൾ ആരാണെന്നു ആദ്യം കണ്ടുപിടിക്കണം പിന്നെ അവരുടെ വയസ്സും.

വകുപ്പ് 69, വകുപ്പ് 69എ., വകുപ്പ് 69 ബി.
ഇന്റർനെറ്റ് ഫോൺ (VoiP) ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.
പരിപൂർണ്ണ സ്വാതന്ത്ര്യം ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നേരത്തേ തന്നെ അനുവദിച്ചിട്ടില്ല.

As per existing policy, VoIP calls are not allowed to be terminated on terrestrial PSTN network within India

എന്നാൽ സാധാരണ ഉപയോഗത്തിനെ നിരുത്സാഹപ്പെടുത്തുന്നതുമില്ല. (ഇൻഡ്യക്ക് വെളിയിൽ നിന്നുള്ള സേവനങ്ങൾ, ഉദഃ Skype, നിലനിൽക്കുന്നിടത്തോളം അതു സാധിക്കില്ലെന്നതു വേറെ കാര്യം) നവമ്പർ 26 ലെ ബോംബെ ആക്രമണത്തിൽ നിന്നും പാഠം പഠിച്ച്, സൈബർ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദനിവാരണം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടുന്ന അധികാരങ്ങൾ ഈ വകുപ്പുകൾ മുഖേന സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. അതിലൊന്നാണു നമ്മുടെ കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ (VoIP യുടെ ദുരുപയോഗവും സ്വാഭാവികമായും അതിലുൾപ്പെടുമല്ലോ) അനുവാദം കൂടാതെ സർക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാൽ ഇടപെടാനും ഈ നിയമം അധികാരം നൽകിയിരിക്കുന്നു. പണ്ടാണെങ്കിൽ ഇതെല്ലാം ചെയ്യാൻ ഒരു വാറണ്ട് ആവശ്യമായിരുന്നു. ഇന്നതൊന്നും വേണ്ട. ഇതിനു വേണ്ടുന്ന വിശദമായ നടപടിക്രമങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ടെലഫോൺ / മൊബൈൽ ഫോൺ സേവനദാതാക്കൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ ഉടൻ തന്നെ പ്രതീക്ഷിക്കാം.

ഏത് ഇൻസ്പെക്ടർ ഏമാനും ഏത് സമയത്തും നമ്മുടെ കമ്പ്യൂട്ടറിൽ ശേഖരിച്ചിരിക്കുന്ന കാര്യങ്ങളെ, സൈബർ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദം എന്നുവേണ്ട വിവരശേഖരണം എന്ന് പേരിൽ പോലും, മോണിറ്റർ ചെയ്യുവാനുള്ള അധികാരം നൽകിയിട്ടുണ്ട് . അതായത് ഏമാന്മാർ അവരുടെ ഓഫീസിൽ ഇരുന്നു തന്നെ പലവിധ മാർഗ്ഗങ്ങളിൽ കുടിയും സ്വകാര്യ കമ്പ്യൂട്ടറിൽ കടന്നു കയറി പരിശോധിക്കുവാനുള്ള (മോണിറ്റർ) അധികാരമാണിത്. വേണ്ടി വന്നാൽ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്യാം (വകുപ്പ് 76).

ഏമാനു നമ്മെ ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ, കമ്പ്യൂട്ടറിൽ കണ്ട അശ്ലീല ചിത്രത്തിലെ ആണിനോ പെണ്ണിനോ വയസ്സ് 18 ൽ കൂടുതലാണെന്നു തെളിയിക്കേണ്ട ബാധ്യത നമ്മുടെ തലയിൽ വച്ചുതരും. ചുമ്മാ, ഉപദ്രവിക്കാൻ വേണ്ടി മാത്രം. ഏതായാലും കരുതിയിരിക്കുക.

ഇനിമുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം സർക്കാരിന്റെ ഔദാര്യംകൊണ്ടു മാത്രം . ഈ നിയമം വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ അധികാരം നൽകുന്നു (വകുപ്പ് 69എ). അതായത് ഇനി ഇന്റർനെറ്റ് വഴി നാം എന്തെല്ലാം കാണണം, വായിക്കണം അല്ലെങ്കിൽ ഏത് ചാനൽ ടി.വി കാണണം എന്നു സർക്കാർ തീരുമാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽകൂടി സർക്കാരിനു ഇഷ്ടമല്ലാത്ത കാര്യങ്ങൽ പ്രസരണം ചെയ്യുന്നുവെന്നു തോന്നിയാൽ ഏഷ്യനെറ്റിനോട് ആ ചാനൽ ബ്ലോക്ക് ചെയ്യാൻ പറയും. അനുസരിച്ചില്ലെങ്കിൽ 7 കൊല്ലം തടവ് ശിക്ഷ.

ഏതൊരു നിയമവും നടപ്പിലാക്കുന്നത് അതിനുവേണ്ടി നിർമ്മിച്ച ചട്ടങ്ങളിൽ കൂടിയാണു. അത്തരം ചട്ടങ്ങളിലാണു വിശദമായ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുന്നത്. വകുപ്പുകൾ 52,54,69,69A, 69B and 70B എന്നിവകൾക്ക് കേന്ദ്രസർക്കാർ ചട്ടങ്ങൾ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്. 43A, 67C, 79 എന്നീ വകുപ്പുകൾക്ക് ഉടൻ ചട്ടങ്ങൾ ഉണ്ടാക്കുമെന്നും അറിയുന്നു. ബാക്കിയുള്ളവകൾക്ക് സംസ്ഥാനസർക്കാരുകളാണു ചട്ടങ്ങൾ ഉണ്ടാക്കേണ്ടത്.

വായനക്കാരോട്:
ഇതൊരു പുതിയ നിയമമാണു. ഒക്റ്റോബർ 2009 മുതൽ നിലവിൽ വന്നതേയുള്ളൂ. അതിനു ശേഷം കേരളത്തിൽ ഒരു കേസ് മാത്രമേ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാർജ്ജ് ചെയ്തിട്ടുള്ളൂ. അതിന്റെയും അതു പോലെയുള്ള ഇനി വരാനിരിക്കുന്ന കേസുകളുടേയും വിധികൾ കൂടെ അറിയുമ്പോൾ മാത്രമേ ഈ നിയമത്തെ പറ്റിയുള്ള അറിവ് പൂർണ്ണമാകൂ. ഈ നിയമത്തെപറ്റിയുള്ള ഏതെങ്കിലും തരത്തിലുള്ള വാർത്തകൾ അറിവിൽ പെടുകയാണെങ്കിൽ ഇവിടെ ഒരു കമന്റായി രേഖപ്പെടുത്തുകയോ, ലിങ്ക് നൽകുകയോ ചെയ്യണമെന്നു വായനക്കാരോട് അപേക്ഷിക്കുന്നു.

ഇത്രയും എഴുതിയത് ഈ നിയമത്തെ പറ്റി ഞാൻ മനസ്സിലാക്കിയതാണു. നിയമം വായിച്ച് വായനക്കാർക്ക് മറ്റൊരു വ്യഖ്യാനം മനസ്സിൽ തോന്നുന്നുവെങ്കിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുതേ.

Buzz ല്‍‌ പിന്തുടരുക

32 comments:

  1. Unknown said...

    A very detailed and well thought post. We need to be seriously worried about this one as this is going to affect all of us. Waiting for more comments.

  2. chithrakaran:ചിത്രകാരന്‍ said...

    അങ്കിള്‍ ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും മറ്റു ജോലിക്കിടയില്‍ ബ്ലോഗ് വായനയും എഴുത്തും ധൃതിയിയില്‍ സാധിക്കുന്നവരാണ്.
    അതിനാല്‍ ആരില്‍ നിന്നും നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. എന്നാല്‍, സമയവും സൌകര്യവും
    ഭാഗ്യമായി ലഭിച്ച നല്ല മനസ്സുകളുടെ സംഭാവനകള്‍ ബൂലോകത്തിന്റെ അനുഗ്രഹം തന്നെയാണ്. പ്രത്യേകിച്ചും,
    നെറ്റ് ഉപയോഗിക്കുന്നവരെ പരക്കെ ബാധിക്കുന്ന ഐടി ആക്റ്റു പോലുള്ള വിഷയങ്ങളില്‍ പഠിച്ചെഴുതിയ ഇത്തരം പോസ്റ്റുകളോട് ബൂലോകം കടപ്പെട്ടിരിക്കുന്നു.

  3. Unknown said...

    ഇത്രയും വിശദമായി വിവരം പങ്കു വെച്ചതിനു നന്ദി .
    എനിക്കു മനസ്സിലാകാത്ത കാര്യങ്ങൾ
    1 , ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക പ്രവർത്തനം വ്യക്തമാകുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

    എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

    ശാസ്ത്രം, കല, സാഹിത്യം, പഠനം എന്നിവയുടെ താല്‍പര്യത്തിനനുസൃതമായി തയാറാക്കുന്ന ലൈംഗിക സ്വഭാവമുള്ളവ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


    മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും ശാസ്ത്രം കല പഠനം സാഹിത്യം പൊതുജന താല്പര്യം എന്നിവയെ നിയമനടപടിയിൽ നിന്നും ഒഴിവാക്കിയതു മനസ്സിലായി . പക്ഷെ മതത്തിനെ എന്തിനു നിയമ നടപടിയിൽ നിന്നും ഒഴിവാക്കി എന്നു മനസ്സിലാകുന്നില്ല .
    ഇനി ഒരു പക്ഷെ ആദം ഹൌവ എന്നിവരെ പോലെ പല മതക്കാർക്കും തുണിയൂടുക്കാത്ത ദൈവങ്ങൾ ഉണ്ടു ഭക്തി പ്രചരിപ്പിക്കാനായി അവരുടെ ഫോട്ടൊ പബ്ലിഷ് ചെയ്യാമെന്നാണൊ .
    ഇനി വേറെ ഒരു സംശയം കുംബമേളയിൽ തുണിയുടുക്കാതെ ലിംഗവും പുറത്തു കാണിച്ചു നടക്കുന്ന സന്യാസിമരുടെ ഫോട്ടോയും വീഡിയോയും കണ്ടിട്ടുണ്ട് അവർക്കും ഇനി അവരുടെ പേരിൽ ബ്ലോഗ്ഗ് തുടങ്ങി മതത്തിനു വേണ്ടി എന്നു പറഞ്ഞ് ഇതെല്ലാം പബ്ലിഷ് ചെയ്യാമൊ അവർക്കെതിരെ നിയമ നടപടി ഉണ്ടാകില്ല എന്നാണൊ .
    അങ്ങിനെ അവർക്കെതിരെ നിയമ നടപടി ഒഴിവാക്കിയാൽ ,ഞാൻ അല്ലെങ്കിൽ മതത്തിനെതിരായ പ്രചരണം നടത്തുന്ന ജബ്ബാർ മാഷിനെ പോലുള്ളവർ ബ്ലോഗ്ഗിൽ ഇതേ വീഡിയോ പബ്ലിഷ് ചെയ്താൽ എനിക്കെതിരെ അല്ലെങ്കിൽ ജബ്ബാർ മാഷിനെ പോലുള്ളവർക്കെതിരെ നടപടി എടുക്കുമോ.
    എന്റെ ഒരു സംശയമാണു കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു .
    സജി തോമസ്

  4. സജി said...

    ഈതു പഠിക്കേണ്ട വിഷയമാണല്ലോ!
    ഒറ്റ വായനയില്‍, ബ്ലൊഗ്ഗര്‍മാര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്നു മനസിലായി.
    എന്തായാലും പ്രിന്റ് എടുത്തു വായിക്കണം
    നന്ദി, ഈ പങ്കു വയ്ക്കലിനു
    സജി

  5. keralafarmer said...

    "ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ഒരു വാദപ്രതിവാദമോ ചർച്ചയോ കൂടാതെയാണു പാലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികൾ ലോക സഭയുടെ നടുക്കളത്തിലിറങ്ങി കേന്ദ്രമന്ത്രി എ.ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാർലമെന്റിൽ അവതരിപ്പിച്ച 12 ബില്ലുകളിന്മേൽ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് മനസ്സില്ലായിരുന്നു. ഒരു ചർച്ചയും കൂടാതെ ഭരണകക്ഷികൾ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം."
    അങ്കിള്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കാന്‍ മാത്രം പഠിച്ച എം.പി മാരെ നമുക്കു് കുറ്റം പറയാതിരിക്കാന്‍ കഴിയില്ല. ഭരണപക്ഷത്തിന് കയ്യും കെട്ടിയിരിക്കാനല്ലെ കഴിയൂ? ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് ക്രൂശിക്കപ്പെട്ടത്.

  6. ചാണക്യന്‍ said...

    അങ്കിളിന്റെ പോസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..വിശദീകരണങ്ങൾക്ക് നന്ദി....

    വാറണ്ടില്ലാതെയുള്ള കടന്നു കയറ്റം അനുവദിക്കുന്ന നിയമത്തെ ഏമാന്മാർ ദുരുപയോഗപ്പെടുത്തും എന്നതിനു സംശയം വേണ്ട.

    ബ്ലോഗുകളിൽ അനുവദനീയമല്ലാത്ത രീതിയിൽ അശ്ലീലമോ അശ്ലീല ചിത്രങ്ങളോ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കാം, പക്ഷെ അത് കൊണ്ട് കാര്യങ്ങൾ ഒരു വഴിക്കാവില്ലല്ലോ:):)

    ഭേദഗതികളോടെയുള്ള ഐ റ്റി നിയമം കൊണ്ട് വിവക്ഷിക്കുന്നത് ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നും ജനത്തെ നിരുത്സാഹപ്പെടുത്തുക എന്നതാണെന്ന് തോന്നുന്നു.

    കൊലക്കുറ്റം ആരോപിക്കപ്പെട്ട ആൾക്ക് കിട്ടുന്ന പരിഗണന പോലും ഐ റ്റി ആക്ട് നിയമം ലംഘിച്ചു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് കിട്ടുന്ന കാര്യം സംശയമാണ്...

    ചർച്ച നടക്കട്ടെ....ആശംസകൾ...

  7. വാരിക്കുന്തം said...

    അങ്കിള്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കാന്‍ മാത്രം പഠിച്ച എം.പി മാരെ നമുക്കു് കുറ്റം പറയാതിരിക്കാന്‍ കഴിയില്ല. ഭരണപക്ഷത്തിന് കയ്യും കെട്ടിയിരിക്കാനല്ലെ കഴിയൂ? ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് ക്രൂശിക്കപ്പെട്ടത്.

    ഇവിടെ കേരള ഫാര്‍മര്‍ ഒരു തറ ഫാര്‍മര്‍ ആണെന്നു തെളിയിക്കുന്നു. ഭരണ പക്ഷത്തെ വെള്ള പൂശാന്‍ കണിക്കുന്ന ഈ ആവേശം അല്‍പ്പം ഉപയോഗിച്ച് ഈ ആക്റ്റിലെ ജന ദ്രോഹ നടപടികളൊന്നും പരാമര്‍ശിക്കാത്ത താങ്കള്‍ ക്രൂശിക്കപ്പെടുന്നതില്‍ മറ്റാരും ഉത്ഖണ്ടപ്പെടില്ല. താങ്കളുടെ പാര്‍ട്ടിയല്ലേ ഈ ആക്റ്റ് പസാക്കിയത്. അനുഭവിക്ക്.

  8. jayanEvoor said...

    നല്ല ലേഖനം അങ്കിൾ...

    ട്രാക്കിംഗ്...

  9. paarppidam said...

    കമ്പ്യൂട്ടർ ഉപയോഗിക്കുവാൻ റ്റന്നെ ഭയക്കുന്ന ഒരു അവസ്ഥയിലേക്ക് ആണല്ലോ അങ്കിളേ ഈ പറഞതെല്ലാം വായിക്കുമ്പോൾ തോന്നുക.
    ഞൻ ഒരു കെട്ടിടത്തിന്റെ ത്രിമാന രൂപമുണ്ടാക്കിയെന്ന് ഇരിക്കട്ടെ.അതിന്റെ മുകളിലോ വശത്തോ ഒരു നാലാളെ വക്കണം എന്ന് കരുതിയാൽ( പ്രത്യേകിച്ച് ഒരു സ്വിമ്മിങ് പൂളുണ്ടേൽ അതിൽനനുസരിച്ച് നാലാളെ കിട്ടണമെങ്കിൽ)സെർച്ച് ചെയ്താൽ സംഗതി ചിലപ്പോൾ അല്പം കുഴപ്പമാകുകില്ലേ?

    മറ്റൊരു കാര്യം സന്തോഷ്മാധവനേ പോലെ സ്വന്തമായീ ചിത്രീകരിർച്ചാലും സംഗതി പിശകാണ്.അതിനു വേറെ വകുപ്പുണ്ട്.ആ വകുപ്പിൽ അകത്താകും. അതുകൊണ്ട് അങ്ങിനെ എഴുതിയതിൽ തിരുത്ത് വേണം എന്ന് അഭ്യർഥിക്കുന്നു.

    പുതിയ സങ്കേതിക വിദ്യ്കൾ( മോർഫിങ്ങ്ടക്കം ഉള്ളവ) എന്തൊക്കെ കുസൃതികൾ ആണ്പടച്ചുവിടുന്നതെന്ന് പറയുവാൻ പറ്റില്ല. അതിനാൽ നമ്മൾ അറിയാ‍ാതെ കയറിക്ക്കൂടുന്ന വൈറസുകൾ വല്ലതും ഒപ്പിച്ചാൽ അതും കുറ്റമായി മാറും.കുറ്റമറ്റ ഒരു ആന്റി വൈറസ് സംവിധാനവും പിശകുള്ള സൈറ്റുകൾ നിരോധിക്കാൻ ഉള്ള സംവിധാനവും ഇല്ലാത്ത ഒരിടത്ത് ഇത് വലിയ പൊല്ലപ്പാണ് ഉണ്ടാക്കുക.

    കമ്പ്യൂട്ടർ എന്താണെന്ന്‌ അരിഞുവരുന്ന വർ ഈ ആക്ടൊന്നും അരിയാതെ വല്ലതും ചൂടോടെ ഫോർവേഡ് ചെയ്താൽ പണിപാളും. മേൽ‌പ്പറഞ് വകുപ്പനുസരിച്ച് ............എന്ന നടിയുടെ (പേരെഴുതിയിട്ടിനി അവർക്ക് ബുദ്ധിമുട്ടാ‍ായി വകുപ്പ് ലംഘനമാകണ്ട) ഒരു സീൻ ആർക്കെങ്കിലും അയച്ചാൽ സംഗതി കുഴപ്പമാകുമോ?.ഒരുമാതിരിപ്പെട്ട ഹിന്ദി പാട്ടൊക്കെ യൂറ്റൂബിൽ നിന്നും കണ്ടാലും പിശകാകുമൊ? അല്ല അതിൽ സ്ത്രീയുടെ പല പാര്ര്ട്സും ഉടുപ്പിനു വെളീയിലാൺന്.

    ഒന്നും വേണ്ട അങ്കിൾ എഴുതിയതിനോട് ശക്തമായി ഒന്ന് വിയോജിക്കുമ്പോൾ തന്നെ കുഴപ്പമാകുമോ?


    എം.പിമാർ ഈ വിഷയം എത്രമാത്രം ഗൌരവമായി എട്റ്റുത്തു എന്ന് 15 മിനിറ്റിൽ പസായ ഈ നിയമം വ്യക്തമാക്കുന്നുണ്ടെന്ന് കരുതട്ടെ.ഇപ്പോഴും ഈ നിയമത്തെ കുറിച്ച് എത്ര എം.പിമാർക്ക് വ്യക്തമായി പറയുവൻ കഴിയും?

    അവരെ പ്റ്റി ഒന്നും പറയുന്നില്ല.

  10. അങ്കിള്‍ said...

    ഞാനും എന്റെ ലോകവും,
    താങ്കളുടെ സംശയത്തിനുള്ള ഉത്തരവും ആ കമന്റിൽ തന്നെ ഉണ്ടല്ലോ. ശിവലിംഗം ഹിന്ദുദൈവമല്ലേ.

    പാർപ്പിടം,
    കമന്റിനു നന്ദി. പ്രായപൂർത്തിയായ ഒരാണിന്റേയും പെണ്ണിന്റെയും രതിക്രീഡകൾ അവരുടെ സമ്മതത്തോടെ ചിത്രികരിച്ച് കമ്പ്യൂട്ടറിൽ കൂടി സ്വകാര്യമായി കാണുകയാണെങ്കിൽ അതു കുറ്റകരമാക്കുന്ന വകുപ്പുകളൊന്നും ഞാൻ ഐറ്റി 2008 നിയമത്തിൽ കണ്ടില്ല. അതു മനസിൽ വച്ചാണു സന്തോഷ് മാധവനെ ഉദ്ദരിച്ചത്. അതു കുറ്റകരമാകുന്ന വേറെ വകുപ്പുകളേതാണു. ഒന്നു കൂടെ വ്യക്തമാക്കിയാൽ എന്റെ പോസ്റ്റിനു വേണ്ട മാറ്റങ്ങൾ വരുത്താമായിരുന്നു.

  11. അനോണി ആന്റണി said...

    വിശദമായ പോസ്റ്റിട്ടതില്‍ സന്തോഷം, അങ്കിള്‍. "നിയമത്തിനെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും ശിക്ഷയിളവിനുള്ള കാരണമായി സ്വീകരിക്കില്ല" എന്നതാണല്ലോ എല്ലാ നിയമങ്ങളുടെയും മൂലാധാരം, നമ്മള്‍ക്ക് ബാധകമായ നിയമങ്ങള്‍ സകലതും അറിഞ്ഞിരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്‌.

    എനിക്ക് സംശയം ഈ നിയമത്തിലെ പലതും ഭരണഘടന ആര്‍ട്ടിക്കിള്‍ പത്തൊമ്പത് ഒന്നിനു വിരുദ്ധമാണോ എന്നാണ്‌. നിയമവിദഗ്ധരുമായി ഇക്കാര്യം ആലോചിക്കേണ്ടതുണ്ട്.

  12. അങ്കിള്‍ said...

    അനോണി ആന്റണി,
    ഭരണഘടനയിലെ പല വകുപ്പുകൾക്കും എതിരാണെന്നാണ് തോന്നുന്നത്. ഇതാ ഈ പത്രവാർത്ത ഒന്നു വായിക്കൂ.

  13. Ashly said...

    Nice article. But i support this amendment in law. At the same time, encouraging Inspector Raj is a concern.


    1."അശ്ലീലമായാലും, ലൈംഗികമായാലും ഒരു കമ്പ്യൂട്ടറിൽ അല്ലെങ്കിൽ ഒരു ഇലക്ട്രോണിക് മാധ്യമത്തിൽ ശേഖരിച്ച് വക്കുന്നത് ഈ വകുപ്പുകൾ [67, 67എ] പ്രകാരം കുറ്റമാണെന്നു തോന്നുന്നില്ല " --> Yes, it is not a crime to have pic/vdo in ur PC/devices.

    If you are caught with 67A or B(Child) - be ready for 5yrs+ up to 10lkhs for the first time, and second time offense will give you 7 yrs+upto 10lkhs

    2. As a part of job, i have seen some child pron, which are shared on net. Trust me - in MOST of the cases, u don't need anyone's help to prove whether the gal/boy in the pics is 18+ or not !! The pic itself shows they are mear kids !

    67 B is better now.

    3. Some of the law in IT Act 2000 was not smart enough. For eg: Cyber Cafe- was not defined. running a cyber cafe without any rules, will be honey pot for cyber criminals. now the responsibilities are defined, and running a place with few PCs and giving opportunity to criminals can be stopped. any cyber cafe, which is not following law will attract three year imprisonment which is also cognizable, bailable and compoundable.

    4. Would like to bring to notice about 69B, which says, if Govt (Law) ask some one for some data, it should be given. Not providing the data will case up to 3 yrs+Fine. This will encourage the compines (Cyber Centers too) keep the logs, which will be of great use when the Law has to trace a culprit.

    This might create issues. For eg: the call center/BPO industry normally sign a NDA with the client about the data. Indian Govt having access to it might discourage the off shore clients to outsource work to India. Still, i would say this is good, we don't want to make India a cyber Swiss bank.

    At the same time, 72A says, if a company disclose some data, which is under a contract, that would give 3yrs or 5 lacks(or both). This would encourage the off shore companies, since this will safe guard their data.

    5. In Sec 77, even attempting to do a crime is also punishable.

    6. Sec 66C- Dishonest use of Electronic Signatures, password
    or identification feature invites punishment upto 3+1 lakh

    7. Sec 66D- Impersonation with the help of computer or communication device will result in 3yrs+1 laks

    8. Sec 4(3) If anyone attacked u(ur pc/device in India @ that time) from anywhere in the world, that would come under Indian jurisdiction.

    There are some loop holes, which might encourage cyber criminals to come to India and operate from our land !!!!!

    What ever, "ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന..." - I am glad that തൂതുവാരാൽ did take place.

    എഴുതി വന്നപ്പൊൾ ലെങ്ത് കൂട്ടിപൊയി. ഒഫ്ഫ് അല്ലതതു കൊൻൺദ് സഹിയ്ക്കും എന്നു കരുതുന്നു.

  14. kaalidaasan said...
    This comment has been removed by the author.
  15. kaalidaasan said...

    യു എസ് എ 2001ല്‍ പസാക്കിയ Patriot Act ന്റെ ചുവടു പിടിച്ചു തന്നെയാണീ നിയമവും. യു എസ് എ യിലെ നിയമം ഒരു വിരോധാഭാസമെന്നും പറയാം. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരകോടിയില്‍ നിന്നും താഴേക്കിറക്കം.

    90 % ജന പ്രതിനിധികളുടെ പിന്തുണയോടെയാണാ നിയമം അവിടെ പസാക്കിയത്. അതു കൊണ്ട് ഇന്‍ഡ്യയിലെ ജന പ്രതിനിധികള്‍ ചര്‍ച്ച ചെയ്തില്ല എന്നു പറയുന്നത് അത്ര വലിയ സംഗതിയല്ല.

    ജോര്‍ജ്ജ് ഓര്‍വെലിന്റെ 1984 കമ്യൂണിസത്തെ കളിയാക്കിക്കൊണ്ടെഴുതിയ പുസ്തകമായിരുന്നു. അതിലെ BIG BROTHER ജോസഫ് സ്റ്റാലിനാണെന്നാണ്‌ പൊതുവെ വിലയിരുത്തപ്പെടുന്നതും.

    അതിലെ വളരെ പ്രസിദ്ധമായ ഒരു വാചകമാണ്‌ BIG BROTHER IS WATCHING YOU എന്നത്. യു എസ് എ യേപ്പോലൊരു മുതലാളിത്ത രാജ്യത്താണത് പ്രകടമായി പ്രായോഗികമായതെന്നത് കാവ്യനീതിയാണെന്നു പറയാം. മുതലാളിത്ത വ്യവസ്ഥിതി അവസാനത്തെ സാമ്പത്തിക ശാസ്ത്രം മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അവസാനത്തെ സാമൂഹ്യ വ്യവസ്ഥയുമാണ്. അമേരിക്ക ശ്വാസം വിടുമ്പോള്‍ ശ്വാസം വിടുന്ന മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ ഇവിടെയും വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നു. അടിയന്ത്രവാസ്ഥയുടെ ഒരു ചെറിയ പതിപ്പ്.

    ഇതുമായി ബന്ധമില്ലാത്ത മറ്റൊന്ന്. 1984 ലെ മറ്റൊരു പ്രസിദ്ധമായ പരാമര്‍ശമാണ്

    WAR IS PEACE
    FREEDOM IS SLAVERY
    IGNORANCE IS STRENGTH.


    നൊബേല്‍ പുരസ്കാരം സ്വീകരിച്ചു കൊണ്ട് ബരാക്ക് ഒബാമ പറഞ്ഞു, WAR IS PEACE. 1984 ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ യോജിക്കുക യു എസ് എക്കാണ്‌.

    Patriot Actപാസാക്കിയ ഉടനെ അമേരിക്കയിലെ തെരുവുകളില്‍ 9/11 നേക്കുറിച്ചോ ഒസാമ ബിന്‍ ലാദനേക്കുറിച്ചൊ സംസാരിക്കാന്‍ അവിടത്തെ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഉച്ചരിക്കുന്നവരെ രഹസ്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  16. Rajin Kumar said...

    What does it means transmitting, So our ISPs is also doing a crime ?

  17. Ashly said...

    @വായാടി മലയാളി : ISP is only the traffic carrier.

    It is like, you are sending a passel of RDX via courier. Courier companies will not be responsible for the content. But, they are bound to follow some practices to reduce the misuse of their service.

    Same logic is applicable for ISP. They will not be responsible for the data traveling thru their network. But they have to follow the guide lines of Govt, like block few sites etc.

    If the traffic is originated/send from your PC/device, then you are Transmitting.

  18. kaalidaasan said...

    അധികാരികള്‍ മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത്. സ്വകാര്യ കമ്പനികള്‍ അവരുടെ ജോലിക്കാരെ വിലയിരുത്താന്‍ ഫെയിസ് ബുക്കും ട്വിറ്ററും വരെ ഉപയോഗപ്പെടുത്തുന്നു.

    Facebook and Twitter users 'undermine their right to privacy'

    With tech-savy employers prying to social networking sites to know more about their staff's personal lives, the employees are virtually putting their right to privacy at risk, warns a computer expert.

    Users of social networking sites like Facebook and Twitter post their views, messages, photos and other personal details on these forums, that can be easily accessed by their employers, thus risking their privacy, the expert opined.

    "Users of new media, in their self-disclosure, are often as complicit in assaults on our privacy as the authorities which orchestrate surveillance," Kieron O'Hara of University of Southampton said at the annual conference of the Media, Communication and Cultural Studies Association.

    16-year-old girl from Essex was last year sacked from her job as an office administrator after she updated about how boring the work was on her social networking account.

    Employees from large companies like Marks and Spencer, and British Airways have been caught out posting rude comments about their customers on Facebook, The Telegraph reported.

    Another expert on new media said sharing intimate details on the sites could also damage personal relationships.

    "As new technology and social media encourage sharing of the small details of everyday life, it also reduces privacy in social relationships and may have negative effects on intimacy levels between people," said Adam Joinson of the University of Bath, an expert in computer communication.

    "If you desire intimacy, it may well be disastrous to add your partner to Facebook, or to follow them on Twitter," he added.


    ട്വിറ്റര്‍ വകുപ്പ് മന്ത്രി ശശി തരൂര്‍ മന്ത്രിപ്പണി മടുപ്പിക്കുന്നതാണെന്ന് ട്വിറ്ററിലൂടെ പരാതിപ്പെട്ടിരുന്നു. കോര്‍പ്പറേറ്റ് ചീഫ് മന്‍ മോഹന്‍ സിംഗ് അത് നോട്ട് ചെയ്തിട്ടുണ്ടോ ആവോ?

  19. അങ്കിള്‍ said...

    കാളിദാസൻ,
    “90 % ജന പ്രതിനിധികളുടെ പിന്തുണയോടെയാണാ നിയമം അവിടെ പസാക്കിയത്. അതു കൊണ്ട് ഇന്‍ഡ്യയിലെ ജന പ്രതിനിധികള്‍ ചര്‍ച്ച ചെയ്തില്ല എന്നു പറയുന്നത് അത്ര വലിയ സംഗതിയല്ല.“

    വിയോജിക്കുന്നു, കാളിദാസൻ. അമേരിക്കയിൽ 90% പിന്തുണ നേടിയതു കൊണ്ട് ഇൻഡ്യയിൽ ഒരു നിയമം ചർച്ച ചെയ്യാതെ പാസ്സാക്കിയെടുത്തതിനെ നിസ്സാരവൽക്കരിക്കാമോ. ഒരു പ്രാവശ്യമെങ്കിലും സഭയിൽ വായിക്കാനവസരമുണ്ടായെങ്കിൽ ഈ നിയമത്തിലെ പല വകുപ്പുകൾക്കും മാറ്റമുണ്ടായേനേ. ചുരുങ്ങിയത് ഒരു സബ് കമ്മിറ്റിയെങ്കിലും ഉണ്ടായേനേ. എന്നിട്ടും കാളിദാസൻ പറയുന്നു അതത്ര വലിയ സംഗതിയൊന്നുമല്ലെന്നു.

    “ട്വിറ്റര്‍ വകുപ്പ് മന്ത്രി ശശി തരൂര്‍ മന്ത്രിപ്പണി മടുപ്പിക്കുന്നതാണെന്ന് ട്വിറ്ററിലൂടെ പരാതിപ്പെട്ടിരുന്നു. കോര്‍പ്പറേറ്റ് ചീഫ് മന്‍ മോഹന്‍ സിംഗ് അത് നോട്ട് ചെയ്തിട്ടുണ്ടോ ആവോ?“

    ശശി തരൂറിന്റെ ടീട്ടുകൾ ഐറ്റി ആക്ടിലെ ഏതു വകുപ്പും പ്രകാരമാണു ശ്രദ്ധിക്കപ്പെടേണ്ടി വരുന്നത്?

  20. kaalidaasan said...

    അങ്കിള്‍,

    ഒരു പ്രാവശ്യമെങ്കിലും സഭയിൽ വായിക്കാനവസരമുണ്ടായെങ്കിൽ ഈ നിയമത്തിലെ പല വകുപ്പുകൾക്കും മാറ്റമുണ്ടായേനേ.

    വായിക്കണമെങ്കില്‍ വായിക്കാമായിരുന്നു.ഇത്ര തിടുക്കത്തില്‍ പാസാക്കേണ്ട അത്യാവശ്യം എന്തായിരുന്നു?

    സഭയില്‍ ഒരു പ്രവശ്യം പോലും വായിക്കാതെ പസ്സാക്കിയതാരാണ്? അവരല്ലെ ഈ നിയമത്തിനുത്തരവാദി? ചര്‍ച്ച ചെയ്ത് വകുപ്പുകള്‍ മാറ്റിയേനേ എന്നൊക്കെ സങ്കല്‍പ്പിക്കാനല്ലെ പറ്റൂ. എത്ര ചര്‍ച്ച ചെയ്താലും ഈ ആക്റ്റ് ഇതു പോലെ പാസാകുമായിരുന്നു. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അവര്‍ക്കിഷ്ടമുള്ള നിയമം പാസാക്കും. പാര്‍ലമെന്റില്‍ ചര്‍ച്ച ഒഴിവാക്കാന്‍ ആ സമയത്തു തന്നെ മറ്റു പ്രശ്നങ്ങള്‍ കുത്തിപ്പൊക്കും. വിലക്കയറ്റം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ലീബര്‍ഹാന്‍ റിപ്പോര്‍ട്ട് പരസ്യമാക്കുന്നതിന്റെ മറ്റൊരു വകഭേദം. ഇതൊക്കെ എന്നും ആവര്‍ത്തിക്കുന നാടകങ്ങളല്ലെ അങ്കിള്‍?

    ഇത് അടിസ്ഥാനപരമായി ഇന്‍ഡ്യക്ക് വേണ്ടിയല്ല പസാക്കിയതെന്നറിയുമ്പോഴേ അത് മനസിലാകൂ. ആര്‍ക്കു വേണ്ടിയാണിത് കൂടുതലായും ഉപയോഗിക്കാന്‍ പോകുന്നത് എന്നൊക്കെ വഴിയെ അറിയാം.

    ശശി തരൂറിന്റെ ടീട്ടുകൾ ഐറ്റി ആക്ടിലെ ഏതു വകുപ്പും പ്രകാരമാണു ശ്രദ്ധിക്കപ്പെടേണ്ടി വരുന്നത്?

    ട്വിറ്ററും ഐ റ്റി ആക്റ്റിനകത്ത് വരില്ലേ?

    മേലുദ്യോഗ്സ്ഥര്‍ കീഴുദ്യോഗസ്തര്‍ക്കെതിരെ ചാരപ്പണി ചെയ്യുന്ന കാര്യത്തോടൊപ്പം പറഞ്ഞു എന്നേ ഉള്ളു. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്ന രീതിയില്‍.

    ശശി തരുര്‍ പറയുന്ന വങ്കത്തങ്ങളൊക്കെ ശ്രദ്ധിക്കാന്‍ പറ്റാത്ത ഗതികേടിലല്ലേ കോണ്‍ഗ്രസ് അകപ്പെട്ടത്. സോണിയയേയും രാഹുലിനെയും കളിയാക്കിയിട്ടും മിണ്ടാതിരിക്കേണ്ട ഗതികേടാ പാര്‍ട്ടിക്ക് വന്നു ചേര്‍ന്നല്ലോ എന്നോര്‍ത്ത് ലജ്ജിക്കാം. ഇന്നലെ വീണ്ടും കോണ്‍ഗ്രസിന്റെ നാരായ വേരില്‍ തന്നെ തരുര്‍ കത്തി വച്ചിട്ടുണ്ട്. നെഹ്രുവിന്റെ പോളിസി "moralistic running commentary"
    എന്നാണദ്ദേഹം പറഞ്ഞത്.

    കഷ്ടം എന്നു പറയുന്നതിനൊപ്പം പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ആപ്തവാക്യം കൂടി നമുക്ക് ഓര്‍ക്കാം.

  21. Anonymous said...

    കാളിദാസൻ,
    ശശിതരൂറിനെ പറ്റിയുള്ള താങ്കളുടെ പരാമർശത്തിനുള്ള മറുപടി ഇന്നത്തെ പത്രങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മാതൃഭൂമിയുടേ വാർത്ത ഇവിടെ കൊടുക്കുന്നു. കാളപെറ്റെന്നു കേൾക്കുമ്പോൾ ഉടൻ തന്നെ കയറെടുക്കുന്നവർക്ക് പറ്റുന്ന അബദ്ധം താങ്കൾക്കും പറ്റിയല്ലോ.
    മാതൃഭൂമി വാർത്ത:
    നെഹ്രുവിരുദ്ധ പരാമര്‍ശങ്ങള്‍ തന്‍േറതല്ലെന്ന് തരൂര്‍

    ന്യൂഡല്‍ഹി: പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെല്ക്കുവിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന അഭിപ്രായങ്ങള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ നിഷേധിച്ചു. തന്റെ പരാമര്‍ശങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ''വാസ്തവവിരുദ്ധവും പക്ഷപാതപരവുമാണ്'' ആ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു. ''തന്റെ പ്രസംഗത്തിന്റെ ടേപ്പ് ലഭ്യമായിട്ടും അതു പരിശോധിക്കാതെ വാര്‍ത്തകള്‍ നല്കിയത് മാധ്യമങ്ങളുടെ പ്രൊഫഷണലല്ലാത്ത സമീപനത്തിന്റെ ഭാഗമായിരുന്നു''- തരൂര്‍ കുറ്റപ്പെടുത്തി.നയതന്ത്ര പ്രതിനിധികളുടെ അസോസിയേഷനും ലോകകാര്യങ്ങള്‍ സംബന്ധിച്ച ഇന്ത്യന്‍ കൗണ്‍സിലും ജനവരി എട്ടിനു നടത്തിയ സെമിനാറിലെ തരൂരിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. നെല്ക്കുവിന്റെ വിദേശനയം വാചകക്കസര്‍ത്തായിരുന്നു എന്ന വിമര്‍ശനത്തോട് തനിക്ക് യോജിപ്പാണെന്ന് തരൂര്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്.

    എന്നാല്‍ തരൂരിന്‍േറതായിവന്ന വാക്കുകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ഗൗരവമായി കണ്ടു. പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ തരൂരിനെ വിളിച്ചു സംസാരിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രധാനമന്ത്രിയുള്‍പ്പെടെ പലരെയും കോണ്‍ഗ്രസ് വക്താക്കളെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തരൂരും സമ്മതിച്ചു. പ്രധാനമന്ത്രിയെയും പ്രണബ് മുഖര്‍ജിയെയും തന്റെ വിശദീകരണം അദ്ദേഹം അറിയിക്കുകയും ചെയ്തു.

    ശശി തരൂരിന്റെ വിശദീകരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ''പാര്‍ട്ടി തരൂരിനെ തെറ്റിദ്ധരിച്ചു''വെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ്‌വി പറഞ്ഞത്. തരൂരിന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ബ്രിട്ടീഷ് എം.പി.യും ആഗോളചിന്തകനുമായ പ്രൊഫ. ബിഖു പരേഖ്, സെമിനാറില്‍ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചു പറയുമ്പോള്‍ നെഹ്രൂവിന്റെ നയങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ പ്രസംഗം അവസാനിപ്പിച്ചത് നെഹൃവിനെ വാഴ്ത്തിക്കൊണ്ടായിരുന്നുതാനും. ചടങ്ങിലെ അധ്യക്ഷനെന്ന നിലയില്‍ പിന്നീടു സംസാരിച്ച തരൂര്‍, പ്രൊഫ. പരേഖിന്റെ വീക്ഷണങ്ങള്‍ ക്രോഡീകരിക്കുകയായിരുന്നു. സാമാന്യമായി തനിക്ക് പരേഖിന്റെ കാഴ്ചപ്പാടിനോട് യോജിപ്പാണുള്ളതെന്നാണ് തരൂര്‍ പറഞ്ഞത്.

    ഇന്ത്യയുടെ സാംസ്‌കാരികാവബോധത്തില്‍നിന്ന് മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട നമ്മുടെ വിദേശനയത്തില്‍ മഹാത്മാഗാന്ധിയും നെഹൃവും നല്കിയ സംഭാവനകളെക്കുറിച്ചു പറയുമ്പോള്‍, ലോകകാര്യങ്ങളെപ്പറ്റി സദാചാരപ്രഭാഷണം നടത്തുന്നുവെന്ന അപകീര്‍ത്തിയും ഇന്ത്യയ്ക്കുണ്ടായി എന്നായിരുന്നു പരേഖിന്റെ നിരീക്ഷണം. പരേഖിന്റെ അഭിപ്രായം പ്രസംഗത്തില്‍ ഉദ്ധരിച്ചത് തന്റെ അഭിപ്രായമായി ചില ഇംഗ്ലീഷ് പത്രങ്ങള്‍ വളച്ചൊടിച്ചു. വെള്ളിയാഴ്ചത്തെ പ്രസംഗം അന്നു റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഒരു പത്രം ഞായറാഴ്ച ഇത് പ്രധാന വാര്‍ത്തയുമാക്കി.

    പരേഖിന്റെ വാക്കുകള്‍ പലതും തന്റെ വാക്കുകളായി ഉദ്ധരിച്ച പത്രങ്ങള്‍ തിരുത്ത് പ്രസിദ്ധീകരിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. പരേഖിന്റെ വാക്കുകള്‍ ഉദ്ധരിക്കുമ്പോള്‍ അത് അതേപടി ഉദ്ധരിക്കുകയാണ് താന്‍ ചെയ്തത്. മഹാത്മാഗാന്ധിക്ക് എന്താണ് വിദേശനയത്തില്‍ പങ്ക് ? എന്നിട്ടും ഗാന്ധിയെപ്പറ്റി പറഞ്ഞത് താന്‍ ഉദ്ധരിച്ചിരുന്നു. ഇന്ത്യ 'ധാര്‍മികപ്രഭാഷണം' നടത്തുന്നുവെന്ന വിചാരം മറ്റു വിദേശ രാഷ്ട്രങ്ങള്‍ക്കുണ്ടായിരുന്നു. ഇതേക്കുറിച്ച് 'ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്‌സ്' പോലുള്ള വേദികളില്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതില്‍ അപാകമില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. സെമിനാറില്‍ സംബന്ധിച്ച നയതന്ത്ര പ്രതിനിധികള്‍ ഇതില്‍ അപാകമൊന്നും കണ്ടിരുന്നുമില്ല.

    മന്ത്രിസ്ഥാനത്തിരിക്കുമ്പോഴും തുറന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തയ്യാറാവുകയും 'ട്വിറ്ററി'ലൂടെ സംവദിക്കുകയും ചെയ്യുന്ന തരൂരിനെ ഇരയാക്കാന്‍ ചില ചാനലുകളും ഇംഗ്ലീഷ് മാധ്യമങ്ങളും മുമ്പും ശ്രമിച്ചിരുന്നു. [മാതൃഭൂമി 11-1-2010]

  22. kaalidaasan said...

    കാളപെറ്റെന്നു കേൾക്കുമ്പോൾ ഉടൻ തന്നെ കയറെടുക്കുന്നവർക്ക് പറ്റുന്ന അബദ്ധം താങ്കൾക്കും പറ്റിയല്ലോ.

    എനിക്ക് യതൊരു അബദ്ധവും പറ്റിയിട്ടില്ല. ശശി തരൂര്‍ ഒരു മൂന്നാം കിട രാഷ്ട്രീയക്കാരനായി മാറികൊണ്ടിരിക്കുന്ന കാഴ്ചയാണു നമ്മള്‍ കാണുന്നത്.

    തരൂറിനു നെഹ്രുവിനോടും അദ്ദേഹത്തിന്റെ നയങ്ങളോടുമുള്ള വെറുപ്പ് അദ്ദേഹമെഴുതിയ എല്ലാ പുസ്തകങ്ങളിലും അനേകം ലേഖനങ്ങളിലും ഞാന്‍ വായിച്ചിട്ടുണ്ട്. അതു കൊണ്ട് ഇപ്പോള്‍ അദ്ദേഹം പറഞ്ഞ ന്യായീകരണത്തിനു യാതൊരു വിലയുമില്ല. പ്രശ്നം നിലനില്‍പ്പിന്റേതാണ്.

    പരേഖ് എന്ന ബ്രിട്ടീഷ് എം പി പറഞ്ഞതല്ല തരൂരിന്റെ അഭിപ്രായമെങ്കില്‍ അതിനോട് വിയോജിക്കുകയണന്തസുള്ളവര്‍ ചെയ്യേണ്ടത്. അതിനു പകരം അവയെല്ലാം സ്വാശീകരിച്ച് അതിനെ പിന്താങ്ങുന്ന മട്ടില്‍ സംസാരിച്ചിട്ട്, വിവാദമായപ്പോള്‍ നിഷേധിക്കുന്നതില്‍ ഒരു കാര്യവുമില്ല. അതൊക്കെ തോള്ള തൊടാതെ വിഴുങ്ങാന്‍ ആര്‍ക്കുമവകാശമുണ്ട്. പക്ഷെ എനിക്കാവില്ല.

  23. അങ്കിള്‍ said...

    കാളിദാസൻ,
    “തരൂറിനു നെഹ്രുവിനോടും അദ്ദേഹത്തിന്റെ നയങ്ങളോടുമുള്ള വെറുപ്പ് അദ്ദേഹമെഴുതിയ എല്ലാ പുസ്തകങ്ങളിലും അനേകം ലേഖനങ്ങളിലും ഞാന്‍ വായിച്ചിട്ടുണ്ട്.“

    അതേ, അദ്ദേഹത്തിന്റെ വിയോജിപ്പ് പറയുകയല്ല, എഴുതിതന്നെ വച്ചിട്ടുണ്ടെന്നു കാളിദാസൻ സമ്മതിക്കുന്നുണ്ടല്ലോ. പിന്നെന്താ വേണ്ടത്ത്. സ്ഥാനത്തും അസ്ഥാനത്തും അതു വീണ്ടും വീണ്ടും വിളിച്ച് പറഞ്ഞുകൊണ്ടിരിക്കണമോ.ഒരു മൂന്നാംകിട നേതാക്കളാണു അതു ചെയ്യുന്നത്.

    ഇവിടെ അദ്ദേഹം ഒരു ചർച്ചയുടെ മോഡറേറ്റർ മാത്രമായിരുന്നു എന്നുള്ള കാര്യം കാളിദാസൻ സൌകര്യപൂർവ്വം മറന്നു. പ്രാസംഗികരുടെ പ്രസംഗങ്ങൾ സാംശീകരിച്ച് സദസ്സിനെ അറിയിക്കുക എന്നതിൽ കവിഞ്ഞ് സ്വന്തം അഭിപ്രായം കൂടി പറഞ്ഞാലേ മോഡറേറ്റർ ആകൂ എന്നു ഞാൻ ആദ്യമായാണു കേൾക്കുന്നത്.

    ഏതായാലും അദ്ദേഹത്തിന്റെ വിശദീകരണം അംഗീകരിക്കേണ്ടവർ അംഗീകരിച്ചിട്ടുണ്ട്. ഒരു കോൺഗ്രസ് കാരന്റെ വിശദീകരണം എത്രതന്നെ ന്യായീകരണം ഉണ്ടെങ്കിലും ഒരു കമ്മൂണിസ്റ്റ് കാരൻ അതംഗീകരിക്കുമെന്നു വിശ്വസിക്കാൻ മാത്രം മഹാമനസ്കനൊന്നുമല്ല ഞാൻ.

    ഞനൊരു കോൺഗ്രസുകാരനായതു കൊണ്ടല്ല ശശി തരൂറിനു വേണ്ടി വാദിക്കുന്നത്. സഖാവ് അച്ചുതാനന്ദനെ ഇഷ്ടമാണന്നതു പോലെ ശശി തരൂറിനേയും എനിക്കിഷ്ടം.

  24. Appu Adyakshari said...

    അങ്കിള്‍, അനുവാദത്തോടുകൂടി ഈ പോസ്റ്റ് ആദ്യാക്ഷരിയിലേക്ക് കടംവാങ്ങുന്നു.

  25. Anonymous said...

    സഖാവ് അച്ചുതാനന്ദനെ ഇപ്പോഴും ഇഷ്ടപ്പെടുന്നു..ഹ ഹ ഹ..

  26. അങ്കിള്‍ said...

    ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ജനുവരി ൩൧, ൨൦൧൦ ലെ വാര്ത്ത:
    "Law Minister M Veerappa Moily advocated enactment of separate laws and creation of a specialised agency to deal with the menace of cyber crimes, as amending the existing IT Act will not solve the problem.

    "I think instead of amending the IT Act we should have separate laws for each of the classification of the cyber crimes. It is a matter we need to deal with, instead of tinkering with the IT Act from time to time to meet the contingencies," Moily said.

    Making laws only to deal with contingencies is "not a desired thing" as it may lead to curtailing the basic substantive rights of the entrepreneurs, Moily said at the launch of the ‘Cyber Law Enforcement Programme and National Consultation Meeting.’

    The Law Minister also lamented that the country lacked a specific enforcement agency to deal exclusively with cyber laws. He said several countries like United States and South Korea have created such agencies. "

    ഐടി ആക്റ്റ്‌ ൨൦൦൮ ലെ അപാകതകള്‍ നമ്മുടെ നിയമ മന്ത്രിക്ക്‌ മനസ്സിലായി തുടങ്ങി . ഒരു ചര്‍ച്ചക്കും അവസരം കൊടുക്കാതെ അവര്‍തന്നെ പാസ്സാക്കി എടുത്തതല്ലേ. ഇനി അതിനെ നേരിട്ട കുറ്റം പറയാന്‍ പാടില്ലല്ലോ. അതുകൊണ്ട് ആവശയാത്തിനനുസരിച്ച് പുതിയ നിയാമം വേണമെന്നു അടിച്ചു വിടുന്നു.

  27. അങ്കിള്‍ said...

    നായര്‍സമുദായത്തെ അവഹേളിച്ചു; വെബ്‌സൈറ്റുടമ അറസ്റ്റില്‍ : മാതൃഭൂമി 15=5=2010

    തിരുവനന്തപുരം: നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഉടമ സൈബര്‍ പോലീസിന്റെ പിടിയിലായി. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

    www.vichitrakeralam.blogspot.com എന്ന ബ്ലോഗ് നടത്തുന്ന ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍.കെ.വി.യാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് നിരവധി പോസ്റ്റുകള്‍ (ബ്ലോഗിലെ ലേഖനങ്ങള്‍) ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 'ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടിത്തുറന്ന് എഴുതുകയാണ് ഇവിടെ......നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും മറുപടി പറയാനും എനിക്ക് താല്പര്യമില്ല. അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല....' എന്നാണ് ബ്ലോഗിന്റെ മുഖവാക്യം.

    നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ കഴിഞ്ഞമാസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഡി.ജി.പി പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ് ഈ ബ്ലോഗിലേക്ക് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലോഗ് ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്‌സ്റ്റേഷന് കൈമാറുകയും ചെയ്തു. ഈ ബ്ലോഗിലെ വിവാദലേഖനങ്ങളിലേക്കുള്ള പൊതുലിങ്ക് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക ബ്ലോഗ്ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഇപ്പോഴും ഇത് കാണാം. വെബ്‌സൈറ്റ് സൗകര്യം ദുരുപയോഗം ചെയ്തതിന് ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ഐ.പി.സി 153 എ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  28. Ashly said...

    Good !!!

  29. poor-me/പാവം-ഞാന്‍ said...

    വല്ല കാര്യവുമുണ്ടായിരുന്നൊ ഷൈനെ? കാശൊന്നും മുടക്കാതെ നമ്മളുടെ ആശയങള്‍ ലോകം മുഴുവനും എത്തിക്കാനുള്ള ഒരു സുവറ്ണ്ണാവസരമല്ലെ ഇങനെ പാഴാക്കി കളയുന്നത്? പത്രാധിപരുടെ ജാടയില്ലാതെ വിലസാനുള്ള ഒരു ചാന്‍സ്!!! ഇതില്‍ പ്രതിപാദിച്ചിരുന്ന വിഷയം ഒരു അക്കാദമിക് തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കില്‍ ആര്‍ക്കും വിഷമമാകില്ലായിരുന്നു.പക്ഷെ ഒരു പ്രത്യേക ജാതിക്കാരെ ഇപ്പോള്‍ നിലവിലില്ലാത്തതും അവരുടെ നിയന്ത്രണത്തിലും അല്ലാത്ത ഒരു സമ്പ്രദായത്തിന്റെ പേരില്‍ നിരംതരം അവഹേളിക്കുന്നു എന്നു നായന്മാര്‍ക്കും അനായന്മാര്‍ക്കും തോന്നുന്ന വിധത്തില്‍ എഴുതേണ്ടിയിരുന്നില്ല.എഴുതിയ ആള്‍ ഇനി സീരിയസ്സായി എഴുതിയതതല്ലെങ്കില്‍ പോലും വലിയ ശിക്ഷ കിട്ടാവുന്ന കുറ്റം.നമ്മുടെ ഈ ബ്ലോഗ് ലോകത്തില്‍ ഇതൊക്കെ ഉണ്ടായി എന്നത് വളരെ വിഷമിപ്പിക്കുന്നു.

    പിന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അല്ലാത്ത സിഖ്/പാര്‍സി/മുസ്ലിം/ജൈന്‍/ബുദ്ധ/ജൂത മതത്തില്‍ പെട്ട ആരെങ്കിലും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും തമ്മിലടൂപ്പിക്കാന്‍ ചെയ്തതാണെന്ന റൂമര്‍ കമന്റുകളീല്‍ കണ്ടിരുന്നു.അത് ക്ലിയര്‍ ആയതു കൊണ്ട് അങിനെ ഒരു ഊഹം എഴുതാന്‍ അവരെ പ്രേരിപ്പിച്ചതെന്താണെന്നത് അവരും വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കാം അല്ലെ?

  30. അങ്കിള്‍ said...

    പിണറായിക്കെതിരെ ഇ-മെയില്‍: ഒരാള്‍ അറസ്റ്റില്‍:
    തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഇ-മെയില്‍ അയച്ച കേസില്‍ മധ്യവയസ്‌കനെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം വാര്‍ഡില്‍ കുറ്റിപ്പുറം ചെറാലവീട്ടില്‍നിന്ന് കോട്ടയ്ക്കല്‍ വില്ലേജില്‍ കോട്ടയ്ക്കല്‍ യൂനിയന്‍ ബാങ്കിന് സമീപം ഗ്രീന്‍ മഹല്‍ വീട്ടില്‍ താമസിക്കുന്ന മൊയ്തു (47) വിനെ ആണ് തിരുവനന്തപുരം പട്ടം സൈബര്‍ ക്രൈം സ്‌റ്റേഷന്‍ ഡിവൈ.എസ്.പി ജെ. സുകുമാരപിള്ള അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് സഖാവ് പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് എന്ന തലക്കെട്ടോടെ ഇന്റര്‍നെറ്റ് വഴി വ്യാജ പ്രചാരണം നടത്തുന്നത് സംബന്ധിച്ച് പിണറായി വിജയന്റെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൊയ്തു കുറ്റിപ്പുറം കെല്‍ട്രോണിലെ ടെക്‌നീഷ്യനാണ്. മൊയ്തുവിന് മാസിഡോണിയയില്‍നിന്ന് ബന്ധുവായ ഹംസയും ഹംസക്ക് ജസ്റ്റ് 4 എ ജോക്ക് എന്ന മെയിലില്‍നിന്നുമാണ് മെസേജ് ലഭിച്ചത്. ഇവര്‍ക്ക് ഇ-മെയില്‍ മുഖേന നോട്ടീസ് അയച്ചിട്ടുണ്ട്. വീട് പരിശോധിച്ച് ഇ-മെയില്‍ അയക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത മൊയ്തുവിനെ ജാമ്യത്തില്‍ വിട്ടയച്ചു.(maadhyamam daily 11-11-2010)

  31. Anonymous said...

    തിരുവനന്തപുരം: ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗം സംബന്ധിച്ച്
    സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പോലീസിന് ലഭിച്ച പരാതികള്‍
    നാല്‍പ്പതിനായിരത്തോളം. ഇവയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍
    അഞ്ചുശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ 'ഹൈടെക് പരാതികളില്‍' രാഷ്ട്രീയം
    കലര്‍ന്നാല്‍ പെറ്റിക്കേസുകള്‍ പോലും ഊരാക്കുടുക്കായി മാറുന്നു.

    സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശമടങ്ങിയ
    സന്ദേശം തമാശയ്ക്ക് ഫോര്‍വേഡ് ചെയ്ത കുറ്റിപ്പുറം സ്വദേശി മൊയ്തുവിനുനേരെ
    സൈബര്‍ പോലീസ് സന്നാഹങ്ങളൊരുക്കുകയാണെങ്കിലും പതിനായിരക്കണക്കിന് മറ്റു
    പരാതികള്‍ എങ്ങുമെത്താതെ പോവുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍
    നുഴഞ്ഞുകയറ്റം നടത്തിയപ്പോഴും തങ്ങളുടെ വെബ്‌സൈറ്റുകള്‍ വികൃതമാക്കപ്പെട്ടതായി
    സര്‍ക്കാര്‍ സെക്രട്ടറിമാര്‍ പരാതി നല്‍കിയപ്പോഴും കാണിക്കാത്ത ഊര്‍ജസ്വലത,
    പാര്‍ട്ടി സെക്രട്ടറി നല്‍കിയ പരാതിഅന്വേഷിക്കാന്‍ സൈബര്‍ പോലീസ്
    കാണിച്ചുവെന്ന് ആരോപണമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന്റെ
    വീടിനെക്കുറിച്ച് വന്ന തെറ്റായ ഇ-മെയില്‍ സന്ദേശത്തിന് പിന്നിലുള്ളവരെ
    കണ്ടെത്താനും പോലീസ് ജാഗരൂകരായിരുന്നു. കേസ് ചെറുതാണെങ്കിലും 2009 മുതല്‍
    നടപ്പിലാക്കുന്ന ഇന്ത്യന്‍ ഐ.ടി.(ഭേദഗതി) നിയമത്തെക്കുറിച്ച് ഇന്‍റര്‍നെറ്റ്
    ഉപയോക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ കൂടിയാണ് അന്ന് ഇ-മെയില്‍
    സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തങ്ങള്‍ കര്‍ശന
    നിലപാടെടുത്തതെന്നായിരുന്നു സൈബര്‍ പോലീസിന്റെ വിശദീകരണം.

    സൈബര്‍പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ 2006-ലാണ് സംസ്ഥാന പോലീസ് ഹൈടെക്
    സെല്‍ തുടങ്ങിയത്. 2008-ല്‍ ജില്ലകള്‍ അടിസ്ഥാനമാക്കി അന്വേഷണ സംവിധാനം
    തുടങ്ങി. 2009 ജൂലായില്‍ തിരുവനന്തപുരത്ത് സൈബര്‍ പോലീസ് സ്റ്റേഷന്‍
    പ്രവര്‍ത്തനമാരംഭിച്ചു. ഇതിനുപുറമെ പോലീസ് സ്റ്റേഷനുകളില്‍ സി.ഐ റാങ്കിലുള്ള
    ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കേസുകള്‍ അന്വേഷിക്കാമെന്ന നിര്‍ദേശവും നല്‍കി. ഈ
    സംവിധാനങ്ങളിലെല്ലാം കൂടി 2009 വരെ 36000 പരാതികള്‍ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ
    അത് 40000 കടന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന
    സൈബര്‍ സെല്ലില്‍ മാത്രം പ്രതിദിനം മുപ്പതോളം പരാതികള്‍ ലഭിക്കുന്നുണ്ട്.
    ഇവയില്‍ പകുതിയോളം മൊബൈല്‍ ഫോണ്‍ സംബന്ധമായ കേസുകളാണ്. മിക്കവയും
    ജില്ലാതലത്തില്‍ ഒത്തുതീര്‍പ്പാക്കുകയോ പ്രതികളെ താക്കീത് നല്‍കി ഫയല്‍
    അവസാനിപ്പിക്കുകയോ ആണ് പതിവ്. മൊബൈല്‍ ഫോണ്‍ സംബന്ധമായ പരാതികള്‍ കഴിഞ്ഞാല്‍
    ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഐ.ഡി.മാറ്റല്‍, ഓണ്‍ലൈന്‍ തൊഴില്‍, ഓണ്‍ലൈന്‍
    ലോട്ടറി തട്ടിപ്പുകള്‍, വിവാഹപ്പരസ്യ തട്ടിപ്പുകള്‍, ഇ-മെയില്‍ നുഴഞ്ഞുകയറ്റം
    എന്നിങ്ങനെയുള്ള പരാതികളാണ് പോലീസിന് ഏറെയും ലഭിക്കുന്നത്.

    നാലായിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും 26 കേസുകള്‍ മാത്രമാണ് ഈവര്‍ഷം
    സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിണറായി വിജയനുമായി
    ബന്ധപ്പെട്ട രണ്ടു കേസുകള്‍, ശശി തരൂര്‍ എം.പിയ്ക്ക് നേരെയുണ്ടായ വധഭീഷണി,
    സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി, നായര്‍ സമുദായത്തെ
    അധിക്ഷേപിച്ചുവെന്നു കാണിച്ച് എന്‍.എസ്.എസ്. നല്‍കിയ പരാതി എന്നിവയാണ് ഇതില്‍
    പ്രമാദമായ കേസുകള്‍. ഇവ വിചാരണയുടെ വിവിധ ഘട്ടങ്ങളിലാണ്. നാളിതുവരെ ഒരൊറ്റ
    സൈബര്‍ കേസ്സില്‍ മാത്രമേ പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുള്ളൂ. 2006-ല്‍
    പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സില്‍സഹപ്രവര്‍ത്തകനെതിരെ
    ഇന്‍റര്‍നെറ്റിലൂടെ അശ്ലീല പ്രചാരണം നടത്തിയ പാസ്റ്ററാണ് സൈബര്‍ കേസ്സില്‍
    ശിക്ഷിക്കപ്പെട്ടയാള്‍

  32. അങ്കിള്‍ said...

    "Simply viewing an obscene object is not an offence," Justice Tahilramani said. "It becomes an offence only when someone has in possession such objects for the purpose of sale, hire, distribution, public exhibition or putting it into circulation. If the obscene object is kept in a house for private viewing, the accused cannot be charged (for obscenity)."


    Read more: Merely viewing porn not a crime, rules HC - The Times of India http://timesofindia.indiatimes.com/city/mumbai/Merely-viewing-porn-not-a-crime-rules-HC/articleshow/6985342.cms#ixzz16pdjjQWt