Sunday, April 25, 2010

ജപ്പാൻ കുഴി മൂടേണ്ടതെങ്ങനെ? - എന്റെ വിവരാവകാശനിയമ പരീക്ഷണങ്ങൾ



വിവരാവകാശനിയമ പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച ഒരു രേഖയാണിവിടുത്തെ വിഷയം.  ദേശീയ പാതയിൽ കുഴിയെടുത്ത്  വൈദ്യുതി കേബിൾ / ജല പൈപ്പ് എന്നിവ സ്ഥാപിക്കുന്നത് ബന്ധപ്പെട്ട വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നിവരാണു. അപ്രകാരം റോഡിൽ ഉണ്ടാക്കിയ കുഴികൾ മൂടി റോഡിനെ പൂർവ്വസ്ഥിതിയിലാക്കേണ്ടത് പൊതുമരാമത്ത് വകുപ്പും. അതിന്റെ ചെലവിനു വേണ്ട പണം വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നി വകുപ്പുകൾ പൊതുമരാമത്ത് വകുപ്പിനെ മുങ്കൂർ ഏൾപ്പിക്കണം. റോഡിനെ പൂർവ്വ സ്ഥിതിയിലാക്കാനുള്ള അറ്റകുറ്റപണി ഒരു ഡെപ്പോസിറ്റ് വർക്കായി പൊതുമരാമത്ത് വകുപ്പ് ചെയ്ത് തീർക്കുന്നു.


അങ്ങനെ റോഡിൽ പൈപ്പിടാനായി ഉണ്ടാക്കിയ കുഴി മൂടി പുർവ്വസ്ഥിതിയിലാക്കാനായി ഒരു കരാറുകാനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായ ഒരു രേഖയാണു താഴെ കാണുന്നത്. അതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവയാണു:

  • കുഴിക്കരുകിൽ കൂട്ടിയിട്ട മണ്ണുപയോഗിച്ചല്ല ആ കുഴി മൂടേണ്ടത്.  ആ മണ്ണൂ 1000 മീറ്റർ അകലേക്ക് മാറ്റണം. അതിനു വേണ്ടി ക്യുബിക് മീറ്ററിനു 29 രൂപ നിരക്കിൽ കരാറുകാരനു കൊടുക്കുന്നുണ്ട്. ഒരുപക്ഷേ വശങ്ങളിലുള്ള മണ്ണു കുഴിക്കകത്ത് വീണു പോയിട്ടുണ്ടെങ്കിൽ അത് എടുത്ത് മാറ്റി (excavate) ദൂരെ കൊണ്ടു പോകാൻ കരാറുകാരൻ ബാധ്യസ്ഥനാണു. ഇതാണു രേഖയിലെ ആദ്യത്തെ ഇനം.
  • അടുത്ത ഒൻപതിനങ്ങൾ  എന്തെല്ലാം സാമഗ്രികൾ ഉപയോഗിച്ചാണു ആ കുഴികൾ മൂടി പൂർവ്വസ്ഥിതിയില്ലാക്കേണ്ടതെന്നു വിശദമാക്കുന്നു. അപ്പോഴേ റോഡ് പഴയസ്ഥിതിയിലാകൂ എന്നാണു വയ്പ്. പണം കൊടുക്കുന്നതും ഇതെല്ലാം ചെയ്തതിനാണു.

നാമാരെങ്കിലും അധികം വന്ന മണ്ണ് ദൂരെ എടുത്തു മാറ്റുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം-1)? പകരം പാറപ്പൊടി, ചല്ലി മുതലായവ കൊണ്ടുവന്നു കുഴി നിറക്കുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം 2)? ഇതെല്ലാം ഒന്നു വായനക്കാരെ അറിയിക്കാനാണു എന്റെ ശ്രമം. ഇക്കാര്യങ്ങൾക്ക്  പ്രചാരം നൽകി കൂടുതൽ കൂടുതൽ ജനങ്ങളെ ബോധവൽക്കരിക്കുക. ഈ പട്ടികയിലെ 3,4,5 എന്നീ കോളങ്ങളിലെ കാര്യങ്ങൾക്ക് മാറ്റം വരില്ല.

Buzz ല്‍‌ പിന്തുടരുക

Wednesday, April 14, 2010

എന്റെ വിവരാവകാശ നിയമ പരീക്ഷണങ്ങൾ - നടപ്പാതയിലെ പരസ്യപലകകൾ

 നടപ്പാതയിൽ കുറ്റിയടിച്ച് പരസ്യപ്പലക സ്ഥാപിച്ചാൽ അത് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് 1999 , വകുപ്പ് 2(എഫ്) അനുസരിച്ച് കൈയ്യേറ്റമാണു. കാരണം National Highway യും അതിന്റെ വശങ്ങളിലുള്ള നടപ്പാതയുമെല്ലാം സർക്കാർ ഭൂമിയാണു.

ഇത്തരം കൈയ്യേറ്റ പ്രവർത്തികൾക്കായി ഹൈവേ ഉപയോഗിക്കുന്നത് ടീ ആക്ട്, വകുപ്പ് 13 പ്രകാരം നിരോധിച്ചിട്ടുണ്ട്. ഹൈവേയുടെ അതിരുകൾക്കുള്ളിൽ അത്തരം കൈയ്യേറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ,അതിനുത്തരവാദികളെ കണ്ടു പിടിച്ച് കൈയ്യേറ്റം പൊളിച്ച് മാറ്റാൻ ആവശ്യപ്പെടണമെന്നും അവരതിനു തയ്യാറായില്ലെങ്കിൽ പോലീസ് സഹായത്തോടെ അത്തരം കയ്യേറ്റങ്ങൾ അവിടെ നിന്നും  മാറ്റേണ്ടതാണെന്നും ടി നിയമത്തിലെ വകുപ്പ് 15 നിഷ്കർഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിനുണ്ടായ ചെലവ് കൈയ്യേറ്റക്കാരനിൽ നിന്നും ഈടാക്കാനും നിയമം അനുവദിക്കുന്നു. (വകുപ്പ് 16).

ഏതെങ്കിലും സ്വകാര്യ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ പരസ്യപലകകൾ സ്ഥാപിക്കാനുള്ള അനുവാദം നൽകുവാൻ ആരെയെങ്കിലും അധികാരപ്പെടുത്തികൊണ്ടുള്ള ഒരു വകുപ്പും ഹൈവേ പ്രൊട്ടക്ഷൻ ആക്ടിൽ കാണുന്നും ഇല്ല.

ഇത്തരം കൈയ്യേറ്റങ്ങളിൽ ചിലത് ഞാൻ ഫോട്ടോ സഹിതം പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാവുന്ന പൊതുമരാമത്തു വകുപ്പിന്റെ ഗൂഗിൾ ഗ്രൂപ്പിൽ ഞാൻ രേഖപ്പെടുത്തിയിരുന്നു. അതിലൊന്നാണ് ഇക്കാണുന്ന ഫോട്ടോ. തിരുവനന്തപുരത്ത് വെള്ളയമ്പലം -  മരുതുംകുഴി ഹൈവേയിൽ (ഹൈവേ നമ്പർ 108) മരുതുംകുഴി ഭാഗത്ത് ആറ്റിൻ‌കരക്കെതിർവശം കൈയ്യേറി സ്ഥാപിച്ചിരിക്കുന്ന ഒന്നു രണ്ട് പരസ്യപലകകളുടെ ദൃശ്യമാണിത്.

ഇതു രേഖപ്പെടുത്തി ഒരാഴ്ചക്കകം മഹാരാജാ ടെൿസ്റ്റൈത്സിന്റെ പരസ്യപലക എടുത്തു മാറ്റി. ഇപ്പോൾ അത് അവിടെയില്ല. അതിന്റെ കൂടെയുള്ള പരസ്യവും മാറ്റാനായി നടപടിയെടുത്തിരിക്കണം. എന്നാൽ അതിന്റെ ഉടമസ്ഥൻ നിസ്സാരക്കാരനായിരിക്കില്ല. അതുകൊണ്ട് കുറച്ച് സമയം എടുക്കുമായിരിക്കും.

വായനക്കാരെ നിങ്ങൾക്കറിയാമോ, നടപ്പാത കയ്യേറിയുള്ള ഇത്തരം പരസ്യപ്രദർശനം നിയമലംഘനമാണു. ഇന്നു ഒന്നുകിൽ ഒരു ക്യാമറ, അല്ലെങ്കിൽ ക്യാമറയുള്ള ഒരു മൊബൈൽ ഫോൺ, ഇതിലേതെങ്കിലും ഒന്നില്ലാത്ത ബ്ലോഗ് വായനക്കാരുണ്ടോ. അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങളെപറ്റി ഘോരഘോരം പ്രസ്ഥാവനകളിറക്കുന്ന സമയത്തോടൊപ്പാം ഇത്തരം നിയമലംഘനങ്ങളുടെ ഒരു ഫോട്ടോ എടുത്ത് സർക്കാരിന്റെ ഈ ഗൂഗ്ഗിൾ ഗ്രൂപ്പിൽ രേഖപ്പെടുത്തിയാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകാതിരിക്കില്ല. എന്റെ അനുഭവം ആശക്ക് വക നൽകുന്നുണ്ട്.

Buzz ല്‍‌ പിന്തുടരുക